Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊണ്ണൂറുകളുടെ ആദ്യം മണ്ഡൽ കമ്മീഷനു എതിരായി ഡൽഹിയിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തോടെ ചേർന്ന് പ്രവർത്തിച്ച കെജ്രിവാളിന് ബിജെപിയോട് സോഫ്റ്റ് കോർണർ പണ്ടേയുണ്ട്; ഇപ്പോൾ ഡൽഹിയിൽ ക്രിമിനലുകൾ മുസ്ലിങ്ങളെ ടാർജറ്റ് ചെയ്യുമ്പോൾ കെജ്രിവാൾ ഗാന്ധി സമാധിയിൽ പോയിരുന്നു പ്രാർത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല; ഡൽഹി കത്തുമ്പോൾ: അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു; ജെ എസ് അടൂർ എഴുതുന്നു

ജെ.എസ് അടൂർ

ഡൽഹി കത്തുമ്പോൾ : അരവിന്ദ് കേജരിവാൾ വിമർശിക്കപ്പെടുന്നു

അൽപ്പം ചരിത്രം.

ഡൽഹിയിൽ പണ്ട് ഇന്ത്യ എഗന്സ്റ്റ് കറപ്ഷൻ എന്ന ക്യാമ്പയിൻ ആരംഭിച്ചപ്പോൾ യോഗേന്ദ്രയാദവും മറ്റു ചില സുഹൃത്തുക്കളുമായി നീണ്ട ഒരു സംഭാഷണ സംവാദത്തിന് ഇടവന്നു. അരവിന്ദ് കേജരിവാൾ അന്ന് ആ സമരത്തിൽ എടുത്തു ചാടി മുന്നിൽ വന്നയാളാണ്. അയാളുടെ രാഷ്ട്രീയമായിരുന്നു വിഷയം.

അരവിന്ദ് കേജരിവാളിനെകാണുന്നത് ഏതാണ്ട് ഇരുപതുകൊല്ലം മുമ്പാണ്. അന്ന് ഞാൻ ഉൾപ്പെടെ നടത്തിയിരുന്ന അഡ്വക്കസി വർക്ക്ഷോപ്പിൽ അദ്ദേഹം വന്നത് കൃത്യമായി ഓർക്കുന്നുണ്ട്.

പീപ്പിൾ സെന്റഡ് അഡ്വക്കസിയെകുറിച്ചുള്ള ആദ്യ സെഷൻ നടത്തിക്കഴിഞ്ഞു ഞാൻ ടീ ബ്രേക്കിൽ വച്ചാണ് അരവിന്ദിനെ കണ്ടത്. അന്ന് അദ്ദേഹം ഐ ആർ എസ്സിൽ നിന്ന് അവധിയെടുത്തു സാമൂഹ്യ -രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പിന്നീടാണ് അദ്ദേഹം കബീർ ഫൗണ്ടേഷൻ എന്ന സംഘടനയും പിന്നെ പരിവാർത്തൻ എന്ന നെറ്റ്‌വർക്കുമുണ്ടാക്കുന്നത്. പിന്നെ അദ്ദേഹം വിവരവകാശ മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ ശ്രമിച്ചു. ഒരിക്കൽ ബാങ്കോക്കിൽ വന്നപ്പോൾ അവർക്ക് ഫണ്ട് കിട്ടുവാനുള്ള സാധ്യത ആരാഞ്ഞു. വർഷങ്ങളായി അറിയാവുന്നയാൾ.

ആ സമയത്തു അരുണറോയിയുടെ നേതൃത്തിൽ വളർന്ന നാഷണൽ ക്യാമ്പൈൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫോർമേഷൻ എന്ന മൂവ്മെന്റിൽ സജീവമായിരുന്നു ഞാൻ. അതിനു വേണ്ട പല ഗവേഷണ സഹായവും മഹാരാഷ്ട്രയിൽ ആ ക്യാമ്പയിൻ വളർത്തുന്നതിലും സജീവമായിരുന്നു. ഇരുപത്തിരണ്ടു കൊല്ലം മുമ്പ് കേരളത്തിൽ വിവരാവകാശത്തിന് വേണ്ടിയുള്ള സെമിനാർ സംഘടിപ്പിക്കുന്നതിന് സഹായിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്തിൽ സജീവമായിരുന്ന അണ്ണൻ എന്ന രാധാകൃഷ്ണൻ സാറും തോമസ് ഐസക്കും ജോയ് ഇളമൺ മുതലായ സുഹൃത്തുക്കളാണ്.

ഇതു പറയാൻ കാരണം അന്ന് വിവരാവകാശ ക്യാമ്പെനിൽ സജീവമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച കെജരിവാളിന്റെ രാഷ്ട്രീയത്തെകുറിച്ചു ചർച്ചയുണ്ടായി. അതിൽ പ്രധാന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തെ അടുത്തു അറിയാവുന്നവരായിരുന്നു.

അതിലൊന്നു തൊണ്ണൂറുകളുടെ ആദ്യം മണ്ഡൽ കമ്മീഷനു എതിരായി ഡൽഹിയിൽ നടന്ന ആന്റി റിസർവേഷൻ ക്യാമ്പയിനോട് പ്രവർത്തിച്ച അദ്ദേഹത്തിന് ബിജെപി യോടുള്ള സോഫ്റ്റ് കോർണറാണ്. കാരണം 90 കളുടെ ആദ്യം മണ്ഡൽ കംമീഷനോടുള്ള സവർണ്ണ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്നാണ് പൊതു മണ്ഡലത്തിൽ സജീവമായ മണ്ഡലിനു ബദലായി മന്ദിർ എന്ന അയോധ്യ വാദം രഥ യാത്രയുടെ പശ്ചാത്തലാത്തിൽ സജീവമായത്. അന്ന് കേജരിവാൾ എവിടെ ആയിരുന്നുവെന്നതാണ് ചർച്ച വിഷയം.

അതു കഴിഞ്ഞു പത്തു കൊല്ലം കഴിഞ്ഞു ഇന്ത്യ എഗന്സ്റ്റ് കറപ്ഷൻ എന്ന ക്യാമ്പൈൻ ഇന്ത്യയുടെ ജനാധിപത്യവൽക്കരണത്തിന് അത്യാവശ്യം വേണമെന്ന് പറഞ്ഞാണ് ഞങ്ങളിൽ പലരെയും അതിൽ ചേരുവാൻ യോഗേന്ദ്ര ഉപദേശിച്ചത്. അന്ന് ആ ക്യാംമ്പയിൽ തുടങ്ങിയപ്പോൾ അരവിന്ദ് കേജരിവാളിനൊപ്പം ഗാന്ധിയൻ പി വി രാജഗോപാലിനെയും അവർകൂട്ടി. എന്നാൽ ഞങ്ങളുടഎല്ലാം ഉപദേശം കേട്ട് രാജഗോപാൽ ഉടനെ രാജി വച്ചു.

ഹൈജാക് അജണ്ട

സിവിൽ സമൂഹത്തിൽ നിന്ന് ഒരുപാടു പേർ വിട്ട് നിൽക്കുവാൻ കാരണം ആ സമരത്തിന്റെ സൂത്രധാരകർ ആർഎസ്എസ്സ് ആണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടാണ്. ആ ക്യാമ്പയിൻ ആരു എങ്ങനെ ഡിസൈൻ ചെയ്‌തെന്നും അതിനു ആരു ഫണ്ട് ചെയ്തു എന്നുമൊക്കെ ക്ര്യത്യമായി അറിയാം. അന്ന് മനീഷ് സിസോദിയ അടക്കം മീഡിയ ക്യാമ്പയിൻ എങ്ങനെ ചെയ്‌തെന്നും ആർഎസ്എസ് എങ്ങനെ ബുദ്ധിപൂർവം പ്രവർത്തിച്ചു വെന്നും. അണ്ണാ ഹസാരെയുടെയും കേജരിവാളിന്റെയും രാഷ്ട്രീയ ചായ്വ് അറിയാവുന്നവരായിരുന്നു

അരുണയും ഞങ്ങൾ എല്ലാവരും. അതു കൊണ്ടാണ് അതിൽ ചേരാഞ്ഞത്. . പൊളിറ്റിക്സ് അസ് സ്‌പെക്ടക്കിൽ എന്ന ഒരു ലേഖനം ഞാൻ എഴുതി. എന്തുകൊണ്ടു ഇന്ത്യ ഏഗനസ്റ്റ് കറപ്ഷനിൽ ചേരുന്നില്ല എന്നതായിരുന്നു വിഷയം.

അന്ന് പറഞ്ഞത് ഇന്ന് അച്ചട്ടായി. യോഗേന്ദ്രയാദവിനെപ്പോലുള്ളവർ ഞങ്ങളോട് പറഞ്ഞത് അസാധാര സാഹചര്യത്തിൽ അസാധാരണ പ്രതികരണം വേണമെന്നാണ് (ൗിൗൗെമഹ ശൌേമശേീി ിലലറ ൗിൗൗെമഹ ൃലുെീിലെ ).അന്ന് അദ്ദേഹത്തോട് പറഞ്ഞത് ഇതു മോദി ക്യാമ്പയിനിന്റെ ഭാഗമായുള്ള മിഡിൽ ക്ലാസ്സിനെ നേടാനുള്ള അടവാണെന്നാണ്. അന്ന് കേജരിവാളിനോടും അണ്ണാ ഹസാരയോടുമൊപ്പം വന്നതാണ് രാംദേവ്..

എന്നാൽ ആ ക്യാമ്പേയിന് പൊതു സമ്മതി കൊടുത്തത് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമൊക്കെയാണ്. അതിനു അവരെ പ്രേരിപ്പിച്ചത് കേജരിവാളും

അന്ന് കൊൺഗ്രസിലുള്ള പലരും അധികാര അഹങ്കാരത്തിന്റെ ആൾരൂപങ്ങളായിരുന്നു. ചിദംബരമൂൾപ്പെടെയുള്ളവർ. അന്ന് കൊണ്ഗ്രെസ്സ് നേതാക്കളോട് പലരോടും പതിയിരിക്കുന്ന അപകടം പറഞ്ഞത് കേൾക്കുവാനുള്ള മൂഡിലായിരുന്നില്ല. കേജരിവാളിനെ പുശ്ചിച്ചു തള്ളി. അവർ പറഞ്ഞത് അതു ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്

പലരും അധികാരത്തിൽ അഭിരമിച്ചു. പ്രണബ് മുഖർജി റാംദേവിനെ സ്വകരിക്കാൻ ഡൽഹി എയർപോട്ടിൽ പോയ്. അന്ന് അടുത്ത സുഹൃത്തുക്കൾ ആയിരുന്ന മിസ്ത്രി സന്ദീപ് ദിക്ഷിത് ഉൾപ്പെടെയുള്ളവരോട് പറഞ്ഞു ഇതു കൊണ്ഗ്രെസ്സിന്റെ അന്ദ്യം കുറിക്കുവാനാണെന്ന്. അവരൊക്കെ പറഞ്ഞത് നിങ്ങൾ കേജരിയേയും കൂട്ടരേയും ഓവർഎസ്റ്റിമേറ്റ് ചെയ്യുകയാണ് എന്നാണ്.
പക്ഷെ അധികാരത്തിന്റെ അഹങ്കാരത്തിൽ അന്ധത ബാധിച്ചുപോയവരായിരുന്നു മിക്കവാറും പേർ. 2014ലാണ് കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയത്.


എന്താണ് ആം ആദ്മി രാഷ്ട്രീയം?

ആം ആദ്മി പാർട്ടിയുണ്ടാക്കിയപ്പോൾ ഒരുപാടു സുഹൃത്തുക്കൾ വിളിച്ചു. അന്ന് പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്തു വന്നപ്പോൾ കണ്ടു ആശങ്കകൾ അറിയിച്ചിരുന്നു. ആ ചർച്ച കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് അവിടെ ചർച്ചക്ക് വേണ്ടി കാത്തിരുന്നു സി ആർ നീലകണ്ഠനെ കണ്ടത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പ്രൊഫസർ കമൽ മിത്ര ചിനോയ്, പ്രൊഫസർ ബാബു മാത്യു, അജിത് ജോയ് മുതലായി ഒരുപാടുപേർ കേജരിവാലിന്റെ കൂടെകൂടി. കേജരിവാൾ സമർത്ഥമായി അവരെ ഉപയോഗിച്ചു. യോഗേന്ദ്രയാദവ് ആണ് ആ പാർട്ടിയുടെ പേര് നിർദ്ദേശിച്ചത്. അതുപോലെ പ്രശാന്ത് ഭൂഷ ൺ അവർക്ക് സാധുത നൽകി

അന്ന് ആപ്പിന്റെ ദേശീയ നേതൃത്തിലോ അല്ലെങ്കിൽ സംസ്ഥാന നേതൃത്തിലോ നിഷ്പ്രയാസം വരുവാൻ സാധികുമായിരുന്നിട്ടും ചേർന്നില്ല എന്റെ ഏറ്റവും അടുത്തു സുഹൃത്തും സഹപ്രവർത്തകാണുമായിരുന്നു നാഷണൽ ലോ സ്‌കൂളിലെ പ്രൊഫസർ ബാബു മാത്യുവിനായിരുന്നു കേരളത്തിന്റെ ചാർജ്.

അന്നും ഇന്നും പറഞ്ഞത് അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്തായിരുന്നു എന്നതാണ് . അന്ന് എന്റെ പഴയ സുഹൃത്ത് യോഗേന്ദ്രയാദവ് പറഞ്ഞത് ' 'ംല മൃല യല്യീിറ ശറലീഹീഴ്യ ' എന്നതായിരുന്നു

ഗാന്ധിജിക്ക് ചെയ്യാനായത് 'ഗാന്ധിയന്മാർ'ക്ക് ആകില്ല.

ഇപ്പോൾ ഡൽഹിയിൽ ക്രിമിനലുകൾ കൊന്നും കത്തിച്ചും മുസ്ലിങ്ങളെ ടാർജറ്റ് ചെയ്യുമ്പോൾ അരവിന്ദ് കേജരിവാൾ ഗാന്ധി സമാധയിൽ പോയിരുന്നു പ്രാർത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല.

ആരാണ് കപിൽ മിശ്ര?

അയാളുടെ കൂടെ മന്ത്രിയായിരുന്നയാളാണ് കപിൽ മിശ്ര. ജലസേചന മന്ത്രി. അയാളുടെ അച്ഛൻ ആർഎസ്എസ് കാരൻ. ബി ജെ പ് കൗൺസിലർ. അയാൾ ആർഎസ്എസ് കാരൻ. മണ്ഡലിനും റിസര്വേഷന് എതിരായ യൂത്ത് ഫോർ ജസ്റ്റിസിൽ കൂടി അരവിന്ദ് കേജരിവാളിനോടൊപ്പം കൂടിയയാൾ.

ജാമിയയിലും ജെ എൻ യു വിലും പൊലീസ് സഹായത്തോടെ വർഗീയ രാഷ്ട്രീയ ഭ്രാന്ത് പിടിച്ച ഗുണ്ടകൾ അഴിഞ്ഞാടിയപ്പോൾ കേജരിവാൾ അനങ്ങിയില്ല. ഇപ്പോൾ ഡൽഹി കത്തുമ്പോൾ അയാൾ ഗാന്ധി സമാധിയിൽ പോയി പ്രാർത്ഥിച്ചു ഗാന്ധിജിയെ അപമാനിക്കുന്നു.

കൽകട്ട കത്തുമ്പോൾ അതിന്റെ നടുക്ക് ഇറങ്ങി സത്യാഗ്രഹിയാകുവാനുള്ള ഉൾക്കരുത്തും രാഷ്ട്രീയ നൈതീക ബോധ്യങ്ങളും ഗാന്ധിജിക്കുണ്ടായിരുന്നു. അതിന് വേണ്ടി ജീവൻ വെടിയുവാൻ തയ്യാറായിരുന്നു . എന്നാൽ ഇന്ന് അധികാരികളുടെ ആശ്രിതരായി ഗാന്ധിജിയെ കൊന്നവരോടൊപ്പം കൂടി സമാധാനം പ്രസംഗിക്കുന്ന ഗാന്ധിയന്മാർക്ക് ഇല്ലാത്തത ഗാന്ധിജിക്കുണ്ടായിരുന്ന രാഷ്ട്രീയ നൈതീക ബോധ്യങ്ങളാണ്.

അതാണ് അരവിന്ദ് കേജരിവാളിനും ഇല്ലാത്തത്. പണ്ട് ഉണ്ടായിരുന്നു ഗാന്ധി തൊപ്പി പോലും ഇപ്പാൾ ഇല്ല. 62 എം എൽ എ മാരുള്ള പാർട്ടി . കലാപത്തിന് നേത്രത്വം കൊടുക്കുന്നയാൾ വളരെ വർഷം കൂടെയുണ്ടായിരുന്നയാൾ. പൊലീസ് കൂടെയുണ്ടായിരുന്നിട്ടാണോ ഇതു വരെ കേജരിവാൾ പ്രവർത്തിച്ചത്? അയാൾ പരിവർത്തനത്തിൽ പ്രവർത്തിച്ചു പരിവർത്തനം കൊണ്ടു വന്നു എന്ന് അവകാശപെട്ടിട്ടും എന്താണ് ഡൽഹി കത്തുന്നത്? ആരാണ് കത്തിക്കുന്നത്?

ഒരു ജനകീയ നേതാവിന് പൊലീസ് ഇല്ലാതെ അയാളുടെ മണ്ഡലത്തിൽ ഇറങ്ങി നടക്കുവാൻ പേടിയാണോ കേജരിവാൾ? ആരുടെ ആ ആദ്മി ആണിത്?

കേജരിവാളിന്റെ രാഷ്ട്രീയതിന്നു ഒത്താശ ചെയ്തു കൊടുത്തു എന്നതാണ് യോഗേന്ദ്ര യാദവിനോടും എന്റെ സുഹൃത്തുക്കളോടുമുള്ള പരാതി.. ഇന്ന് അവരാരും കേജരിവാലിന്റെ കൂടെ ഇല്ലാത്തത് അയാളുടെ ഏകാധിപത്യ സവർണ്ണ -സംഘ രാഷ്ട്രീയത്തേ അടുത്തു അറിഞ്ഞതുകൊണ്ടാണ്.

അധികാരത്തിന്റെ അഹങ്കാര ധാർഷ്ട്ട്യങ്ങൾ

അധികാരത്തിന്റെ അഹങ്കാരത്തിന്റെ മാളികയിൽ നിന്ന് താഴെവീണ കോൺഗ്രസ്് നേതാക്കൾക്ക് ചൂട് വെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും എന്ന മട്ടാണ്. കാരണം ഇന്ന് ഗാന്ധിജിയൂടെയോ നെഹ്‌റുവിന്റെയോ ആത്മധൈര്യവും നൈതീക ബോധവുമുള്ള കൊൺഗ്രസ്് നേതാക്കളെ കാണണമെങ്കിൽ മൈക്രോസ്‌കോപ്പിലും സാധിക്കില്ല. കാരണം ഇന്നത്തെ രാഷ്ട്രീയപാർട്ടികൾ അധികാരത്തിന്റ ഐഡിയോലജിക്കപ്പുറം ഒരു രാഷ്ട്രീയ നൈതീക ബോധമില്ലന്നതാണ് നമ്മുടെ ജനാധിപത്യം വ്യവസ്ഥിതി നേരിടുന്ന വെല്ലുവിളി.

കേജരിവാൾ അടക്കമുള്ളവർക്ക് അധികാരവും ഭരണ അധികാര സന്നാഹവുമാണ് അവരുടെ രാഷ്ട്രീയതിന്റെ ആദ്യവും അന്ത്യവും

ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയെ പുകമറയാക്കി ഒരുകൂട്ടം കോർപ്പറേറ്റുകളുടെ സാമ്പത്തിക പിന്തുണയോടെ ജനായത്തത്തിലൊ ഭരണഘടനയിലോ എല്ലാ ജനങ്ങൾക്കും തുല്യ അവകാശം എന്നതിലോ വിശ്വാസമില്ലാത്തവർ രാജ്യം ഹൈജാക്ക് ചെയ്തിരിക്കുന്നു.

ഉള്ളിൽ സവർണ്ണ പേഷ്വാ ബ്രാഹ്മണിക്കൽ ഫാസിസം കൊണ്ടു നടക്കുന്നവർക്ക് ദളിതരോടും ന്യൂന പക്ഷങ്ങളോടും ഹിന്ദി ബെൽറ്റിനു അപ്പുറം ഉള്ളവരോടുള്ള പുശ്ചവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വളരെ സിനിക്കലായി അധികാരം ഏത് വിധേനയും പിടിച്ചടക്കി കോർപറേറ്റ് മുതലാളിമാരുടെ പിന്തുണയോടെ ഭരിച്ചു മുടിക്കുക എന്നതായി രാഷ്ട്രീയം.

സാമ്പത്തിക വരേണ്യരും രാഷ്ട്രീയ വരേണ്യരും മീഡിയയെ വിലക്കടുത്തു കൺസെൻസും പൊലീസിനെ ഉപയോഗിച്ച് പേടിപ്പെടുത്തിയും ഗുണ്ടകളെ ഉപയോഗിച്ച് കൊന്നും കൊലവിളിച്ചും ഭയം വിതച്ചു ഭരിക്കുകയാണ്. അറുപതുകൊല്ലം കൊണ്ടു നേടിയ സ്വാതന്ത്ര്യം ആറുകൊല്ലം കൊണ്ടു അവസാനിപ്പിക്കുവാനുള്ള ശ്രമമാണ്.

അധികാരികൾ എന്നും അധികാര അഹങ്കാരത്തിൽ രമിക്കുമ്പഴാണ് ജനങ്ങൾ ഉണരേണ്ടത്.

ഇന്ത്യ നമ്മുടെ എല്ലാവരുടെയും രാജ്യമാണ്. അതിനെ കത്തിക്കുവാൻ അനുവദിക്കരുത്. ജനയാത്തെയും നീതി ന്യായ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളെയുമാണ് അവർ കത്തിക്കുന്നത്.

രാജ്യമേ കേഴുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP