Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യ മഹാശൃംഖലയിൽ എതിർപക്ഷത്ത് നിന്നു പോലും ആയിരങ്ങൾ ഒഴുകി എത്തിയപ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ചാമ്പ്യനായത് പിണറായി വിജയൻ; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പേരാട്ടത്തിന്റെ പേരിൽ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ടും നിസ്സഹായരായി യുഡിഎഫ്; പാർട്ടി പ്രവർത്തകർ പോലും ഇടത് ശൃംഖലയിൽ കണ്ണികളായതിന്റെ പേരിൽ മുസ്ലിം ലീഗിലും ഭിന്നത രൂക്ഷം

മനുഷ്യ മഹാശൃംഖലയിൽ എതിർപക്ഷത്ത് നിന്നു പോലും ആയിരങ്ങൾ ഒഴുകി എത്തിയപ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ചാമ്പ്യനായത് പിണറായി വിജയൻ; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പേരാട്ടത്തിന്റെ പേരിൽ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ടും നിസ്സഹായരായി യുഡിഎഫ്; പാർട്ടി പ്രവർത്തകർ പോലും ഇടത് ശൃംഖലയിൽ കണ്ണികളായതിന്റെ പേരിൽ മുസ്ലിം ലീഗിലും ഭിന്നത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിലെ ജനപങ്കാളിത്തം സംഘാടകർ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ നായകനായി മുഖ്യമന്ത്രി പിണറായി വിജയനെ പുരോഗമന ആശയങ്ങൾ പേറുന്നവരും ന്യൂനപക്ഷ മതവിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്നതിന്റെ തെളിവായാണ് ഈ ജനപങ്കാളിത്തത്തെ സിപിഎം പ്രവർത്തകർ വിലയിരുത്തുന്നത്. യുഡിഎഫിന് വേട്ടു ചെയ്യുന്നവർ പോലും പരിപാടിയിൽ പങ്കെടുത്തു എന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കിയിരുന്നു. മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളിലെ നേതാക്കളും പ്രവർത്തകരുമടക്കം വലിയൊരു വിഭാഗമാണ് ഇടത് മുന്നണിയിലേക്ക് എത്തപ്പെട്ടത്. എന്നാൽ, മനുഷ്യ മഹാശൃംഖലയുടെ പേരിൽ മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുകയാണ്.

മനുഷ്യ മഹാശൃംഖലയിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തതിനെ ചൊല്ലിയാണ് മുസ്ലിം ലീഗിൽ തർക്കം ഉടലെടുത്തിരിക്കുന്നത്. ലീഗ് പ്രവർത്തകർ മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ പാർട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും കെ.പി.എ.മജീദ് പറഞ്ഞു. യുഡിഎഫിന്റെ തീരുമാനം ലംഘിച്ചുകൊണ്ട് ആരും ഇടതുമുന്നണിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അതിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രവർത്തകർ മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ എം.കെ.മുനീർ വ്യക്തമാക്കി. പ്രത്യേക ക്ഷണമില്ലാത്തതുകൊണ്ടാണ് ലീഗ് ഔദ്യോഗികമായി പങ്കെടുക്കാതിരുന്നത്. ആരോടും പങ്കെടുക്കേണ്ട എന്ന നിർദ്ദേശം യുഡിഎഫും ലീഗും നൽകിയിട്ടില്ലെന്നും മുനീർ പറഞ്ഞു.

മുനീറിന്റെ അഭിപ്രായത്തിന് സമാനമായിരുന്നു ഇക്കാര്യത്തിൽ പി.കെ.കുഞ്ഞിലാക്കുട്ടിയുടേയും പ്രസ്താവന. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പാർട്ടി നോക്കാതെ പങ്ക് ചേരുന്ന ഒരു സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് ഇതൊരു വിവാദമാക്കേണ്ടതില്ല. അത് ബിജെപിക്ക് മാത്രമേ ഗുണം ചെയ്യുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മനുഷ്യ മഹാശൃംഖലയിൽ അണികൾ പങ്കെടുത്തിട്ടുണ്ടോ എന്ന ഇഴകീറി പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ എൽ.ഡി.എഫ് മനുഷ്യ ശൃംഖലയിൽ മുസ്ലിം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീർ പങ്കെടുത്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പങ്കെടുത്തതിലൂടെ പൗരനെന്ന നിലയിൽ തന്റെ കടമയാണ് നിർവഹിച്ചതെന്ന് കെ.എം ബഷീർ പ്രതികരിച്ചു. ലീഗിനെ മറ്റ് പാർട്ടികൾ ഹൈജാക്ക് ചെയ്തുവെന്നും ബഷീർ പറഞ്ഞു.

കരി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന ജനാധിപത്യ മതേതര സംഘടനകളോട് സഹകരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതുകൊണ്ടാണ് ഇന്നലെ 75 ലക്ഷം പേർ നിരത്തിൽ അണിനിരന്നത്. നിരവധി ലീഗ് പ്രവർത്തകർ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തെന്നും ബഷീർ പറഞ്ഞു.

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന അധ്യക്ഷൻ ടി.പി അബ്ദുല്ല കോയ മദനി ഭാഗമായിരുന്നു. ഒപ്പം സമസ്തയുടെ വിവിധ നേതാക്കളുടെ പങ്കാളിത്വവും ഉറപ്പിക്കാൻ എൽ.ഡി.എഫിനായി. ഇതിലൂടെ പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഇരു സംഘടനകളിലേയും അണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. പലരും ചങ്ങലയിൽ കൈ കോർത്തു. ഇത് രാഷ്ടീയമായ വിജയം കൂടിയായി എൽ.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടുന്നു.

കാന്തപുരം വിഭാഗം നേതാക്കളും എൽ.ഡി.എഫ് ക്ഷണം സ്വീകരിച്ച് മനുഷ്യ ശൃംഖലയ്ക്ക് പിന്തുണയുമായെത്തി. ഇതെല്ലാം മുസ്ലിം ന്യൂനപക്ഷം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സർക്കാരും എൽ.ഡി.എഫും കൈക്കൊണ്ട സമീപനത്തിന് നൽകിയ അംഗീകാരമാണെന്നും എൽ.ഡി.എഫ് നേതൃത്വം വിശ്വസിക്കുന്നു. വരും കാലങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. പ്രക്ഷോഭത്തിന്റെ നേതൃത്വം സംസ്ഥാന സർക്കാരിലേക്കും എൽ.ഡി.എഫിലേക്കും കേന്ദ്രീകരിക്കപ്പെടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് യു.ഡി.എഫിനും അറിയാം. അതിനാലാണ് യു.ഡി.എഫ് അണികൾ പോലും എൽ.ഡി.എഫ് മനുഷ്യ ശൃംഖലയിൽ കണ്ണികളായെന്ന പരാമർശം കെ മുരളീധരനടക്കമുള്ള നേതാക്കൾ പരസ്യമായി നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മനുഷ്യ ശൃംഖലയുടെ ഭാഗമായതെന്നാണ് മത സംഘടനാ നേതാക്കളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP