Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും വലിയ ശക്തിയാവുമെന്ന് കരുതിയ ചൈനക്ക് കൊറോണയിലുടെ കിട്ടിയത് എട്ടിന്റെ പണി; ടൂറിസം - ഐ.ടി തുടങ്ങിയവയിടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടം; ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥയും; കരകയറാൻ എടുക്കുക മൂന്നുവർഷം; വരുന്നത് ഒറ്റക്കുട്ടിനയം പൂർണമായി ഒഴിവാക്കുന്നത് അടക്കമുള്ള തിരുത്തൽ നടപടികൾ; ഒരു സൂക്ഷ്മജീവി ചുവപ്പ് മുതലാളിത്തത്തിന്റെ സാമ്പത്തിക - സാമൂഹിക നയങ്ങൾ മാറ്റി എഴുതുമ്പോൾ

ലോകത്തിലെ ഏറ്റവും വലിയ ശക്തിയാവുമെന്ന് കരുതിയ ചൈനക്ക് കൊറോണയിലുടെ കിട്ടിയത് എട്ടിന്റെ പണി; ടൂറിസം - ഐ.ടി തുടങ്ങിയവയിടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടം; ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥയും; കരകയറാൻ എടുക്കുക മൂന്നുവർഷം; വരുന്നത് ഒറ്റക്കുട്ടിനയം പൂർണമായി ഒഴിവാക്കുന്നത് അടക്കമുള്ള തിരുത്തൽ നടപടികൾ; ഒരു സൂക്ഷ്മജീവി ചുവപ്പ് മുതലാളിത്തത്തിന്റെ സാമ്പത്തിക - സാമൂഹിക നയങ്ങൾ മാറ്റി എഴുതുമ്പോൾ

എം മാധവദാസ്

കോഴിക്കോട്: അടുത്ത കാൽനുറ്റാണ്ടിനുള്ളിൽ അമേരിക്കയെ വെട്ടിച്ച് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഒരുപോലെ കരുതിയിരുന്ന രാഷ്ട്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയുമൊക്കെ സഹായത്തോടെ നിലവിൽ തന്നെ ആരും ഭയക്കുന്ന സൈനിക ശക്തിയും. വിപണി വ്യാപിപ്പിച്ച് ലോകത്തിന്റെ എല്ലാ മേഖലകളിലും വ്യാപാര സാന്നിധ്യം ഉറപ്പിക്കുന്ന ലോക ശക്തി. ഒപ്പം കമ്യൂണിസ്റ്റ് രീതികളുടെ യാന്ത്രികതയിൽ കടുത്ത മനുഷ്യാകാശലംഘനങ്ങൾ നടത്തുന്ന, ഭാവിയിൽ ലോക സമാധാനത്തിനും ഏറ്റവും ഭീഷണിയായ രാജ്യം. ആരു പറഞ്ഞാലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ചുവപ്പ് മുതലാളിത്തം വാഴുന്ന ശക്തമായ രാഷ്മ്രായിരുന്നു ചൈന. മുട്ടിയാൽ എൽക്കില്ലെന്ന് അറിയുന്നതുകൊണ്ടുതന്നെ അമേരിക്കപോലും ചൈനയോട് ഉടക്കാൻ നിൽക്കാറില്ല. ഒറ്റക്കുട്ടി നയത്തിന്റെ ഭാഗമായുള്ള കടുത്ത നടപടികളും, ഉയിഗുർ മുസ്ലീങ്ങൾക്കുനേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ യു എന്നിൽവരെ എത്തിയിട്ടും ചൈനക്ക് കുലുക്കം ഉണ്ടായിട്ടില്ല.

എന്നാൽ ചൈനയെ തിരുത്തിക്കുക എന്ന അതീവ ദുഷ്‌ക്കരമായ ദൗത്യത്തിന് ഇപ്പോൾ നിമിത്തമായത് നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻപോലും കഴിയാത്ത ഒരു സൂക്ഷ്മ ജീവിയാണ്്. അതാണ് കൊറോണ വൈറസ്. ചൈന ഇക്കാലമത്രയും പടുത്തുയർത്തിയതെല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഈ വൈറസ് ബാധിച്ച് ഇതുവരെ 170 ഓളം പേർ മരിച്ചുകഴിഞ്ഞു. ഇതിനിടെ ഗൂഗിൾ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാൾഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. വുഹാനിലുള്ള നാല് പാക്കിസ്ഥാനി വിദ്യാർത്ഥികൾക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളിൽ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധൻ ജോങ് നാൻഷാൻ പറഞ്ഞു.

ബ്രിട്ടീഷ് എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയൺ എയർ എന്നീ അന്താരാഷ്ട്ര വിമാനസർവീസ് കമ്പനികൾ ചൈനയിലേക്കും തിരിച്ചുമുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, മൊറോക്കോ, ജർമനി, കസാഖ്‌സ്താൻ, ബ്രിട്ടൻ, കാനഡ, റഷ്യ, നെതർലൻഡ്‌സ്, മ്യാന്മാർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ വുഹാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തിൽ തിരിച്ച് നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്.

ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ചൈനീസ് ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥ വന്നു. ചൈനീസ് സാമ്പത്തിക രംഗത്ത് കോടികളുടെ നഷ്ടമാണ് ഇതോടെ ഉണ്ടായത്. ടൂറിസം- ഐ.ടി തുടങ്ങിയ വ്യവസായങ്ങളിലെടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടമാണ് ഉണ്ടായത്. ഇതിൽനിന്ന് കരകയറാൻ മിനിമം മൂന്നുവർഷം എടുക്കുമെന്നാണ് സാമ്പത്തിക വിദഗധർ പറയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഇത് ആക്കംകൂട്ടുമെന്നും ആശങ്കയുണ്ട്.

വെറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതു ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വർധിക്കും. എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തി.വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതിനായി തുക വൻതോതിൽ വകയിരുത്തേണ്ടതിനാൽ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.'കൊറോണ' വൈറസ് 'സാർസ്' പകർച്ചവ്യാധി പോലെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്നും ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടർ അറ്റ്സി സേത്ത് പറഞ്ഞു.

അതായത് ലോകത്തെ വിറപ്പിച്ച് കീഴടക്കാൻ എത്തിയ ചൈനക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നതെന്ന് ചുരുക്കം. ഇതിന്റെ ഭാഗമായി ചില തിരുത്തൽ നടപടികളും ചൈന തുടങ്ങിയിട്ടുണ്ടെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്നോളജി തുടങ്ങിയ വിവിധ മേഖലകളലാണ് ചൈനയുടെ ഇതുവരെയുള്ള ഫോക്കസ്. ആരോഗ്യ-ഗവേഷണ മേഖലയിൽ ചൈന ഇതുവരെ അത്രകാര്യമായിട്ട് ശ്രദ്ധിച്ചിരുന്നില്ല. പുതിയ രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ മേഖലയിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീൻ ജിൻ പിങ്ങിന്റെ തീരുമാനം. വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യൻ ഔദ്യോഗിക മാധ്യമം ബുധനാഴ്ച റിപ്പോർട്ടുചെയ്തു. വാക്‌സിൻ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. തദ്ദേശീയമായ വാക്സിൻ വികസിപ്പിക്കാൻ ചൈനയും കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ചൈനക്ക് വാർധക്യമാവുന്നുവെന്ന തരിച്ചറിവും കൂടുതൽ യുവജനങ്ങൾ രാജ്യത്തിനുവേണമെന്നും ചൈന ആഗ്രഹിക്കുന്നുണ്ട്. നേരത്തെ ചൈന വൻതോതിൽ വിമർശിക്കപ്പെട്ട ഒറ്റക്കുട്ടി നയം 2015ൽ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. പുതിയ രോഗബാധയുടെ അടിസ്ഥാനത്തിൽ ഇത് പൂർണ്ണമായും മാറ്റുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. യു എൻ അടക്കമുള്ള വിവിധ സംഘനകൾ ആവശ്യപ്പെട്ടിട്ടും നടപ്പാവാത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഒഴിവാക്കാൻ ഒരു സൂക്ഷ്മജീവിക്ക് കഴയുന്നുവെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധർ

ചൈനയുടെ നാളിതുവരെയുള്ള പദ്ധതികളുടെയല്ലാം ഏറ്റവും പ്രധാന വിഷയം ജനസംഖ്യ നിയന്ത്രണം ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷമാണ് രാജ്യത്ത് യുവജനങ്ങളുടെ എണ്ണം കുറയുകയാണെന്നും ഒറ്റക്കൂട്ടി നയം അടക്കമുള്ള പലതും അബദ്ധമായിപ്പോയതെന്നും ചൈന തിരിച്ചറിയുന്നത്. ഈ പകർച്ചവ്യാധി ജനസംഖ്യയെക്കുറിച്ച് ചൈനയെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമാണെന്ന്, കമ്യൂണസിറ്റ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 40 വർഷമായി രാജ്യത്തു തുടരുന്ന നയത്തിന്റെ ഭാഗമായി ജനസംഖ്യയിലെ ഭൂരിഭാഗവും പ്രായമായവരാണ്. 2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധരാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. രാജ്യത്തെ തൊഴിൽശക്തിയിലും ഗണ്യമായ കുറവുണ്ടായതോടെ ചൈന ഒറ്റക്കുട്ടി നയം 2015ൽ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. ഒറ്റക്കുട്ടി നയം ലംഘിക്കുന്നവർക്കു തൊഴിൽ നൽകാതിരിക്കുക, നിർബന്ധിത ഗർഭഛിദ്രം, വലിയ പിഴ, രണ്ടാമതൊരു കുട്ടി വേണമെന്നുള്ളവർക്ക് ബോധവൽക്കരണം തുടങ്ങിയ നീക്കങ്ങൾ റദ്ദാക്കി. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാ നിയന്ത്രണ ആഹ്വാനങ്ങളും വർധിച്ച ചെലവും കാരണം ഒറ്റക്കുട്ടി മതിയെന്ന നിലപാടാണു ചൈനക്കാർ.

ഒന്നിലധികം കുട്ടികളെ വളർത്താനുള്ള സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ 'ഒറ്റക്കുട്ടി നയ'ത്തിൽ തുടരാൻ തീരുമാനിച്ചതോടെ ചൈന പ്രതിരോധത്തിലായി. ചൈനീസ് ജനതയ്ക്ക് ഒറ്റ കുഞ്ഞുമതി, അത് ആൺകുട്ടി തന്നെയാകണമെന്നു ദമ്പതികൾ നിലപാട് എടുത്തു. ഇതോടെയാണു ഭ്രൂണലിംഗ നിർണയ പരിശോധനയ്ക്കായി രക്തസാംപിളുകൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലേക്ക് അയക്കാൻ സഹായിക്കുന്ന മാഫിയകൾ രൂപം കൊണ്ടത്. ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരേക്കാൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ഇത്തരം ക്ലിനിക്കുകൾ ആയിരുന്നു രണ്ടുവർഷം മുമ്പുവരെ ചൈനയുടെ ഉറക്കം കെടുത്തിയിരുന്നത്.ഭ്രൂണലിംഗ നിർണയ പരിശോധന നിർബാധം നടക്കുകയും പെൺകുഞ്ഞാണെങ്കിൽ യാതൊരു ദയയുമില്ലാതെ െകാലക്കത്തിക്കു ഇരയാകുന്നതു തുടരുകയും ചെയ്തതോടെ ശിശുജനന നിരക്കിൽ ചൈന പിന്നോട്ടു പോയി. ഭ്രൂണലിംഗ നിർണയ പരിശോധനയ്ക്കായി ഹോങ്കോങ്ങിലേക്കു രക്തം കടത്താൻ സഹായിക്കുന്ന ഏജൻസികൾ ചൈന തദ്ദേശീയമായി വികസിപ്പിച്ച സമൂഹമാധ്യമായ വൈബോയാണു തട്ടകമായി തിരഞ്ഞെടുത്തത്. വൈബോയിൽ 3,80,000 പേർ പിന്തുടർന്ന ഏജൻസി ഏകദേശം 35,000 രൂപയാണ് ഓരോ ഇടപാടിനും ഈടാക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭരണകൂടം സമ്മർദത്തിലായി.

1979 ലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. 1950 കളിൽ തന്നെ ഈ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും 1959 മുതൽ 1961 വരെയുണ്ടായ കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വൈകിപ്പിച്ചു. 1979 മുതൽ ഒറ്റക്കുട്ടി നയം ചൈന അക്രമാസക്തമായി നടപ്പാക്കി. 1980 കളിൽ നിയമത്തിൽ ചില ഇളവു വരുത്തി. 2000ൽ ജനസംഖ്യ 140 കോടിയിൽ എത്തിയതോടെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ദമ്പതികൾ രാഷ്ട്രത്തിന്റെ ശത്രുക്കളായി മാറി. 2006 ൽ ചില പ്രവിശ്യകളിൽ ഈ നിയമത്തിനു അയവുണ്ടായി.

2013ൽ രക്ഷിതാക്കൾ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കിൽ അവർക്ക് രണ്ടു കുഞ്ഞുങ്ങളാകാമെന്ന ഇളവ് അനുവദിച്ചു. 2015 ഓടെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി രാഷ്ട്രത്തിനു പുതുജീവൻ നൽകാൻ ഭരണകൂടം പൗരന്മാരോട് അഭ്യർത്ഥിച്ചു. ഒറ്റക്കുട്ടി നയം വഴി 40 കോടി ജനനങ്ങൾ തടഞ്ഞുവെന്ന് ഒരിക്കൽ ലോകത്തോട് അഹങ്കാരത്തോട് വിളിച്ചുപറഞ്ഞ ചൈന സ്വരം മാറ്റി. ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വളർത്തിയിരുന്ന ഭൂതകാലമുള്ള ചൈനീസ് ജനത, ഭരണകൂടം അനുവദിച്ചിട്ടും കൂടുതൽ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാത്തതാണ് അധികൃതരുടെ ഇപ്പോഴത്തെ തലവേദന.ഗർഭ നിരോധന ഉറകളുടെയും ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്നുകളുടെയും വലിയ വിപണിയായി ചൈനയെ മാറ്റിയ, രാജ്യത്തെ സ്ത്രീ പുരുഷ അനുപാതത്തിൽ ഗുരുതരമായ അന്തരമുണ്ടാക്കിയ ഒറ്റക്കുട്ടി നയം പൊളിച്ചെഴുതാനുള്ള പെടാപ്പാടിലാണു ചൈന. 121 പുരുഷന്മാർക്ക് 100 സ്ത്രീകൾ എന്ന നിലയിലാണ് ചൈനയിലെ സ്ത്രീ പുരുഷ അനുപാതം. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സ്ഥാപിച്ച ഗർഭഛിദ്ര കേന്ദ്രങ്ങൾ സർക്കാർ തന്നെ ഇടിച്ചുനിരത്തി.

ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന 'രക്തക്കടത്തിന്റെ' വലിയ വിപണിയായി മാറിയിരുന്നു. ചൈനയിൽനിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്. പണത്തിനു വേണ്ടിയല്ല, അടുത്ത തലമുറ വളരണോ എന്നു തീരുമാനിക്കുന്ന നിർണായക തീരുമാനം എടുക്കുന്നതിനാണു ചൈനക്കാർ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. രാജ്യാന്തര രക്തമാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു രണുവർഷം മുമ്പുവരെ മാധ്യമങ്ങൾ വെളിപ്പെടുത്തിയത്. പുതിയ നയത്തിന്റെ ഭാഗമായി ഇവയെല്ലാം തിരുത്തപ്പെടുന്നതോടെ ഈ മാഫിയയും ഇല്ലാതാകുമെന്ന് പ്രതീക്ഷയിലാണ് ചൈന.

ചെറിയമാറ്റം ഉണ്ടാകും വലിയ പ്രതീക്ഷയില്ല

പക്ഷേ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും പക്ഷേ അടിസ്ഥാനപരമായ ചൈനയുടെ നിലപാടുകൾ വൻ തോതിൽ മാറുമെന്ന് പ്രതീക്കരുതെന്നാണ് ന്യയോർക്ക് ടൈംസിന്റെ ചൈനീസ് ലേഖകനാണ് ടീ മാർട്ടിൻ പറയുന്നു. കാരണം കൊറോണ വൈറസ് ബാധ നടക്കുന്ന സമയത്തുതന്നെ ചൈന അതിന്റെ പേരിലും മനുഷ്യാവകാശ ലംഘനം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. പലരുടെയും കുടുംബബന്ധങ്ങൾ പോലും തകർത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവർത്തനത്തിൽ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ പൗരന്മാരെ ജനുവരി മുപ്പതിന് വുഹാനിൽനിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. എന്നാൽ ഭാര്യ ചൈനീസ് സ്വദേശിയായതിനാൽ അവരെ തന്റെ കൂടെ കൊണ്ടുപോകാൻ കഴിയാതെ നിസ്സഹയാനാണ് ജെഫ് സിഡിൽ എന്ന ബ്രിട്ടീഷ് അദ്ധ്യാപകൻ. ചൈനീസ് സ്വദേശികൾ രാജ്യംവിടരുതെന്ന ചൈനയുടെ നിർദേശമാണ് ജെഫ് സിഡിലിന് വിനയായിരിക്കുന്നത്.

ജെഫിന്റെ ഭാര്യ സിൻഡി ചൈനീസ് സ്വദേശിയാണെങ്കിലും അവർക്ക് ബ്രിട്ടനിൽ സ്ഥിരതാമസ വിസയുണ്ട്. അതിനാൽ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതുവയസ്സുള്ള മകളെ കൂടെകൂട്ടാൻ അനുമതി ലഭിച്ചെങ്കിലും ഭാര്യയെ രാജ്യംവിടാൻ ചൈനീസ് അധികൃതർ അനുവദിച്ചിട്ടില്ല. അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയിൽനിന്ന് വേർപ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനിൽക്കുമെന്ന ആശങ്കയും ജെഫിനുണ്ട്. ഇതുപോലെ നൂറുകണക്കിന് ആളുകൾ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ചൈനയുടെ മനസ്സ് അലിഞ്ഞിട്ടില്ല. അപ്പോൾ ചൈനയിൽനിന്ന് കൂടുതൽ നീതിവേണ്ട എന്നാണ് അധികൃതർ പറയുന്നത്. പക്ഷേ എന്തൊക്കെയായലും ചെറിയൊരു ്മാറ്റത്തിനെങ്കിലും വഴിയൊരുക്കിയത് വൈറസ് ഭീതിയാണെന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP