Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമാനകരം... മാനനീയ...വൽസൻ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകർക്ക് പൊലീസ് സെലക്ഷൻ കിട്ടി! പൊലീസിൽ ആർ എസ് എസിന്റെ സ്ലീപ്പർ സെല്ലുണ്ടെന്ന് കണ്ടെത്തിയത് കൈരളി ടിവിയും! പോരാത്തതിന് തോക്കുമായി നിൽക്കുന്ന പ്രതീഷ് വിശ്വനാഥനും! കാണാതായ തോക്കുകളും ഉണ്ടകളും ആർ എസ് എസിന്റെ കൈയിൽ എത്തിയിരിക്കുമോ എന്ന് എസ് ഡി പി ഐയ്ക്ക് സംശയം; പച്ചവെളിച്ചത്തെ ചൂണ്ടി പരിവാറുകാർ; സിഎജി റിപ്പോർട്ടിലെ പൊലീസിന്റെ ആയുധ നഷ്ടം ചർച്ചയാകുമ്പോൾ

അഭിമാനകരം... മാനനീയ...വൽസൻ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകർക്ക് പൊലീസ് സെലക്ഷൻ കിട്ടി! പൊലീസിൽ ആർ എസ് എസിന്റെ സ്ലീപ്പർ സെല്ലുണ്ടെന്ന് കണ്ടെത്തിയത് കൈരളി ടിവിയും! പോരാത്തതിന് തോക്കുമായി നിൽക്കുന്ന പ്രതീഷ് വിശ്വനാഥനും! കാണാതായ തോക്കുകളും ഉണ്ടകളും ആർ എസ് എസിന്റെ കൈയിൽ എത്തിയിരിക്കുമോ എന്ന് എസ് ഡി പി ഐയ്ക്ക് സംശയം; പച്ചവെളിച്ചത്തെ ചൂണ്ടി പരിവാറുകാർ; സിഎജി റിപ്പോർട്ടിലെ പൊലീസിന്റെ ആയുധ നഷ്ടം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നു കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെയെന്നതിന് ഉദ്യോഗസ്ഥർക്കു കൃത്യമായ മറുപടിയുണ്ടായില്ലെന്നു സിഎജി റിപ്പോർട്ട് പുറത്തു വരുമ്പോൾ ചർച്ചകളും മുറുകുന്നു. സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായല്ല സൂക്ഷിച്ചിരിക്കുന്നത്. ഇവ കൃത്യമായി പരിശോധിക്കുന്നില്ല. സ്റ്റോക്ക് രജിസ്റ്ററിൽ മേലെഴുത്തുകൾ, വെള്ള നിറത്തിലുള്ള തിരുത്തൽ മഷിയുടെ ഉപയോഗം, എൻട്രികളുടെ വെട്ടിക്കളയൽ എന്നിവയുണ്ട്. ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തിയിട്ടുണ്ട്. ഗൗരവത്തോടെയുള്ള ആരോപണമാണ് ഉയരുന്നത്. ഇതിനിടെ ഈ കാണാതായ ആയുധങ്ങൾ എവിടെ എത്തിയെന്ന ചർച്ചയും സജീവമാണ്. മവോയിസവും തീവ്ര ഇസ്ലാമിക തീവ്രവാദികളും ഇത് കൈയടക്കാനുള്ള സാധ്യതയുമായി പരിവാറുകാർ ചർച്ച നടത്തുന്നു. എന്നാൽ ഇതെല്ലാം ആർഎസ്എസ് കൊണ്ടു പോയെന്ന് മറുവിഭാഗവും സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നു.

അഭിമാനകരം... മാനനീയ...വൽസൻ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകർക്ക് പൊലീസ് സെലക്ഷൻ കിട്ടി..എന്നൊരു പോസ്റ്റാണ് പ്രധാനമായും ചർച്ചയാക്കുന്നത്. കേരള പൊലീസിൽ ആർ.എസ്.എസിന്റെ 'സ്ലീപ്പർ'സെല്ലുണ്ടെന്ന് സിപിഎം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഒപ്പം തോക്കുമായി പരിവാറിനോട് ചേർന്ന് നിൽക്കുന്ന പ്രതീഷ് വിശ്വനാഥൻ നിൽക്കുന്ന ചിത്രവുമുണ്ട്. ഒരു തോക്ക് ചൂണ്ടി ഉന്നംപിടിക്കുന്ന പ്രതീഷ് വിശ്വനാഥ്. അതായത് പൊലീസിൽ കയറി കൂടിയ സ്വയം സേവകരായ കൈരളി ടിവി ആരോപിക്കുന്ന് പോലുള്ള ആർഎസ്എസ് സ്ലീപ്പർ സെല്ലുകൾ തോക്കുകൾ എടുത്ത് പ്രതീഷിന് നൽകിയെന്ന അർത്ഥം വരുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. എസ് ഡി പി ഐക്കാരാണ് ഈ ആരോപണത്തിന് പിന്നിൽ. മാവോയിസ്റ്റുകൾക്കും ഐസിസുകാരിലേക്കുമെല്ലാം പരിവാറുകാർ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴാണ് ഇത്.

എന്നാൽ വിഷയത്തിൽ പ്രതീക്ഷ് വിശ്വനാഥനും ഫെയ്‌സ് ബുക്കിൽ പ്രതികരണം നടത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ 25 റൈഫിളും, 12061 വെടിയുണ്ടകളും കാണാനില്ല.... ജിഹാദികളുടെ വിഹാര കേന്ദ്രമായി സംസ്ഥാനം മാറുന്നതിനിടയിലാണ് ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്‌ച്ച. മറിച്ചു കൊടുത്തതാണോ അതോ അവർ അടിച്ചുകൊണ്ട് പോയതാണോ എന്നത് മാത്രമാണ് ചോദ്യം. പൊലീസിലെ 'പച്ചവെളിച്ച' ത്തിന് ഇതിൽ എന്തെൻകിലും പൻകുണ്ടോ എന്ന് അന്വേഷിക്കണം. കേരളത്തിന്റെ ആഭ്യന്തരമന്ത്രി എത്രയും ദുർബലനും പരാജയനുമാണ് എന്നതാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. നാണമുണ്ടെൻകിൽ രാജി വെച്ച് പുറത്തു പോകണം.-ഇതാണ് പ്രതീഷിന്റെ ആവശ്യം. പൊലീസിലെ പച്ചവെളിച്ചം ഗ്രൂപ്പിനെ പ്രതീഷ് കുറ്റപ്പെടുത്തുമ്പോൾ എസ് ഡി പി ഐക്കാർ തോക്ക് മോഷണത്തിന് കുറ്റപ്പെടുത്തുന്നത് തത്വമസിക്കാരെയാണ്. കൈരളി ടിവിയിലെ വാർത്തയാണ് ഇതിന് ആധാരമായി ചർച്ചയാക്കുന്നതും. സംസ്ഥാന പൊലീസിനുള്ളിൽ ആർഎസ്എസ് അനുഭാവികളുടെ 'സ്ലീപ്പർ' സെൽ പ്രവർത്തിക്കുന്നതായി കൈരളി പീപ്പിൾ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യ പ്രവർത്തനം അവസാനിപ്പിച്ച് പരസ്യ പ്രവർത്തനം ആരംഭിക്കാനാണ് ഇപ്പോൾ നീക്കമെന്നും ഭരണ പാർട്ടിയുടെ അനുകൂല ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

പീപ്പിൾ ചാനൽ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എസ്. ജീവൻ കുമാറിന്റെ റിപ്പോർട്ടാണ് ചർച്ചയാക്കുന്നത്. പൊലീസിനുള്ളിൽ സംഘപരിവാർ അനുഭാവികളുടെ പ്രവർത്തനം ശക്തമാക്കുന്നു.നിശബ്ദ പ്രവർത്തനം അവസാനിപ്പിച്ച് പരസ്യപ്രവർത്തനം ആരംഭിക്കാൻ തീരുമാനം .ചരിത്ര പ്രധാന്യം ഉള്ള സ്ഥലങ്ങളിൽ വെച്ച് എല്ലാ മാസവും പ്രവർത്തക സമിതി യോഗം ചേരും. യോഗ ചെയ്യുന്നതിനായിട്ടാണ് യോഗം ചേരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തനം ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിനായി സംഘപരിവാർ അനുഭാവികളെ ഉൾപെടുത്തി തത്ത്വമസി എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പും രൂപീകരിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവർത്തനം പൊലീസിനുള്ളിൽ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഇത് മറികടക്കുന്നതിനും പൊലീസിലെ കമ്മ്യൂണിസ്റ്റ് ,കോൺഗ്രസ് അനുഭാവികൾക്ക് ബദലായി വളർന്ന് വരുന്നതിനുമാണ് സംഘപരിവാർ അനുകൂലികളായ ഒരു പറ്റം പൊലീസുകാർ പരസ്യ പ്രവർത്തനം നടത്താനും തീരുമാനം എടുത്തത്-എന്നായിരുന്നു ആ വാർത്ത. വിഴിഞ്ഞത്ത് ടൂറിസം പൊലീസിൽ പ്രവർത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്.തിരുവനന്തപുരം സിറ്റി കൺട്രോൺ റൂമിൽ പ്രവർത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായും , പൊലീസ് ആസ്ഥാനത്തെ ബോംബ് സ്വാകാഡിൽ പ്രവർത്തിക്കുന്ന ഒരാളെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ടെന്നും കൈരളി വാർത്തയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരാകാം തോക്ക് മോഷ്ടിച്ചതെന്ന് പറഞ്ഞു വയ്ക്കുകയാണ് എസ് ഡി പി ഐ ഗ്രൂപ്പുകൾ.

പൊലീസിന്റെ കൈയിൽ നിന്ന് ആയുധങ്ങൾ നഷ്ടപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണണമെന്ന ചർച്ച സജീവമാണ്. 9 എംഎം ഡ്രിൽ വെടിയുണ്ടകളിൽ കാണാതായതിനു പകരമായി 250 കൃത്രിമ വെടിയുണ്ടകൾ വന്നതിനു വിശദീകരണമില്ലെന്ന് സി എ ജി പറയുന്നു. തൃശൂർ പൊലീസ് അക്കാദമിയിൽ ലോങ് റേഞ്ച് ഫയറിങ് നടത്താൻ നൽകിയ 7.62 എംഎം വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കുറവുള്ളതായി 2015 ൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫിസർ കമാൻഡിങ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്നു വിതരണം ചെയ്തതിനാൽ സീൽ ചെയ്ത പെട്ടിയിലുണ്ടായിരുന്ന വിവരങ്ങളാണു സ്റ്റോക്കിൽ രേഖപ്പെടുത്തിയതെന്ന് അധികൃതർ ന്യായീകരിച്ചു.

ചീഫ് സ്റ്റോർ ഉദ്യോഗസ്ഥർ 2016 ൽ ഇതു നിഷേധിച്ചു. വിശദമായി പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടു. പെട്ടിയിൽ കൃത്രിമം കാണിച്ചതിന്റെ സൂചനകളാണു ലഭിച്ചത്. 2016 നവംബറിലെ കണക്കനുസരിച്ച് ഇത്തരം വെടിയുണ്ടകളിൽ 7433 എണ്ണത്തിന്റെ കുറവുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ഇവ വാങ്ങുന്നത്. അതിനാൽ അക്കൗണ്ടന്റ് ജനറലിന് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം 2019 ഫെബ്രുവരിയിൽ പേരൂർക്കട എസ്എപി കമൻഡാന്റിന് എജി തുടർച്ചയായി 6 റിപ്പോർട്ടുകൾ നൽകി. ഒടുവിൽ, കമൻഡാന്റ് കഴിഞ്ഞ ഏപ്രിലിൽ പേരൂർക്കട സ്റ്റേഷനിൽ തോക്കും വെടിയുണ്ടയും കാണാനില്ലെന്ന പരാതി നൽകി. 1996 2018 കാലത്തു സൂക്ഷിപ്പു ചുമതലയുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തെങ്കിലും അനക്കമുണ്ടായില്ല. ഓഗസ്റ്റിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തിരുവനന്തപുരം റേഞ്ച് എസ്‌പിക്കായിരുന്നു ചുമതല. അവിടെയും അന്വേഷണമുണ്ടായില്ല. എജിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ, അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി എസ്‌പിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ പണം ചെലവഴിക്കുന്ന പൊലീസ് നവീകരണ പദ്ധതി പ്രകാരം വിഐപി സുരക്ഷയ്ക്കായി കാറുകൾ വാങ്ങാനാവില്ല. ജീപ്പുകളും ട്രക്കുകളും വാനുകളും ബൈക്കുകളും വാങ്ങാം. എന്നാൽ ആഡംബര കാറുകൾ വാങ്ങാനാണു ഡിജിപി തീരുമാനിച്ചത്. ഏറ്റവും അനുകൂലമായ വിലയ്ക്കു സുതാര്യമായി വാങ്ങണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചു. പൊലീസിന്റെ കാലപ്പഴക്കം വന്ന അനലോഗ് സംപ്രേഷണ സംവിധാനങ്ങൾ മാറ്റി ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കണം. ഇല്ലെങ്കിൽ നക്‌സൽ, മാവോയിറ്റ് ഭീഷണി നേരിടാനാകില്ല. വിദഗ്ധ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫൊറൻസിക് ലാബിൽ 9265 കേസുകൾ കെട്ടിക്കിടക്കുന്നു. ഇ ബീറ്റ് പദ്ധതിപ്രകാരം പൊലീസിന് ഉപകരണങ്ങൾ വാങ്ങാൻ വിൽപനക്കാരന് 188 കോടി രൂപ 9 മാസം മുൻപു നൽകി.

മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻസ് പ്ലാറ്റ്‌ഫോം ലക്ഷ്യപ്രാപ്തിക്കായി 40 വാഹനങ്ങളിൽ 40 ഐപാഡുകൾ ഘടിപ്പിക്കുന്ന പദ്ധതി പാളി. ഉന്നത ഉദ്യോഗസ്ഥർക്ക് ഐപാഡുകൾ വിതരണം ചെയ്തതു നഷ്ടമുണ്ടാക്കിയെന്നും സി എ ജി കണ്ടെത്തുന്നു. എന്നാൽ ആയുധങ്ങളുടെ നഷ്ടമാണ് ഗൗരവത്തോടെയുള്ള ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ കളമൊരുങ്ങുന്നത്.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ് സിഎജി റിപ്പോർട്ടിലുണ്ട്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകൾ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ അക്കമിട്ടുനിരത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബിജെപി.യും രംഗത്തെത്തിയതോടെ റിപ്പോർട്ട് വൻ രാഷ്ട്രീയവിവാദമായി മാറി. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. കാണാതായവയിൽ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാൻ ഡമ്മി വെടിയുണ്ടകളിട്ടുവെച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സി.എ.ജി. റിപ്പോർട്ട്.

സെൽഫ് ലോഡിങ് റൈഫിളുകൾക്കായുള്ള 7.62 എം.എം. എം.80 വെടിയുണ്ടകൾ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങൾക്കും കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ പക്കലുണ്ടായിരുന്ന 5.56 എം.എം. ഇൻസാസ് വിഭാഗത്തിൽപ്പെട്ട റൈഫിളുകളാണ് കാണാതായത്. 12,311 വെടിയുണ്ടകൾ ഇല്ല. 9 എം.എം. ഡ്രിൽ വിഭാഗത്തിൽപ്പെട്ടവ. ഇതിൽ 12,061 എണ്ണം പ്രവർത്തനക്ഷമം.

ഈ തോക്കുകളും വെടിയുണ്ടകളും എവിടേക്കുപോയെന്ന് അറിയില്ല. എസ്.എ.പി.യിൽനിന്ന് എ.ആർ. ക്യാമ്പിലേക്കു നൽകിയെന്നാണ് അവർ പറയുന്നത്. എന്നാൽ, എ.ആർ. ക്യാമ്പിൽ അത് ലഭിച്ചതായി രേഖയില്ല. തോക്കും വെടിയുണ്ടകളും കാണാതായതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് 2019 ഏപ്രിലിൽ എസ്.എ.പി. കമാൻഡന്റ് വിശദീകരിച്ചത്. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചത്. ഇതുവരെ അങ്ങനെയൊന്ന് പൂർത്തിയാക്കിയതായി സി.എ.ജി.ക്ക് അറിവില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്ര ഗുരുതരമായ വീഴ്ച മുമ്പൊരിക്കലും സി.എ.ജി. കണ്ടെത്തിയിട്ടില്ലെന്നും ഓഡിറ്റർ ജനറൽ എസ് സുനിൽ രാജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP