Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജിന്ന മുന്നോട്ടുവെച്ചതായിരുന്നു ദ്വിരാഷ്ട്രവാദം; ഇന്നത്തെ പോലെ അന്നും കമ്മ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു; ഇസ്ലാമിസ്റ്റുകൾ ഇന്ത്യയെ രണ്ട് കഷണങ്ങളാക്കിയപ്പോൾ അവരുടെ ശത്രുക്കൾ ഭൂമി കണ്ട ഏറ്റവും സെക്കുലറായ രണ്ട് മനുഷ്യരായിരുന്നു ഗാന്ധിജിയും നെഹ്‌റുവും; ഈ മഹാപുരുഷന്മാരെ പോലും തള്ളിപ്പറഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന് കാലം കരുതിവെച്ച ശിക്ഷയാണ് മോദിയും അമിത് ഷായും: സജീവ് ആല എഴുതുന്നു

ജിന്ന മുന്നോട്ടുവെച്ചതായിരുന്നു ദ്വിരാഷ്ട്രവാദം; ഇന്നത്തെ പോലെ അന്നും കമ്മ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു; ഇസ്ലാമിസ്റ്റുകൾ ഇന്ത്യയെ രണ്ട് കഷണങ്ങളാക്കിയപ്പോൾ അവരുടെ ശത്രുക്കൾ ഭൂമി കണ്ട ഏറ്റവും സെക്കുലറായ രണ്ട് മനുഷ്യരായിരുന്നു ഗാന്ധിജിയും നെഹ്‌റുവും; ഈ മഹാപുരുഷന്മാരെ പോലും തള്ളിപ്പറഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന് കാലം കരുതിവെച്ച ശിക്ഷയാണ് മോദിയും അമിത് ഷായും: സജീവ് ആല എഴുതുന്നു

സജീവ് ആല

ഗോഡ്‌സേ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി...? സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ മുഴുവൻ ഗാന്ധിജിക്ക് ഒപ്പമായിരുന്നു. അവരുടെ ആത്മാവും പരമാത്മാവും ബാപ്പുജിയായിരുന്നു.

നാഥുറാം ഗോഡ്‌സേയും സവർക്കറും പിന്തുടർന്ന തീവ്രഹിന്ദുത്വ ആശയങ്ങൾ ഏറ്റുപിടിക്കാൻ അവർക്കൊപ്പം അണിചേരാൻ ഹിന്ദു ജനസമൂഹം തയ്യാറല്ലായിരുന്നു.

ജനപിന്തുണയിൽ ഗാന്ധിജിയെ തോല്പിക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഗോഡ്‌സേ അദ്ദേഹത്തെ കായികമായി ഇല്ലാതാക്കി.

മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ മുസ്ലിം സമൂഹം പിന്തുണച്ച മാതൃകയിൽ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷം ഹിന്ദു മഹാസഭയെ പിന്തുണച്ചിരുന്നുവെങ്കിൽ ഗാന്ധിജി വാർധക്യസഹജമായ അസുഖത്താൽ മരണമടയുമായിരുന്നു.

ഗാന്ധിജി കൊല്ലപ്പെട്ട വാർത്ത കേട്ട് ഭാരതത്തിലെ ഹിന്ദുക്കൾ ആസേതുഹിമാചലം വാവിട്ട് നിലവിളിക്കുകയായിരുന്നു.

എന്നാൽ ഗോഡ്‌സേയെ തൂക്കിലേറ്റിയപ്പോൾ ആ ഘാതകനായി കണ്ണീർപൊഴിക്കാൻ ഒരുപിടി മതഭ്രാന്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യയെ മതത്തിന്റെ പേരിൽ വെട്ടിമുറിച്ച പൊളിറ്റിക്കൽ ഇസ്ലാമിനെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ലാലാ ലജ്പത് റായിയാണ് ഹിന്ദു രാഷ്ട്രം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചതെന്ന പ്രചരണവുമായി ഇപ്പോൾ ചിലകൂട്ടർ ഇറങ്ങിയിട്ടുണ്ട്.

1906ൽ ധാക്കയിൽ മുസ്ലിം ലീഗ് രൂപമെടുത്ത് ഒമ്പത് വർഷം കഴിഞ്ഞ് 1915ലാണ് ഹിന്ദു മഹാസഭ പിറവിയെടുത്തത്.

ലാലാ ലജ്പത് റായ്

കോൺഗ്രസിലെ തീവ്രധാരയുടെ നേതാവായിരുന്ന ലജ്പത് റായ്. ആദ്യകാലത്ത് അദ്ദേഹം ആര്യസമാജത്തിന്റെയും ഹിന്ദുമഹാസഭയുടെ പ്രവർത്തകനും നേതാവുമൊക്കെയായിരുന്നു.

സൈമൺ കമ്മീഷനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമായ ലാത്തിച്ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റാണ് അദ്ദേഹം മരണമടഞ്ഞത്.

ലജ്പത് റായിയുടെ മരണത്തിന് ഉത്തരവാദിയായ ബ്രിട്ടീഷ് ഓഫീസർ ജയിംസ് സ്‌ക്കോട്ടിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ആളുമാറി സാൻഡേർസ് എന്നയാളെ വെടിവെച്ച് കൊന്നത് ഭഗത് സിംഗും കൂട്ടുകാരുമാണ്.

അതാണ് സുപ്രസിദ്ധമായ ലാഹോർ ഗൂഢാലോചന കേസ്.

ഈ കേസിൽ പ്രതികളായാണ് ഭഗത് സിങ്, സുഖദേവ്, രാജ് ഗുരു എന്നീ മൂന്ന് ദേശാഭിമാനികൾ കഴുമരം പുൽകിയത്.

നിരീശ്വരവാദിയായിരുന്ന ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടത് ഹിന്ദു രാഷ്ട്രവാദിയായിരുന്ന ലാലാ ലജ്പത് റായിക്ക് വേണ്ടിയായിരുന്നെന്ന പച്ചക്കള്ളമാണ് ഇപ്പോൾ സർക്കുലേറ്റ് ചെയ്യപ്പെടുന്നത്.

ഹിന്ദുമഹാസഭയ്ക്കും സവർക്കറിനും ഗോഡ്‌സേയ്ക്കും എല്ലാം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന കലശലായ മോഹവും ആഗ്രഹവുമുണ്ടായിരുന്നു.

എന്നാൽ ഭാരതത്തിലെ ഹിന്ദുക്കൾ അവരുടെ കൺകണ്ട ദൈവമായി ആരാധിച്ചത് മതേതരത്വത്തിന്റെ അപ്പോസ്തലനായ മഹാത്മജിയെ ആയിരുന്നു.

അതേസമയം ജിന്നയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ വാദം ശക്തമായപ്പോൾ ഇന്ത്യയിലെ മുസ്ലിം ജനസമൂഹം അയാളെ പിന്തുണച്ചു.

മൗലാനാ അബ്ദുൽ കലാം ആസാദിനെ പോലെയുള്ള ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കുന്നതിനെ എതിർത്തത്. അവരാണ് ദേശീയ മുസ്ലീങ്ങൾ എന്ന് അറിയപ്പെട്ടത്.

സാരേ ജഹാംസേ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ എഴുതിയ സാക്ഷാൽ ഇഖ്ബാൽ പോലും ദ്വിരാഷ്ട്രവാദത്തിന്റെ വക്താവായി മാറി.

ഞങ്ങളുടെ ആഹാരം നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ വസ്ത്രം നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ ഭാഷ നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ മതം നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
അങ്ങനെ സമസ്തമേഖലകളിലും ഞങ്ങളും നിങ്ങളും വ്യത്യസ്തരാണ്
അതുകൊണ്ട് ഞങ്ങൾക്ക് പാക്കിസ്ഥാൻ തന്നേ തീരൂ.

ഇതായിരുന്നു ജിന്ന മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദം.

രാജ്യത്തിന്റെ വിഭജനം ഉടനടി നടത്തിക്കിട്ടാൻ 1946ൽ ജിന്ന Direct Actionന് ആഹ്വാനം ചെയ്തപ്പോഴാണ് പതിനായിരങ്ങൾ കൊല്ലപ്പെട്ട Great Calcutta Killing നടന്നത്.

ഗാന്ധിജിയും നെഹ്‌റുവും നിസ്സഹായരായി ഈ മനുഷ്യക്കുരുതിക്ക് സാക്ഷിയായി.

ഇന്നത്തെപോലെ അന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു.

ഇനി നിരപരാധികളുടെ ചോര തെരുവിൽ പരന്നൊഴുകുന്നത് കാണാനുള്ള ത്രാണിയില്ലാതെ നെഹ്‌റുവും കോൺഗ്രസും രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാൻ സമ്മതിച്ചു.

മഹാത്മജി തകർന്ന ഹൃദയത്തോടെ തളർന്ന മനസ്സോടെ പാർട്ടീഷൻ എന്ന വേദന അംഗീകരിച്ചു.

ഇസ്ലാമിസ്റ്റുകൾ ഇന്ത്യയെ രണ്ട് കഷണങ്ങളാക്കിയപ്പോൾ അവരുടെ ശത്രുക്കൾ ഭൂമി കണ്ട ഏറ്റവും സെക്കുലറായ രണ്ട് മനുഷ്യരായിരുന്നു.

ഗാന്ധിജിയും നെഹ്‌റുവും.

ഈ മഹാപുരുഷന്മാരെ പോലും തള്ളിപ്പറഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന് കാലം കരുതിവെച്ച ശിക്ഷയാണ് മോദിയും അമിത് ഷായും.

രാജ്യം മതാടിസ്ഥാനത്തിൽ വീണ്ടും മനസ്സുകൊണ്ട് വിഭജിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു

ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതിനടുത്ത തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയം അതിശക്തമായി തിരിച്ചുവരും.

അതുകൊണ്ട് അടുത്തെങ്ങും ബിജെപി തകർന്നടിയാനുള്ള ഒരു സാധ്യതയുമില്ല.

ഇന്ത്യയിലെ മതേതരനാട്യക്കാരുടെ സൃഷ്ടിയാണ് ബിജപിയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയവും.

കുടം തുറന്നിറങ്ങിയ മതഭൂതത്തെ പിടിച്ചുകെട്ടാൻ മതപ്രീണനം ശീലമാക്കിയ സെക്കുലർ വേഷക്കാർക്ക് ഒരിക്കലും കഴിയില്ലെന്ന ചരിത്രയാഥാർത്ഥ്യം ഇന്ത്യയെ ഇന്ന് തുറിച്ചു നോക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP