Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താലിബാന് ഹെറോയിൻ വാറ്റ് കുടിൽ വ്യവസായം! ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ രൂപീകൃതമായ താലിബാൻ അതിജീവിക്കുന്നത് കറുപ്പ്കടത്തിലൂടെ; അഫ്ഗാനിൽ പുളയ്ക്കുന്നത് മതതീവ്രാദവും മയക്കുമരുന്നും കൂട്ടിക്കെട്ടിയുള്ള കൊടും വിഷരാഷ്ട്രീയം; യൂറോപ്പിന്റെ തെരുവുകളെ സംഘർഷഭരിതമാക്കുന്ന ഹെറോയിൻ ഏറെയും എത്തുന്നത് താലിബാൻ വഴി; അഫ്ഗാനിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം തുണക്കുന്നത് ആഗോള മയക്കുമരുന്ന് മാഫിയയെയും

താലിബാന് ഹെറോയിൻ വാറ്റ് കുടിൽ വ്യവസായം! ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ രൂപീകൃതമായ താലിബാൻ അതിജീവിക്കുന്നത് കറുപ്പ്കടത്തിലൂടെ; അഫ്ഗാനിൽ പുളയ്ക്കുന്നത് മതതീവ്രാദവും മയക്കുമരുന്നും കൂട്ടിക്കെട്ടിയുള്ള കൊടും വിഷരാഷ്ട്രീയം; യൂറോപ്പിന്റെ തെരുവുകളെ സംഘർഷഭരിതമാക്കുന്ന ഹെറോയിൻ ഏറെയും എത്തുന്നത് താലിബാൻ വഴി; അഫ്ഗാനിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം തുണക്കുന്നത് ആഗോള മയക്കുമരുന്ന് മാഫിയയെയും

മറുനാടൻ മലയാളി ബ്യൂറോ

വിദ്യാർഥി എന്നർഥമുള്ള താലിബ് എന്ന അറബി വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുരുത്തിരിഞ്ഞത്. ഇസ്ലാമിനെകുറിച്ച് കൂടുതൽ പഠിക്കുകയും അറിയുകയും, ലോകത്തെല്ലായിടത്തും ഇസ്ലാമിക ജീവിതചര്യ വളർത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് താലിബാന്റെ പ്രവർത്തനം മുന്നേറുന്നത്. ഖുർആൻ അടിസ്ഥാനമാക്കിയുള്ള ജീവിതചര്യയുടെ ഭാഗമായി കടുത്ത മതമൗലികവാദമാണ് പാക്കിസ്ഥാനിലും അഫ്ഗാനിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ താലിബാൻ നടപ്പാക്കിയത്. വായനശാലകൾക്ക് തീയിടൽ, പ്രതിമകൾ തകർക്കൽ, തൊട്ട് സ്ത്രീവിദ്യാഭ്യാസത്തെപ്പോലും അവർ ശക്തമായി എതിർത്തു. പാക്കിസ്ഥാനിൽ വെടിയേറ്റ് മരണാസന്നയായ മലാല യൂസ്ഫ്സായിയുടെ അനുഭവം മറക്കാനാവില്ല. ഇസ്ലാമിക ജീവിതചര്യയിൽ നിന്ന് അൽപ്പംപോലും മാറാൻ തയ്യാറാവാത്ത താലിബാന്റെ രീതി ആ രാജ്യങ്ങളെ നരകമാക്കുകയാണ് ചെയ്യുന്നത്. നജീബുള്ളയുടെ കാലത്ത് അധിവേഗം ആധുനികവത്ക്കരിക്കപ്പെട്ട അഫ്ഗാനിസ്ഥാൻ, താലിബാന്റെ നേതൃത്വത്തിൽ ഒരു പർദ രാഷ്ട്രമായി മാറിയെന്നണ് ന്യൂയോർക്ക് ടൈംസ് ഒരിക്കൽ എഴുതിയത്. ( 1972ൽ കാബൂളിലെ തെരുവിലൂടെ പാശ്ചാത്യ വസ്ത്രം ധരിച്ചു നീങ്ങുന്ന സ്ത്രീകളുടെ ചിത്രം കൃത്യമായ രാഷ്ട്രീയ പ്രതീകം കൂടിയായിരുന്നു)

പക്ഷേ അഫ്ഗാനിൽ താലിബാന് പിന്നീട് അധികാരം നഷ്ടപ്പെട്ടൂ. യുഎസ് സൈന്യത്തിന്റെ ശക്തമായ ഇടപെടലും ഇതിനൊപ്പം ഉണ്ടായിരുന്നു. യുഎസിൻെ പിന്തുണയുള്ള ഒരു പാവ ഗവൺമെന്റാണ് പിന്നീട് അവിടെ അധികാരമേറ്റത്. ഇതേസമയത്താണ് മറ്റ് ലോകരാഷ്ട്രങ്ങളിൽനിന്നുള്ള ഫണ്ടും നിലച്ചത്. അതോടെ കുടുക്കിലായ താലിബാൻ പിന്നെ സ്വീകരിച്ചത് തീർത്തും അനിസ്ലാമികമായ രീതിയായിരുന്നു. മയക്കുമരുന്ന് ഉണ്ടാക്കി കടത്തുക. 'മതപരമായി ഇസ്ലാം തീർത്തും നിഷിദ്ധമാക്കിയ വസ്തുവാണ് മദ്യവും മയക്കുമരുന്നും. പക്ഷേ പിടിച്ചു നിൽക്കാനായി അഫ്ഗാൻ താലിബാൻ ചെയ്തത് വ്യാപകമായി കറുപ്പ് ചെടികൾ നടുക എന്നതായിരുന്നു. ഇത് ലോകത്തിൽ ആദ്യത്തെ സംഭവമല്ല. ലക്ഷ്യവും മാർഗവും മാറിപ്പോയ ഇടതു വിപ്ലവ ഗ്രൂപ്പുകൾ ഒരു പാടുണ്ടായിരുന്നു. ലാറ്റിനമേരിക്കയിലെ ഷൈനിങ്ങ് പാത്ത് പോലുള്ള തീവ്ര ഗറില്ലാ സംഘടനകൾ അവസാനം നീങ്ങിയത് മയക്കുമരുന്ന്കടത്തിലേക്കാണ്. ധനാവശ്യങ്ങൾക്കുമുന്നിൽ എല്ലാ മതപരവും പ്രത്യയശാസ്ത്രപരവുമായ ദുശ്ശാഠ്യങ്ങൾ ഇല്ലാതാവുന്നതായി കാണാം. '- താലിബാനെക്കുറിച്ച് വിശദമായി പഠിച്ച റോയിട്ടേഴ്സ ലേഖകൻ നിക്കോളസ് ഫ്രീമാൻ ചൂണ്ടിക്കാട്ടി. (ഇന്ത്യയിലേക്കുനോക്കിയാലും ആദർശത്തിന്റെ അപ്പോസ്തലന്മാരായി കണക്കാക്കുന്ന നക്സലുകളും ഇപ്പോൾ ദണ്ഡകാരണ്യ മേഖലയിലൊക്കെ വ്യാപകമായി മയക്കുമരുന്ന് കടത്ത് നടത്തിയാണ് പണം ഉണ്ടാക്കുന്നത്. ആദിവാസി മേഖലകളിൽ ഇവർ കൂട്ടത്തോടെ കഞ്ചാവ് തൈകൾ നൽകിയതിന്റെ വാർത്തകൾ പല തവണ പുറത്തുവന്നിട്ടുണ്ട്. ചത്തീസ്ഗഡിലെയും ആന്ധ്രയിലെയും നക്സൽ ആധിപത്യമേഖലകളിലെ പൊലീസ് സ്റ്റേഷനിൽ ചാക്കുകണക്കിന് കഞ്ചാവാണ് കൂട്ടിയിട്ടിയിരിക്കുന്നത്)

താലിബാന്റെ ഈ മയക്കുമരുന്ന് കടത്ത് ഭീഷണിയാവുന്നത് യൂറോപ്പിനും അമേരിക്കയ്്ക്കുമാണ്. മെക്സിക്കൻ ഡ്രഗ് കാർട്ടൽ വഴി അമേരിക്കയിലും യൂറോപ്പിലും എത്തുന്ന മയക്കുമരുന്നിന്റെ 60 ശതമാനവും എത്തുന്നത് താലിബാൻ വഴിയെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അഫ്ഗാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ലോകം ആശങ്കയോടെ വിലയിരുത്തുന്നത്. ഇപ്പോൾ താലബാന് അഫ്ഗാനിൽ പാതി ഭാഗം മാത്രമേ അധീനതയിൽ ഉള്ളൂ. യുഎസ് പിന്മാറുന്നതോടെ വളരെ പെട്ടെന്ന് ഇവിടെ രാഷ്ട്രീയ അട്ടിമറി ഉണ്ടാകാനും സാധ്യതയുണ്ട്. ഫലത്തിൽ ഇതോടെ ലോകത്തിന്റെ മയക്കുമരുന്ന് മാഫിയുടെ തലസ്ഥാനവും അഫ്ഗാൻ ആവുമെന്നാണ് ഭീതി ഉയരുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദർശന സമയത്ത് താലബാനുമായുള്ള യുഎസിന്റെ ചർച്ചകളും ചർച്ചയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും മോദി സർക്കാർ പ്രതികരിച്ചിട്ടുപോലുമില്ല.

കറുപ്പുകടത്തി വളരുന്ന മതം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതിനിധികളുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണ് എന്നും, വിദേശമണ്ണിൽ അമേരിക്കൻ സൈന്യം വർഷങ്ങളായി തുടരുന്ന നീണ്ട യുദ്ധം അവസാനിക്കാൻ ഇനി ഏറെ നാളുകളില്ല എന്നുമാണ് ട്രംപ് ഭരണകൂടം പറയുന്നത്. എന്നാൽ, ഈ ചർച്ചകൾ കൊണ്ടൊന്നും അവസാനിപ്പിക്കാൻ പറ്റാത്ത ഒന്നുണ്ട്, അതാണ് താലിബാന്റെ മൗനാനുവാദത്തോടെ, ഒരുപക്ഷേ, മേൽനോട്ടത്തിൽ എന്നുപോലും പറയാവുന്ന കറുപ്പ് നിർമ്മാണം. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. പേര് നമുക്കൊക്കെ സുപരിചിതമാണിതിന്റെ, ഹെറോയിൻ. അറിയപ്പെടുന്ന ഒരു മയക്കുമരുന്നാണ് ഹെറോയിൻ.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രധാന വരുമാന മാർഗമാണ് കറുപ്പിന്റെ ഉത്പാദനം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ചാരായവാറ്റുപോലെ ഹെറോയിൻ വാറ്റ്

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാൻ പൊലീസും, അമേരിക്കൻ സ്പെഷ്യൽ ഫോഴ്‌സസും ചേർന്ന് പരമാവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്. നശിപ്പിക്കാവുന്നത്ര ലാബുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വരുമാനം ഇരട്ടിപ്പിക്കുന്ന ഈ പുതിയ പ്രോസസിങ് ടെക്നോളജി മനസ്സിലായതോടെ താലിബാന്റെ മുൻകൈയിൽ കൂണുകൾ പോലെ രാജ്യത്തിന്റെ പലഭാഗത്തും മുളച്ചുപൊന്തിയിട്ടുണ്ട് ഇങ്ങനെയുള്ള ലാബുകൾ. ഇവിടെ നിന്ന് ഏഷ്യയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും അമേരിക്കയിലെയും മറ്റും സപ്ലൈ ചെയിനുകളിലേക്ക് ഇപ്പോൾ നേരിട്ടാണ് ഹെറോയിൻ വിതരണം ചെയ്യപ്പെടുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ്.

അമേരിക്കൻ സൈന്യം കൂടെയുണ്ടായിരുന്നിട്ടും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അനധികൃത ഹെറോയിൻ നിർമ്മാണത്തിന് ഇനി അവർ പൂർണ്ണമായും പിന്മടങ്ങിക്കഴിഞ്ഞ് എങ്ങനെ തടയിടും എന്ന ആശങ്ക അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനുണ്ട്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞത്, 'താലിബാനികൾക്ക് മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ അറിയില്ലായിരുന്നു എങ്കിൽ എന്നേ തീരേണ്ട യുദ്ധമാണിത്' എന്നാണ്. ഒപ്പിയത്തിൽ നിന്ന് ഹെറോയിൻ ഉത്പാദിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ മനസ്സിലാക്കിയത് ഭീകരവാദപ്രവർത്തനങ്ങൾക്ക് പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കാനുള്ള കെൽപ്പ് പകരുന്നുണ്ട്. അതിനെ നേരിടാൻ പ്രദേശത്തെ സർക്കാരിനോ ഭീകരവാദവിരുദ്ധ സേനകൾക്കോ ഒക്കെ എന്തുചെയ്യാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണാം.

സോവിയറ്റ് പിടിയിൽനിന്ന് ജിഹാദി റിപ്പബ്ലിക്കിലേക്ക്

2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനമാണ് യുഎസ്സിന്റെ അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കുമെന്നത്. എന്നാൽ അധികാരത്തിലെത്തി അധികം താമസിക്കാതെ ഈ നയത്തിൽ നിന്ന് ട്രംപ് പിന്മാറി. അഫ്ഗാനിലെ സൈനിക ഇടപെടൽ വർധിപ്പിക്കാനാണ് ട്രംപ് 2017 ഓഗസ്റ്റ് മാസത്തിൽ ട്രംപ് തീരുമാനിച്ചത്. തുറന്ന യുദ്ധപ്രഖ്യാപനവും അദ്ദേഹം നടത്തി. അഫ്ഗാനിസ്ഥാനിലെ യുഎസ് ഇടപെടൽ പാഴ്‌ച്ചെലവാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞ ട്രംപിന്റെ ഈ മലക്കംമറിച്ചിൽ ഏവരെയും അത്ഭുതപ്പെടുത്തി.

സഹജാവബോധത്തിനനുസരിച്ച് തീരുമാനം എടുക്കുന്ന ആളാണ് താനെന്നും എന്നാൽ ഓവൽ ഓഫീസിലെ മേശയ്ക്ക് പിന്നിൽ ഇരിക്കുമ്പോൾ തീരുമാനങ്ങൾ വളരെ വ്യത്യസ്തമാകാറുണ്ട് എന്നതാണ് സത്യമെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാനെ കുറിച്ച് മനസിലാക്കാവുന്ന എല്ലാ കോണുകളിൽ നിന്നും കൂടുതൽ പഠിച്ചതിനെ തുടർന്നാണ് മുൻനിലപാടിൽ മാറ്റം വരുത്തിയതെന്ന് അന്ന് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചു. 1972ൽ കാബൂളിലെ തെരുവിലൂടെ പാശ്ചാത്യ വസ്ത്രം ധരിച്ചു നീങ്ങുന്ന സ്ത്രീകളുടെ ചിത്രം കാണിച്ച് ട്രംപിനെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആർ മക്മാസ്റ്റർ സ്വാധീനിച്ചുവെന്ന് അന്ന് റിപ്പോർട്ടുകൾ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പാശ്ചാത്യസംസ്‌കാരം എത്രമാത്രം പുഷ്‌കലമായിരുന്നുവെന്നും അക്കാലം മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്നും ട്രംപിനെ ബോധ്യപ്പെടുത്താൻ മക്മാസ്റ്റർക്ക് സാധിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

കമ്മ്യൂണിസ്റ്റ് ആധിപത്യം' ഇല്ലാതാക്കാൻ അഫ്ഗാനിസ്ഥാനിൽ തങ്ങൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് വേണ്ടത്ര ചരിത്രധാരണ ട്രംപിനുണ്ടാകാനിടയില്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ മതാധികാരത്തിന് അർത്ഥവും ആയുധവും നൽകി വളർത്തിയത് അമേരിക്കയാണ്. മൗദൂദി, വഹാബി, ജലാലുദ്ദീൻ അഫ്ഗാനി ആശയധാരകൾക്ക് പടരാൻ വേണ്ട വളം യുഎസ് വെച്ചുകൊടുത്തു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടൽ 1992ൽ അവസാനിക്കുമ്പോഴേക്ക് താലിബാനിസം വളർന്നു തെഴുത്തിരുന്നു. ബലൂചിസ്താനിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് സോവിയറ്റ് യൂണിയൻ അങ്ങോട്ട് കയറുമോയെന്ന ഭീതിയുണ്ടായിരുന്ന പാക്കിസ്ഥാൻ മുഖാന്തിരം യുഎസ്സും സൗദി അറേബ്യയും വൻതോതിൽ ഫണ്ടിറക്കി. 1980കളിൽ ഏതാണ്ട് ഒരു ലക്ഷത്തോളം അഫ്ഗാനികളെ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ പരിശീലനം നൽകി സജ്ജരാക്കി.

സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതിനു ശേഷം രാഷ്ട്രീയ അപ്രമാദിത്യം നേടിയ താലിബാനിൽ ഒരു ഘട്ടത്തിൽ ലോകം വിശ്വാസം പുലർത്തുക വരെയുണ്ടായി. പിന്നീടാണ് അഫ്ഗാനി ജനതയെ ഭീതിക്കു കീഴീൽ അണിനിരത്താൻ ശ്രമിക്കുന്ന ഒരു അക്രമി സംഘമെന്ന അതിന്റെ യഥാർത്ഥ മുഖം പുറത്തു വന്നത്.

18 വർഷത്തെ യുദ്ധത്തിനുശേഷം യുഎസ് മടങ്ങുമ്പോൾ

അഫ്ഗാനിസ്ഥാനിൽനിന്നു സോവിയറ്റ് സൈന്യത്തിലെ അവസാനത്തെ ഭടന്മാർ തിരിച്ചുപോയതു 31 വർഷംമുമ്പാണ്. ഇപ്പോൾ അവിടെനിന്നു അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിനും വഴിയൊരുങ്ങുകയാണ്. തടസ്സമൊന്നും സംഭവിക്കുന്നില്ലെങ്കിൽ അതു സംബന്ധിച്ച കരാർ ഈ മാസാവസാനത്തോടെ നിലവിൽവരുമെന്നാണ് ലോക മാധ്യമങ്ങൾ പറയുന്നത്. സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാൻ അധിനിവേശം പത്തുവർഷ മാണ് നീണ്ടുനിന്നത്. യുഎസ് സൈന്യം മടങ്ങാൻ കാത്തിരിക്കുന്നത് അവിടത്തെ താലിബാൻ സൈനികരുമായുള്ള 18 വർഷത്തെ യുദ്ധത്തിനുശേഷമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും നീണ്ടയുദ്ധം മുൻപൊരിക്കലും ഉണ്ടായിട്ടില്ല.

ഇതിന്റെ അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാനും ആഘോഷിക്കാനു മുള്ള അവസരമാകുന്നു. ഇംപീച്ചമെന്റ് വിചാരണയെ അദ്ദേഹം അതീജീവിച്ചതിന്റെ തൊട്ടുപിന്നാലെയാണിത്. എട്ടു മാസത്തിനുശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കുമ്പോൾ ഇതെല്ലാം തനിക്കു വോട്ടുകൾ നേടിത്തരുമെന്നു ട്രംപ് പ്രതീക്ഷിക്കുന്നതും സ്വാഭാവികം. 2016 നവംബറിൽ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അദ്ദേഹം ജനങ്ങൾക്കു നൽകിയ വാഗ്ദാനമായിരുന്നു അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്നത്.

ഗൾഫ് രാജ്യമായ ഖത്തറിലെ ദോഹയിൽ അതിനുവേണ്ടി അമേരിക്കയുടെയും താലിബാന്റെയും പ്രതിനിധികൾ തമ്മിൽ ഒന്നര വർഷമായി ചർച്ച നടന്നുവരികയായിരുന്നു. സുപ്രധാനമായ കാര്യങ്ങളിൽ യോജിപ്പിലെത്തിയതായി അറിയിപ്പുണ്ടായത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഫെബ്രുവരി 14).അതനുസരിച്ച് അമേരിക്കയും താലിബാനും ഈ മാസം 22 മുതൽ ഒരാഴ്ചത്തേക്കു വെടിനിർത്തുമത്രേ. അതിനുശേഷമായിരിക്കും കരാറിൽ ഒപ്പിടൽ. മാർച്ച് പത്തുമുതൽ താലിബാനും അഫ്ഗാൻ ഗവൺമെന്റും തമ്മിൽ സമാധാന ചർച്ചതുടങ്ങും.
തുടർന്നു യുഎസ് സൈനിക പിന്മാറ്റത്തിന്റെ ആരംഭം. അത് ഒന്നരവർഷത്തിനകം പൂർത്തിയാക്കുമെന്നാണ് സൂചനകളെ ങ്കിലും വ്യക്തമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല.

യുദ്ധത്തിന്റെ പാരമ്യത്തിൽ ഒരു ലക്ഷത്തിൽപ്പരം യുഎസ്-നാറ്റോ ഭടന്മാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് ഏതാണ്ടു 13,000 പേരാണ്. നേരിട്ടു പോരാടാതെ, അഫ്ഗാൻ സൈന്യത്തിനു പരിശീലനവും ഉപദേശവും നൽകുകയാണ് അവരുടെ ജോലി. അവരെ മുഴുവൻ പിൻവലിക്കുമോ, അതല്ല കുറേപ്പേ രെയെങ്കിലും നിലനിർത്തുമോ എന്നീ കാര്യങ്ങളിലും വ്യക്തമായ വിവരങ്ങൾ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. രാജ്യത്തിനു പുറത്തുനിന്നുള്ള തീവ്രവാദികളെയും ഭീകര സംഘടകനകളെയും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു താലിബാൻ അമേരിക്കയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ടത്രേ. അവർ തമ്മിലുള്ള ഒത്തുതീർപ്പിലെ ഒരു സുപ്രധാന വ്യവസ്ഥയായി ഇത് എണ്ണപ്പെടുന്നു. കാരണം, ഈ പ്രശ്നമായിരുന്നു 2001ൽ അമേരിക്കയും താലിബാനും തമ്മിൽ ഏറ്റുമുട്ടാൻ ഇടയാക്കിയതുതന്നെ.

ആ വർഷം സെപ്റ്റംബറിൽ അൽഖായിദ ഭീകരർ അമേരിക്ക യിൽ നടത്തിയ ഭീകരാക്രമണമായിരുന്നു അതിന്റെ പശ്ചാത്തലം. 1996 മുതൽ താലിബാന്റെ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി യാണ് അൽഖായിദയും അതിന്റെ തലവൻ ഉസാമ ബിൻ ലാദനും പ്രവർത്തിച്ചിരുന്നത്.അവരെ വിട്ടുകിട്ടണമെന്ന അമേരിക്കയുടെ ആവശ്യം താലിബാൻ തിരസ്‌ക്കരിച്ചു. ഒക്ടോബറിൽ അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും രണ്ടു മാസത്തിനകം കാബൂളിലെ അധികാരത്തിൽനിന്നു താലിബാനെ പുറത്താക്കുകയും ചെയ്തു. അന്നു മുതൽക്കേ ഭരണത്തിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ് താലിബാൻ. അതിനുവേണ്ടി അഫ്ഗാൻ ഗവൺമെന്റ് സേനയുമായും അവരെ സഹായിക്കുന്ന യുഎസ്-നാറ്റോ സൈന്യവുമായും നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.

രണ്ടായിരത്തിനാനൂറോളം അമേരിക്കൻ ഭടന്മാരും അര ലക്ഷത്തിലേറെ അഫ്ഗാൻ പട്ടാളക്കാരും പൊലീസു കാരും കൊല്ലപ്പെട്ടു. താലിബാന്റെയും മറ്റും ഭാഗത്തുണ്ടായ ആൾനാശം ഏതാണ്ട് 42,000. അത്രതന്നെ സാധാരണക്കാരും മൃതിയടഞ്ഞു. യുദ്ധത്തിനുവേണ്ടി അമേരിക്കയ്ക്ക് രണ്ടു ലക്ഷം കോടി ഡോളർ ചെലവായതായും കണക്കാക്കപ്പെടുന്നു. എന്നിട്ടും രാജ്യത്തിന്റെ പകുതിയോളം ഭാഗം വീണ്ടും താലിബാന്റെ അധീനത്തിലായി. യുഎസ് സൈന്യത്തെ പിൻവലിക്കാനാവണമെങ്കിൽ അവരുമായി ഒത്തുതീർപ്പുണ്ടാക്കണമെന്നത് അമേരിക്കയുടെ ആവശ്യമായി ത്തീർന്നു. രണ്ടാം തവണയും പ്രസിഡന്റാകാൻ മൽസരിക്കുന്നതിനുമുൻപ്തന്നെ അതു നടന്നുകാണാൻ ട്രംപിനു ധൃതിയാവുകയും ചെയ്തു.

താലിബാൻ തിരിച്ചുവരുമോ?

ഒന്നര വർഷംമുൻപ് അങ്ങനെ തുടങ്ങിയതാണ് താലിബാനുമായുള്ള യുഎസ് ചർച്ച. അഫ്ഗാൻ വംശജനായ മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ സൽമായ് ഖലീൽസാദിനെയാണ് അതിനുവേണ്ടി ട്രംപ് നിയോഗിച്ചത്. 68 വർഷംമുൻപ് അഫ്ഗാനിസ്ഥാനിലെ മസാറെ ഷരീഫിൽ ജനിച്ച ഇദ്ദേഹം കാബൂളിലും ബഗ്ദാദിലും (ഇറാഖ്) യുഎസ് അമ്പാസ്സഡറായിരുന്നു. അഫ്ഗാൻ ഭാഷകളായ പഷ്തോ, ദാരി എന്നിവയ്ക്കു പുറമെ അറബിക്കും ഉർദുവും നന്നായി അറിയാം. ദോഹയിൽ ഖലീൽസാദിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘവും താലിബാൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച ഒത്തുതീർപ്പിന്റെ വക്കോളമെത്തിയതായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽതന്നെ സൂചനകളു ണ്ടായിരുന്നു. പക്ഷേ, അതിനിടയിൽ കാബൂളിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു.പ്രസിഡന്റ് ട്രംപ് ക്ഷുഭിതനാവുകയും ചർച്ച നിർത്താൻ ഉത്തരവിടുകയും ചെയ്തു. അതു പുനരാരംഭിച്ചത് ഡിസംബ റിലാണ്. നേരത്തെ ഇരുകൂട്ടരും തമ്മിൽ പല കാര്യങ്ങളിലും ഉണ്ടായ യോജിപ്പിന്റെ അടിസ്ഥാ നത്തിലുള്ളതാണത്രേ പുതിയ ഒത്തുതീർപ്പിലെയും വ്യവസഥകൾ.

ഈ ഒത്തുതീർപ്പ് അമേരിക്കയും താലിബാനും മാത്രം തമ്മിലുള്ളതാണെന്നത് അതിന്റെ ഏറ്റവും വലിയ ന്യൂനതയായി അവശേഷിക്കുന്നു. പ്രസിഡന്റ് അഷ്റഫ് ഗനിയുടെ അഫ്ഗാൻ ഗവൺമെന്റിന് അതിൽ ഒരു പങ്കുമില്ല. അമേരിക്കയുടെ പാവയെന്നു പറഞ്ഞു ഈ ഗവൺമെന്റിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന താലിബാൻ അതിന്റെ പ്രതിനിധികളുമായി സംസാരിക്കാനും വിസമ്മതിച്ചു. അമേരിക്കയുടെ മുൻനിലപാടുകൾക്കു വിരുദ്ധമായി ഖലീൽസാദ് അതിനു വഴങ്ങുകയും ചെയ്തു. എങ്കിലും, ഇപ്പോഴുണ്ടായ ഒത്തുതീർപ്പനുസരിച്ച് ഗവൺമെന്റു മായും ചർച്ചനടത്താൻ താലിബാൻ സമ്മതിച്ചിരി ക്കുകയാണ്. ചർച്ചയ്ക്കു വേദിയാകാൻ ജർമനിയും നോർവെയും പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. നാലു പതിറ്റാണ്ടുകളായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ യുദ്ധം നടനമാടുകയാണ് അഫ്ഗാനിസ്ഥാനിൽ. അതവസാനിപ്പിക്കാനുള്ള സുപ്രധാന കാൽവയ്പെന്ന നിലയിലാണ് അഫ്ഗാൻ ഗവൺമെന്റും താലിബാനും തമ്മിലുള്ള ചർച്ചയെ പലരും ഉറ്റുനോക്കുന്നത്. അതേസമയം, ഈ ചർച്ചഫലപ്രദമാകുമോ എന്നു സംശയിക്കുന്നവരും ധാരാളമുണ്ട്.

യുഎസ് സൈനിക പിന്മാറ്റത്തിനുശേഷം എന്തു സംഭവിക്കുമെന്നതും അഫ്ഗാനിസ്ഥാനിലെ ജനങ്ങളിൽ വലിയൊരു വിഭാഗത്തെ അലട്ടുന്നുണ്ടത്രേ. ഇപ്പോൾതന്നെ അഫ്ഗാനിസ്ഥാന്റെ പകുതിയിലേറെ തിരിച്ചുപിടിച്ചു കഴിഞ്ഞിട്ടുള്ള താലിബാൻ കാബൂളിൽ വീണ്ടും അധികാര ത്തിലെത്തുമോയെന്ന ഭയം അവരെ നടുക്കുന്നു. 1996 മുതൽക്കുള്ള അഞ്ചു വർഷത്തെ അവരുടെ ഭരണം ആ വിധത്തിലുള്ളതായിരുന്നു. കാബൂളിലെ നിലവിലുള്ള ഭരണകൂടത്തിലെ ഭിന്നതയും ചേരിതിരിവുമാണ് ദൗർഭാഗ്യകരമായ മറ്റൊരു വസ്തുത. പ്രസിഡന്റ് ഗനിയും പ്രധാനമന്ത്രിക്കു തുല്യമായ പദവി വഹിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മിൽ യോജിപ്പില്ല. പരസ്പരം അവിശ്വസിക്കുന്ന രണ്ടു വ്യത്യസ്ത ജനവിഭാഗത്തിൽ പ്പെട്ടവരാണ് ഇവരെന്നത് ഇവർ തമ്മിലുള്ള അനൈക്യത്തിനു തീവ്രതകൂട്ടുന്നു.

ഗനി 2014ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എതിർ സ്ഥാനാർത്ഥിയായിരുന്ന അബ്ദുല്ല അംഗീകരി ച്ചിരുന്നില്ല. അമേരിക്ക ഇടപെടേണ്ടിവന്നു. അങ്ങനെ അബ്ദുല്ലയ്ക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് പദവി പ്രത്യേകമായി ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പും അവസാനിച്ചതു തർക്കത്തിലാണ്. ഗനി ജയിച്ചതായി ഫലപ്രഖ്യാപനമുണ്ടായത് അഞ്ചു മാസത്തിനുശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 18). ഇതും അംഗീകരിക്കാൻ അബ്ദുല്ല വിസമ്മതിക്കുന്നു. ഈ സാഹചര്യത്തിലുമാണ് താലിബാനുമായുള്ള നിർണായക ചർച്ചയക്ക് ഗനിയുടെ ഗവൺമെന്റും അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റത്തിന് അമേരിക്കയും ഒരുങ്ങുന്നത്.

യുഎസ്സിന്റെ ചർച്ചകളിൽ നിന്നുള്ള പിന്മാറ്റം മേഖലയിൽ അസ്ഥിരത വർധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാശ്ചാത്യരാജ്യങ്ങൾക്കു നേരെ ഇസ്ലാമിക് തീവ്രവാദ സംഘങ്ങളുടെ ആക്രമണം വർധിപ്പിക്കുമെന്ന ഭീതിയും നിലവിലുണ്ട്. 2001ൽ യുഎസ് കടന്നു ചെല്ലുമ്പോൾ താലിബാന്റെ കൈവശമുണ്ടായിരുന്നതിനെക്കാൾ പ്രദേശം ഇപ്പോൾ അവരുടെ കീഴിലുണ്ട്.സൈന്യത്തിന്റെ പിന്മാറ്റം താലിബാന്റെ ശക്തമായ തിരിച്ചുവരവിനും മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. 1996നും 2001നും ഇടയിൽ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളെ ഭീതിയോടെയാണ് ജനം ഓർക്കുന്നത്.

താലിബാൻ തിരിച്ചുവരുന്നത് രണ്ടു രീതിയിലാണ് ലോകത്തിന് ഭീഷണിയാവുന്നത്. ഒന്ന് അത് ആഗോള ഭീകരവാദത്തിന് വളം വെക്കും. രണ്ട അത് ആഗോള മയക്കുമരുന്ന് മാഫിയയെ ശക്തിപ്പെടുത്തും. ഇതിൽ ഏതാണ് ഏറ്റവും തീവ്രമാകുക എന്ന തർക്കം മാത്രമേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP