Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയിൽ പഠിക്കാൻ പോയ മകൾ നാട്ടിൽ തിരിച്ചെത്തി; വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് സ്വയം ക്വാറന്റൈൻ ചെയ്ത് ഒരു കുടുംബം

ഇറ്റലിയിൽ പഠിക്കാൻ പോയ മകൾ നാട്ടിൽ തിരിച്ചെത്തി; വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് സ്വയം ക്വാറന്റൈൻ ചെയ്ത് ഒരു കുടുംബം

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിൽ കൊറൊണ ഭീതി വിതച്ചത് ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ ഒരു കുടംബമാണ്. ഇവർ നാട്ടിൽ വിതച്ച ഭയം നിലനിൽക്കെ മാതൃകയാകുകയാണ് കോട്ടയത്തെ ഒരു കുടുംബം. ഇറ്റലിയിൽ പഠിക്കാൻ പോയ മകൾ നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ സ്വയം ക്വാറന്റൈന് വിധേയരായിരിക്കുകയാണ് ഈ അമ്മയും മകളും. മകൾ തിരിച്ചെത്തിയതിന് പിന്നാലെ പുറം ലോകവുമായി ഒരു സമ്പർക്കവുമില്ലാതെ അടച്ചിട്ട വീടിനുള്ളിൽ കഴിയുകയാണ് ഇവർ. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയത്തെ സ്വകാര്യ സ്‌കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപികയുടെ മകൾ ഇറ്റലിയിൽ നിന്നു തിരിച്ചെത്തിയത്.

മകൾ എത്തിയതിന് പിന്നാലെ തന്നെ ഇവർ സ്വയം ക്വാറന്റൈന് വിധേയരായി. ഇറ്റലിയിൽ നിന്നും മകൾ വരുന്നതിന് മുന്നേ തന്നെ ഇവർ ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിരുന്നു. അവശ്യസാധനങ്ങളെല്ലാം നേരത്തെ തന്നെ വാങ്ങിച്ചു സ്റ്റോക്ക് ചെയ്തു. സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് അദ്ധ്യാപിക കൊച്ചി വിമാനത്താവളത്തിലെത്തി മകളെ കൂുട്ടിക്കൊണ്ടു പോന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് എറണാകുളത്തായതിനാൽ സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്താണ് അമ്മ ഞായറാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്.

പ്രഭാത ഭക്ഷണം നേരത്തെ തന്നെ വാങ്ങിച്ചു കാറിൽ വച്ചു. വിമാനത്താവളത്തിൽ ഇറങ്ങി നേരെ കാറിന്റെ പിൻസീറ്റിൽ കയറി. എസി പോലും ഓൺ ചെയ്തില്ലെന്ന് അമ്മ പറയുന്നു. വഴിയിൽ എങ്ങും നിർത്താതെ വീട്ടിൽ വന്നു. എത്തിയ ഉടനെ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 14 ദിവസത്തേയ്ക്ക് ക്വാറന്റീൻ ചെയ്യാനാണ് ലഭിച്ച നിർദ്ദേശം. ഇതുവരെയും കുട്ടിക്കു ലക്ഷണങ്ങളൊന്നുമില്ല. ദിവസവും രണ്ട് നേരമെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പൗരബോധമുള്ള ഒരു അദ്ധ്യാപിക എന്ന നിലയിൽ എല്ലാ മുൻകരുതലുകളും ഒരു പടി കൂട്ടിത്തന്നെ ചെയ്യുന്നുണ്ടെന്നും ഈ അമ്മ പറയുന്നു.

എന്നാൽ വേണ്ടത്ര മുൻ കരുതലുകൾ എല്ലാം എടുത്തിട്ടും നാട്ടുകാരിൽ നിന്നും വളരെ മോശപ്പെട്ട അനുഭവമാണ് ഉണ്ടാകുന്നതെന്നും അദ്ധ്യാപിക പറയുന്നു. തങ്ങൾക്ക് കോവിഡ് ആണെന്ന് നാട്ടുകാർ പറഞ്ഞ് പരത്തുകയാണ്. പത്തനംതിട്ടയിലെ ആൾക്കാർ ചെയ്തതുപോലെ ഞങ്ങൾ ഇറങ്ങി നടക്കുന്നു എന്നുള്ള രീതിയിലൊക്കെ പ്രചരിപ്പിക്കുന്നു. ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കൾ കാര്യങ്ങൾ വിശദീകരിച്ച് പല ഗ്രൂപ്പിലും ഇടുന്നുണ്ട് എങ്കിലും നുണപ്രചരണങ്ങൾ ഭാവനയ്ക്കനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണെന്നും അമ്മ പറയുന്നു.

കൊച്ചിയിലെ സ്വകാര്യ കോളജിലെ പിജി വിദ്യാർത്ഥിനിയായ മകൾക്കു കോഴ്‌സിന്റെ ഭാഗമായിട്ടാണ് ഇറ്റലിയിലെ ഒരു സർവകലാശാലയിൽ പഠിക്കാൻ അവസരം കിട്ടിയത്. ഇതിനായി നാല് മാസം മുൻപാണ് പെൺകുട്ടി ഇറ്റലിയിലേക്ക് പോയത്. എന്നാൽ വൈറസ് ബാധ മൂലം ഇറ്റലിയിലേയും നാട്ടിലെയും സ്ഥിതി വഷളാകുന്നത് കണ്ട് ബാക്കി കോഴ്‌സ് ഓൺലൈനായി ചെയ്യാൻ സർവകലാശാല അനുവദിച്ചു.

കുട്ടി പഠിച്ചിരുന്ന സ്ഥലത്ത് കോവിഡ് ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാൽ വിമാനത്താവളത്തിൽ ആരെങ്കിലും അശ്രദ്ധമായി കൈകാര്യം ചെയ്തിട്ടുണ്ടങ്കിൽ എന്നു ഭയന്ന് അത്യാവശ്യം തൊടാതെയും പിടിക്കാതെയും കൈകൾ കഴുകിയുമൊക്കെ വളരെ ശ്രദ്ധിച്ചാണ് വന്നത്. കൊച്ചി വിമാനത്താവളത്തിൽ എത്തി പരിശോധനകൾ നടത്തി അപേക്ഷാഫോം പൂരിപ്പിച്ചു നൽകി. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ടു വീട്ടിൽ പോകാൻ അനുവദിക്കുക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP