Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാന്നിയിലെ അയ്യപ്പ മെഡിക്കൽ കോളേജും പന്തളത്തെ അർച്ചന ഹോസ്പിറ്റലും പൂർണമായും ഐസൊലേഷൻ വാർഡുകളാക്കും; വിമാന യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കും; റാന്നിക്കാർ രോഗം മറച്ചു വച്ചവർ തന്നെയെന്ന് ജില്ലാ കളക്ടർ; കെ എസ് ആർ ടി സിയിലും ജാഗ്രതകൾ; കണ്ടക്ടർമാരും ഡ്രൈവർമാരും മാസ്‌ക് ധരിക്കും; ബയോ മെട്രിക് പഞ്ചിംഗും ഇല്ല; ജില്ലാ കോടതിയിലും ഇനി സാധാരണ സിറ്റിംഗില്ല; കോവിഡ് ഭീതിയിൽ ജാഗ്രത ശക്തമാക്കി കേരളം

റാന്നിയിലെ അയ്യപ്പ മെഡിക്കൽ കോളേജും പന്തളത്തെ അർച്ചന ഹോസ്പിറ്റലും പൂർണമായും ഐസൊലേഷൻ വാർഡുകളാക്കും; വിമാന യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കും; റാന്നിക്കാർ രോഗം മറച്ചു വച്ചവർ തന്നെയെന്ന് ജില്ലാ കളക്ടർ; കെ എസ് ആർ ടി സിയിലും ജാഗ്രതകൾ; കണ്ടക്ടർമാരും ഡ്രൈവർമാരും മാസ്‌ക് ധരിക്കും; ബയോ മെട്രിക് പഞ്ചിംഗും ഇല്ല; ജില്ലാ കോടതിയിലും ഇനി സാധാരണ സിറ്റിംഗില്ല; കോവിഡ് ഭീതിയിൽ ജാഗ്രത ശക്തമാക്കി കേരളം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനം. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. മനഃപൂർവ്വം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകും. കൊറോണയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗം ചേർന്ന് വിലയിരുത്തി. രോഗ ബാധിതർ ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകാത്തതിനെ തുടർന്നാണ് ഇത്. ഇവർ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാൻ കാരണമായി എന്നാണ് സർക്കാർ വിലയിരുത്തൽ. മറച്ചുവെച്ചില്ലെന്നും നിർബന്ധിക്കാതെ തന്നെ ആശുപത്രിയിൽ പോയതെന്നുമുള്ള ഈ കുടുംബത്തിന്റെ അവകാശവാദവും പത്തനംതിട്ട കളക്ടർ തള്ളി. നാട്ടിലെത്തിയ ശേഷം ഇവർ പനിക്ക് മരുന്ന് വാങ്ങിയിരുന്നു. ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ട ശേഷം ആരോഗ്യ വകുപ്പ് നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കളക്ടർ നൂഹു അറിയിച്ചു. രോഗം ബാധിച്ചവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസിൽ ജോലി ചെയ്യുന്ന ജീവനക്കർക്ക് മാസ്‌ക് ധരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികൾ അഞ്ച് ദിവസത്തേക്ക് നിറുത്തി വച്ചു. പവിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിയുമെങ്കിൽ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ അഞ്ചും കൊച്ചിയിൽ മൂന്നു വയസുകാരനുമടക്കം നിലവിൽ സംസ്ഥാനത്ത് ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരായിരുന്നു. ഇവരിൽ നിന്നാണ് ബന്ധുക്കളായ മറ്റു രണ്ടു പേർക്ക് പകർന്നത്. കൊച്ചിയിൽ ഇറ്റലിയിൽ നിന്ന് തന്നെ എത്തിയ കുടുംബത്തോടൊപ്പമെത്തിയ മൂന്നു വയസുകാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് തന്നെ ഈ കുഞ്ഞിന് രോഗലക്ഷണങ്ങൾ കണ്ടെത്താനായിരുന്നു.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തന്നെ ആരംഭിക്കും. കോവിഡ് രോഗബാധ പടരുന്നതിനാൽ എല്ലാ സ്‌കൂളുകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പത്തനംതിട്ട ജില്ലയിൽ പ്രത്യേകം ശ്രദ്ധചെലുത്തും. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക സൗകര്യമൊരുക്കും. ഐസലേഷനിലുള്ളവർക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പത്തനംതിട്ടയിൽ കനത്ത ജാഗ്രത

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 ഭീതി വർധിച്ചു വരുന്ന സാഹചര്യത്തിൽ വിപുലമായ പ്രതിരോധനടപടികൾ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിലെ രണ്ട് ആശുപത്രികൾ പൂർണമായും ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം റാന്നിയിലേയും പന്തളത്തേയും രണ്ട് സ്വകാര്യ ആശുപത്രികളാണ് പൂർണമായും ഐസൊലേഷൻ വാർഡാക്കി മാറ്റുന്നത്. നിലവിൽ അടച്ചിട്ടിരിക്കുന്ന ഈ രണ്ട് ആശുപത്രികളും താത്കാലിക ഐസൊലേഷൻ ക്യാംപാക്കി മാറ്റുന്നതിനായി മാനേജ്‌മെന്റുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു.

റാന്നിയിലെ അയ്യപ്പ മെഡിക്കൽ കോളേജ്, പന്തളത്തെ അർച്ചന ഹോസ്പിറ്റൽ എന്നീ ആശുപത്രികളാണ് താത്കാലിക ക്യാംപുകളായി മാറ്റുന്നത്. ഈ രണ്ട് ആശുപത്രികളും ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. കോവിഡ് 19 ബാധയിൽ മൂവായിരത്തോളം പേർ ജില്ലയിൽ മാത്രം നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ഇത്രയും വിപുലമായ പ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് 19നെ നേരിടാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് താത്കാലിക ക്യാംപുകൾ ക്രമീകരിക്കുന്നതെന്ന് ജില്ലാ കളക്ടർ പിബി നൂഹ് വ്യക്തമാക്കി.

അതേസമയം കോവിഡ് 19 ബാധിതരായിരുന്ന ഇറ്റാലിയൻ പ്രവാസി കുടുംബം സന്ദർശിക്കുകയും അടുത്ത് ഇടപഴക്കുകയും ചെയ്ത കൂടുതൽ പേരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. വീടുകളിൽ നിരീക്ഷണത്തിലുള്ള പത്ത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പ്രവാസികുടുംബത്തിന്റെ കൊല്ലത്തെ എട്ടോളം ബന്ധുക്കളെ നേരത്തെ തന്നെ ഐസൊലേഷൻ ക്യംപുകളിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഒൻപത് സാംപിളുകളാണ് പത്തനംതിട്ടയിൽ നിന്നും പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും മാസ്‌കുകൾ നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കെഎസ്ആർടിസി ജീവനക്കാരുടെ പഞ്ചിങ് നിർത്തിലാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കോടതിയിൽ റഗുലർ സിറ്റിങ് 13 വരെ നിർത്തി വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP