Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം; മീനാക്ഷി മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ; ഈ വർഷം വയനാട്ടിൽകുരങ്ങുപനി ബാധിച്ചത് 13 പേർക്ക്; ഇനിയും ചികിത്സയിൽ കഴിയുന്നത് മൂന്നുപേർ

വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം; മീനാക്ഷി മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ; ഈ വർഷം വയനാട്ടിൽകുരങ്ങുപനി ബാധിച്ചത് 13 പേർക്ക്; ഇനിയും ചികിത്സയിൽ കഴിയുന്നത് മൂന്നുപേർ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മീനാക്ഷി മരിച്ചത്. മാർച്ച് അഞ്ചിനാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മീനാക്ഷി അടക്കം 13 പേർക്കാണ് ജില്ലയിൽ ഈ വർഷം കുരങ്ങുപനി ബാധിച്ചത്. ഇവരിൽ ഒമ്പതുപേർ ചികിത്സ പൂർത്തിയാക്കി.

നിലവിൽ മൂന്നുപേർ ചികിത്സയിലുണ്ട്. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടാമത്തെയാൾ മാനന്തവാടി ജില്ലാ ആശുപത്രിയിലും മറ്റൊരാൾ മാനന്തവാടി സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് നാലുപേർക്കും രോഗം സ്ഥിരീകരിച്ചത്.

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.

പ്രധാന ലക്ഷണങ്ങൾ.

1. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി

2. തലകറക്കം

3. ഛർദ്ദി

4. കടുത്ത ക്ഷീണം

5. രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം

6. ദേഹത്ത് ചൊറിഞ്ഞ് തടിക്കൽ

ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ കാണണം.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാൽ ഈ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകൾ നടത്താനും തയ്യാറാകണം.

നവംബർ മുതൽ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പർക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും. വളർത്തു മൃഗങ്ങളിൽ രോഗം പ്രകടമാകുമ്പോൾ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളർത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങൾ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.

പ്രതിരോധം

കന്നുകാലികളിൽ 1% വീര്യമുള്ള Flumethrin ലായനി ഉപയോഗിക്കാം. Flupor, Poron എന്നീ പേരുകളിൽ 50 മി.ലി. കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതൽ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. സൂര്യപ്രകാശം തട്ടിയാൽ തൊലിപ്പുറമേ അലർജിയാണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിരാവിലെയോ സന്ധ്യക്കോ ലേപനം പുരട്ടുന്നതാണ് നല്ലത്. ഒരു തവണ മരുന്ന് ഉപയോഗിച്ചാൽ 45 ദിവസത്തേക്ക് പ്രയോജനം ലഭിക്കും.

വളർത്തു നായ്ക്കളിൽ 12.5% വീര്യമുള്ള Deltamethrin എന്ന മരുന്ന് ഉപയോഗിക്കണം. Butox 12.5% എന്ന പേരിൽ 15 മി.ലി. കുപ്പികളിലും മരുന്ന് ലഭ്യമാണ്. രണ്ട് മി.ലി. മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയിലേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. വനാതിർത്തിയിൽ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളർത്തു നായ്ക്കൾ ഉള്ളവരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം. വിശദ വിവരങ്ങൾക്കും സംശയനിവാരണത്തിനും അതാത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP