Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലായിരത്തിൽ മൂവായിരം പേരും പരിപാടിക്ക് കയറിയത് സൗജന്യ പാസിൽ; ആകെ ചെലവ് 23 ലക്ഷം; ടിക്കറ്റിനത്തിൽ കിട്ടിയത് ആറരലക്ഷം; ഹോസ്പിറ്റാലിറ്റി കമ്പനി ഇംപ്രസാരിയോ തന്ന ബില്ല് 19 ലക്ഷം; പ്രതിഫലമടക്കം ഇനിയും കൊടുക്കാനുള്ളത് രണ്ടുലക്ഷം; കടം നികത്തിയത് അംഗങ്ങളുടെ കൈയിൽ നിന്ന് സംഘടനയിലേക്ക് വായ്പയായി സ്വീകരിച്ചും; കലാപരമായി വിജയിച്ചെങ്കിലും കരുണ സംഗീത നിശ സാമ്പത്തിക പരാജയം; വരവ്-ചെലവ് കണക്കുകൾ വിശദീകരിച്ച് കെഎംഎഫിന്റെ വീഡിയോ പുറത്ത്

നാലായിരത്തിൽ മൂവായിരം പേരും പരിപാടിക്ക് കയറിയത് സൗജന്യ പാസിൽ; ആകെ ചെലവ് 23 ലക്ഷം; ടിക്കറ്റിനത്തിൽ കിട്ടിയത് ആറരലക്ഷം; ഹോസ്പിറ്റാലിറ്റി കമ്പനി ഇംപ്രസാരിയോ തന്ന ബില്ല് 19 ലക്ഷം; പ്രതിഫലമടക്കം ഇനിയും കൊടുക്കാനുള്ളത് രണ്ടുലക്ഷം; കടം നികത്തിയത് അംഗങ്ങളുടെ കൈയിൽ നിന്ന് സംഘടനയിലേക്ക് വായ്പയായി സ്വീകരിച്ചും; കലാപരമായി വിജയിച്ചെങ്കിലും കരുണ സംഗീത നിശ സാമ്പത്തിക പരാജയം; വരവ്-ചെലവ് കണക്കുകൾ വിശദീകരിച്ച് കെഎംഎഫിന്റെ വീഡിയോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരുണ സംഗീത നിശാ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. കൊച്ചി മ്യൂസിക ഫൗണ്ടേഷൻ പ്രസിഡന്റ് ബിജിബാൽ, സെക്രട്ടറി ഷഹബാസ് അമൻ, ജോയിന്റെ സെക്രട്ടറിമാരായ ആഷിക് അബു, ട്രഷറർ മധു സി നാരായണൻ, മറ്റ് അംഗങ്ങൾ ശ്യാം പുഷ്‌കരൻ, കമൽ കെ എം എന്നിവരാണ് ഫേസ്‌ബുക്ക് പേജിലെ വീഡിയോയിലൂടെ പരിപാടി എങ്ങനെ നഷ്ടമായി എന്ന് വ്യക്തമാക്കിയത്. പരിപാടിയുടെ മുഴുവൻ കണക്കുകളും വരവ് ചെലവും പുറത്തുവിട്ടു. 2019 ൽ കേരളപ്പിറി ദിനത്തിൽ കൊച്ചിയിലാണ് സംഗീത നിശ അരങ്ങേറിയത്.

കലാപരമായി പരിപാടി വൻ വിജയമായിരുന്നു. എന്നാൽ, സാമ്പത്തികമായി പരാജയമായിരുന്നുവെന്ന് ബിജിബാൽ പറഞ്ഞു. 23 ലക്ഷം രൂപയാണ് ആകെ ചെലവ്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്റർനാഷ്ണൽ സ്റ്റേഡിയം സൗജന്യമായി ലഭിച്ചു. മീഡിയ പബ്ലിസിറ്റിയും നല്ലരീതിയിൽ ലഭിച്ചു. സൗജന്യമായാണ് ഇതെല്ലാം കിട്ടിയതെങ്കിലും പ്രമുഖരല്ലാത്ത സാധാരണ ഗിറ്റാറിസ്റ്റുകൾ പോലുള്ള വാദ്യകലാകാരന്മാർക്കും മറ്റും പ്രതിഫലം നല്കേണ്ടതുണ്ടായിരുന്നു. താമസം, ഭക്ഷണം, യാത്രാച്ചെലവ്, സെറ്റ് പ്രൊപ്പർട്ടികൾക്കുള്ള ചെലവ്, അവതാരകർക്ക്, നല്ല രീതിയിൽ പരിപാടി കവർ ചെയ്ത ക്യാമറ ടീമിന് എല്ലാം പ്രതിഫലം കൊടുക്കേണ്ടി വന്നു. 23 ലക്ഷം രൂപയിൽ ഇനിയും രണ്ടു ലക്ഷം രൂപ കൊടുത്തു തീർക്കാനുണ്ടെന്നും ബിജിബാൽ പറഞ്ഞു.

കെഎംഎഫിന്റെ അംഗങ്ങൾ തന്നെ ആ പണം ഫണ്ട് സ്വരൂപിച്ച് കൊടുത്തു തീർക്കേണ്ടതുണ്ട്. ഒരുപാടു പേർക്കുള്ള കടങ്ങൾ തീർത്തതിനു ശേഷം മാർച്ച് 31നു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടയിലാണ് ആരോപണമുന്നയിക്കുന്നവർ വിവരാവകാശനിയമം വഴി ഇതുവരെ പണം കൈമാറിയിട്ടില്ലെന്നും തട്ടിപ്പു കാണിക്കുകയാണെന്നും പറഞ്ഞ് രംഗത്തു വരുന്നതെന്നും ബിജിബാൽ പറയുന്നു. കെഎംഎഫ് ഫേസ്‌ബുക്ക് പേജിലെ വിശദീകരണ പോസ്റ്റിൽ രക്ഷാധികാരിയായി കളക്ടറുടെ പേര് പരാമർശിച്ചത് തങ്ങളുടെ അറിവില്ലായ്മയും പക്വതക്കുറവുംകൊണ്ടു സംഭവിച്ചതാണെന്നും അതിൽ കളക്ടറോടു നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ബിജിബാൽ പറഞ്ഞു.

ടിക്കറ്റുകൾ ടിക്കറ്റ് കളക്ടർ, ബുക്ക് മൈഷോ എന്നീ ആപ്പുകൾ വഴി ഓൺലൈനാണ് വിറ്റത്. കൃത്യമായ വിവരം വെബ്സറ്റിലുണ്ട്. 500, 1500, 2500, 5000 രൂപയുടെയും ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. 908 ടിക്കറ്റുകൾ വിറ്റ് പോയി. അതിൽ നിന്നുള്ള വരുമാനം 7,35500 രൂപയാണ്. കൗണ്ടറിൽ വച്ച വിറ്റുപോയ ടിക്കറ്റ് തുക 39000 രൂപ. ആകെ 7,74,500 രൂപയാണ് വരവ്. 18 % ജി എസ് ടി, 1 % കേരള ഫ്ളഡ് സെസും ബാങ്ക് ചാർജസ് 2 % എന്നിവ കുറച്ചാൽ ആകെ തുക 6,21,936 രൂപയാണ്. റൗണ്ട് ചെയ്ത് 6, 22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.

4000 പേർ പരിപാടിയിൽ പങ്കെടുത്തു. 3000 പേരും സൗജന്യ പാസിലാണ് പരിപാടിക്കു കയറിയത്. ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലായിരുന്നു കെഎംഎഫ് നേരിട്ടാണ് പരിപാടി നടത്തിയത്. ടിക്കറ്റ് വരുമാനത്തിൽ ഈ തുക ഞങ്ങളുടെ കൈയിൽ നേരിട്ടല്ല എത്തുക. ഇംപ്രസാരിയോ എന്ന കമ്പനിയാണ് ഹോസ്പിറ്റാലിറ്റി ഉൾപെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അവർ 19 ലക്ഷം രൂപ ബില്ലായി തന്നു. ടിക്കറ്റ് ഇനത്തിൽ ലഭിച്ച ആറര ലക്ഷം ഒഴിവാക്കിയ ബില്ലായിരുന്നു ഇത്. ബിജിബാൽ പറഞ്ഞു.ഏകദേശം 23 ലക്ഷം രൂപ ചെലവായെന്നും കടം നികത്തിയത് അംഗങ്ങളുടെ കയ്യിൽ നിന്ന് സംഘടനയിലേക്ക് വായപയായി പണം സ്വീകരിച്ചാണെന്നും ബിജിബാൽ വ്യക്തമക്കി.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയോ എന്ന് ചോദിച്ച് റീജനൽ സ്പോർട്്സ് സെന്ററിൽ നിന്ന് സംഘടനയ്ക്കോ സംഘാടകർക്കോ കത്ത് ലഭിച്ചിട്ടില്ലെന്നും ബിജിബാൽ വ്യക്തമാക്കി. സാമ്പത്തിക വിജയം മുൻനിർത്തിയല്ല കരുണ സംഗീത നിശ വിജയമായിരുന്നുവെന്ന് പറഞ്ഞത്. karunakochi.in എന്ന വെബ് സൈറ്റിലാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇവന്റ് മാനേജ്മെന്റ് ഇൻവോയിസ്, ലൈറ്റ് ആൻഡ് സൗണ്ട് ഇൻവോയിസ്, പരസ്യ ഏജൻസി ഇൻവോയിസ്, ടിക്കറ്റ് വിൽപ്പനയിലൂടെ സമാഹരിച്ച തുകയുടെ രേഖകൾ, മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഫോട്ടോസ്റ്റാറ്റ് എന്നിവ സംഘടന അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഫണ്ട് സമാഹര പരിപാടിയായി അല്ല കരുണ പ്രഖ്യാപിച്ചത്.കെഎംഎഫ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള വലിയ സംഗീത നിശ എന്ന നിലയിലാണ് കരുണ സംഘടിപ്പിച്ചതെന്നും ബിജിബാൽ. 'വിട്ട്വിട്ട് ഇരിക്കല്ലേ, തൊട്ടുതൊട്ടിരി എന്ന സന്ദേശവുമായാണ് കരുണ എന്ന മ്യൂസിക് കൺസേർട്ട് സംഘടിപ്പിച്ചെതന്നും ബിജിബാൽ. വരാനിരിക്കുന്ന സംഗീതോൽസവത്തിന് തുടക്കം കുറിക്കുന്ന പ്രോഗ്രാം എന്ന നിലയിലാണ് കരുണ ചിട്ടപ്പെടുത്തിയതെന്നും ബിജിബാൽ.

കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായി നടക്കുന്ന വിവാദങ്ങളുടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അന്വേഷിച്ച് നിജസ്ഥിതി അറിയാനായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇത്രയും കാലം പിന്തുണച്ചവർക്ക് സംശയനിവാരണത്തിനുള്ള വീഡിയോ ആണ് ഇതെന്നും ബിജിബാൽ.ബോൾഗാട്ടിയിൽ നടത്താനിരുന്ന പരിപാടി കവറിങ് ഉള്ള വേദി വേണമെന്ന നിലയ്ക്കാണ് രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയതെന്ന് ആഷിക് അബു അറിയിച്ചു.സ്പോർട്സ് കൗൺസിലിന്റെ ഭാരവാഹിയായ ജില്ലാ കലക്ടർക്ക് അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ ഒന്നരലക്ഷം വാടക വേണമെന്നാണ് അറിയിച്ചിരുന്നത്. ഈ വാടക ഭീമമായിരുന്നതിനാലാണ് ഈ പരിപാടിക്ക് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട് എന്നറിയിച്ചത്. ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അപേക്ഷയിൽ ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP