Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്ഷതേടി ചൈനക്കാർ ടണലുകളിലേക്കും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളിലേക്കും ഓടുന്നു; അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി പ്രയോഗിക്കുന്നു; ആഴ്‌ച്ചകളായി തടവുപുള്ളികളെ പോലെ കഴിയുന്നത് ലക്ഷങ്ങൾ; പഠനം ഓൺലൈനിലേക്ക് മാറി; ആളുകളെ ട്രാക്കു ചെയ്യാൻ ഏർപ്പെടുത്തിയ ക്യാമറാ നിരീക്ഷണവും പാളി; മുഖം മറച്ചെത്തുന്നവരിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ സാധ്യമല്ലാത്തതിനാൽ ആ രീതിയും പരാജയം; കൊറോണയ്ക്ക് മുന്നിൽ ചൈനാക്കാർ തോറ്റു മടങ്ങുന്നത് ഇങ്ങനെ

രക്ഷതേടി ചൈനക്കാർ ടണലുകളിലേക്കും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളിലേക്കും ഓടുന്നു; അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി പ്രയോഗിക്കുന്നു; ആഴ്‌ച്ചകളായി തടവുപുള്ളികളെ പോലെ കഴിയുന്നത് ലക്ഷങ്ങൾ; പഠനം ഓൺലൈനിലേക്ക് മാറി; ആളുകളെ ട്രാക്കു ചെയ്യാൻ ഏർപ്പെടുത്തിയ ക്യാമറാ നിരീക്ഷണവും പാളി; മുഖം മറച്ചെത്തുന്നവരിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ സാധ്യമല്ലാത്തതിനാൽ ആ രീതിയും പരാജയം; കൊറോണയ്ക്ക് മുന്നിൽ ചൈനാക്കാർ തോറ്റു മടങ്ങുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ലോകത്ത് തോൽവികൾ ഇഷ്ടപ്പെടാത്ത ജനങ്ങളുടെ കൂട്ടത്തിലാണ് ചൈനാക്കാർ. എന്നാൽ, കൊറോണ ബാധിച്ചതോടെ ചൈനക്ക് തങ്ങളുടെ പരമ്പരാഗത ശീലങ്ങളെല്ലാം പൊളിച്ചെഴുതേണ്ടി വന്നു. കൊറോണ ഭീതിയിൽ വലയുന്ന ജനതയാണ് ഇന്ന് ചൈനക്കാർ. അവർ അതിജീവനത്തിന് വേണ്ടി കഠിനമായി ശ്രമിക്കുന്നു. സാമ്പത്തികമായി വൻ തകർച്ചയെ നേരിട്ട ചൈനയിൽ ഭീതിപ്പെടുത്തുന്ന കാഴ്‌ച്ചകളാണ് എങ്ങും. കോവിഡ് 19 ഭീതിയിൽ നിന്നും രക്ഷപെടാനായി പല മാർഗങ്ങളും പരീക്ഷിക്കുകയാണ് ചൈനാക്കാർ.

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ചൈനയിൽ തന്നെയാണ് പല പ്രതിരോധ മാർഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതിൽ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയിൽ നിന്നും പൂർണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാർവാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളിൽ കയറി നിന്നാൽ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളിൽ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണൽ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായാണ് ഈ ഉപകരണത്തെ കാണുന്നത്.

ചൈനയിലെമ്പാടും രോഗാണു നാശിനികൾ സ്പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം മുൻകരുതൽ നടപടികൾ കൊണ്ട് കൊറോണയിൽ നിന്നും രക്ഷപ്പെടാനാകുമോ? ഇല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ബാധിച്ച് 2943 പേരാണ് ചൈനയിൽ മാത്രം മരിച്ചത്. ലോകമാകെ മരണ സംഖ്യ 3100 കവിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 90000ത്തിലേറെ വരും. 76 രാജ്യങ്ങളാണ് കൊറോണ ബാധ പടർന്നുപിടിച്ചിരിക്കുന്നത്. കൊറോണ സംഹാരതാണ്ഡവമാടിയ വുഹാനിൽ ജനങ്ങൾ ഇപ്പോഴും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായിട്ടില്ല. ഓരോ ജനവാസകേന്ദ്രങ്ങളോടും പുറത്തു നിന്നുള്ളവരോട് അകലം പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

സ്വയം അടച്ചിട്ട വീടുകളിലാണ് ഇവിടെ ജനതയൊന്നാകെ കഴിയുന്നത്. ഈ സ്വയം തടവ് ആഴ്‌ച്ചകൾ നീണ്ടതിനാൽ അതിന്റെ പ്രശ്നങ്ങളുമുണ്ട്. കോവിഡ് 19 വ്യാപകമായ പടർന്ന മേഖലകളിൽ അണുനാശിനികൾ തെളിക്കുന്നുമുണ്ട്. ഷാൻഹായിലെ ഒരു കമ്പനി 99 ശതമാനം വൈറസുകളേയും നശിപ്പിക്കുന്ന ഒരു പാസേജ് വേ നിർമ്മിച്ചിട്ടുണ്ട്. ബ്ലീച്ചിംങ് പൗഡർ നിർമ്മിക്കുന്ന കമ്പനികൾ ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിക്കാനായി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. എന്നാൽ ഇത്തരം അണുനാശിനികൾ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു തെളിവുമില്ല.

ഇത്തരം അണുനാശിനികൾ കൊണ്ട് ശരീരത്തിനുള്ളിലെത്തിയ വൈറസിനെ ഒന്നുംചെയ്യാനാവില്ല. മാത്രമല്ല ഇത്തരം അണുനാശിനി പ്രയോഗങ്ങൾക്ക് പരമാവധി 24 മണിക്കൂർ വരെയാണ് ആയുസ്. നിശ്ചിത സമയം കഴിഞ്ഞാൽ വീണ്ടും അണുനശീകരണം നടത്തേണ്ടി വരും. ഭൂരിഭാഗം ചൈനക്കാരും ഇത്തരം അണുനാശിനികളേക്കാൾ പ്രായോഗികമായ മറ്റൊരു മാർഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാതിലടച്ച് വീടുകൾക്കകത്ത് തന്നെയിരിക്കുക എന്ന മാർഗം.

അതേസമയം ചൈനയിലെ ബെയ്ജിങിന്റെ വ്യാപകമായ നിരീക്ഷണ ക്യമറകൾ പരാജയപ്പെട്ട കാലം കൂടെയായിരുന്നു കൊറോണാ വൈറസിന്റെ ആഗമന ഘട്ടം. ക്രിമിനലുകൾക്കെതിരെ കെണിയൊരുക്കാൻ എന്ന വ്യാജേന ചില മേഖലകളിലെ പൗരന്മാരെ മുഴുവൻ നിരീക്ഷിക്കാനായി ഫെയ്സ് ഡിറ്റെക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുകയാണ് ചൈന ചെയ്തത്. എന്നാൽ, കൊറോണാവൈറസ് ബാധിച്ചതോടെ ആളുകൾ മുഖാവരണങ്ങൾ ധരിക്കാൻ തുടങ്ങിയതെ പണി പാളി! ഇതോടെയാണ് ചൈന പുതിയ മാർഗങ്ങൾ തേടാൻ നിർബന്ധിതരായതെന്നാണ് പറയുന്നത്. ആളുകളുടെ ഡിജിറ്റൽ ചുവടുവയ്‌പ്പുകൾ പിന്തുടരാനാണ് ഇപ്പോൾ ചൈന ശ്രമിക്കുന്നത്. ഒരാൾ എവിടെ പോയാലും അയാളെക്കുറിച്ച് സർക്കാർ അറിയും.

ട്രെയിനുകളിലും മറ്റിടങ്ങളിലും ഉഗ്യോഗസ്ഥരെത്തി ആളുകളുടെ പേരും, ദേശീയ ഐഡി നമ്പറും, അവർ അടുത്തകാലത്ത് എവിടെയെല്ലാം പോയി എന്നതും എല്ലാം എഴുതിയെടുക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. ചില നഗരങ്ങളിൽ പൊതു ഗതാഗതം ഉപയോഗിക്കണമെങ്കിൽ ഒരു ആപ് ഫോണിൽ ഇൻസ്റ്റോൾ ചെയ്തേ മതിയാകൂ എന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. കൊറോണാവൈറസ് പോയാൽ പോലും സോഫ്റ്റ്‌വെയർ തങ്ങളുടെ ഫോണിൽ നിലനിൽക്കില്ലെ എന്നാണ് ചില ചൈനക്കാരുടെ ഭീതി.

2017ൽ തന്നെ നിരീക്ഷണത്തിൽ അഗ്രഗണ്യരാണ് തങ്ങളെന്ന് ചൈന സ്ഥാപിച്ചിരുന്നു. അന്നുതന്നെ 170 ദശലക്ഷം സിസിടിവി രാജ്യത്തുടനീളം സ്ഥാപിച്ചിരുന്നു. 2020 അവസാനം ആകുമ്പോഴേക്ക് 400 മില്ല്യൻ സിസിടിവികൾ സ്ഥാപിക്കാനാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഫേഷ്യൽ റെക്കഗ്‌നിഷൻ സിസ്റ്റത്തിന് 60,000 പേർക്കിടയിൽ നിന്ന് ഒരാളെ തിരിച്ചറിയാനാകും. എന്നാൽ ആ സംവിധാനമാണ് കൊറോണ മൂലം ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

കൊറോണ ഭീതിയിൽ പഠനമെല്ലാം ഓൺലൈനിലേക്കു മാറ്റിയിരിക്കുകയാണ് ചൈനയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട അവധിയും കൊറോണയുമെല്ലാം കാരണം ഈവർഷം കാര്യമായി ക്ലാസുകൾ നടന്നിട്ടില്ല. ജനുവരിമുതൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ നാട്ടിലേക്കു മടങ്ങി. അനിശ്ചിതമായി അവധി നീണ്ടതോടെയാണ് ഓൺലൈനായി ക്ലാസുകൾ പുനരാരംഭിക്കാൻ പല കോളേജുകളും തീരുമാനിച്ചത്.

മെഡിക്കൽ കോളേജുകളിൽ പലതിലും ക്ലാസുകൾ തുടങ്ങിയിട്ട് ഒരാഴ്ചയായി. ടൈം ടേബിൾ അനുസരിച്ചുതന്നെ ക്ലാസുകൾ നടക്കുന്നുണ്ടെന്ന് യി ചാങ് സിറ്റിയിലെ മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി പറഞ്ഞു. പടിഞ്ഞാറൻ ഹുബെയ് പ്രവിശ്യയിൽ ഉൾപ്പെടുന്നതാണ് യി ചാങ് സിറ്റി. ക്ലാസിന്റെ സമയം വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കും. ഈ സമയത്ത് വിദ്യാർത്ഥികൾ ഓൺലൈനിലുണ്ടാകണം. ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പഠനം. പവർ പോയന്റ് അവതരണങ്ങളെല്ലാമായി രസകരമാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ പ്രത്യേക ഐ.ഡി. ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. ക്ലാസിൽ പങ്കെടുക്കാത്തവർക്ക് ഹാജർ നഷ്ടമായതായി രേഖപ്പെടുത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി ചൈനയിൽനിന്ന് ജനുവരി അവസാനത്തോടെ നാട്ടിലെത്തിയതാണ്. വുഹാൻ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. സമീപപ്രദേശങ്ങളിൽ കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ കോളേജ് അധികൃതർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിൽത്തന്നെയാണ് ഇവർ കഴിച്ചുകൂട്ടിയത്. നാട്ടിലെത്തിയിട്ടും ദിവസങ്ങളോളം നിരീക്ഷണത്തിലായിരുന്നു. ''എല്ലാവർക്കും ഞങ്ങളെ കാണുമ്പോൾ പേടിയാണ്. നമ്മൾകാരണം ആർക്കും പ്രശ്നമുണ്ടാകരുതെന്നോർത്ത് ദിവസങ്ങളോളം വീടിനകത്തു തന്നെയായിരുന്നു. ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തിറങ്ങിത്തുടങ്ങിയത്'' - വിദ്യാർത്ഥി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP