Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്തം വാർന്ന നിലയിൽ ജയിൽ അധികൃതർ കണ്ടത് പുലർച്ചെ; അതിവേഗം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിൽസ നൽകൽ; ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; മുറിക്കാൻ ഉപയോഗിച്ചത് ചില്ലു ഉപയോഗിച്ചെന്ന് സൂചന; മൂർച്ചയുള്ള വസ്തു എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നതിൽ അന്വേഷണം; ജയിലിനുള്ളിൽ സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റ് ചെയ്തപ്പോഴും ആത്മഹത്യാ പ്രവണത കാട്ടിയ കുറ്റവാളി; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൂടത്തായി സീരിയൽ കൊലക്കേസ് പ്രതി ജോളി

രക്തം വാർന്ന നിലയിൽ ജയിൽ അധികൃതർ കണ്ടത് പുലർച്ചെ; അതിവേഗം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിൽസ നൽകൽ; ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; മുറിക്കാൻ ഉപയോഗിച്ചത് ചില്ലു ഉപയോഗിച്ചെന്ന് സൂചന; മൂർച്ചയുള്ള വസ്തു എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നതിൽ അന്വേഷണം; ജയിലിനുള്ളിൽ സ്വയം അവസാനിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റ് ചെയ്തപ്പോഴും ആത്മഹത്യാ പ്രവണത കാട്ടിയ കുറ്റവാളി; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൂടത്തായി സീരിയൽ കൊലക്കേസ് പ്രതി ജോളി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി സീരിയൽ കൊലക്കേസിലെ പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. രാവിലെ നാല് മണിയോടെ ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പുലർച്ചെയാണ് സംഭവം. രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ജയിൽ അധികൃതർ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കൽ കോളേജിലെ കൗൺസിലർമാരുടെ സേവനവും തേടിയിരുന്നു. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫ് കുറ്റസമ്മതം നടത്തിയിരുന്നു. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ കീടനാശിനിയാണ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. എല്ലാ കേസിലും പൊലീസ് കുറ്റപത്രം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമം. അവസാന മൂന്ന് കൊലപാതകങ്ങൾക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോൾ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ ജയിലിലായതോടെ ഒറ്റപ്പെടലായി. ഇതാണ് ആത്മഹത്യയിലേക്ക് എത്തുന്നത്.

ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി. രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയാണ്. മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. ഭർത്താവ് റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ ആയിരുന്നു. റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകളും. മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും. ഷാജുവിനെ വിവാഹം ചെയ്യാനായിരുന്നു ഇത്. ഭാവിയിൽ ഷാജുവിനെ വകവരുത്തി സർക്കാർ ജോലിയിൽ കയറുകയായിരുന്നു ലക്ഷ്യം. ആശ്രിത നിയമനത്തിലൂടെ ജോലി നേടി ഉറ്റ സുഹൃത്ത് ജോൺസണെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ജോൺസണിന്റെ ഭാര്യയേയും ജോളി കൊല്ലാൻ പദ്ധതി ഇട്ടിരുന്നു. അതിനിടെ കൂടത്തായി കൊലപാതകങ്ങളിൽ മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാൻ ജോളി ജോസഫ് ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ. കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിച്ചത്. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോൾ പതിയെ പിന്മാറി.

ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിലായിരുന്നു. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്‌നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും. ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP