Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാഴ്ചയോളം ഞാനും എന്റെ കുടുംബവും അനുഭവിച്ച മനോവേദന പറഞ്ഞറിക്കാൻ ആവാത്തത്; അവിവിവാഹിത എന്ന പരിഗണന പോലും തന്നില്ല; ജോലിയിലുള്ള ആത്മാർത്ഥതയാണ് അവരുടെ ശത്രുതയ്ക്ക് കാരണം; വീണ്ടും ജോലിക്ക് പ്രവേശിച്ചപ്പോൾ കുട്ടികൾ നൽകുന്നത് മുമ്പത്തേക്കാൾ ഏറെ സ്‌നേഹം; ഇത് പുനർജന്മം: ചൈൽഡ് ലൈൻ പ്രവർത്തകൻ കുടുക്കാൻ ശ്രമിച്ച കൗൺസിലർ വീണ്ടും ജോലിക്കെത്തി; ഒപ്പം നിന്നവരോട് ഈ യുവതിക്ക് പറയാനുള്ളത് നന്ദി മാത്രം

ഒരാഴ്ചയോളം ഞാനും എന്റെ കുടുംബവും അനുഭവിച്ച മനോവേദന പറഞ്ഞറിക്കാൻ ആവാത്തത്; അവിവിവാഹിത എന്ന പരിഗണന പോലും തന്നില്ല; ജോലിയിലുള്ള ആത്മാർത്ഥതയാണ് അവരുടെ ശത്രുതയ്ക്ക് കാരണം; വീണ്ടും ജോലിക്ക് പ്രവേശിച്ചപ്പോൾ കുട്ടികൾ നൽകുന്നത് മുമ്പത്തേക്കാൾ ഏറെ സ്‌നേഹം; ഇത് പുനർജന്മം: ചൈൽഡ് ലൈൻ പ്രവർത്തകൻ കുടുക്കാൻ ശ്രമിച്ച കൗൺസിലർ വീണ്ടും ജോലിക്കെത്തി; ഒപ്പം നിന്നവരോട് ഈ യുവതിക്ക് പറയാനുള്ളത് നന്ദി മാത്രം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ; '9-ാം ക്ലാസ്സിൽ , ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയെ കരുവാക്കി എന്നെ പുറത്താക്കാനാണ് സ്‌കൂളിലെ ടീച്ചേഴ്സും ചൈൽഡ് ലൈൻപ്രവർത്തകരും ശ്രമിച്ചത്. ഞാൻ അവനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു അവരുടെ കണ്ടെത്തൽ. പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്. വല്ലാത്ത വിഷമമായി. 6 ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. മരിച്ചാലും ഉറ്റവരും നാട്ടുകാരും നിന്നെ കുറ്റക്കാരിയായി മാത്രമേ പരിഗണിക്കുകയുള്ളുവെന്നും അതിനാൽ തെറ്റുകാരിയല്ലന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടെന്നുമുള്ള കൂട്ടുകാരിയുടെ വാക്കുകളാണ് ആത്മഹത്യയിൽ നിന്നും പിൻതിരിപ്പിച്ചത്. പൊലീസിന്റെ ഇടപെടലിലാണ് സത്യസ്ഥിതി പുറത്തുവന്നത്. എന്റെ ജീവനും അഭിമാനവുമാണ് അവർ രക്ഷിച്ചത്. എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.''-ഇടുക്കി ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകന്റെ വ്യാജപരാതിയിൽ പ്രതിസ്ഥാനാത്താവുകയും തുടർന്ന് പൊലീസ് അന്വേഷണത്തിൽ നിരപരാധിയെന്ന് കണ്ട് നടപടികളിൽ നിന്നും വിടുതൽ ലഭിക്കുകയും ചെയ്ത മൂന്നാറിലെ സ്‌കൂൾ കൗൺസിലർ സംഭവത്തെക്കുറിച്ച് മറുനാടനോട് മനസ്സുതുറന്നത് ഇങ്ങിനെ.

ഒരിടത്തും ആർക്കും ഇത്തരത്തിലൊരവസ്ഥ നേരിടേണ്ട സാഹചര്യം ഉണ്ടാവരുത്. ഈ വ്യാജപ്പരാതിയുടെ പിന്നിലുള്ളവരെല്ലാം മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതുമാത്രമാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അത് നടപ്പിലാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കൗൺസിലർ കൂട്ടിച്ചേർത്തു. ഒരാഴ്ചയോളം ഞാനും എന്റെ കുടുംബവും അനുഭവിച്ച മനോവേദന പറഞ്ഞറിക്കാനാവാത്തതാണ്. അവിവിവാഹിതയായ ഒരു പെൺകുട്ടിയാണെന്നുള്ള പരിഗണനപോലും അവർ തന്നില്ല. ജോലിയിലുള്ള എന്റെ ആത്മാർത്ഥതയാണ് അവരുടെ ശത്രുതയ്ക്ക് കാരണമായത്. ഇപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു. കുട്ടികളെല്ലാം മുൻപത്തെതിനാക്കാൾ സ്നേഹം പ്രകടിപ്പിക്കുന്നു. ഒരു പുനർജന്മം കിട്ടിയതുപോലെയാണ് തോന്നുന്നത്-യുവതി വ്യക്തമാക്കി.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മൂന്നാർ പട്ടണത്തിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന സർക്കാർ സ്‌കൂളിൽ സാമൂഹിക നീതിവകുപ്പ് കരാർ അടിസ്ഥാനത്തിൽ നിയമിച്ച വതിത കൗൺസിലർ 9-ാം ക്ലാസ്സുകാരനെ ലൈംഗികമായി ചൂഷണം ചെയ്തായുള്ള വാർത്ത പുറത്തുവന്നത്. ചൈൽഡ്ലൈൻ പ്രവർത്തകനായ ജോൺ എസ് എഡ്വൻ മൂന്നാർ പൊലീസ് നൽകിയ റിപ്പോർട്ടായിരുന്നു മാധ്യമവാർത്തകൾക്കാധാരം. റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി പൊലീസും സ്ഥിരീകരിച്ചിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഇരയെ ക്കണ്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം പൊലീസിന് വ്യക്തമായത്. ഇതിനകം തന്നെ മാധ്യമങ്ങൾ വഴി ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. വാർത്ത പുറതത്തുവന്നതോടെ പിടിച്ചുനിൽക്കാനാവാതെ കൗൺസിലർ വീടുവിട്ടിറങ്ങുകയായിരുന്നു.

പൊലീസ് വ്യാജപ്പരാതി നൽകിയതിന്റെ പേരിൽ ജോണിനെതിരെ കേസ്സെടുക്കുകയും വിവരം പുറത്തുവരികയും ചെയ്തതോടെയാണ് കൗൺസിലർ വീട്ടിൽ തിരിച്ചെത്തിയത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ മകളെ കുടുക്കാൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഈ വഴിക്ക് പൊലീസ് നടത്തുന്നനീക്കം അഭിനന്ദനാർഹമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. കേസ്സിലകപ്പെട്ടതോടെ ചൈൽഡ്ലൈൻ കൗൺസിലറായ മൂന്നാർ ഇക്കാനഗർ സ്വദേശി ജോൺ എസ് എഡ്വൻ് മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചിരുന്നു. പോക്സോ കേസ്സ് പരിഗണിക്കുന്ന തൊടുപുഴയിലെ പ്രത്യേക കോടതി ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ തള്ളുകയായിരുന്നു.

അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി മൂന്നാർ പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിക്കണമെന്നും പോക്സോ നിയമത്തിലെ 22-ാം വകുപ്പുപ്രകാരം പ്രതി കുറ്റക്കാരനാണെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുമുള്ള പബ്ളിക് പ്രൊസിക്യൂട്ടർ പി ബി വാഹിദയുടെ വാദം വിലയിരുത്തി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ അനിൽകുമാർ ജോണിന്റെ ജാമ്യപേക്ഷ തള്ളുകയായിരുന്നു. കേസ്സിൽ പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനിടയുന്നെും സമീപകാലത്തായി പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും പബ്ളിക് പ്രൊസിക്യൂട്ടർ ജാമ്യപേക്ഷ പരിഗണിക്കവേ കോടതിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ഇയാൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിരിക്കുകയാണെന്നുമാണ് പൊലീസ് നൽകുന്ന സൂചന. പരാതിക്കടിസ്ഥാനമായ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൊഴി ജോൺ ഭീഷിണിപ്പെടുത്തി കരസ്ഥമാക്കിയതാണെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് പൊലീസ് സംഭവത്തിൽ ഇയാൾക്കെതിരെ കേസ്സ് ചാർജ്ജ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. ഒറ്റയ്ക്ക് സ്‌കൂളിലെ ക്ലാസ്സ് മുറികളിലൊന്നിൽ ഇരുത്തിയെന്നും ശേഷം ജനലും വാതിലും അടച്ചിട്ടുവെന്നും തുടർന്ന് പേപ്പർ നൽകിയ ശേഷം പറയും പോലെ എഴുതി നൽകണമെന്ന് ജോൺ ആവശ്യപ്പെട്ടുവെന്നും ഭീഷിണിയെത്തുടർന്ന് താൻ അനുസരിക്കുകയായിരുന്നെന്നുമാണ് വിദ്യാർത്ഥി പൊലീസിലും മാതാപിതാക്കളോടും വെളിപ്പെടുത്തിയിട്ടുള്ളത്.

കൗൺസിലറെ കുടുക്കാൻ ശ്രമിച്ച പോക്സോ നിയമത്തിലെ 22-ാം വകുവകുപ്പാണ്് ജോണിനെതിരെ മുന്നാർ പൊലീസ് ചുമത്തിയിട്ടുള്ളത്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന സംഭവത്തിൽ ഈ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് വനിത കൗൺസിലറെ സാമൂഹിക നീതി വകുപ്പ് ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. പൊലീസ് റിപ്പോർട്ട് അനുകൂലമായിട്ടും തന്നെ ഐ സി ഡി സി അധികൃതർ ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിട്ടില്ലന്നുള്ള കൗൺസിലറുടെ വെളിപ്പെടുത്തൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ ഐ സി ഡി സി അധികൃതർ കൗൺസിലറെ മൊബൈലിൽ ബന്ധപ്പെട്ട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരുന്നു. സ്‌കൂളിൽ അദ്ധ്യാപകർക്കിടയിൽ നിലനിന്നിരുന്ന ചേരിപ്പോരുമൂലം ഒരു വിഭാഗം ജോണിനെ കൂട്ടുപിടിച്ച് കൗൺസിലറെ പോക്സോ കേസ്സിൽകുടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP