Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടുകാരും ജനപ്രതിനിധികളും കണക്കു ചോദിച്ചപ്പോൾ മലക്കം മറിഞ്ഞ് ആഷിഖ് അബു! കരുണ സംഗീതനിശ പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ വേണ്ടി നടത്തിയതല്ലെന്ന് വാദം; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണ്; ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ്; അതുകൊടുക്കുകയും ചെയ്തെന്നും സംവിധായകൻ; കേരളപ്പിറവി ദിനത്തിൽ നടത്തിയ സംഗീത പരിപാടിയിൽ പിരിഞ്ഞു കിട്ടിയ കാശിൽ ആറ് ലക്ഷം കൊടുത്തത് വിവാദം മുറുകിക്കഴിഞ്ഞ് ശേഷം ഈ മാസം 14ന്

നാട്ടുകാരും ജനപ്രതിനിധികളും കണക്കു ചോദിച്ചപ്പോൾ മലക്കം മറിഞ്ഞ് ആഷിഖ് അബു! കരുണ സംഗീതനിശ പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ വേണ്ടി നടത്തിയതല്ലെന്ന് വാദം; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണ്; ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ്; അതുകൊടുക്കുകയും ചെയ്തെന്നും സംവിധായകൻ; കേരളപ്പിറവി ദിനത്തിൽ നടത്തിയ സംഗീത പരിപാടിയിൽ പിരിഞ്ഞു കിട്ടിയ കാശിൽ ആറ് ലക്ഷം കൊടുത്തത് വിവാദം മുറുകിക്കഴിഞ്ഞ് ശേഷം ഈ മാസം 14ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത നിശയിൽ ലഭിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസ നിധിയിലേക്ക് കൈമാറാതെ പൂഴ്‌ത്തിവെച്ച സംവിധായകൻ ആഷിഖ് അബുവും കൂട്ടരും കള്ളം പൊളിഞ്ഞപ്പോൾ മലക്കം മറിഞ്ഞു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നില്ല സംഗീത പരിപാടി സംഘടിപ്പിച്ചത് എന്നതാണ് ആഷിഖ് അബു ഇപ്പോൾ വാദിക്കുന്നത്. വിഷയത്തിൽ ഹൈബി ഈഡൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വേണ്ടി ആയിരുന്നില്ല സംഗീത നിശ സംഘടിപ്പിച്ചതെന്ന് ആഷിഖ് വാദിക്കുന്നത്. അതേസമയം പരിപാടിയിൽ പങ്കെടുത്തവർ അടക്കം പണം വാങ്ങാതെയാണ് പാടിയതും മറ്റും. ഇതോടെ ഈ വിഷയത്തിൽ ആഷിഖ് സ്വയം പ്രതിരോധത്തിൽ ആയിരിക്കയാണ്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു. എന്നാൽ, ആറരലക്ഷത്തിൽ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവം വിവാദമായ ശേഷം ഫെബ്രുവരി 14ന് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയുടെ ചെക്ക് നൽകിയെന്നാണ് ആഷിഖ് അബു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്റെ ഓഫീസിൽ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കൽപ്പം തന്നെയില്ലല്ലോ എന്ന ചോദ്യത്തോടെയാണ് ഇത് പറഞ്ഞിരിക്കുന്നത്.

ആഷിഖ് അബുവിന്റെ ഫേസ്‌ബുക് പോസ്റ്റ് ഇങ്ങനെ:

എറണാകുളം എംപി ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും. താങ്കളുടെ അറിവിലേക്കായി, ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ്. അതുകൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേർക്കുന്നു ). ' കൊച്ചി ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവെലിന്റെ' പ്രഖ്യാപനത്തിനായി, കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പൂർണമായും സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് താങ്കളുടെ ഓഫീസിൽ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂർത്തീകരിക്കാനായത്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുൻനിരക്കാരായ കലാകാരന്മാർ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണൽ സ്പോർട്സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൗണ്ടേഷൻ,RSC ഭാരവാഹികളോട് അഭ്യർത്ഥിക്കുകയും അവർ സ്‌നേഹപൂർവ്വം അനുവദിക്കുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങൾക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കൾക്കറിയുന്നതാണല്ലോ. റീജിണൽ സ്പോർട്സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോർട്‌സ് സെന്ററിനോട് അഭ്യർത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വിൽപ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസിൽ നിന്ന് പാസുകൾക്കായി വിളിച്ച പോലൊരു ഫോൺ വിളിയിൽ വളരെ വ്യക്തമായി അറിയാൻ സാധിക്കുമായിരുന്ന കാര്യങ്ങൾ താങ്കൾ മനഃപൂർവം ഒഴിവാക്കിയതാവാം. മറ്റു ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാൽ താങ്കൾ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു. എന്നാൽ, സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് 'തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ' എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂർവ്വം

ആഷിഖ് അബു

അതേസമയം പ്രളയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനശേഖരണാർഥമാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ഇവരുടെ പ്രചരണം. വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകുകയും കലാകാരന്മാരെല്ലാം പ്രതിഫലം കൂടാതെ പങ്കെടുക്കുകയും ചെയ്ത പരിപാടിയിൽ നിന്നുള്ള വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിട്ടില്ലെന്ന ആരോപണവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയരാണ് ഒരു മാസം മുൻപ് വിവാദത്തിനു തുടക്കം കുറിച്ചത്.

'കരുണ' സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖയും പണം ദുരിതാശ്വാസ നിധിയിൽ എത്തിയിട്ടില്ലെന്നു വ്യക്തമായിരുന്നു. തുടർന്നു വിശദീകരണവുമായി രംഗത്തെത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അംഗങ്ങളായ ബിജിബാലും ഷഹ്ബാസ് അമനും പരിപാടി വൻ സാമ്പത്തിക നഷ്ടമായിരുന്നു എന്നു വ്യക്തമാക്കി. ടിക്കറ്റ് വിൽപനയിലൂടെ 6.22 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നും 23 ലക്ഷം രൂപ ചെലവായെന്നുമാണ് അവരുടെ വാദം. പരിപാടിയുടെ സംപ്രേഷണാവകാശം ചാനലുകൾക്ക് നൽകി അതിൽ നിന്നുള്ള വരുമാനം ഉൾപ്പെടെ നൽകാമെന്നു കരുതിയതു കൊണ്ടാണ് പണം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ വൈകിയതെന്നും അതിനായി മാർച്ച് 31 വരെ സാവകാശം തേടി കലക്ടർക്കു കത്തു നൽകിയിരുന്നെന്നും അവർ വ്യക്തമാക്കി.

പരിപാടിയുടെ രക്ഷാധികാരിയായിരുന്ന കലക്ടർ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഫൗണ്ടേഷൻ അംഗങ്ങൾ കയ്യിൽ നിന്നെടുത്തു 6.22 ലക്ഷം രൂപ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായും വെള്ളിയാഴ്ച സാമൂഹ മാധ്യമ കുറിപ്പിലൂടെ അറിയിച്ചു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വാദങ്ങൾക്ക് എതിരെ സന്ദീപ് വാരിയർ വീണ്ടും രംഗത്തെത്തിയിരുന്നു. സംഗീത പരിപാടിയുടെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരിപാടിക്കു ചുക്കാൻ പിടിച്ച സംവിധായകൻ ആഷിഖ് അബുവും ഭാര്യ നടി റിമ കല്ലിങ്കലും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP