Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറിയം വന്ന് ചിരിപ്പിച്ചു; പ്രേക്ഷകർ അറിഞ്ഞു തന്നെ ചിരിച്ചു; വലിയ കഥയൊന്നും പ്രതീക്ഷിക്കാതെ ചിരിക്കാനായി മാത്രം പോകാം; മറിയം വന്ന് വിളക്കൂതി ഒരു ഫുൾ ചിരിപ്പടം തന്നെ..!

മറിയം വന്ന് ചിരിപ്പിച്ചു; പ്രേക്ഷകർ അറിഞ്ഞു തന്നെ ചിരിച്ചു; വലിയ കഥയൊന്നും പ്രതീക്ഷിക്കാതെ ചിരിക്കാനായി മാത്രം പോകാം; മറിയം വന്ന് വിളക്കൂതി ഒരു ഫുൾ ചിരിപ്പടം തന്നെ..!

സുവർണ്ണ പി എസ്‌

ചിരിപ്പിക്കാൻ മാത്രമായി ഒരു സിനിമ അതാണ് നവാഗതനായ സംവിധായകൻ ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്ന് വിളക്കൂതി എന്ന സിനിമ. പറയത്തക്ക കഥയില്ലാത്ത സിനിമയിൽ മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണ രീതിയായിരുന്നു ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവസാനം വരെ ഇതുവരെയും ഉണ്ടാവാത്ത ഒരു പുതുമ നിലനിർത്താൻ സിനിമയെ കൊണ്ട് സാധിച്ചു. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സൺ, കൃഷ്ണ ശങ്കർ, ശബരീഷ് എന്നിവരും അൽത്താഫ്, ഷിയാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം എആർകെ മീഡിയയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാജേഷ് അഗസ്റ്റിനാണ്.

നേരത്തെ പറഞ്ഞത് പോലെ പറയത്തക്ക കഥയോ വലിയ രീതിയിലുള്ള ഒന്നുമില്ലാത്ത സിനിമ എന്നാൽ ഒരു കംപ്ലീറ്റ് എന്റെർടെയിനറാണ്. കാരണം സിനിമയുടെ ഭൂരിഭാഗവും ഒരു മുറിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിട്ട് പോലും ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്താൻ സാധിച്ചു എന്നത് മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ പ്ലസ് പോയിന്റാണ്. ടെൻഷനടിപ്പിക്കുന്നതോ, വിഷമിപ്പിക്കുന്നതോ ആയ ഒരു സിറ്റുവേഷനും സിനിമയിലില്ല. മൊത്തം ചിരി. അതുതന്നെയാണ് സിനിമയുടെ അണിയറപ്രവർത്തകരും ഉദ്ദേശിച്ചത്. അത് എന്തായാലും ക്ലിക്കായി. തിയേറ്ററിനുള്ളിൽ പ്രേക്ഷകർ അറിഞ്ഞു തന്നെ ചിരിച്ചു.

സിനിമയുടെ ടൈറ്റിലിലെ മറിയാമ്മയെ അവതരിപ്പിച്ചിരിക്കുന്നത് സേതുലക്ഷ്മി ചേച്ചിയാണ്. സേതുലക്ഷ്മി ചേച്ചി തന്റെ ഭാഗം നന്നാക്കി. ഇതിന് മുമ്പ് പ്രേക്ഷകർ കണ്ടിട്ടില്ലാത്ത തരം വേഷമായിരുന്നു ചിത്രത്തിൽ ചേച്ചിക്ക്. പിസാ ഡെലിവറി ബോയ് ആയി എത്തിയ ബേസിൽ ജോസഫും കോർപ്പറേറ്റ് കമ്പനിയുടെ തലവനായി എത്തിയ സിദ്ധാർഥ് ശിവയും പൊലീസ് ഇൻസ്‌പെക്ടറായി എത്തിയ ബൈജുവും കസറി.... അധികം കഥാപാത്രങ്ങൾ ഒന്നുമില്ലാത്ത ഒരു ചെറിയ സിനിമയാണ് മറിയം വന്ന് വിളക്കൂതി. എന്നിട്ട് പോലും സിനിമ കണ്ട് ബോറഡി തോന്നിയില്ല.

റോണി, അഡ്ഡു, ഉമ്മൻ, ബാലു, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിജു വിൽസൺ, കൃഷ്ണ കുമാർ, ശബരീഷ് വർമ, അൽത്താഫ് സലീം, എം എ ഷിയാസ് എന്നിവരാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചുള്ള സീനുകളാണ് കാണികളെ ഏറെ ചിരിപ്പിച്ചത്. ഒരു ബർത്തഡേ സെലിബ്രേഷന്റെ ഇടയ്ക്ക് ഉണ്ടാകുന്ന പ്രശ്‌നവും ആ പ്രശ്‌നം പരിഹിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ പ്രശ്‌നങ്ങളിലേയ്ക്ക് പോവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എന്നാലും സിനിമയിൽ എടുത്ത് പറയേണ്ടത് സിനിമയുടെ അവതരണ രീതിയെക്കുറിച്ച് തന്നെയാണ്. തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ പുതുമ നിലനിർത്താൻ കുറച്ച് ബുദ്ധിമുട്ടാണല്ലോ. എന്നാൽ ഇവിടെ ആ കാര്യത്തിൽ നമ്മുടെ പുതുമുഖ സംവിധായതകൻ വിജയിച്ചു.

മുൻ ചിത്രങ്ങളിലേത് പോലെ തന്നെ സിജു വിൽസൺ, കൃഷ്ണ കുമാർ, ശബരീഷ് വർമ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ചു. സ്വാഭാവികമായ അഭിനയ രീതികൾ തന്നെയാണ് ഇതിന് മുമ്പും ഇവരെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാക്കിയത്. ആ അഭിനയം തന്നെയാണ് മറിയം വന്ന് വിളക്കൂതി എന്ന സിനിമയിലും ഇവർ കാഴ്‌ച്ചവെച്ചിരിക്കുന്നത്.

സിനിമ തുടങ്ങുമ്പോൾ കാണിക്കുന്ന ടൈറ്റിലുകൾക്ക് കൊടുത്തിരിക്കുന്ന ബാഗ്രൗണ്ട് സ്‌കോർ ഉൾപ്പെടെ പുതുമ നിലനിർത്തുന്നതാണ്. കഥ പറഞ്ഞ്, കാണിച്ച് പോവുന്ന രീതി , കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ അങ്ങനെ നിരവധി പ്രത്യേകതകൾ. അതെല്ലാമാണ് മറ്റ് സിനിമകളിൽ നിന്ന് മറിയം വന്ന് വിളക്കൂതി എന്ന സിനിമയെ വേറിട്ട് നിർത്തുന്നതെന്ന് തോന്നുന്നു. സിനിമയുടെ അവസാനം എഴുതി കാണിതക്കുന്ന താങ്ക്സ് ഫോർ വാച്ചിങ്ങ് എന്ന് വാചകവും നമ്മൾ ഇതിന് മുമ്പ് കണ്ട് സിനിമയിൽ കണ്ട് പരിചയമില്ലാത്ത രീതിയാണ്. ഇതെല്ലാണ് ഈ സിനിമയെ വേറിട്ട് നിർത്തുന്നത്.

സിനിമയുടെ ഉള്ളിൽ പ്രത്യേകിച്ച് ഒരു പാട്ടുസീൻ ഇല്ലെന്നതാണ് മറ്റൊരു കാര്യം. സിനിമ കണ്ട് പോവുക അത്രതന്നെ. ആസ്വദിക്കാൻ പാട്ട് ഇല്ലെങ്കിൽ പോലും സിനിമയിൽ എവിടെയും ലാഗ് അനുഭവപ്പെടുന്നതുമില്ല. ചുരുക്കി പറഞ്ഞാൽ രണ്ട് മണിക്കൂർ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ഇനി സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ക്യാമറ, എഡിറ്റിങ്ങ്, എന്നീ വശങ്ങൾ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് വസിം, മുരളി എന്നിവരാണ്്. അതേസമയം അപ്പു എൻ. ഭട്ടതിരിയുടെ എഡിറ്റിങ് പ്രത്യേക പ്രശംസ അർഹിക്കുന്നുമുണ്ട്.

എന്തായാലും സിനിമ തിയേറ്ററിൽ പോയി കണാൻ കഴിയുന്നതാണ്. എന്നാൽ വലിയ കഥയും മെസേജുമെല്ലാം തരുന്ന സിനിമകൾ പ്രതീക്ഷിക്കുന്നവർ ഈ സിനിമ കാണാൻ പോവേണ്ട. കാരണം ഈ സിനിമയിൽ അങ്ങനെ പ്രത്യേകിച്ച് ഒരു കഥയില്ല. മറിച്ച് ചിരിപ്പിക്കാനുള്ള എലമെന്റുകളൊക്കെയുണ്ട്. അതുകൊണ്ട് തന്നെ മറ്റൊന്നും പ്രതീക്ഷിക്കാതെ മനസറിഞ്ഞ് ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമ ധൈര്യമായി തന്നെ പോയി കാണാം..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP