Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്രമത്തിനു ശേഷം ചോരയിൽ മുക്കിയ കൈപ്പത്തി ബിജെപി പ്രവർത്തകന്റെ വീടിന്റെ ചുമരിൽ പതിപ്പിച്ച് സഖാവ് മരണവാറണ്ട് പുറപ്പെടുവിച്ചു! 'നിന്റെ തലകൊയ്യാതെ ഞങ്ങൾ വിശ്രമിക്കില്ല'; കുമരകത്തേത് മാവോയിസ്റ്റ് മോഡൽ ആക്രമണമെന്ന് ആരോപിച്ച് ബിജെപി; ആശാരിമറ്റത്തെ ആക്രമത്തിൽ പൊലീസ് നിഷ്‌ക്രിയമെന്നും ആക്ഷേപം

അക്രമത്തിനു ശേഷം ചോരയിൽ മുക്കിയ കൈപ്പത്തി ബിജെപി പ്രവർത്തകന്റെ വീടിന്റെ ചുമരിൽ പതിപ്പിച്ച് സഖാവ് മരണവാറണ്ട് പുറപ്പെടുവിച്ചു! 'നിന്റെ തലകൊയ്യാതെ ഞങ്ങൾ വിശ്രമിക്കില്ല'; കുമരകത്തേത് മാവോയിസ്റ്റ് മോഡൽ ആക്രമണമെന്ന് ആരോപിച്ച് ബിജെപി; ആശാരിമറ്റത്തെ ആക്രമത്തിൽ പൊലീസ് നിഷ്‌ക്രിയമെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുമരകത്ത് സിപിഎം നടത്തുന്നത് മാവോയിസ്റ്റ് മോഡൽ ആക്രമണമെന്ന ആരോപണവുമായി ബിജെപി. കഴിഞ്ഞ ദിവസങ്ങളിൽ കുമരകത്ത് നടന്ന ആക്രമങ്ങളിൽ പ്രതിഫലിക്കുന്നത് സിപിഎമ്മിലെ മാവോയിസ്റ്റ് മോഡലാണെന്നാണ് ബിജെപി ആരോപണം. ചോര പുരണ്ട കൈപ്പത്തി ചുമരിൽ പതിപ്പിച്ച് കൊലവിളി നടത്തിയത് ഉയർത്തിയാണ് ബിജെപിയും സംഘപരിവാറും ചർച്ചകൾ സജീവമാക്കുന്നത്. അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

കോട്ടയം, കുമരകം പഞ്ചായത്തിലെ ആശാരിമറ്റം കോളനിയിലാണ് സംഘർഷം ഉണ്ടായത്. ബി ജെ.പി പ്രവർത്തകരായ ഷഗിൻ കുമാർ, മനോജ് ലാൽ, സജേഷ് എന്നിവരേയാണ് സിപിഎം പ്രവർത്തകർ അക്രമിച്ചത്. ഇവരുടെ വീടുകൾ അടിച്ചു തകർക്കുകയും ഗൃഹോപഹരണങ്ങൾക്ക് വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു കാലമായ് അക്രമസംഭവങ്ങൾക്ക് ശമനമുണ്ടായിരുന്നു. എന്നാൽ പ്രദേശത്തെ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന സിപിഎം പ്രവർത്തകരായ ശരത്ത്, സ്മിതേഷ്, ആനന്ദ് ആരോമൽ തുടങ്ങിയവർ ഒരു കാരണവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഉത്സവത്തോടനുബന്ധിച്ച് ആശാരിമറ്റം കോളനിയിലെ കറുകമറ്റം കൊച്ചുമോൻ, ആശാരിമറ്റം രാജമ്മ എന്നിവരുടെ വീടുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. രാത്രി അത്താഴം കഴിച്ചു കൊണ്ടിരുന്ന ഇവരുടെ വീടുകളാണ് അടിച്ചു തകർത്തത്.

ഹൃദ്രോഗിയായ രാജമ്മയേ ഉൾപ്പടെ ഇവർ അക്രമിച്ചു. കല്ല് കൊണ്ട് അടിയേറ്റ ഷാജിക ഉൾപ്പെടെ നിരവധി സ്ത്രീകൾക്ക് അക്രമത്തിൽ പരിക്കേറ്റു. പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന കറുകമറ്റം കൊച്ചുമോന്റെ കുടിവെള്ള ടാങ്കും വാഹനവും അടിച്ചു തകർത്തതിൽ പെടുന്നു. അക്രമത്തിനു ശേഷം ചോരയിൽ മുക്കിയ കൈപ്പത്തി ബിജെപി പ്രവർത്തകന്റെ വീടിന്റെ ചുമരിൽ പതിപ്പിച്ച് സഖാവ് മരണവാറണ്ട് പുറപ്പെടുവിച്ചു. 'നിന്റെ തലകൊയ്യാതെ ഞങ്ങൾ വിശ്രമിക്കില്ല' എന്ന് പറഞ്ഞാണവർ മടങ്ങിയത് എന്ന് ബിജെപി ആരോപിക്കുന്നു. കുമരകംപൊലീസ് നിഷ്‌ക്രിയമാണ്, അവർ അക്രമകാരികളേ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരിവാറുകാരുടെ പരാതി.

ഏതാനും വർഷം മുൻപ് വരെ സിപിഎം കോട്ടയായിരുന്നു ഈ പ്രദേശം. സംഘപരിവാർ പ്രസ്ഥാനങ്ങൾ വേര് പിടിക്കാൻ തുടങ്ങിയതോടെ ചുവപ്പു കോട്ട തകരുവാൻ തുടങ്ങി. ഇതിൽ വിറളി പിടിച്ചാണ് സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രിയിൽ കുമരകം ചക്രംപടിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി.പ്രവർത്തകർക്കും രണ്ട് ഡിവൈഎഫ്ഐ. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ചക്രംപടിക്ക് സമീപത്തുെവച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സംഘടിച്ചെത്തിയ അൻപതോളം പേർ തേറാമ്പിൽചിറ കറുകമറ്റം കൊച്ചുമോന്റ വീടും ആശാരിമറ്റം വിഷ്ണുനാരായണന്റെ വീടും ശാസ്താംപറമ്പിൽ ബിജുവിന്റെ വാഹനവും തകർക്കുകയായിരുന്നു. കൊച്ചുമോന്റ വീടിന് മുമ്പിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബാംഗങ്ങളെ സംഘം മർദിച്ചു. വീടിന്റെ മുൻവശത്തെ വാതിലിന് സമീപത്ത് രക്തം പുരണ്ട കൈപ്പത്തി പതിപ്പിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്ത് എത്തിയ പൊലീസിനെ കണ്ട് ആക്രമികൾ ഓടിരക്ഷപ്പെട്ടു.

സംഭവത്തിൽ ഡിവൈഎഫ്ഐ. പ്രവർത്തകരായ ശരത്ത്, ആരോമൽ, അഖിൽ കണ്ടാലറിയാവുന്ന ഏഴോളം പേരെയും, ബിജെപി.പ്രവർത്തകരായ വിഷ്ണുനാരായണൻ, ഷഹിൻ കുമാർ, ബിജു, അഭിലാഷ് ശ്രീനിവാസൻ, ഷാജി എന്നിവരെയും പ്രതി ചേർത്ത് കേസെടുത്തു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് കുമരകം സിഐ.ഷിബു പാപ്പച്ചൻ പറഞ്ഞു. ബസ് കണ്ടക്ടറായ വിഷ്ണുനാരായണൻ ബസിൽ ടിക്കറ്റ് നൽകിയത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണങ്ങളിൽ കാലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇത് കളവാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP