Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കണ്ട പൾസർ സുനിയുടെ പരിചയക്കാരനെ വിസ്തരിച്ചു; വിചാരണക്കോടതി മുൻപാകെ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു സാക്ഷി; മുഖ്യതെളിവായ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിൽ എത്തിച്ച അഭിഭാഷകനെ 19നു പ്രോസിക്യൂഷൻ വിസ്തരിക്കും; മഞ്ജു വാര്യരുടെ മൊഴി അതീവ നിർണായകം; പ്രത്യേക കോടതി 22ന് നടിയെ വിസ്തരിക്കും; വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമുള്ള ദിലീപിന്റെ വാദങ്ങളൊന്നും വിലപ്പോയേക്കില്ല

നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കണ്ട പൾസർ സുനിയുടെ പരിചയക്കാരനെ വിസ്തരിച്ചു; വിചാരണക്കോടതി മുൻപാകെ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു സാക്ഷി; മുഖ്യതെളിവായ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിൽ എത്തിച്ച അഭിഭാഷകനെ 19നു പ്രോസിക്യൂഷൻ വിസ്തരിക്കും; മഞ്ജു വാര്യരുടെ മൊഴി അതീവ നിർണായകം; പ്രത്യേക കോടതി 22ന് നടിയെ വിസ്തരിക്കും; വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമുള്ള ദിലീപിന്റെ വാദങ്ങളൊന്നും വിലപ്പോയേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ പ്രോസിക്യൂഷൻ ഉദ്ദേശിച്ച വിധത്തിൽ തന്നെ മുന്നോട്ടു പോകുന്നു. ഇതുവരെ ഹാജരായി മൊഴി നൽകിയവരെല്ലാം കൃത്യമായി തന്നെ അവരുടെ മൊഴി രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ, വരും ദിവസങ്ങളിൽ ഇതെന്താകും എന്ന ചോദ്യം ഉയരുന്നുണ്ട് താനും. കാരണം മഞ്ജു വാര്യർ അടക്കമുള്ളവരെയാണ് ഇനി കോടതി വിസ്തരിക്കാനുള്ളത്.

ക്വട്ടേഷൻ പ്രകാരം നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) പരിചയക്കാരൻ ഇന്നലെ വിചാരണക്കോടതി മുൻപാകെ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിനു ശേഷം പൾസർ സുനി ആലപ്പുഴ അമ്പലപ്പുഴയിലെ പരിചയക്കാരന്റെ വീട്ടിലെത്തിയപ്പോഴാണ് ഈ ദൃശ്യങ്ങൾ സാക്ഷിയെ കാണിച്ചത്. നടി പൊലീസിനു പരാതി നൽകിയതോടെ അമ്പലപ്പുഴയിൽ നിന്നു മുങ്ങിയ സുനിൽ, ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അതു പകർത്തിയ പെൻഡ്രൈവും അഭിഭാഷകൻ വഴി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിൽ എത്തിച്ച അഭിഭാഷകനെ 19നു പ്രോസിക്യൂഷൻ വിസ്തരിക്കും. ഇന്നലെ 3 സാക്ഷികളുടെ വിസ്താരം കോടതി പൂർത്തിയാക്കി. വൈകിട്ട് 6 വരെ വിസ്താരം നീണ്ടു. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമാണെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം നടിയെ സംവിധായകൻ ലാലിന്റെ വീടിനടുത്താണ് പ്രതികൾ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും. അതിനിടെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബ് (സി.എഫ്.എസ്.എൽ.) തയാറാക്കിയ റിപ്പോർട്ട് ദിലീപിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി ഏറ്റതായാണ് സൂചന.

ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ പ്രധാനവാദം. വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമായിരുന്നു മറ്റൊരു വാദം. ഇതൊന്നും ഫോറൻസിക് റിപ്പോർട്ട് ശരിവയ്ക്കുന്നില്ലെന്നാണ് സൂചന. മറ്റുതെളിവുകളുമായി ഒന്നാം സാക്ഷിയുടെ (നടി) ക്രോസ് വിസ്താരം വൈകാതെ നടത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ തീരുമാനം. മുദ്രവച്ച കവറിൽ കഴിഞ്ഞാഴ്ച വിചാരണക്കോടതിക്കു സമർപ്പിച്ച റിപ്പോർട്ട് ദിലീപിനു കൈമാറിയിരുന്നു. ഇരയുടെ വിസ്താരത്തീയതി വിചാരണക്കോടതി ഇന്നു തീരുമാനിക്കും. ക്രോസ് വിസ്താരത്തിനു നടിക്കു പ്രത്യേകം സമൻസ് അയയ്ക്കും. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായവരുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. ദിലീപിന്റെ പങ്കാളിത്തം വിശദീകരിക്കുന്ന സാക്ഷികളുടെ വിസ്താരം 25നു ശേഷമേ ഉണ്ടാകൂ. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നടിയുടെ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞ 30ന് ആരംഭിച്ചിരുന്നു.

എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം ഫോറൻസിക് വിദഗ്ധന്റെ സാന്നിധ്യത്തിൽ പരിശോധിച്ചശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകർ തയാറാക്കിയത്. ആക്രമണദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ടു പരിശോധിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നൽകിയിരുന്നു. വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നൽകിയ ഹർജി സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു. അതുകൊണ്ട് ഈ റിപ്പോർട്ട് ദിലീപിന് അതിനിർണ്ണായകമാണ്. ഇത് ദിലീപിന് എതിരാണെന്ന സൂചനകൾ മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്. അഡ്വക്കേറ്റ് രാമൻപിള്ളയാണ് കേസിൽ ദിലീപിന്റെ അഭിഭാഷകൻ.

കുറ്റകൃത്യമേ നടന്നിട്ടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ദിലീപ് ആലോചിച്ചിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനാ ഫലത്തോടെ ഇത് പൊളിഞ്ഞു. അതുകൊണ്ട് തന്നെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമായി ഉയർത്താനാണ് ഇനി ദിലീപിന്റെ നീക്കം. പൾസർ സുനി മാത്രമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിന് പിന്നിൽ സാമ്പത്തിക മോഹമാണെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കേസിൽ നടിയും ദിലീപിന്റെ മുൻഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഉടൻ വിസ്തരിക്കും. മഞ്ജുവിന്റെ മൊഴി കേസിൽ നിർണായകമാകുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ആറു മാസം കൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേൾക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വർഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നാണ് കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാൻ ശ്രമിച്ചത്. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചതെല്ലാം വിചാരണയിൽ ദിലീപ് ഇനി ഉന്നയിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു.

നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ ആരോപണം വിചാരണയിൽ ദിലീപ് ഉയർത്തുമോ എന്നതാണ് നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP