Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലരൂപിയായ ശ്രീരാമന്റെ ജന്മഭൂമി നേടിയെടുത്തത് പതിറ്റാണ്ടുകൾ നീണ്ട നിയമപേരാട്ടത്തിലൂടെ; ഇന്ത്യൻ നിയമ വ്യവസ്ഥയെ കൊണ്ട് രാമന്റെ അസ്ഥിത്വത്തെ അംഗീകരിപ്പിച്ച പ്രതിഭക്ക് ഇനി പുതിയ നിയോഗം; കണ്ണടയും മുമ്പ് അയോധ്യാ കേസിൽ അന്തിമ വിധി ഉണ്ടാകണമെന്ന ആഗ്രഹം പൂർത്തിയായതിന് പിന്നാലെ ക്ഷേത്ര നിർമ്മാണത്തിനുള്ള നേതൃത്വവും അഡ്വ. കെ പരാശരന്

ബാലരൂപിയായ ശ്രീരാമന്റെ ജന്മഭൂമി നേടിയെടുത്തത് പതിറ്റാണ്ടുകൾ നീണ്ട നിയമപേരാട്ടത്തിലൂടെ; ഇന്ത്യൻ നിയമ വ്യവസ്ഥയെ കൊണ്ട് രാമന്റെ അസ്ഥിത്വത്തെ അംഗീകരിപ്പിച്ച പ്രതിഭക്ക് ഇനി പുതിയ നിയോഗം; കണ്ണടയും മുമ്പ് അയോധ്യാ കേസിൽ അന്തിമ വിധി ഉണ്ടാകണമെന്ന ആഗ്രഹം പൂർത്തിയായതിന് പിന്നാലെ ക്ഷേത്ര നിർമ്മാണത്തിനുള്ള നേതൃത്വവും അഡ്വ. കെ പരാശരന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ അഡ്വ. കെ പരാശരൻ ചെയർമാനായുള്ള ട്രസ്റ്റ് രൂപീകരിച്ചു. 'ശ്രീ റാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. അയോധ്യാ കേസിൽ റാം ലല്ല വിരാജ്മാന് വേണ്ടി വാദിച്ച അഭിഭാഷകനായിരുന്നു കെ പരാശരൻ. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ട്രസ്റ്റിൽ ആകെ 15 അംഗങ്ങളാണ് ഉള്ളത്. 9 സ്ഥിര അംഗങ്ങളും 6 നാമനിർദ്ദേശം ചെയ്ത അംഗങ്ങളും ഉൾപ്പെട്ടതാണ് ട്രസ്റ്റ്.

ഒരേ സമയം, ഇന്ത്യൻ നിയമവ്യവസ്ഥയിലും ഹിന്ദു മതത്തിലും അടിയുറച്ച വിശ്വസിച്ച് നീതിക്കായി നിലയുറപ്പിച്ച വ്യക്തിത്വമാണ് അഡ്വ. കെ പരാശരൻ. പതിറ്റാണ്ടുകൾ നീണ്ട തർക്ക വിഷയത്തിൽ തന്റെ കണ്ണടയും മുമ്പ് അന്തിമ വിധി കാണണം എന്ന ആഗ്രഹം മാത്രമല്ല, താൻ എന്തിന് വേണ്ടി നിലകൊണ്ടോ അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള നിയോഗം കൂടി ഇപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ 'പിതാമഹന്' കൈവന്നിരിക്കുകയാണ്. അയോധ്യ കേസിൽ രാമജന്മഭൂമി ന്യാസിന് വേണ്ടിയും ശബരിമല വിഷയത്തിൽ എൻഎസ്എസിന് വേണ്ടിയും കോടതിയിൽ ഹാജരായ പരാശരൻ ഹിന്ദുമതത്തതിലും അടിയുറച്ച വിശ്വാസമാണ് എക്കാലവും പുലർത്തി പോരുന്നത്.

1927 ഒക്ടോബർ 9-ന് തമിഴ്‌നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അച്ഛൻ കേശവ അയ്യങ്കാർ മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനും, വേദപണ്ഡിതനുമായിരുന്നു. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്.

അയോധ്യാ കേസിൽ 'റാം ലല്ലാ വിരാജ്മാൻ' എന്ന മൂർത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതൽ സുപ്രീം കോടതിയിൽ കേസ് വാദിച്ചു. കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായക സ്വാധീനമാണ് പരാശരൻ ചെലുത്തിയത്. നിയമ പാണ്ഡിത്യത്തിനൊപ്പം ഹിന്ദു മിത്തോളജിയിലും പരന്ന അറിവ്. കെ പരാശരനെ 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' എന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന സഞ്ജയ് കിഷൻ കൗൾ ആയിരുന്നു.

1958ലാണ് പരാശരൻ സന്നദെടുക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് തമിഴ്‌നാടിന്റെ അഡ്വക്കേറ്റ് ജനറലാകുന്നു. 1980-ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983-89 കാലയളവിൽ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചു. അടൽ ബിഹാരി വാജ്പേയി ഭരണഘടനാ പരിഷ്‌കാരത്തിനുള്ള ആലോചനാ സമിതിയിൽ അംഗമാക്കി. വാജ്പേയി സർക്കാർ തന്നെയാണ് പരാശരനെ പത്മഭൂഷൺ നൽകി ആദരിച്ചതും. മന്മോഹൻ സിങ് സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി. പിന്നീട് രാജ്യസഭാംഗം എന്ന നിലയിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷനെയും അദ്ദേഹം നിയന്ത്രിച്ചിരുന്നു.

അയോധ്യാ ക്ഷേത്രത്തിനായി സുപ്രീംകോടതി

1989ലാണ് 'റാം ലല്ലാ വിരാജ്മാൻ' കേസിൽ കക്ഷിചേരുന്നത്. 1989 ജൂലൈ ഒന്നാം തീയതി റാം ലല്ലാ വിരാജ്മാൻ അഥവാ ബാലരൂപിയായ ശ്രീരാമനും ശ്രീരാമജന്മഭൂമിയും കേസിൽ കക്ഷിചേർന്ന് പുതിയ ടൈറ്റിൽ സ്യൂട്ട് ഫയൽ ചെയ്യുന്നു. ഈ രണ്ടു കക്ഷികൾക്കും വേണ്ടി കേസ് കൊടുക്കുന്നത് അവരുടെ ആത്മമിത്രം എന്നവകാശപ്പെട്ടുകൊണ്ട് വിശ്വഹിന്ദുപരിഷത്തുകാരനായ റിട്ട. ജസ്റ്റിസ് ദേവകി നന്ദൻ അഗർവാല ആണ്. മൂർത്തികളെ കക്ഷി ചേർക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നു.

മൂർത്തിയുടെ വാദങ്ങൾ പ്രധാനമായും രണ്ടെണ്ണമായിരുന്നു. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജന്മഭൂമിയാണ് അയോധ്യ. അതിന്റെ അവകാശം മൂർത്തിയായ തനിക്കും, പിന്നെ ശ്രീരാമജന്മഭൂമി എന്ന സങ്കല്പത്തിനും മാത്രമാണ്. അതുകൊണ്ടുതന്നെ മുഗളന്മാർ പ്രസ്തുത ഭൂമി വഖഫ് ആയി നൽകിയതിന് നിയമസാധുതയില്ല എന്നും റാം ലല്ല വിരാജ്മാൻ വാദിച്ചു. 1989 ഓഗസ്റ്റ് 14-ന് അലഹബാദ് ഹൈക്കോടതി അന്നേവരെ ഫയൽ ചെയ്യപ്പെട്ട അന്യായങ്ങളെയെല്ലാം ചേർത്തുവെച്ച് ഒറ്റക്കേസാക്കി പരിഗണിച്ചു. അപ്പോഴും ബാലരൂപിയായ ശ്രീരാമനും വാദി ഭാഗത്തുണ്ടായിരുന്നു.

അലഹബാദ് ഹൈക്കോതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അയോധ്യ കേസ് എത്തിയതോടെയാണ് അഡ്വ. പരാശരന്റെ വാദങ്ങൾ രാജ്യം ശ്രദ്ധയോടെ കേട്ടത്. സുപ്രീം കോടതിയിൽ നടന്ന 40 ദിവസത്തെ ഹിയറിംഗിൽ ഏറ്റവും ശ്രദ്ധേയമായ സംഭവമായിരുന്നു ബാലരൂപിയായ രാമന് വേണ്ടി വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരൻ. 'മരിക്കുന്നതിനുമുമ്പ് എന്റെ അവസാന ആഗ്രഹമാണ് ഈ കേസ് അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകുക എന്നത്' എന്ന് അദേഹം ഒരോ പ്രതിബന്ധങ്ങൾ ഉണ്ടാക്കുമ്പോഴും പറയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പോലും ശ്രദ്ധിക്കാതെ കർമ്മ നിരതനായ അഡ്വ. പരാശരനോട് ഹിയറിംഗിനിടെ ഇരിന്നു വാദിക്കാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയെങ്കിലും അദേഹം അത് സന്തോഷത്തോടെ നിരസ്സിക്കുകയായിരുന്നു. മൈ ലോഡ്, താങ്കൾ വളരെ ദയശീലനാണ്, എഴുന്നേറ്റുനിന്ന് വാദങ്ങൾ മുന്നോട്ട് വയ്ക്കുക എന്ന ഈ പാരമ്പര്യത്തെ ഞാൻ മാനിക്കുന്നുവെന്നും പരാശരൻ കോടതിയിൽ പറഞ്ഞിരുന്നു.

ഒടുവിൽ അഡ്വ. പരാശരന്റെ വാദങ്ങളെ അംഗീകരിക്കുന്നതായി സുപ്രീംകോടതി വിധി. രാമന്റെ അസ്തിത്വം അംഗീകരിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. രാമന് വ്യക്തിനിയമങ്ങൾ ബാധകമാണെന്ന പരാമർശത്തോടെ രാമന്റെ അഭിഭാഷകനായ പരാശരൻ ആദരിക്കപ്പെടുകയാണ് ചെയ്തത്. ഒരു മനുഷ്യന്റെ നിലപാടുകളിലൂടെ ദൈവത്തിന്റെ വ്യക്തിത്വത്തിന് പരമോന്നത നീതിപീഠം നിയമസാധുത നൽകുകയായിരുന്നു.

അടിയന്തരാവസ്ഥകാലത്ത് തമിഴ്‌നാടിന്റെ അഡ്വക്കേറ്റ് ജനറലായിരുന്നു പരാശരൻ. 1980 ൽ അദ്ദേഹത്തെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി നിയമിച്ചു. തുടർന്ന് 1983 മുതൽ 1989 വരെ അദ്ദേഹം അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹം 2012 മുതൽ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. പരാശരൻ നിരവധി സംസ്ഥാന സർക്കാരുകളുടെ പ്രിയപ്പെട്ട അഭിഭാഷകനാണ്. മതഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് കോടതിയിലെ വാദങ്ങൾക്കിടയിലും ഉപയോഗിക്കാറുണ്ട്. സ്വധർമ്മത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യൻ നിയമത്തിനായി ധാരാളം സംഭാവന നൽകിയ അദേഹത്തെ മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പിതാമഹൻ എന്ന് അഭിസബോധന ചെയ്ത്തിരുന്നു.

ട്രസ്റ്റിനെ കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി

പ്രധാനമന്ത്രിയാണ് കെ പരാശരന്റെ അധ്യക്ഷതയിലുള്ള ട്രസ്റ്റിനെ കുറിച്ച പാർലമെന്റിൽ വ്യക്തമാക്കിയത്. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. തർക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കർ ഭൂമി ശ്രീ റാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറുമെന്ന് സഭയിൽ പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സുപ്രീംകോടതി വിധി പ്രകാരം 5 ഏക്കർ ഭൂമി സുന്നിവഖഫ് ബോർഡിന് പള്ളി നിർമ്മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിർദ്ദേശം ഉത്തർ പ്രദേശ് സർക്കാരിന് നൽകുകയും അത് അംഗീകരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയതായും ട്രസ്റ്റിന്റെ പ്രവർത്തനം സ്വതന്ത്രമായിരിക്കുമെന്നും പ്രധാനമന്ത്രി സഭയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയോധ്യയിലെ പ്രമുഖ സന്യാസിമാരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.

ട്രസ്റ്റ് രൂപീകരിച്ച വാർത്ത പുറത്തു വന്നതോടെ ആരൊക്കെയാണ് അംഗങ്ങൾ എന്നതായി ആകാംഷ. അഡ്വ. കെ പരാശരൻ ആണ് ട്രസ്റ്റിന്റെ ചെയർമാൻ. അയോദ്ധ്യ ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) അനുജ് കുമാർ ഝാ ആണ് കൺവീനർ.

ട്രസ്റ്റ് അംഗങ്ങളുടെ വിവരം ചുവടെ:-

1. അഡ്വ കെ പരാശരൻ (ചെയർമാൻ)
2. ജഗദ്‌ഗുരു ശങ്കരാചാര്യ വാസുദേവ സരസ്വതി (ജ്യോതിഷപീഠം, പ്രയാഗ് രാജ്)
3. യുഗപുരുഷ് പരമാനന്ദജി മഹാരാജ് (ഹരിദ്വാർ)
4. സ്വാമി ഗോവിന്ദ് ദേവ് ഗിരി (പൂന),
5. ശ്രീ ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര
6. ഡോ. അനിൽ മിശ്ര (അയോദ്ധ്യ)
7. ശ്രീ. കമലേശ്വർ ചൗപൽ (ദളിത് അംഗം പറ്റ്‌ന)
8. മഹന്ത് ധിനേന്ദ്ര ദാസ് (സുപ്രീംകോടതി വിധി പ്രകാരം നിർമ്മോഹി അഖാടയിൽ നിന്നും)
9. സ്വാമി വിശ്വപ്രസന്ന തീർത്ഥ (പേജാവർ മഠം ഉഡുപ്പി)
10. ട്രസ്റ്റ് ബോർഡ് നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം (ഹിന്ദു)
11. ട്രസ്റ്റ് ബോർഡ് നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗം (ഹിന്ദു)
12. കേന്ദ്ര സർക്കാർ നോമിനി (IAS ഓഫീസർ ഹിന്ദു)
13. ഉത്തർപ്രദേശ് സർക്കാർ നോമിനി (IAS ഹിന്ദു)
14. ജില്ലാ കളക്ടർ/അഡീഷണർ ജില്ലാ കളക്ടർ (ഹിന്ദു) കൺവീനർ
15. ട്രസ്റ്റ് അംഗങ്ങൾ നിയമിക്കുന്ന അംഗം (ഹിന്ദു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP