Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെലവ് റോക്കറ്റ് പോലെ ഉയർന്നപ്പോൾ നോ പറഞ്ഞ പ്രൊഡക്ഷൻ കമ്പനി; രജനിയുടെ 2.0യുടെ ഗതി വരില്ലെന്ന സംവിധായകന്റെ ഉറപ്പിൽ വീണ്ടും ഷൂട്ടിങ്; ചിമ്പുവിനെ മാറ്റി സിദ്ധാർത്ഥിനെ സേനാപതിയുടെ കൊച്ചു മകനാക്കിയതും വിവാദമായി; കമലിന്റെ ശസ്ത്രക്രിയയും കാലതാമസം ഉണ്ടാക്കി; ചൈനയിലെ ഷൂട്ടിംഗിനെ അട്ടിമറിച്ചതുകൊറോണയും; ഇന്ത്യൻ 2 വിൽ ഷങ്കറിന് നേരിടേണ്ടി വന്നത് തുടർച്ചയായ പ്രതിസന്ധികൾ; ഒടുവിൽ കോളിവുഡിനെ കരയിപ്പിച്ച് ക്രെയിൻ ദുരന്തം; കമൽഹാസന്റെ 'വിരമിക്കൽ ചിത്രം' പ്രതിസന്ധിയിൽ

ചെലവ് റോക്കറ്റ് പോലെ ഉയർന്നപ്പോൾ നോ പറഞ്ഞ പ്രൊഡക്ഷൻ കമ്പനി; രജനിയുടെ 2.0യുടെ ഗതി വരില്ലെന്ന സംവിധായകന്റെ ഉറപ്പിൽ വീണ്ടും ഷൂട്ടിങ്; ചിമ്പുവിനെ മാറ്റി സിദ്ധാർത്ഥിനെ സേനാപതിയുടെ കൊച്ചു മകനാക്കിയതും വിവാദമായി; കമലിന്റെ ശസ്ത്രക്രിയയും കാലതാമസം ഉണ്ടാക്കി; ചൈനയിലെ ഷൂട്ടിംഗിനെ അട്ടിമറിച്ചതുകൊറോണയും; ഇന്ത്യൻ 2 വിൽ ഷങ്കറിന് നേരിടേണ്ടി വന്നത് തുടർച്ചയായ പ്രതിസന്ധികൾ; ഒടുവിൽ കോളിവുഡിനെ കരയിപ്പിച്ച് ക്രെയിൻ ദുരന്തം; കമൽഹാസന്റെ 'വിരമിക്കൽ ചിത്രം' പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്നത് ഭയാനകമായ അപകടം. സംവിധായകൻ ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്റിന് മുകളിലേക്കാണ് ക്രെയിൻ വീണത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായത്. കമൽഹാസൻ-ഷങ്കർ കൂട്ട്‌കെട്ടിൽ ഒരുങ്ങുന്ന 'ഇന്ത്യൻ 2' വിന്റെ ഷൂട്ടിങ് നേരത്തെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വച്ച് നിന്ന് പോയിരുന്നു. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി സംവിധായകൻ ഷങ്കർ നടത്തിയ ചർച്ചയെ തുടർന്നാണ് ഷൂട്ടിങ് പുനരാരംഭിച്ചത്.

രാത്രി 9.30ന് ഇവിപി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെയാണ് അപകടം. 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹസംവിധായകൻ കൃഷ്ണ (34), കേറ്ററിങ് ടീമിൽപ്പെട്ട മധു (29), ചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. അത്ഭുതകരമായാണ് ശങ്കർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശങ്കറിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നും കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന സൂചന. പലവട്ടം ഷൂട്ടിങ് മുടങ്ങിയ സിനിമയാണ് ഇന്ത്യൻ 2. കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് പുതിയ തലം നൽകുന്നതിന് കൂടിയാണ് ചിത്രം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

അഴിമതിക്കെതിരെ പട പൊരുതുന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ കഥയായിരുന്നു ഇന്ത്യൻ. സ്വന്തം മകനെ പോലും അഴിമതിയുടെ പേരിൽ വെറുതെ വിടാത്ത അച്ഛന്റെ കഥ. കമൽഹാസന് രാഷ്ട്രീയ മുഖം നൽകുന്ന ഈ ചിത്രത്തോടെ താരം സിനിമാ അഭിനയത്തിന് അവസാനം കുറിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. . ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതൽ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളിൽ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്.

150 അടിയിലേറെ ഉയരമുള്ള ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. സംഭവ സമയത്ത് നടൻ കമൽഹാസനും സെറ്റിൽ ഉണ്ടായിരുന്നു. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടെ ക്രെയിനിൽ കെട്ടിയിരുന്ന ലൈറ്റുകൾ ചരിഞ്ഞു വീഴുകയായിരുന്നു. അപകമുണ്ടാക്കിയ ആഘാതം ഇനിയും സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കും. ആതായത് ഇന്ത്യൻ 2 എന്ന സിനിമയുടെ ഷൂട്ടിങ് വീണ്ടും മുടക്കുന്നതാകും ഈ അപകടമെന്നാണ് പുറത്തു വരുന്ന സൂചന. അപകടസമയം ലൊക്കേഷനിൽ ഉണ്ടായിരുന്ന കമൽഹാസന്റെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കമൽഹാസൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. 1996 ൽ ഷങ്കർ തന്നെ സംവിധാനം ചെയ്ത 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർഭാഗമായാണ് 'ഇന്ത്യൻ 2' ചിത്രീകരണം തുടങ്ങിയത്. ഒരു വർഷം മുൻപാണ് ചിത്രം പ്രഖ്യാപിച്ചത്. ഏറെ കാലതാമസത്തിനു ശേഷം ഈ മാസം ആദ്യമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായത്. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം കമൽഹാസൻ വിശ്രമത്തിലായതാണ് ഷൂട്ടിങ് തുടങ്ങാൻ കാലതാമസമുണ്ടാക്കിയത്. ചൈനയിൽ ചിത്രീകരിക്കാൻ നിശ്ചയിച്ച ചിത്രത്തിന്റെ ഒരു ഭാഗം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിലേക്കു മാറ്റിയിരുന്നു. ഇതിനിടെയാണ് ക്രെയിൻ മറിഞ്ഞ് സെറ്റിൽ അപകടമുണ്ടായത്. ഇതിന് മുമ്പ് ബജറ്റിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു.

ഇന്ത്യൻ 2 സിനിമയിൽ നിന്നും ചിമ്പുവിനെ പുറത്താക്കിയെന്ന് റിപ്പോർട്ടും ഈ സിനിമയെ ചർച്ചകളിൽ നിറച്ചിരുന്നു. കമൽഹാസന്റെ സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകന്റെ കഥാപാത്രമായി ചിമ്പുവിന് പകരം സിദ്ധാർഥ് ആണ് എത്തുന്നതെന്നും വാർത്ത എത്തി. നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസുമായി ഉണ്ടാക്കിയ ചില പ്രശ്നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന. ചിമ്പുവിന്റെ അടുത്ത ചിത്രമായ 'വന്താ രാജാവാ താൻ വരുവെ'യിൽ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വന്ന തർക്കത്തിനു പിന്നിലെ താരം ഒരു പാട്ടിൽ അഭിനയിക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് പണത്തിന്റെ കാര്യത്തിൽ ഒത്തുതീർപ്പായതോടെയാണ് അഭിനയിക്കാൻ തയ്യാറായത് തമിഴ് സിനിമ ലോകത്ത് വാർത്തയായിരുന്നു. പ്രശ്നങ്ങൾക്ക് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ചിമ്പു പറഞ്ഞതായി റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ചിമ്പു പുറത്തായത് എന്നായിരുന്നു റിപ്പോർട്ടുകൾ.

200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാൽ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.രവി വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്.1996ലാണ് കമൽഹാസൻ-ഷങ്കർ ടീമിന്റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ശങ്കറിന്റെ മുൻചിത്രമായ '2.o' വലിയ കളക്ഷൻ നേടിയ സിനിമയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ബജറ്റ് അധികമായിരുന്നു എന്നതിനാൽ അതൊരു ലാഭകരമായ ചിത്രം ആയിരുന്നില്ല. ലൈക തന്നെയായിരുന്നു ആ രജനികാന്ത് സിനിമയും നിർമ്മിച്ചത്. 'ഇന്ത്യൻ 2' ഒരു മികച്ച വിജയം നേടുന്ന ചിത്രമായിരിക്കും എന്ന ധാരണയിലാണ് ലൈക ചിത്രം നിർമ്മിക്കാൻ തയ്യാറായത്. എന്നാൽ ചിത്രീകരണം പുരോഗമിക്കുന്തോറും ഈ സിനിമയുടെ ബജറ്റ് റോക്കറ്റ് പോലെ കുതിച്ചുകയറി. അതോടെ ഇന്ത്യൻ 2ൽ നിന്നു പിന്മാറാൻ ലൈക തീരുമാനിക്കുകയായിരുന്നു. പിന്നീട് ലൈക പ്രൊഡക്ഷൻസുമായി ശങ്കർ ചർച്ച നടത്തി. ഇതിനൊടുവിലാണ് പുതിയ ചിത്രം വീണ്ടും ഷൂട്ടിങ് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP