Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എസ്ഡിപിഐയെ പോലുള്ള തീവ്രവാദ സംഘടനകൾ പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറി ജനങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നു': പിണറായിയുടെ നിയമസഭയിലെ പരാമർശം ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയാക്കി രാജ്യസഭയിൽ മോദി; പ്രതിപക്ഷം നുണ പറയുകയാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നും സ്ഥാപിക്കാൻ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ കൂട്ടുപിടിച്ചപ്പോൾ വടി കൊടുത്ത് അടി വാങ്ങിയ പോലെ ഇടതുനേതാക്കൾ; രാഹുൽ ഗാന്ധി ട്യൂബ് ലൈറ്റ് പോലെയെന്നും മോദിയുടെ പരിഹാസം

'എസ്ഡിപിഐയെ പോലുള്ള തീവ്രവാദ സംഘടനകൾ  പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറി ജനങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നു': പിണറായിയുടെ നിയമസഭയിലെ പരാമർശം ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയാക്കി രാജ്യസഭയിൽ മോദി;  പ്രതിപക്ഷം നുണ പറയുകയാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നും സ്ഥാപിക്കാൻ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ കൂട്ടുപിടിച്ചപ്പോൾ വടി കൊടുത്ത് അടി വാങ്ങിയ പോലെ ഇടതുനേതാക്കൾ; രാഹുൽ ഗാന്ധി ട്യൂബ് ലൈറ്റ് പോലെയെന്നും മോദിയുടെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമത്തെ ന്യായീകരിക്കാനും ഇടതുപക്ഷത്തെ അടിക്കാനും പിണറായി വിജയന്റെ പരാമർശത്തെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയതായി രാജ്യസഭയിൽ മോദി പറഞ്ഞു. എന്നാൽ, ഡൽഹിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരെ ഇടതുപക്ഷം പിന്തുണയ്ക്കുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എടുത്തുപറഞ്ഞാണ് ഇടതുപക്ഷത്തെ നിശ്ശബ്ദരാക്കാൻ മോദി ശ്രമിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പേരിൽ അക്രമം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പരഞ്ഞിരുന്നു, എസ്.ഡി.പി.ഐയെപ്പോലുള്ള തീവ്രവാദ സംഘടനകൾ പ്രക്ഷോഭങ്ങളിൽ നുഴഞ്ഞകയറി ജനങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയെക്കുറിച്ചുള്ള പരാമർശം നിയമസഭയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കത്തിനും കാരണമായിരുന്നു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ കൊണ്ടുവന്നവർ തന്നെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. 2010ലാണ് എൻപിആർ വന്നത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത് 2014ൽ ആണ് മോദി പറഞ്ഞു.

എന്തിനാണ് നിങ്ങൾ നുണ പറയുന്നത്? എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നത്. സെൻസസും എൻപിആറും സാധാരണ രീതിയിലുള്ള ഭരണപരമായ പ്രക്രിയ മാത്രമാണ്. നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണു ചെയ്യുന്നത്. എൻപിആറിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകി. സ്‌കൂളുകൾ ഉണ്ടാക്കുമ്പോൾ രക്ഷിതാക്കൾ സംസാരിച്ച ഭാഷ ഉൾപ്പെടെ ആവശ്യമായി വരും. ഉദാഹരണത്തിന് ചിലർ ഒഡിഷയിൽനിന്ന് ഗുജറാത്തിലേക്കു താമസം മാറി വന്നിട്ടുണ്ടെങ്കിൽ അവരുടെ ഭാഷ ഒഡിയ ആണെന്നു പറഞ്ഞാലാണ് അവർക്കായി സ്‌കൂൾ ഉണ്ടാക്കാൻ സാധിക്കുക മോദി പറഞ്ഞു.

എൻപിആർ നടപ്പാക്കില്ലെന്നു പറയുന്ന സംസ്ഥാനങ്ങൾ വികസന വിരോധികളാണ്. കോൺഗ്രസ് കാരണം ജിഎസ്ടി നടപ്പാക്കാൻ വൈകിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഉൾപ്പെടെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മോദി എണ്ണിയെണ്ണി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, അവിടത്തെ ജനങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിരിക്കുകയാണ്. ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.റിയൽ എസ്റ്റേറ്റ് നിയമം ജമ്മു കശ്മീരിലും നിലവിൽ വന്നു. അഴിമതി വിരുദ്ധ സംവിധാനം വരെ അവിടെ നിലവിൽ വന്നതായും മോദി പറഞ്ഞു.

ചർച്ച ചെയ്യാതെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് എന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. ഈ വിഷയത്തിൽ വിശദമായ ചർച്ച നടന്നത് രാജ്യം മുഴുവൻ കണ്ടതാണ്. എംപിമാർ ഈ തീരുമാനത്തിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും മോദി പറഞ്ഞു. തെലങ്കാനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെ മോദി ഓർമ്മിപ്പിച്ചു. വാതിലുകൾ അടച്ചും ലൈവ് ടെലികാസ്റ്റിങ്ങിന് നിരോധനം ഏർപ്പെടുത്തിയുമാണ് തെലങ്കാന രൂപീകരണത്തിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചത്. തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾ പെട്ടെന്ന് ഒന്നും മറക്കില്ലെന്നും മോദി പറഞ്ഞു.

ലോക്‌സഭയിൽ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെ പരിഹസിക്കാനും മോദി മറന്നില്ല. .ആറുമാസത്തിനകം രാജ്യത്തെ യുവജനങ്ങൾ മോദിയെ വടി കൊണ്ട് അടിക്കുമെന്ന് ഒരുയുവ എംപി പറയുന്നത് ഞാൻ കേട്ടു. അതുകൊണ്ട് സൂര്യനമസ്‌കാരം കൂടുതലായി ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഇതോടെ ഇതെല്ലാം നേരിടാൻ ഞാൻ കൂടുതൽ കരുത്തനായി തീരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തനിക്കതിരെ പ്രതികൂല പ്രചാരണം നടക്കുകയാണെന്നും അതൊന്നും ഇപ്പോൾ തന്നെ ഏശുന്നില്ലെന്നും മോദി പറഞ്ഞു. അതിനിടെ രാഹുൽ ഗാന്ധി മോദിയുടെ പ്രസംഗത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, ലോക്‌സഭയിലെ ബഹളത്തിനിടെ രാഹുൽ പറഞ്ഞത് എന്തെന്ന് മനസ്സിലാക്കാനായില്ല. അപ്പോൾ മോദി ഇങ്ങനെ പറഞ്ഞു; ഞാൻ 30-40 മിനിറ്റായി സംസാരിക്കുകയാണ്. എന്നാൽ, അവിടെ ഇപ്പോഴാണ് വൈദ്യുതി എത്തിയത്. കോൺ്ഗ്രസ് നേതാവിനോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മോദി പറഞ്ഞു. ചില ട്യൂബ് ലൈറ്റുകൾ ഇങ്ങനെയാണ് വർക്ക് ചെയ്യുന്നത്. തൊഴിലുകൾ സൃഷ്ടിക്കാൻ പരാജയപ്പെട്ട് മോദിയെ യുവാക്കൾ വടിയെടുത്ത് തല്ലുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ പ്രസംഗിച്ചിരുന്നു. ഈ പരാമർശത്തിനാണ് മോദി മറുപടി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP