Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൾസറും കൂട്ടാളികളും വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമ മൊഴി മാറ്റിയില്ല; പ്രതികളെ ഒരുമിച്ച് കണ്ട രണ്ട് സ്ത്രീകളുടെ മൊഴിയും സ്ഥിരീകരിക്കുന്നത് കുറ്റകൃത്യത്തെ; നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ കേസിൽ 'പൾസറും കൂട്ടാളികളും' കുടുങ്ങുമെന്ന് ഉറപ്പായി; ഗൂഢാലോചന തെളിയിക്കാൻ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം; ഇനി നടക്കുക ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ; ആക്രമിക്കപ്പെട്ട നടിയെ രാമൻപിള്ള ക്രോസ് വിസ്താരം ചെയ്യുന്നത് അധികം വൈകില്ല

പൾസറും കൂട്ടാളികളും വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമ മൊഴി മാറ്റിയില്ല; പ്രതികളെ ഒരുമിച്ച് കണ്ട രണ്ട് സ്ത്രീകളുടെ മൊഴിയും സ്ഥിരീകരിക്കുന്നത് കുറ്റകൃത്യത്തെ; നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ കേസിൽ 'പൾസറും കൂട്ടാളികളും' കുടുങ്ങുമെന്ന് ഉറപ്പായി; ഗൂഢാലോചന തെളിയിക്കാൻ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം; ഇനി നടക്കുക ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ; ആക്രമിക്കപ്പെട്ട നടിയെ രാമൻപിള്ള ക്രോസ് വിസ്താരം ചെയ്യുന്നത് അധികം വൈകില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ പുനരാരംഭിക്കുമ്പോഴും പ്രോസിക്യൂഷന് ആത്മവിശ്വാസം. ബുധനാഴ്ച മൂന്നു സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ പ്രതികൾ വാടകയ്ക്കു താമസിച്ച വീടിന്റെ ഉടമയുടെയും സംഭവദിവസം പ്രതികളെ ഒരുമിച്ചുകണ്ട രണ്ടു സ്ത്രീകളുടെയും വിസ്താരമാണ് ബുധനാഴ്ച നടന്നത്. ഇവരും കൂറുമാറിയില്ല. ഇവരുടെ മൊഴി വലിയ പ്രാധാന്യമില്ലാത്തതാണെങ്കിലും നിലപാടുകളിൽ ഉറച്ച് നിൽക്കുന്നത് പ്രോസിക്യൂഷന് കരുത്ത് പകരുന്നതാണ്. പൾസർ സുനിയും മറ്റ് പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനൊപ്പം ദിലീപിനെതിരായ ആരോപണങ്ങൾ തെളിയുമെന്നും കരുതുന്നു.

കേസിൽ നേരത്തേ വിസ്താരത്തിനു വിളിച്ച പി.ടി. തോമസ് എംഎ‍ൽഎ., സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവർ അവധിയെടുത്തതിനാൽ ഹാജരായില്ല. ഇവരുടെ വിസ്താരത്തിനുള്ള ദിവസം പിന്നീടു നിശ്ചയിക്കും. നടിയുടെ ക്രോസ് വിസ്താരം കഴിഞ്ഞശേഷം മാത്രം മറ്റു പ്രധാന സാക്ഷികളെ വിസ്തരിക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം, ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറൻസിക് ലാബ് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ നടിയുടെ ശേഷിക്കുന്ന ക്രോസ് വിസ്താരം വൈകില്ല. ഫോറൻസിക് റിപ്പോർട്ടും പ്രോസിക്യൂഷൻ വാദങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നാണ് റിപ്പോർട്ട്.

ഫൊറൻസിക് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടിയെ ക്രോസ് വിസ്താരം നടത്താൻ കേസിൽ പ്രതിയായ നടൻ ദിലീപിനു കോടതി അനുവാദം നൽകിയിരുന്നു. കേരളം ഏറെ ചർച്ച ചെയ്ത പീഡന കേസിൽ വിധി അതിവേഗം ഉണ്ടാകുമെന്ന് ഉറപ്പാണ്. മലയാള സിനിമാ ലോകവും ഈ കേസിന്റെ ഭാഗമായി മാറും. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമെല്ലാം സാക്ഷിയായി കോടതിയിൽ എത്തുമോ എന്നതാണ് നിർണ്ണായകം. സാക്ഷികളെല്ലാം സത്യം പറഞ്ഞാൽ കേസിൽ ഇരയ്ക്ക് നീതി കിട്ടുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. അഡ്വക്കേറ്റ് ബി രാമൻപിള്ളയാണ് ദിലീപിന്റെ അഭിഭാഷകൻ. അക്രമത്തിന് ഇരയായ നടിയെ ക്രോസ് വിസ്താരം ചെയ്യുക രാമൻപിള്ളയാകും.

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്. ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ചാണ് പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനിൽ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടൻ സിദ്ദിഖും ഇതിന് ദൃക്സാക്ഷിയാണ് . 18 പേജുള്ള കുറ്റപത്രത്തിലും ഒപ്പമുള്ള പ്രത്യേക റിപ്പോർട്ടിലുള്ള കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്.

പൊലീസ് സമർപ്പിച്ച 18 പേജുകൾ വരുന്ന പുതിയ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പൾസർ സുനി പണം തട്ടാൻ വേണ്ടി ചെയ്തതാണെന്ന രീതിയിൽ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരൻ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. കേസിൽ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നിൽ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനിൽകുമാർ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

കൊച്ചിയിൽ മഴവില്ലഴകിൽ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തിൽ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉൾപ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയിൽ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. നഗ്‌നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിർദ്ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയിൽ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പൾസർ സുനിക്ക് ദിലീപ് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് വിലയിരുത്തൽ. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മഞ്ജു വാര്യരുടെ സുഹൃദ്സംഘത്തിലേക്ക് 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വന്ന ഒരു നടി ഫോൺ ചെയ്ത കഥയും സിനിമാ ലോകത്ത് പാട്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോൺ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. പിന്നീട് ആക്രമിക്കപ്പെട്ട നടിയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യർ മറ്റൊരു മുറിയിൽ ഇരുന്ന് എല്ലാം കേട്ടു. ആക്രമിക്കപ്പെട്ട നടി അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജു എല്ലാം അറിഞ്ഞു. ഇതോടെ ആക്രമിക്കപ്പെട്ട നടിയും മഞ്ജുവും സുഹൃത്തുക്കളായി.

കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. 'രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ചാലെന്താ' എന്ന് ദിലീപ് ചോദിച്ചതായും റിപ്പോർട്ടുകളെത്തി. 'അതു നടക്കില്ല.... ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം.... ഞാൻ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല...' എന്നു മഞ്ജുവും പറഞ്ഞു. 'കാവ്യയെ ഉപേക്ഷിക്കാൻ പറ്റില്ല. അവളെന്റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.' എന്ന് ദിലീപ് പറഞ്ഞതായി മംഗളം സിനിമയിൽ നേരത്തെ തന്നെ പല്ലിശേരി വിവരിച്ചിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതത്രെ. ഇതിനെല്ലാം പിന്നിൽ അക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് കരുതി. ഇതാണ് ഭീഷണിയിലും ക്വട്ടേഷനിലും കാര്യങ്ങളെത്തിച്ചതെന്ന സൂചനകളാണ് കുറ്റപത്രത്തിലുമുള്ളത്.

തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ നടിയാണ് കാരണമെന്ന ചിന്തയായിരുന്നു ക്വട്ടേഷന് പിന്നിൽ. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നു. ദിലീപിന് നടിയോട് ദീർഘകാലമായുള്ള പക കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നു. 2013ലെ അമ്മ താര റിഹേഴ്‌സലിനിടെ ദിലീപ് തന്നെ ഈ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കാവ്യാ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആക്രമിക്കപ്പെട്ട നടി ചിലരോട് പറഞ്ഞു എന്നതിന്റെ പേരിലാണിത്. നടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. മാനഹാനി ഭയന്ന് യുവനടി ഇക്കാര്യം ആരോടും പറയില്ലെന്നായിരുന്നു ദിലീപും കൂട്ടുപ്രതികളും കരുതിയതെന്നും വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP