Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഠായി കാട്ടി പ്രലോഭിച്ച് കുട്ടിയെ എടുത്തു; വായും മൂക്കും പൊത്തി നാലു വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; വഴിവിട്ട ജീവിത രീതി മൂലം ബന്ധുക്കൾ അകറ്റിയതിന് പ്രതികാരം തീർത്തത് പിഞ്ചുകുഞ്ഞിനോട്: കുട്ടിയെ അന്വേഷിച്ചവരോട് പറഞ്ഞത് ബംഗാളി തട്ടിക്കൊണ്ട് പോയെന്നും; പുതുക്കാട്ടെ പാഴായിയിൽ എൽകെജി വിദ്യാർത്ഥിനിയെ കൊന്ന അപ്പൂപ്പന്റെ സഹോദരി കുറ്റക്കാരി തന്നെ; അമ്മയും അച്ഛനും മൊഴി കൊടുത്തത് ഓസ്‌ട്രേലിയയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ; മേബ കൊലക്കേസിൽ ശിക്ഷ 18ന്

മിഠായി കാട്ടി പ്രലോഭിച്ച് കുട്ടിയെ എടുത്തു; വായും മൂക്കും പൊത്തി നാലു വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; വഴിവിട്ട ജീവിത രീതി മൂലം ബന്ധുക്കൾ അകറ്റിയതിന് പ്രതികാരം തീർത്തത് പിഞ്ചുകുഞ്ഞിനോട്: കുട്ടിയെ അന്വേഷിച്ചവരോട് പറഞ്ഞത് ബംഗാളി തട്ടിക്കൊണ്ട് പോയെന്നും; പുതുക്കാട്ടെ പാഴായിയിൽ എൽകെജി വിദ്യാർത്ഥിനിയെ കൊന്ന അപ്പൂപ്പന്റെ സഹോദരി കുറ്റക്കാരി തന്നെ; അമ്മയും അച്ഛനും മൊഴി കൊടുത്തത് ഓസ്‌ട്രേലിയയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ; മേബ കൊലക്കേസിൽ ശിക്ഷ 18ന്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പുതുക്കാട്: പാഴായിയിൽ നാലു വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ പ്രതി ഒല്ലൂർ പി.ആർ. പടി വാലിപറന്പൻ ഷൈലജ (ഷൈല -50) കുറ്റക്കാരിയെന്ന് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ജഡ്ജ് സോഫി തോമസാണ് കേസിൽ വാദം കേട്ടത്. കണ്ണൂർ മട്ടന്നൂർ സ്വദേശി രജിത്ത്-നീഷ്മ ദമ്പതികളുടെ ഏകമകളായ മേബയാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ അമ്മായി ഷൈലയാണ് പുഴയിൽ തള്ളിയിട്ട് മേബയെ കൊലപ്പെടുത്തിയത്. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസിൽ തൃശൂർ ജില്ലാ കോടതിയിൽ നടന്ന വിചാരണ ചരിത്രമായി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഓസ്‌ട്രേലിയയിലെ മെൽബണിലായിരുന്ന പ്രധാനസാക്ഷികളുടെ വിചാരണയും തെളിവെടുപ്പും നടന്നത്.

നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയിൽ മേബ മുങ്ങിമരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ പുഴയിൽ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മേബയുടെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് രജിത്ത് പുതുക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പുതുക്കാട് മേരിമാത സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിനിയായിരുന്നു മേബ.

വീട്ടുകാരോടുള്ള വൈരാഗ്യത്തെ തുടർന്നാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മേബയുടെ അമ്മ നീഷ്മയുടെ അച്ഛന്റെ സഹോദരിയും ഒല്ലൂർ സ്വദേശിനിയുമായ ഷൈലജയാണ് പ്രതി, മേബയുടെ മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പരാതി നൽകിയതാണ് വഴിത്തിരിവായത്. ഷൈലജയുടെ പെരുമാറ്റത്തിൽ അസ്വാഭാവിത കണ്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. ഷൈലജയുടെ വഴിവിട്ട ജീവിതരീതി മൂലം കുടുബക്കാരാരും അടുപ്പം കാട്ടിയിരുന്നില്ല. സഹോദരൻ മരിച്ചപ്പോഴും പലകാര്യങ്ങളിലും ഒറ്റപ്പെടുത്തി. ഇതിലുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊന്നതെന്നാണ് ഷൈലജ നൽകിയ മൊഴി. വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടിയെ എടുത്ത് പുഴയിലേക്ക് പോവുകയും ആഴമുള്ള ഭാഗത്തേക്ക് എറിഞ്ഞെന്നുമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയം വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ ഷൈലജയുടെ വസ്ത്രങ്ങൾ നനഞ്ഞിരുന്നതും സംശയം വർധിക്കാനിടയാക്കിയിരുന്നു.

പുഴയുടെ അരികിലേക്ക് കുട്ടി പോകാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്. മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് എടുത്തു കൊണ്ടുപോയശേഷം വായും മൂക്കും പൊത്തിപ്പിടിച്ച് കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ശൈലജ പൊലീസിന് മൊഴി നൽകി. രജിത്ത് വിദേശത്തായതിനാൽ നീഷ്മയും മേബയും പാഴായിയിലാണ് താമസിച്ചിരുന്നത്. 2016 ഒക്ടോബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ മേബയെ പാഴായിയിലെ വീടിനടുത്തുള്ള മണലിപുഴയുടെ കടവിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം പുഴയിലെറിയുകയായിരുന്നുവെന്ന് പൊലീസിന് വിചാരണയിൽ തെളിയിക്കാനായി. കുട്ടിയെ തിരഞ്ഞുവന്ന ബന്ധുക്കളോട് മേബയെ ബംഗാളികൾ തട്ടിക്കൊണ്ടുപോയതാണെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിയെ കോടതി ജില്ലാ ജയിലിലേക്കച്ചു. ശിക്ഷ 18-ന് പ്രഖ്യാപിക്കും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.

തൃശൂർ വീഡിയോ കോൺഫറൻസ് റൂമിലിരുന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസാണ് വാദം കേട്ടത്. ഇത് പാഴായി മേബ കൊലക്കേസിനെ വ്യത്യസ്തമാക്കി. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന വീഡിയോ കോൺഫറൻസ് വഴി തെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. തുടർന്ന് സ്‌കൈപ്പ് വഴി വിസ്താരവും എതിർവിസ്താരവും നടത്തി. മരിച്ച മേബയുടെ അച്ഛൻ രഞ്ജിത്തും അമ്മ നീഷ്മയും മെൽബണിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ. അടിയന്തിരമായി നാട്ടിൽവരാൻ കഴിയാത്തതുമൂലമാണ് വീഡിയോ കോൺഫറൻസ് നടത്തിയത്.

ഒരു കൊലപാതകകേസിൽ വിദേശത്തുള്ള പ്രധാനസാക്ഷികളെ വീഡിയോ കോൺഫറൻസ് വഴി വിസ്താരവും തെളിവെടുപ്പും നടത്തുന്നതും തെളിവുകൾ ശേഖരിച്ച് പ്രതിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയതും അപൂർവ സംഭവമാണ്. മേബ വധക്കേസിന്റെ തെളിവെടുപ്പ് ആരംഭിക്കുന്നതിനുമുൻപു തന്നെ പ്രോസിക്യൂഷന് തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. സാഹചര്യതെളിവുകൾ മാത്രമുള്ള കേസിൽ പുതിയ തെളിവുകളും, കൂടുതൽസാക്ഷികളെയും തുടരന്വേഷണത്തിൽ കണ്ടെത്താനായത് കേസിലെ നിർണായക വഴിത്തിരിവായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP