Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീതനിശ നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളം; റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടു നൽകാൻ ആവശ്യപ്പെട്ടു നൽകിയ കത്തിൽ അടിവരയിട്ടു പറഞ്ഞത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാനെന്ന് തന്നെ; കത്തിന്റെ പകർപ്പ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു ഹൈബി ഈഡൻ; കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണല്ലോ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് പരിഹാസം; വിശദീകരണവും പൊളിഞ്ഞതോടെ സംവിധായകന് സോഷ്യൽ മീഡിയയുടെ പൊങ്കാല

പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീതനിശ നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളം; റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടു നൽകാൻ ആവശ്യപ്പെട്ടു നൽകിയ കത്തിൽ അടിവരയിട്ടു പറഞ്ഞത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാനെന്ന് തന്നെ; കത്തിന്റെ പകർപ്പ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു ഹൈബി ഈഡൻ; കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണല്ലോ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് പരിഹാസം; വിശദീകരണവും പൊളിഞ്ഞതോടെ സംവിധായകന് സോഷ്യൽ മീഡിയയുടെ പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത നിശയിൽ ലഭിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസ നിധിയിലേക്ക് കൈമാറാതെ പൂഴ്‌ത്തിവെച്ച സംവിധായകൻ ആഷിഖ് അബുവിന്റെ വിശദീകരണവും പൊളിഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീത നിശ നടത്തിയതെന്ന് വാദിക്കാനായിരുന്നും സംവിധായകൻ ശ്രമിച്ചത്. എന്നാൽ, ഈ വാദമെല്ലാം കള്ളമാണെന്ന് വ്യക്തമായി. നേരത്തെ ഹൈബി ഈഡന് മറുപടി നൽകിയ പോസ്റ്റിൽ ഇക്കാര്യമാണ് ആഷിഖ് അബു ചൂണ്ടിക്കാട്ടിയത്. എന്നാൽ, ആഷിഖ് അബുവിന്റെ വാദം കള്ളമാണെന്ന് ഹൈബി തെളിവുകൾ നിരത്തി വ്യക്തമാക്കി.

റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടുകിട്ടുന്നതിനായി സംഘാടകർ നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസ നിധിയിലേക്ക് നൽകാനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പും ഹൈബി പുറത്തുവിട്ടു. ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോൾ മനസിലാവുന്നതെന്ന് ഹൈബി പറഞ്ഞു.

പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും എംപി പരിഹസിച്ചു.

ഒക്ടോബർ 16 ന് ബിജിബാൽ RSC ക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ കത്തിന്റെ പകർപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളിൽ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായിയെന്നും ഹൈബി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഹൈബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട ആഷിഖ് അബു,

ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോൾ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.

കാര്യങ്ങൾ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയിൽ പറയുന്നത് റീജിയണൽ സ്പോർട്സ് സെന്റർ തങ്ങളുടെ ആവശ്യം 'സ്‌നേഹപൂർവ്വം അംഗീകരിച്ചു' എന്നാണ്. എന്നാൽ നിങ്ങളുടെ അപേക്ഷ RSC കൗൺസിൽ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദത്തെ തുടർന്ന് അനുവദിക്കാൻ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗൺസിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ മാത്രവുമല്ല, ഒക്ടോബർ 16 ന് ബിജിബാൽ RSC ക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ കത്തിന്റെ പകർപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളിൽ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായി.

പ്രളയം ഉണ്ടായപ്പോൾ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട എംഎ‍ൽഎ.യും ഈ സംഗീത നിശ നടക്കുമ്പോൾ എംപി.യുമായിരുന്നു ഞാൻ. പ്രളയാനന്തരം 46 വീടുകൾ സുമനസുകളുടെ സഹായത്തോടെ പൂർത്തീകരിച്ച തണൽ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാൻ. ചോരക്കൊതിയന്മാരായ, താങ്കളുടെ പാർട്ടിക്കാർ കൊന്നൊടുക്കിയ കൃപേഷിന്റേയും ശരത് ലാലിന്റെയും ഒന്നാം ഓർമ്മ ദിവസമാണ് നാളെ. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണൽ ഭവന പദ്ധതിയാണ്. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ അടക്കം എറണാകുളത്തെജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാൻ. ഇതെങ്കിലും ആർക്കെങ്കിലും നിഷേധിക്കാനാകുമോ അങ്ങനെയുള്ള സ്ഥലം എംപി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാൻ ആഷിക്കിനോടോ സംഘാടകരിൽ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ സൗജന്യ പാസ് ആരോപണം നിങ്ങൾ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമർത്ഥിക്കാനാണല്ലോ അപ്പോൾ ഈ പരിപാടിക്കായി RSC സൗജന്യമായി ചോദിച്ചത് RSC യെ കബളിപ്പിക്കുവാനായിരുന്നോ

ഞാൻ പറഞ്ഞതിൽ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തിരുന്നോ അതോ, അവർക്കും RSC ക്ക് കൊടുത്തത് പോലെ ഒരു കത്തുകൊടുക്കുകയായിരുന്നോ ഇതിന്റെ പാപഭാരത്തിൽ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ

മേൽപ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും താങ്കൾ ചെക്ക് നൽകിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം പൂർത്തീകരിക്കാനായി എന്നതിൽ ആത്മാഭിമാനമുണ്ട്. താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ..

സ്‌നേഹപൂർവ്വം

ഹൈബി ഈഡൻ

ഈ വിഷയത്തിൽ നേരത്തെ ഹൈബി ഈഡൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വേണ്ടി ആയിരുന്നില്ല സംഗീത നിശ സംഘടിപ്പിച്ചതെന്ന് ആഷിഖ് വാദിക്കുന്നത്. അതേസമയം പരിപാടിയിൽ പങ്കെടുത്തവർ അടക്കം പണം വാങ്ങാതെയാണ് പാടിയതും മറ്റും. ഇതോടെ ഈ വിഷയത്തിൽ ആഷിഖ് സ്വയം പ്രതിരോധത്തിൽ ആയിരിക്കയാണ്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു. എന്നാൽ, ആറരലക്ഷത്തിൽ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവം വിവാദമായ ശേഷം ഫെബ്രുവരി 14ന് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയുടെ ചെക്ക് നൽകിയെന്നാണ് ആഷിഖ് അബു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്റെ ഓഫീസിൽ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കൽപ്പം തന്നെയില്ലല്ലോ എന്ന ചോദ്യത്തോടെയാണ് ഇത് പറഞ്ഞിരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതിരോധത്തിലായി ആഷിഖ് അബുവിന് നേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്. ആഷിഖിന്റെ വിശദീകരണ പോസ്റ്റിൽ പൊങ്കാല വന്നു നിറയുന്ന അവസ്ഥയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP