Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയവിവാഹത്തിന് ശേഷം കലഹം നിറഞ്ഞ ദാമ്പത്യജീവിതം; വേർപിരിയുന്ന ഘട്ടത്തിൽ ബാധ്യതയായി ഒന്നരവയസുകാരൻ വിയാൻ; മാതാപിതാക്കൾ എന്നും കലഹിച്ചിരുന്നത് കുട്ടിയുടെ പേരിലെന്ന് അടുത്ത ബന്ധുക്കളുടെ മൊഴി; കുട്ടിയെ വളർത്തിയത് ശരണ്യയുടെ അമ്മയും; വിവാഹബന്ധം വേർപെടുത്തി ശരണ്യപുനർവിവാഹത്തിന് ആലോചിച്ചിരുന്നതായും അയൽക്കാർ; വിയാന്റെ കൊലപാതകത്തിൽ പരസ്പരം പഴിചാരി ബന്ധുക്കൾ; പിഞ്ചുകുഞ്ഞിനെ കൊന്നുതള്ളിയ സംഭവത്തിൽ ജനരോഷം മാതാപിതാക്കളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഉറങ്ങി കിടന്ന ഒന്നരവയസുകാരൻ സുപ്രഭാതത്തിൽ നടുക്കടലിൽ. നടുക്കൽ മാറാതെയാണ് നാട്ടുകാരും ബന്ധുക്കളും ഈ വാർത്ത കേട്ട് നിന്നത്. ഒന്നരവയസുകാരൻ വിയാന്റെ മരണം ദുരൂഹമാണെന്ന് അറിഞ്ഞതോടെ നാട്ടുകാരുടെ സംശയവും കുട്ടിയുടെ വീട്ടുകാരിലേക്ക് നീണ്ടിരുന്നു. ഇന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ ഫലങ്ങൾ എത്തിയതോടെയാണ് കുരുന്നിനെ കൊന്നുതള്ളിയതാണെന്ന് തിരിച്ചറിഞ്ഞത്.

മൂർദ്ധാവിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഉപ്പുവെള്ളം കുടിച്ചതിന്റെ സാധ്യതയും കാണാനില്ല. കൊന്നശേഷം കടലിൽ തള്ളിയതാകാം എന്നാണ് പൊലീസും പറയുന്നത്. എന്തിനാണ് ഈ കുരുന്നിനെ കൊന്നു തള്ളിയത്. അവനെ ഞങ്ങൾക്ക് നൽകിക്കൂടായിരുന്നോ എന്നാണ് കലങ്ങിയ കണ്ണിൽ രോഷം നിറച്ച് തടിച്ചു കൂടിയ ഓരോ ആളുകളും പറയുന്നത്.സംഭവത്തിൽ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പാതി കുടിച്ച പാൽകുപ്പി, അവന്റെ ഓമനകളായ കളിപ്പാട്ടങ്ങൾ, സദാ തലയിൽ ചൂടുന്ന അവന്റെ തൊപ്പിയും വസ്ത്രങ്ങളും. തയ്യിലെ വീട്ടിൽ വിയാന്റെ ഒരോ സാധനങ്ങളും നോക്കി കരയുകയാണ് ബന്ധുക്കളും നാട്ടുകാരും. വിവാഹം കഴിഞ്ഞെങ്കിലും ശരണ്യ അധികനാളും സ്വന്തം വീട്ടിൽ തന്നെയായിരുന്നു താമസം. ഇതിനാൽ വിയാൻ പരിസരവാസികൾക്കും പ്രിയപ്പെട്ടവനായിരുന്നു.കുട്ടിയെ കാണാതായതു മുതൽ നാട്ടുകാരാണ് തിരച്ചിലിനു നേതൃത്വം നൽകിയത്. സംഘം തിരിഞ്ഞു പല പ്രദേശങ്ങളിലായി തിരച്ചിൽ നടത്തി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നു കരുതി ബൈക്കിൽ ദൂരപ്രദേശങ്ങളിൽ പോലും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അവർ അറിയുന്നില്ലല്ലോ മാതാപിതാക്കളും ചോരക്കുരുതിയിൽ കണ്ണിയായെന്ന്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തതിലൂടെയാണ് ചോരക്കുരുതിയുടെ കഥ പുറം ലോകം അറിഞ്ഞത്.

ഇന്നലെ രാവിലെ 9നു മൃതദേഹം കണ്ടെത്തിയതോടെ തയ്യിൽ കടപ്പുറത്തേക്കു ജനമൊഴുകിയാണ് എത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു തന്നെയായിരുന്നു നാട്ടുകാരുടെ പ്രതികരണം. പ്രതിയെ കടപ്പുറത്ത് എത്തിക്കാതെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞു സ്ത്രീകൾ ബഹളമുണ്ടാക്കി. പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പ്രചാരണമുണ്ടായതോടെ നാട്ടുകാർ സംഘം ചേർന്ന് സിറ്റി സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് അനുനയിപ്പിച്ചു പിരിച്ചു വിട്ടു.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പരിസരവാസികൾ മുഴുവൻ പൊട്ടിക്കരയുകയായിരുന്നു.വിയാൻ അച്ഛനിൽ നിന്ന് ക്രൂരതകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. പ്രണയിച്ചു വിവാഹിതരായ പ്രണവും ശരണ്യയും തമ്മിൽ അടുത്തകാലത്തായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കുഞ്ഞിനെ ചൊല്ലി പലപ്പോഴും ഇവർ തർക്കിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. പുറത്തു പോകുമ്പോഴോ ബന്ധുവീടുകൾ സന്ദർശിക്കുമ്പോഴോ കുഞ്ഞിനെ കൊണ്ടുപോകാറില്ല.

ശരണ്യയുടെ അച്ഛൻ വൽസലനും അമ്മ റീനയുമാണു വിയാനെ വളർത്തിയിരുന്നത്. ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരുന്നു. ശരണ്യയ്ക്കു മറ്റു വിവാഹാലോചനകളും നടന്നിരുന്നു. പ്രണവിനെ ശരണ്യയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കാറില്ല. എന്നാൽ, ഞായറാഴ്ച വൈകിട്ടോടെ ശരണ്യയുടെ വീട്ടിലെത്തിയ പ്രവീൺ ഇവിടെ താമസിക്കാൻ നിർബന്ധം പിടിക്കുകയായിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്.

കണ്ണൂർ തയ്യിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ ഒന്നര വയസ്സുകാരൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അതിനിടെ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പ്രണവും ശരണ്യയും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു.ഇന്നലെ രാത്രി ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ ആറു മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. കുട്ടിയും പിതാവും മുറിയിലെ കട്ടിലിലും കുട്ടിയുടെ അമ്മ ഹാളിലുമാണ് കിടന്നാണ് ഉറങ്ങിയത്. അടച്ചു പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്നാണ് കുഞ്ഞിനെ കാണാതായത്. പുലർച്ചെ മൂന്ന് മണിക്ക് കുട്ടി ഉണർന്നിരുന്നു. പിന്നീട് കുഞ്ഞിനെ അച്ഛനൊപ്പം ഉറക്കിക്കിടത്തിയ ശേഷമാണ് അമ്മ ഉറങ്ങിയത്.

തെരച്ചിലിൽ കടൽത്തീരത്ത് കടലിൽ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലർന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടൽ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉൾപ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടേതു കൊലപാതകമാണെന്ന് സൂചനയുള്ളതായി അമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.

മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്. അകത്തുനിന്ന് പൂട്ടിയ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതിൽ തുറന്നിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?' എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പ്രണവ് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു.

കടലിലേക്ക് ഇറങ്ങിനിൽക്കുന്ന കരിങ്കൽഭിത്തികൾക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാൽ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കൾ പരാതിയുമായി എത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയേറുന്നത്.

കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും ബന്ധുവായ സിജിത്ത് പറയുന്നു. അച്ഛനായ പ്രണവിനൊപ്പമാണ് കുട്ടി കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുവെന്നും കുഞ്ഞിന്റേതുകൊലപാതകമാണെന്ന് താൻ സംശയിക്കുന്നുവെന്നും സിജിത്ത് പറയുന്നുണ്ട്. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു.കുട്ടിയുടെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണു കടലിൽ എത്തിയതെന്ന് ചോദിച്ചാണ് ഇവരുടെ പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP