Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമല പുനഃപരിശോധനാ ഹർജികളിൽ അന്തിമവിധി അഞ്ചംഗ ബെഞ്ച് തന്നെ പറയും; കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയ തുറന്നെതിർത്ത് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ; പിന്തുണച്ച് കപിൽ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദി; പരിഗണിക്കുന്നത് ശബരിമല റിവ്യൂ ഹർജി മാത്രമല്ല, ഭരണഘടനാ പ്രശ്‌നങ്ങളെന്ന് ചീഫ് ജസ്റ്റിസ്; വിശാല ബെഞ്ചിനെ അനുകൂലിച്ചു കേന്ദ്രസർക്കാറും: സുപ്രീംകോടതിയിൽ ചൂടേറിയ വാദങ്ങൾ

ശബരിമല പുനഃപരിശോധനാ ഹർജികളിൽ അന്തിമവിധി അഞ്ചംഗ ബെഞ്ച് തന്നെ പറയും; കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയ തുറന്നെതിർത്ത് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ; പിന്തുണച്ച് കപിൽ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദി; പരിഗണിക്കുന്നത് ശബരിമല റിവ്യൂ ഹർജി മാത്രമല്ല, ഭരണഘടനാ പ്രശ്‌നങ്ങളെന്ന് ചീഫ് ജസ്റ്റിസ്; വിശാല ബെഞ്ചിനെ അനുകൂലിച്ചു കേന്ദ്രസർക്കാറും: സുപ്രീംകോടതിയിൽ ചൂടേറിയ വാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല പുനപ്പരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ ചൂടേറിയ വാദങ്ങൾ. കേസ് വിശാല ബെഞ്ചിന് വിട്ടതിനെ എതിർത്തു കൊണ്ട് മുതിർന്ന അഭിഭാഷകൻ രംഗത്തുവന്നു. ഇതോടെ പുനഃപരിശോധനാ ഹർജികളിൽ അന്തിമവിധി അഞ്ചംഗബഞ്ച് പറയും. അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമേ അമ്പതംഗ അംഗബഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റുമതങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടിയുള്ളതിനാലാണ് തീരുമാനം. അതേസമയം, കേസ് വിശാലബഞ്ചിന് വിട്ടതിൽ തർക്കം. പുനഃപരിശോധനാഹർജികൾ വിശാലബഞ്ചിന് വിടാനാകില്ലെന്ന് മുതിർന്ന അഭിഭാഷകനായ ഫാലി എസ്.നരിമാൻ പറഞ്ഞു.

നരിമാന്റെ വാദത്തെ അഭിഭാഷകരായ കപിൽ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. ബഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. വിശാലബഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ശബരിമല പുനപ്പരിശോധനാ ഹർജിയിൽ, മതവിശ്വാസവുമായി ബന്ധപ്പെട്ടു കോടതികൾക്കു പരിഗണിക്കാവുന്ന വിഷയങ്ങൾ പരിശോധിക്കാൻ വിശാല ബെഞ്ചിനു വിട്ട അഞ്ചംഗ ബെഞ്ചിന്റെ വിധിയെ ഫാലി എസ് നരിമാൻ ചോദ്യം ചെയ്യുകയായിരുന്നു. പുനപ്പരിശോധനാ ഹർജി പരിഗണിക്കുന്ന കോടതിക്കില്ലാത്ത അധികാരമാണ് ഇക്കാര്യത്തിൽ അഞ്ചംഗ ബെഞ്ച് പ്രയോഗിച്ചതെന്ന് നരിമാൻ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെ, മതവിശ്വാസത്തിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതു പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കാനുള്ള വാദത്തിനിടെയാണ്, ഫാലി എസ് നരിമാൻ എതിർപ്പ് അറിയിച്ചത്. അഞ്ചംഗ ബെഞ്ച് മുന്നോട്ടുവച്ചതു പോലുള്ള ചോദ്യങ്ങൾ കോടതിക്കു പരിഗണിക്കാവുന്നതാണ്. എന്നാൽ ഒരു കേസിലെ റിവ്യൂ ഹർജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് ഫാലി എസ് നരിമാൻ പറഞ്ഞു. രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ധനായ ഫാലി നരിമാൻ സ്വന്തം നിലയ്ക്കാണ് കേസിൽ ഹാജരായത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾക്കു 4-1 വിധിയിലുടെ അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയതാണെന്ന് നരിമാൻ ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയത്. ആ വിധിയിൽ പിഴവുണ്ടോ എന്നു പരിശോധിക്കുകയാണ് റിവ്യൂ ഹർജിയിൽ ചെയ്യാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്ന് ഫാലി നരിമാൻ വാദിച്ചു.

ശബരിമല മാത്രമല്ല, മറ്റു കേസുകളും വിശാല ബെഞ്ച് പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. എന്നാൽ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത് ശബരിമല കേസ് പരിഗണിച്ചാണെന്ന് നരിമാൻ പ്രതികരിച്ചു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമേ വിശാല ബെഞ്ച് പരിഗണിക്കൂവെന്നും ശബരിമല റിവ്യൂ ഹർജിയിൽ അഞ്ചംഗ ബെഞ്ച് തന്നെയായിരിക്കും വിധി പറയുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശാല ബെഞ്ചിന്റെ പരിഗണനയിൽ വരുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഓരോ കേസിന്റെയും വിവരങ്ങൾ പരിശോധിക്കാതെ എങ്ങനെ വിശാല അർഥത്തിൽ ഇതിനെ സമീപിക്കാനാവുമെന്ന് ഫാലി എസ് നരിമാൻ ചോദിച്ചു. സീനിയർ അഭിഭാഷകരായ രാജീവ് ധവാനും കപിൽ സിബലും നരിമാന്റെ വാദങ്ങളെ പിന്തുണച്ചു. നരിമാൻ ഉന്നയിക്കുന്ന വാദങ്ങൾ പ്രാഥമികമായി പരിശോധിക്കണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. അതേസമയം വിശാല ബെഞ്ച് രൂപീകരിച്ച നടപടിയെ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുകൂലിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP