Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല വിഷയത്തിൽ വിശാല ഭരണഘടനാ ബെഞ്ച് നിലനിൽക്കും; വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി; രണ്ട് വിഭാഗമായി സുപ്രിംകോടതി കേസ് പരിഗണിക്കും; തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് ദൈനംദിന വാദം കേൾക്കും; ഏഴ് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു; ആരൊക്കെ മുഖ്യവാദങ്ങൾ നടത്തണമെന്ന് തീരുമാനിക്കണം; വിശാല ബെഞ്ച് രൂപീകരിച്ചതിന് എതിരായ എതിർപ്പുകൾ തള്ളി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ

ശബരിമല വിഷയത്തിൽ വിശാല ഭരണഘടനാ ബെഞ്ച് നിലനിൽക്കും; വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി; രണ്ട് വിഭാഗമായി സുപ്രിംകോടതി കേസ് പരിഗണിക്കും; തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് ദൈനംദിന വാദം കേൾക്കും; ഏഴ് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു; ആരൊക്കെ മുഖ്യവാദങ്ങൾ നടത്തണമെന്ന് തീരുമാനിക്കണം; വിശാല ബെഞ്ച് രൂപീകരിച്ചതിന് എതിരായ എതിർപ്പുകൾ തള്ളി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂപം കൊണ്ട വിശാല ഭരണഘടനാ ബെഞ്ച് നിലനിൽക്കുമെന്ന് സുപ്രീംകോടതി. വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി സുപ്രിംകോടതി കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഏഴ് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആരൊക്കെ മുഖ്യവാദങ്ങൾ നടത്തണമെന്ന് തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസം വീതമാണ് ഓരോ വിഭാഗത്തിനും വാദിക്കാൻ അവസരം നൽകിയത്. 17ാം തീയ്യതി ഈ വിഷയത്തിൽ വാദം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിശാല ബെഞ്ച് രൂപീകരിച്ചതിന് എതിരായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ തീരുമാനം. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ വിശാല ബെഞ്ച് ദൈനംദിന വാദം കേൾക്കും.

മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളം, ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശവും 26-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള പാരസ്പര്യം, പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങൾ ഭരണഘടനയുടെ പാർട്ട് മൂന്നു പ്രകാരമുള്ള മറ്റ് അവകാശങ്ങൾക്ക് അനുസൃമായിരിക്കേണ്ടതുണ്ടോ, 25, 26 അനുച്ഛേദങ്ങൾ പ്രകാരമുള്ള ധാർമികതയുടെ വ്യാപ്തി എത്രത്തോളം, അത് ഭരണഘടനാ ധാർമികത ഉൾപ്പെടുന്നതാണോ, പ്രത്യേക മതവിഭാഗങ്ങൾക്ക് മൗലിക അവകാശങ്ങൾ അവകാശപ്പെടാമോ, 25 (2) ബി പ്രകാരമുള്ള ഹിന്ദു വിഭാഗങ്ങൾ എന്നാൽ എന്താണ്, ഒരു മതവിഭാഗത്തിന്റെ ആചാരത്തെ അതിൽ പെടാത്ത ഒരാൾക്ക് പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാവുമോ എന്നീ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക.

ഇരുപക്ഷത്തിനും അഞ്ച് ദിവസം വീതമാണ് വാദിക്കാൻ സമയം ലഭിക്കുക. അടുത്ത തിങ്കളാഴ്ച മുതൽ കേസിൽ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ശബരിമല റിവ്യൂ ഹർജി പരിഗണിച്ചുകൊണ്ട് വിശാലമായ ചോദ്യങ്ങൾ റഫറൻസ് നടത്തിയതിനെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ നേതൃത്വത്തിൽ സീനിയർ അഭിഭാഷകർ എതിർത്തിരുന്നു. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവുമോ എന്നായിരുന്നു കേസിലെ പ്രധാന ചോദ്യമെന്ന് നരിമാൻ വാദിച്ചു. അതിന് 2018ലെ വിധിയിൽ ഉത്തരമായതാണ്. അതിൽ പിഴവുണ്ടോ എന്നു മാത്രമാണ് റിവ്യു ഹർജിയിൽ ചെയ്യാനാവുകയെന്ന് നരിമാൻ വാദിച്ചു. തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാൻ കോടതിക്കാവില്ല. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാനാവില്ലെന്ന 4-1 വിധി നിലനിൽക്കെ വിശാല ബെഞ്ചിനു മുന്നിൽ വന്ന ചോദ്യങ്ങൾ സാങ്കൽപ്പികം മാത്രമാണെന്ന് നരിമാൻ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാനാവുക രാഷ്ട്രപതിക്കാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ മറ്റാർക്കെങ്കിലുമോ അതിനാവില്ല. - നരിമാൻ വാദിച്ചു.

വിശാല ബെഞ്ച് ശബരിമല റിവ്യൂ ഹർജികൾ പരഗിണിക്കില്ലെന്ന് വ്യകതമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ബെഞ്ച് രൂപീകരണം സാങ്കേതികമായി ശരിയല്ലെങ്കിൽ പോലും അതിനു മുന്നിൽ വന്ന നിയമ പ്രശ്നങ്ങൾ പരിശോധിക്കാൻ വിശാല ബെഞ്ചിന് അധികാരമുണ്ട്. നീതി നടത്തിപ്പിൽ സാങ്കേതികത്വം കോടതിക്കു മുന്നിൽ തടസ്സമാവരുത്. ബെഞ്ച് രൂപീകരിച്ചത് സാങ്കേതികമായി സാധുവല്ലെന്ന വാദം ബാലിശമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. പുനപ്പരിശോധനാ ഹർജി പരിഗണിച്ചുകൊണ്ട്, വിശാല ബെഞ്ചിനു ചോദ്യങ്ങൾ റഫർ ചെയ്യാൻ അഞ്ചംഗ ബെഞ്ചിന് അധികാരമില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചു.

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പിഴവുണ്ടോ എന്നു മാത്രമാണ് പുനപ്പരിശോധനാ ഹർജിയിൽ പരിശോധിക്കാനാവുകയെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. പിഴവുണ്ടെങ്കിൽ മാത്രമാണ് ശബരിമല കേസ് കോടതിക്കു വീണ്ടും പരിഗണിക്കാനാവുക. പുനപ്പരിശോധനാ ഹർജി തീർപ്പാക്കുന്നതിന് അടിസ്ഥാനം റഫറൻസിൽ ഉന്നയിച്ച ചോദ്യങ്ങൾ ആവരുത്. റിവ്യൂവിലെ വിധി അതത് കക്ഷികൾക്കു മാത്രമാണ് ബാധകമാവുക. റഫറൻസിൽ അങ്ങനെയല്ലെന്ന് ജയദീപ് ഗുപ്ത പറഞ്ഞു.

അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. മാത്രമല്ല വിശാലബെഞ്ചിന് മുന്നിലുള്ള പരിഗണനാവിഷയങ്ങൾക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളുമായി ബന്ധമില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസിൽ കഴിഞ്ഞ ദിവസം കോടതി വാദം പൂർത്തിയാക്കിയിരുന്നു. ചേലാകർമ്മം,മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം തുടങ്ങിയവിഷയങ്ങളാണ് വിശാലബെഞ്ചിന്റെ പരിഗണനയിലുള്ളത്. ആ വിഷയങ്ങൾ തീർപ്പാക്കിയതിന് ശേഷം ശബരിമല കേസ് തീർപ്പാക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാനമായ സംഭവങ്ങൾ മറ്റ് മതങ്ങളിലുമുണ്ടെന്ന് കണ്ടതിനാലാവാം വിശാലബെഞ്ചിന് വിട്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

വിശാല ബെഞ്ചിന് മുമ്പാകെ കേൾക്കുന്ന ഏഴ് വിഷയങ്ങൾ ഇവയാണ്:

1- മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്?
2-മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ്?
3-മതവിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾക്ക് വിധേയമാണോ?
4- മതാനുഷ്ടാനങ്ങളിൽ എന്താണ് ധാർമ്മികത?
5-മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളിൽ ജുഡീഷ്യൽ അവലോകനത്തിന്റെ സാധ്യത എന്താണ്?
6-ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം 'ഹിന്ദുക്കളിലെ ഒരു വിഭാഗം' എന്നതിന്റെ അർത്ഥം എന്താണ്?
7-ഒരു മതവിഭാഗത്തിലും പെടാത്ത ഒരാൾക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ കഴിയുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP