Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലാരിവട്ടം മേൽപ്പാലം ഭാഗികമായി പൊളിച്ചുപണിയുന്ന നടപടികൾ ഇനിയും വൈകുമെന്ന് സൂചന: ഭാരപരിശോധനയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ നടപടി

പാലാരിവട്ടം മേൽപ്പാലം ഭാഗികമായി പൊളിച്ചുപണിയുന്ന നടപടികൾ ഇനിയും വൈകുമെന്ന് സൂചന: ഭാരപരിശോധനയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ നടപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധനയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം കരാറുകാർ മറുപടി നൽകണം. ഇതോടെ പാലാരിവട്ടം മേൽപ്പാലം ഭാഗികമായി പൊളിച്ചുപണിയുന്ന നടപടികൾ ഇനിയും വൈകുമെന്നാണ് സൂചന. മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ നടപടിയുണ്ടായിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാൻ അനുമതി നൽകണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താനാകാത്തവിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കോടതിയുടെ തീർപ്പുണ്ടാകും വരെ പാലാരിവട്ടത്ത് ഒന്നും നടക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറിൽ പാലം ഭാഗികമായി പൊളിച്ചുപണിയാനുള്ള ജോലികൾ ആരംഭിക്കാനിരിക്കെയായിരുന്നു ഹൈക്കോടതിയിൽ ഹർജിയെത്തുന്നത്. പൊളിച്ചുപണിയുന്നതിന് മുൻപ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവായതോടെ പുനർനിർമ്മാണം തടസ്സപ്പെട്ടു. പാലാരിവട്ടം മേൽപ്പാലത്തിൽ ഭാരപരിശോധന നടത്തേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാർ തുടക്കംമുതൽ സ്വീകരിച്ചത്.

ഡി.എം.ആർ.സി.യെയാണ് പാലം പുനർനിർമ്മിക്കാനുള്ള ജോലികൾ ഏൽപ്പിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണജോലികൾ ഏൽപ്പിക്കാനായിരുന്നു തീരുമാനം. ഒൻപതുമാസം കൊണ്ട് ജോലി പൂർത്തിയാക്കാനാകുമെന്നും ഡി.എം.ആർ.സി. പ്രത്യേക ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞിരുന്നു. പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മാണത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നാണ് ഇ. ശ്രീധരൻ കഴിഞ്ഞദിവസവും പറഞ്ഞത്.

അതേസമയം, കോടതി ഇടപെട്ടതിനാലാണ് പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മാണം വൈകിയതെന്നും അല്ലെങ്കിൽ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാമായിരുന്നെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞിരുന്നു. പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റായിരുന്നു. 102 ഗർഡറുകളിൽ 100 ഉം കേടാണ്. സ്പാനുകളെല്ലാം തകരാറാണ്. ഇതേക്കുറിച്ച് അന്വേഷിച്ച ചെന്നൈ ഐഐടി സംഘം, വിജിലൻസ് എന്നിവർ ക്രമക്കേട് കണ്ടെത്തി. തുടർന്ന് എത്തിയ ഇ ശ്രീധരനും ക്രമക്കേട് ശരിവച്ചു. ഇതോടെ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ കരാറുകാരൻ കോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്തണമെന്ന കരാറുകാരന്റെ ആവശ്യം അംഗീകരിച്ച് സർക്കാരിനെതിരെ വിധിയെത്തിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

കൂടാതെ, പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുന്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ ചോദ്യംചെയ്യൽ നടക്കും. കേസുമായി ബന്ധപ്പെട്ടു രണ്ടു തവണ ഇബ്രാഹിംകുഞ്ഞിന്റെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പുതിയ ചോദ്യാവലി തയാറാക്കുമെന്നാണ് സൂചന.

കേസിൽ ആരോപണ വിധേയരായ നിർമ്മാണ കമ്പനി ആർഡിഎസ് പ്രോജക്ട്‌സിനു കരാർ നൽകിയതു മുതലുള്ള ഔദ്യോഗിക നടപടികളാണു വിജിലൻസ് അന്വേഷണ വിധേയമാക്കുന്നത്. മുന്മന്ത്രിക്കെതിരെ അന്വേഷണം നടത്താനുള്ള സർക്കാർ അനുമതി ലഭിച്ചതോടെ വേണമെങ്കിൽ ഇബ്രാഹിംകുഞ്ഞിനെ ഈ ഘട്ടത്തിൽ തന്നെ കേസിൽ പ്രതിചേർക്കാൻ നിയമതടസമില്ല. അന്വേഷണവുമായി ഇബ്രാഹിംകുഞ്ഞ് സഹകരിച്ചാൽ ആദ്യഘട്ടത്തിൽ പ്രതിചേർക്കേണ്ട ആവശ്യമില്ലെന്നാണു വിജിലൻസിനു ലഭിച്ചിട്ടുള്ള നിയമോപദേശം വ്യക്താമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP