Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്തെ ബാങ്കിങ് മേഖല തകർച്ചയിലേക്കോ? യെസ് ബാങ്കിന്റെ ഭാവിയെന്താകും എന്നറിയാതെ നിക്ഷേപകർ; റാനാ കപൂർ തട്ടിപ്പുകളുടെ വക്താവോ? 20 വ്യാജ കമ്പനികളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയത് റാനാ കപൂറെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വി മുബഷീർ

രാജ്യത്തെ ബാങ്കിങ് മേഖല ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വായ്പാ ശേഷിയടക്കം നഷ്ടപ്പെട്ട് വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ബാങ്കിങ് മേഖല അനുഭവിക്കുന്നത്. ഇപ്പോൾ യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധിയും ബാങ്കിങ് മേഖലയെ ഒന്നാകെ വലിയ ആശയക്കുഴപ്പത്തിലേക്കും, ഭീതിയിലേക്കും തള്ളിവിട്ടിരിക്കുന്നു. യെസ് ബാങ്കിന് മേൽ മാർച്ച അഞ്ച മുതൽ ഏപ്രിൽ മൂന്ന് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ആർബിഐ. യെസ് ബാങ്കിന്റെ ഡയറക്റ്റർ ബോർഡിനെ മാറ്റി റിസർവ് ബാങ്ക് തന്നെ അഡ്‌മിനിസ്‌ട്രേറ്ററെയും വച്ചു.

എസ്‌ബിഐയുടെ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ആയിരുന്ന പ്രശാന്ത് കുമാറിനെയാണ് നിയമിച്ചത്. യെസ് ബാങ്കിന്റെ പ്രശ്നങ്ങൾക്ക്, നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും ആർബിഐ ഊർജിതമായ ശ്രമങ്ങളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. പണം പിൻവലിക്കലിന് ആർബിഐ നിയന്ത്രണമേർപ്പെടുത്തിയതോടെ നിക്ഷേപകർ ഒന്നടങ്കം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഒരു വർഷം മുൻപ് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിൽ വലിയ നിക്ഷേപകർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ഇതേ അവസ്ഥ തന്നെയാണ് യെസ് ബാങ്കിലും രൂപപ്പെട്ടിട്ടുള്ളത്.

നിക്ഷേപകർ ഇപ്പോൾ പറയുന്നത്

രാജ്യത്തെ ബാങ്കുകളെയും, സർക്കാറിനെയും, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും വിശ്വസിച്ചാണ് ഞങ്ങൾ പണം നിക്ഷേപിക്കുന്നത്. എന്നാൽ ബാങ്കുകൾ തകരുമ്പോൾ, സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ സ്വന്തം പണത്തിന് വേണ്ടി ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥ ദയനീയവുാമണ്. പിഎംസി ബാങ്ക് തകർന്ന അവസ്ഥയിൽ നിക്ഷേപകർ ആത്മഹത്യ ചെയ്തത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.

സ്വകാര്യ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ബാങ്ക് കൂടിയാണിത്. 2004ൽ പ്രവർത്തനനാരംഭിച്ച യെസ് ബാങ്കിന്റെ വളർച്ച വേഗത്തിലായിരുന്നു. സ്ഥാപകൻ റാണ കപൂർ ബാങ്കിങ് മേഖലയിലെ മിന്നും താരമായി മാറുകയും ചെയ്തു. കേരളത്തിൽ 25ഓളം ശാഖകൾ ഇവർക്കുണ്ട്. യെസ് ബാങ്കിന് നിയന്ത്രണങ്ങൾ വന്നതോടെ കേരളത്തിലെ നിരവധി ബിസിസ് സ്ഥാപനങ്ങളും നിക്ഷേപകരും വലിയ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു.

ബാങ്കിന്റെ കിട്ടാക്കടത്തിലെ വൻ വർധനയും നിക്ഷേപത്തിലെ കുറവും പുതിയ മൂലധനം കണ്ടെത്തുന്നതിലെ പരാജയവുമാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ബാങ്ക് നടത്തിപ്പിലെ വീഴ്‌ച്ച തന്നെയാണിതെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ കിട്ടാക്കടം ഈ തലത്തിൽ വർധിച്ച് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലെത്തുന്നത് വരെ ആർബിഐ ഇടപെടൽ എന്തുകൊണ്ട് ഉണ്ടായില്ലെന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബാങ്കിന്റെ സ്ഥാപകനായ റാണ കപൂറിന് നേരെ ആർബിഐ നേരത്തെ പൂട്ടിട്ടത്തോടെയാണ് യെസ് ബാങ്ക് ദേശീയ മാധ്യമങ്ങളിൽ ഇടംപിടിച്ചത്. 2019 ജനുവരി 31 വരെ മാത്രമേ യെസ് ബാങ്കിന്റെ മാനേജിങ് ഡയറക്റ്റർ, സിഇഒ പദവികളിൽ റാണ കപൂറിന് തുടരാൻ സാധിക്കുകയുള്ളൂവെന്ന് 2018ൽ തന്നെ ആർബിഐ ഉത്തരവിട്ടതോടെയാണ് യെസ് ബാങ്കിന്റെ അകത്തളങ്ങളിൽ വിവാദങ്ങൾ പെരുകുന്നത്.

റാണാ കപൂർ വായ്പാ തട്ടിപ്പ് ഉണ്ടാക്കാൻ നിർമ്മിച്ചത് 20 വ്യാജ കമ്പനികൾ

യെസ് ബാങ്കിന്റെ സ്ഥാപകൻ റാനാ കപീറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളൊന്നും അവസാനിക്കുന്നില്ല. സാമ്പത്തികമായി തകർച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കിൽ നിന്ന് വായ്പകളെടുക്കാൻ റാനാ കപീർ 20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണക്കിൽപ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാനാ കപൂർ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കപൂറും കുടുംബവും ഇതിൽ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാനാ കപൂർ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേർന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം പുലർച്ചെ റാനാ കപൂറിനെ മുംബൈ കോടതിയിൽ ഹാജരാക്കുകയും മൂന്ന് ദിവസത്തേക്ക് ഇഡികസ്റ്റഡിയിൽ വിടുകയും ചെയ്തു.

മുംബൈ ബല്ലാഡ് എസ്റ്റേറ്റിലെ ഓഫീസിൽ വെച്ച് 20 മണിക്കൂറോളമാണ് റാനാ കപൂറിനെ വിശദമായി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാൻ നിരോധന നിയമ പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കപൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന, ധനക്കമ്മിയെ തുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ നിന്ന് റാണ കപൂറുമായി ബന്ധമുള്ള ഡുഇറ്റ് അർബൻ വെഞ്ച്വേഴ്സ് (ഇന്ത്യ) എന്ന കമ്പനി 600 കോടി രൂപ കൈപ്പറ്റിയതാണ് ഇഡി നിലവിൽ അന്വേഷണത്തിൽ നിന്ന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കിട്ടാക്കടം പെരുകിയ സാഹചര്യത്തിൽ റാനാ കപൂറിനെ ചോദ്യം ചെയ്യാതെ നിവർത്തിയില്ലെന്ന് മാത്രമല്ല, യെസ് ബാങ്കിലെ നിക്ഷേപകർ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. അതേസമയം റാനയുടെ കുടുംബത്തിന്റെ പക്കലുള്ള 2000 കോടി രൂപയോളം വരുന്ന നിക്ഷേപ സ്വത്തുക്കളുടെയും, ആസ്തികളുടെയുമെല്ലാം പരിശോധന കർശനമാക്കിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്കിന്റെ തകർച്ചയയുമായി ബന്ധപ്പെട്ട് സിബിഐ ഊർജിത അന്വേഷണമാണ് നടത്തുന്നത്. നിലവിൽ യെസ് ബാങ്ക് റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

നിക്ഷേപകർ പെരുവഴിയിലേക്ക് നീങ്ങുമ്പോൾ

ഒരു ബാങ്ക് തകരുമ്പോൾ ഏറ്റവും വലിയ പ്രതസിന്ധിയിലേക്ക് അകപ്പെടുക നിക്ഷേപകരാണ്. ആർബിഐഎയും, ഗവൺമെന്റിനെയുമെല്ലാം വിശ്വിസിച്ചാണ് നിക്ഷേപകർ പണം നിക്ഷേപിക്കുന്നത്. എന്നാൽ യെസ് ബാങ്കിലെ നിക്ഷേപകർക്ക് മറ്റ് എടിഎമ്മുകളിൽ നിന്ന് പണം സ്വീകരിക്കാൻ പറ്റും. പക്ഷേ വലിയ ക്യൂവാണ് എടിഎമ്മുകളിൽ ഇപ്പോൾ അനുഭവപ്പെട്ടിട്ടുള്ളത്.എന്നാൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ എടിഎമ്മുകളെല്ലാം കാലിയായ നിലയിലാണ്. ഇതോടെ ഭൂരിഭാഗം പേർക്കും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനായില്ല.

ഇടപാടുകാർക്ക് അരലക്ഷം രൂപ പിൻവലിക്കാം എന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക് ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിച്ചവർക്ക് തടസ്സങ്ങൾ ഒന്നും നേരിട്ടിട്ടില്ല. എന്നാൽ എടിഎമ്മുകൾ കാലിയായത് ഇടപാടുകാരിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം യെസ്ബാങ്കിന്റെ ഷെയർ പ്രൈസ് സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും കുറഞ്ഞ നിരക്കിലുമാണുള്ളത്. 50 രൂപയ്ക്ക് താഴെയാണ് ഷെയർ പ്രൈസുള്ളത്.

അതേസമയം യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് നേരത്തെ അറിഞ്ഞവരാണ് വഡോദര മുനിസിപ്പൽ കോർപറേഷൻ. ബാങ്കിന്റെ സ്ഥിതിതി മോശമാണെന്നറിഞ്ഞയുടനെ തന്നെ കോർപറേഷൻ 265 കോടി രൂപയോളമാണ് പിൻവലിച്ചത്. യെസ് ബാങ്കിൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് അഞ്ച് ദിവസം മുൻപായിരുന്നു ഇത്.

കോർപറേഷന്റെ സ്മാർട്ട് സിറ്റി അക്കൗണ്ട് യെസ് ബങ്കിലായിരുന്നു. ഈ അക്കൗണ്ടിലാണ് 265 കോടി രൂപ ഉണ്ടായിരുന്നത്. മൂന്ന് മാസം കൂടുമ്പോൾ നടക്കുന്ന ഓഡിറ്റ് ആണ് കോർപറേഷന് രക്ഷയായത്. കോർപറേഷന്റെ അവസാനത്തെ ഓഡിറ്റ് റിപ്പോർട്ടിൽ യെസ് ബാങ്ക് പ്രതിസന്ധിയിലാണെന്നും നിക്ഷേപങ്ങൾ പിൻവലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ട് അക്ഷരംപ്രതി അനുസരിച്ച കോർപറേഷൻ, ബാങ്കിലെ മുഴുവൻ നിക്ഷേപവും പിൻവലിച്ചു. ഈ തുക ബാങ്ക് ഓഫ് ബറോഡയിൽ നിക്ഷേപിച്ചു. ഇതോടെ വഡോദര മുനിസിപ്പൽ കോർപറേഷൻ വൻ പ്രതിസന്ധിയെയാണ് അതിജീവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP