Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദീൻദയാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മോദിയുടെ ഗുരുനാഥൻ; കേന്ദ്രമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ് രാജഗോപാലിനെ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രചാരകൻ; പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദേവപ്രശ്‌നം ഉയർത്തി സാമൂഹിക മുന്നേറ്റത്തെ തടയരുതെന്ന് വാദിച്ച് ജയിച്ച ആർ എസ് എസുകാരൻ; വിവേകാനന്ദ ആശയത്തിലൂടെ പരിവാർ ആശയത്തിന് നാനാത്വം നൽകിയ ഋഷി വര്യൻ; സ്വയംസേവകരുടെ പരമാചാര്യനെന്ന് പ്രധാനമന്ത്രി പറഞ്ഞ നേതാവ്; വിടവാങ്ങുന്ന പി പരമേശ്വരന്റെ രാഷ്ട്രീയജീവിതം ഇങ്ങനെ

ദീൻദയാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മോദിയുടെ ഗുരുനാഥൻ; കേന്ദ്രമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ് രാജഗോപാലിനെ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രചാരകൻ; പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദേവപ്രശ്‌നം ഉയർത്തി സാമൂഹിക മുന്നേറ്റത്തെ തടയരുതെന്ന് വാദിച്ച് ജയിച്ച ആർ എസ് എസുകാരൻ; വിവേകാനന്ദ ആശയത്തിലൂടെ പരിവാർ ആശയത്തിന് നാനാത്വം നൽകിയ ഋഷി വര്യൻ; സ്വയംസേവകരുടെ പരമാചാര്യനെന്ന് പ്രധാനമന്ത്രി പറഞ്ഞ നേതാവ്; വിടവാങ്ങുന്ന പി പരമേശ്വരന്റെ രാഷ്ട്രീയജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപിയുടെ തുടക്കം ജനസംഘത്തിൽ നിന്നാണ്. പണ്ഡിറ്റ് ദിൻദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ പ്രസ്ഥാനം. ആർഎസ്എസ് ആശിർവാദത്തോടെ തുടങ്ങിയ രാഷ്ട്രീയ ഇടപെടലിന്റെ തുടർച്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സർക്കാർ. 54 കൊല്ലം മുമ്പ് കോഴിക്കോട്ടായിരുന്നു ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്ന് പണ്ഡിറ്റ് ദിൻദയാൽ ഉപാധ്യയയുടെ വിശ്വസ്ത അനുയായി ആയിരുന്നു പി പരമേശ്വരൻ എന്ന മലയാളി. സംഘപരിവാറിൽ പ്രധാനമന്ത്രി മോദിയടക്കമുള്ളവർക്ക് പരമേശ്വരൻ ഗുരുസ്ഥാനത്താണ്. വിവേകാനന്ദ ആശയ പ്രചരണത്തിലൂടെ ആർഎസ്എസിന്റെ താത്വികാടിത്തറിക്ക് സംവാദങ്ങളിലൂടെ പുതു മാനം നൽകിയ നേതാവ്. കേരളത്തിലെ സ്വയംസേവകരുടെ പരമാചാര്യനെന്നാണ് പി. പരമേശ്വരനെ മോദി തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്.

പരമേശ്വരന്റെ പ്രായം 89. വാർദ്ധക്യത്തിന്റെ ആകുലതകളിൽ കഴിയുമ്പോഴായിരുന്നു കോഴിക്കോട് ജനസംഘത്തിന്റെ തുടക്കം ആഘോഷിച്ചത്. അന്ന് എല്ലാം മറന്ന് പരമേശ്വരൻ എത്തി. പ്രധാനമന്ത്രി മോദിയുടെ തൊട്ടടുത്ത് ഇരിപ്പിടം. ഇതിനിടെയിൽ ജനസംഘം സമ്മേളനത്തെ പരമേശ്വരൻ ഇങ്ങനെ ഓർത്തെടുത്തു. ''ജനസംഘം അന്നു കേരളത്തിന്റെ മുറ്റത്തു സ്വന്തം കാലിൽ! നടന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അത്തരമൊരവസ്ഥയിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്പോൾ ഞാൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി. ഇന്നത്തെപ്പോലെ പ്രവർത്തകരുടെ കുത്തൊഴുക്കില്ലാത്ത കാലം. സാമ്പത്തിക ഞെരുക്കം സംഘാടനത്തിനു മുന്നിൽ വിലങ്ങുതടിയായിരുന്നു.'' - പി.പരമേശ്വരൻ പറഞ്ഞു. അതായിരുന്നു ജനസംഘം പരമേശ്വരനിൽ അർപ്പിച്ച വിശ്വാസം.

ദീൻദയാൽ ഉപാധ്യായയുടെ ഉപദേശം സ്വീകരിച്ചു സമ്മേളനം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു അന്ന് പി.പരമേശ്വരൻ. അന്നത്തെ പരിമിത സാഹചര്യങ്ങളിലും സമ്മേളനം വൻവിജയമാക്കാൻ കഴിഞ്ഞതിന്റെ തൃപ്തി എന്നും പരമേശ്വരനുണ്ടായിരുന്നു.എ.ബി.വാജ്പേയി, എൽ.കെ.അദ്വാനി തുടങ്ങിയ നേതാക്കൾക്കൊപ്പവും പ്രസ്ഥാനത്തെ വളർത്താൻ മുന്നിൽ നിന്ന വ്യക്തി. ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച പരമേശ്വരൻ കേരളത്തിൽ ഇപ്പോൾ ഹിന്ദുദേശീയതയുടെ തരംഗം അലയടിക്കുകയാണെന്നു വിശ്വസിച്ചിരുന്നു.

അധികാര സ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന നേതാവാണ് പി പരമേശ്വരൻ. പ്രധാനമന്ത്രിയായി ചുമലയേറ്റപ്പോൾ എബി വാജ്പേയിയും പരമേശ്വരനെ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചു. രാജ്യസഭാ അംഗത്വവും കേന്ദ്രമന്ത്രി പദവും മുന്നോട്ട് വച്ചു. എന്നാൽ തനിക്ക് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങൾ വേണ്ടെന്നായിരുന്നു വാജ്പേയിയോട് പരമേശ്വരൻ പറഞ്ഞത്. ഒ രാജഗോപാലാണ് അതിന് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയതും പരമേശ്വരനാണ്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനം ആശയ പ്രശ്നങ്ങളിലെത്തുമ്പോൾ അവസാന വാക്കുമായി പരമേശ്വർജി എത്തും. പത്മനാഭ സ്വാമിക്ഷേത്രത്തിൽ ആർഎസ്എസ് നിലപാട് മയപ്പെടുത്തിയതും ഈ ഇടപെടലായിരുന്നു. ക്ഷേത്ര നിലവറകളെ തുറക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി ഇടപെടൽ വേണ്ടെന്നുമായിരുന്നു ആർഎസ്എസിൽ ആദ്യം ഉയർന്ന വാദം.

എന്നാൽ ദേവപ്രശ്നം ഉയർത്തി സാമൂഹിക മുന്നേറ്റങ്ങളെ തടയരുതെന്നായിരുന്നു പരമേശ്വരന്റെ നിലപാട്. ദേവപ്രശ്നം നടത്തിയിരുന്നുവെങ്കിൽ ചിത്തര തിരുന്നാളിന്റെ ക്ഷേത്രപ്രവേശനം വിളംബരം പോലും നടക്കില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം വാദിച്ചത്. സുപ്രീംകോടതിയെ അംഗീകരിക്കണമെന്നും നിലവറ പരിശോധന വിശ്വാസത്തിന് എതിരല്ലെന്നും തുറന്നു പറഞ്ഞു. ക്ഷേത്ര നിലവറിയിലെ സ്വത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും തുറന്നു പറഞ്ഞ വ്യക്തിത്വമാണ് പരമേശ്വരന്റേത്. നിലയ്ക്കൽ സമരത്തിലെ പ്രധാന മാർഗ്ഗ നിർദ്ദേശിയും പരമേശ്വരനായിരുന്നു. ക്രൈസ്തവ സഭകളെ സംഘപരിവാരുമായി അടുപ്പിക്കാനും പരിശ്രമിച്ചു. മറാട് കലാപത്തെ തുടർന്ന് കുമ്മനം രാജശേഖരനെ അവിടേക്ക് നിയോഗിച്ചതും സമാധാന ഉടമ്പടി ഉണ്ടായതിന് പിന്നിലുമെല്ലാം പരമേശ്വരന്റെ ഇടപെടലുകളുണ്ടായിരുന്നു.

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമാണയിരുന്നു പി പരമേശ്വരനെന്ന പരമേശ്വർജി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യം. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനമായ പാണ്ഡിത്യം. ഉജ്ജ്വല വാഗ്മി, എഴുത്തുകാരൻ, കവി ഇങ്ങനെ നീളുന്നു വിശേഷണങ്ങൾ. ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം സ്ഥാപകൻ ,മേധാവി, കന്യാകുമാരിവിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചു വരികെയാണ് മരണമെത്തുന്നത്.

1927ൽ ആലപ്പുഴ ജില്ലയിലെചേർത്തലയിൽ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും സ്വന്തമാക്കി. ബാല്യകാലത്തിൽ തന്നെ ആത്മീയതയിൽ വലിയ അഭിവാഞ്ജ അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരക്) ചെയ്തു. 1957ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. 1970ൽ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഡൽഹിയിലെ ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ സമയത്ത് പ്രധാനമന്ത്രി മോദിയും പരമേശ്വരനൊപ്പം ഉണ്ടായിരുന്നു. ഗുരുതുല്യമായി മോദി, പരമേശ്വരനെ കാണാൻ കാരണവും ഈ അടുപ്പമാണ്. ഭാരതീയ തത്ത്വശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . അയോധ്യ ശ്രീ രാമജന്മഭുമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് ശ്രീ എം പി വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. .2004ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിക്കുകയും ചെയ്തു. പിന്നീട് പത്മവിഭൂഷണും. കമ്മ്യൂണിസ്റ്റാശയങ്ങൾക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വരൻ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങൾപോലും സൂക്ഷ്മമായി വീക്ഷിച്ചു. 'ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളും' എന്ന പുസ്തകത്തിലൂടെ ഗോർബച്ചേവിന്റെ ആശയങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയതും പരമേശ്വരനായിരുന്നു.ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികൾക്ക് വ്യക്തമായ മറുപടി നൽകിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വരൻ ഉന്നയിച്ചു.

ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വർജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. ഹിന്ദുധർമവും ഇന്ത്യൻ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറൽ മാർക്‌സും, മാർക്‌സിൽനിന്ന് മഹർഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങൾ മാർക്‌സിസത്തിന്റെ ജയാപജയങ്ങൾ പരിശോധിച്ച് ബദൽ നിർദ്ദേശിക്കുന്നു. ഭ്രാന്താലയത്തിൽനിന്ന് തീർത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവൻ നവോത്ഥാനത്തിന്റെ പ്രവാചകൻ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങൾക്കു നേർക്കുപിടിച്ച കണ്ണാടിയാണ്. ഹാർട്ട്ബീറ്റ്‌സ് ഓഫ് ഹിന്ദു നേഷൻ, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാൻ ചിലർ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാർക്‌സും എന്ന മാസ്റ്റർപീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്.

ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പരമേശ്വർജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവർ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദർശനത്തെ പരിചയപ്പെടുത്തുന്ന മഹർഷി അരവിന്ദൻ ഭാവിയുടെ ദാർശനികൻ, ദിശാബോധത്തിന്റെ ദർശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങൾ. പരമേശ്വർജിയെന്ന കവിയെക്കുറിച്ച് മലയാളത്തിന്റെ മഹാകവി അക്കിത്തം തൃശൂരിലെ ജന്മാഷ്ടമി പുരസ്‌കാര സമർപ്പണവേളയിൽ പ്രഖ്യാപിച്ചത് സ്വാമി വിവേകാനൻ, നാരായണഗുരു. പി. പരമേശ്വരൻ എന്നിവർ ഒരേ ശ്രേണിയിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കവികളാണെന്നാണ്. എന്റെ ഈ വാക്കുകൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ ലോകം നാളെ അത് ഇങ്ങനെ തന്നെ വിലയിരുത്തുമെന്ന് അക്കിത്തം കൂട്ടിച്ചേർത്തു.വ്യത്യസ്തമായ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും നിരവധി ലഘുലേഖകളും പരമേശ്വർജിയുടെ തൂലികയിൽനിന്ന് പിറവിയെടുത്തിട്ടുണ്ട്.

ആദർശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരൻ പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും അദ്ദേഹം സ്വന്തമാക്കി. അംഗീകാരങ്ങൾ നിരവധിയാണ് പരമേശ്വർജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാൻ പൊദ്ദാർ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയർ പുരസ്‌കാരം, വിദ്യാധിരാജ ദർശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ്, ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയിൽപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP