Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവൻ പിടിച്ചു നിർത്തുന്നത് നിരന്തരം പാമ്പിന്റെ കടിയേറ്റതുകൊണ്ട് ശരീരം സ്വയം ആർജ്ജിച്ചെടുത്ത പ്രതിരോധ ശേഷി; മുറിവുണ്ടായി കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്തത് ചികിൽസയിൽ വെല്ലുവിളി; ഹൃദയമിടിപ്പിലും വ്യതിയാനങ്ങൾ; ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകട നില തരണം ചെയ്യാതെ വാവ സുരേഷ്; ചികിൽസയിൽ ഇനിയുള്ള 24 മണിക്കൂർ നിർണ്ണായകം; ആശങ്ക വേണ്ടെന്ന് ഡോക്ടർമാരും; പ്രാർത്ഥനയും നേർച്ചകളുമായി ആരാധകർ

ജീവൻ പിടിച്ചു നിർത്തുന്നത് നിരന്തരം പാമ്പിന്റെ കടിയേറ്റതുകൊണ്ട് ശരീരം സ്വയം ആർജ്ജിച്ചെടുത്ത പ്രതിരോധ ശേഷി; മുറിവുണ്ടായി കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്തത് ചികിൽസയിൽ വെല്ലുവിളി; ഹൃദയമിടിപ്പിലും വ്യതിയാനങ്ങൾ; ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകട നില തരണം ചെയ്യാതെ വാവ സുരേഷ്; ചികിൽസയിൽ ഇനിയുള്ള 24 മണിക്കൂർ നിർണ്ണായകം; ആശങ്ക വേണ്ടെന്ന് ഡോക്ടർമാരും;  പ്രാർത്ഥനയും നേർച്ചകളുമായി ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മറ്റു അണലി വർഗത്തിലുള്ള പാമ്പുകളെ പോലെ തന്നെ ത്രികോണ ആകൃതിയിൽ ആണ് ഈ വിഷപാമ്പിന്റെ തലയുടെ ആകൃതി. ചെങ്കൽ കുന്നുകളിലും തരിശു സ്ഥലങ്ങളിലും കാണപ്പെടുന്ന ഈ പാമ്പിന്റെ വിഷം രക്തത്തിലേക്ക് പെട്ടന്ന് കലരും. ഈ പാമ്പാണ് വാവ സുരേഷിനെ കടിച്ചത്. വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

വാവ സുരേഷിന് വളരെ ശ്രദ്ധാപൂർവമാണ് ചികിത്സകൾ നൽകുന്നതെന്നും ജീവൻ രക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു. സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും ഉറപ്പിക്കണമെങ്കിൽ ഇനിയും 24 മണിക്കൂർ കൂടി കഴിയണം. ആന്റിവെനം നൽകുന്നുണ്ടെങ്കിലും അത് കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മുറിവുണ്ടായി കഴിഞ്ഞാൽ രക്തം കട്ടപിടിക്കാത്ത പ്രശ്‌നം നിലവിലുണ്ട്. ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്. പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയിൽ കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശാല കുടുംബാംഗങ്ങൾ സന്ദേശം അയച്ചിരുന്നു. മണ്ണാറശാല കുടുംബാംഗം എസ് നാഗദാസാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള സന്ദേശം അയച്ചത് .

വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാവ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളിൽ ആരാധകർ നേർച്ചകളും സമർപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയിൽ കടിയേറ്റത്. കൈയിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചാണ് വാവയ്ക്ക് കടിയേറ്റത്. പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. വിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷവും കർമ്മ മേഖലയിൽ നിറഞ്ഞു. ഇപ്പോഴും വാവ സുരേഷ് അതിവേഗം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദഹത്തിന്റെ ആരാധകർ.

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകൻ. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും. വാവ സുരേഷ് എന്ന പേരിലും കൗതുകമുണർത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവർ ഭയന്നു നിൽക്കുമ്പോൾ ആളുകൾ സുരേഷിനെ സ്നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത് . ഇതൊരു കഥയാവാം. സുരേഷിനോടുള്ള സ്നേഹത്തിൽ പ്രചരിച്ചതുമകാം. പക്ഷേ നാട്ടുകാർ എല്ലാം പേടിക്കുന്ന പാമ്പിന്റെ സുഹൃത്തിന് അരുമയായ ഒരു പേർ ഇരിക്കട്ടെ എന്ന് സഹൃദയർ തീരുമാനിച്ചു നല്കിയതുമാകാം .

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .

കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. കിലോമീറ്ററുകൾ ടാക്‌സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്.

പിടിക്കുന്ന പാമ്പുമായി തിരിച്ചു പോരേണ്ട അവസ്ഥയാണ് വാവ സുരേഷിന് പലപ്പോഴും ഉണ്ടാവുക. അപ്പോഴും സ്വന്തം ഒരു പാമ്പിനെക്കൂടി മോചിപ്പാൻ കഴിഞ്ഞു എന്ന സന്തോഷം മാത്രം. ഇതിനിടെയാണ് പാമ്പ് കടിയുടെ വേദനകൾ പലപ്പോഴും വാവയെ അലട്ടാനെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP