Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്

ആർ പീയൂഷ്

കോട്ടയം: നഗരസഭാ കാര്യാലയത്തിൽ കരാറുകാർ മർദ്ദിച്ച് തല അടിച്ചു പൊട്ടിച്ച വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ കരാറുകാരൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. വെള്ളൂപറമ്പ് സ്വദേശി നെടുമ്പാറയിൽ വീട്ടിൽ ബൈജു എന്ന് വിളിക്കുന്ന സുരേഷാണ് മഹേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. സൂര്യകാലടി മനയ്ക്ക് സമീപത്ത് നിന്നും ഉത്ഭവിച്ച് വെട്ടിക്കക്കുഴിയിലെത്തി ആറ്റിലേക്ക് ചേരുന്ന നാട്ടുതോട് മാടയ്ക്കാൻ ഷാജി എന്നയാൾ കയ്യേറി നികത്തൽ തുടങ്ങിയിരുന്നു.

തോട് നികത്തി കോമ്പൗണ്ട് വാൾ നിർമ്മിക്കുന്ന ജോലി മഹേഷിനെ നഗരസഭയിലിട്ടു മർദിച്ച കേസിലെ നാലാം പ്രതിയായ കെ.ആർ അഭിലാഷാണ് കരാർ എടുത്തിരുന്നത്. അഭിലാഷിന്റെ നിർദ്ദേശാനുസരണം ബൈജുവാണ് മണ്ണിട്ട് നികത്തൽ തുടങ്ങിയത്. എന്നാൽ തോട് കയ്യേറി എന്ന് കാട്ടി മഹേഷ് പരാതി കൊടുത്തതോടെ നികത്തൽ നിർത്തി വയ്ക്കാൻ തഹസീൽദാർ നിർദ്ദേശം നൽകി. തുടർന്ന് താലൂക്ക് സർവെയർ സ്ഥലം സന്ദർശിച്ച് റീസർവ്വേ നടത്തിയപ്പോൾ 6 മീറ്റർ വീതിയിൽ 30 മീറ്ററോളം നീളത്തിൽ മാടയ്ക്കാൻ ഷാജി തോട് കയ്യേറിയതായി കണ്ടത്തിയിരുന്നു. ഇതിന് ശേഷമാണ് ബൈജു മഹേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ഫോൺ സംഭാണത്തിൽ ബൈജു പറയുന്നതിങ്ങനെയാണ്; 'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല. ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും. ആദ്യത്തെ ഇടി എന്റെതായിരിക്കും. മാടയ്ക്കൻ ഷാജി രണ്ടാമത് വരും. മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല. പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും.' ഇങ്ങനെയായിരുന്നു ഭീഷണി. ഈ ഭീഷണിക്ക് പിന്നാലെയായിരുന്നു മഹേഷിനെ തോട് നികത്തി കോമ്പൗണ്ട് വാൾ കെട്ടാൻ കരാർ എടുത്ത കെ.ആർ അഭിഷാഷ് ഉൾപ്പെടെയുള്ള നാലംഗ സംഘം കോട്ടയം മുനിസിപ്പാലിറ്റി കാര്യാലയത്തിലിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം മണ്ണ് മാഫിയയ്ക്കെതിരെ വിലപ്പെട്ട തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ അഭിലാഷ് തട്ടിയെടുത്തു.

നഗരസഭാ കാര്യാലയത്തിൽ വച്ച് മർദ്ദനമേറ്റതിനെതുടർന്ന് പൊലീസ് കേസെടുത്തിരുന്നു. മൊഴിയെടുക്കുമ്പോഴാണ് ഇക്കാര്യം മഹേഷ് പൊലീസിനോട് പറഞ്ഞത്. ഫോൺ സംഭാഷണവും പൊലീസിന് കൈമാറിയിട്ടുണ്ട്. അതേ സമയം മഹേഷിന്റെ ഫോൺ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐ.എം.ഇ നമ്പർ ഉൾപ്പെടെ കൈമാറിയിട്ടും കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്ന് മഹേഷ് ആരോപിക്കുന്നുണ്ട്. കൂടാതെ നഗരസഭയിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ല എന്നു പറയുന്നതിലും പന്തികേടുണ്ട് എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം മഹേഷിനെ മർദ്ദിച്ച നാലു കരാറുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണർകാട് പുളിക്കപ്പറമ്പിൽ പി.ഡി റെജിമോൻ, കാരാപ്പുഴ മംഗലത്ത് വീട്ടിൽ ഗോപു ജി ഗോപിനാഥ്, വെള്ളൂർ കരിമ്പിൽ വീട്ടിൽ കെ.എസ് അജയൻ, എസ്.എച്ച് മൗണ്ട് സ്വദേശി പി.ആർ അഭിലാഷ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഹേഷിന് കരാറുകരുടെ മർദ്ദനമേൽക്കെണ്ടിവന്നത്. മണൽ മാഫിയയ്‌ക്കെതിരെ നിരന്തരമായി പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്തതിനുള്ള പ്രതികാരമായിരുന്നു മർദ്ദനത്തിന് പിന്നിൽ. കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ടായിരുന്നു മർദ്ദനം. മർദ്ദനത്തിൽ തലയ്ക്ക് പൊട്ടലുണ്ടാകുകയുംശരീരത്തിലാകമാനം പരിക്കേൽക്കുകയും ചെയ്തു. മർദ്ദനം നടക്കുമ്പോൾ നഗരസഭയിലെ ഉദ്യോഗസ്ഥരെല്ലാം കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. നഗരസഭയിലെത്തിയ നാട്ടുകാരാണ് ഇയാള മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.

കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്് എൻജിനീയറെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ മൊബൈലിൽ വിളിച്ച് പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണിൽ സംസാരിക്കുന്നത് കരാറുകാർ കേൾക്കുകയും തുടർന്ന് അവരിലൊരാൾ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. പിന്നെ അവിടെ നടന്നത് ഇങ്ങനെയായിരുന്നു. രണ്ട് പേരാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അനധികൃത മണ്ണ് ഖനനത്തിനെതിരേ മഹേഷ് പരാതികൾ നൽകുന്നത് ഇരുവരും ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മഹേഷ് മൊബൈലിൽ റെക്കോർഡ് ചെയ്യാനാരംഭിച്ചു. പൊടുന്നനെ, മറ്റ് മൂന്ന് കരാറുകാർ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേർന്ന് മർദ്ദനം ആരംഭിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

പത്ത് വർഷത്തിനടുത്ത് പൊതു പ്രവർത്തന രംഗത്തുള്ള ആളാണ് മഹേഷ്. കംപ്യൂട്ടർ എഞ്ചിനീയറായ ഇദ്ധേഹം ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിലെ ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. ജാവ എക്‌സപർട്ടായ ഇദ്ധേഹം അമേരിക്കയില്ഡ# ലഭിച്ച ജോലിയും ഉപേക്ഷിച്ചിരുന്നു. നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുന്നയാളാണ് മഹേഷ്. അടുത്തിടെ അസെറ്റ് ഹോംസിന്റെ പുത്തനങ്ങാടി സൈറ്റിൽ അനധികൃതമായി കുഴിച്ചെടുത്ത 400 ലോഡോളം മണ്ണ് അവിടെ നിന്നും മാറ്റുന്നതിനെതിരെ പരാതി നൽകുകയും തുടർന്ന് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തിരുന്നു. അതിനാൽ അസെറ്റ് ഹോംസിന്റെ ഭീഷണിയും മഹേഷിനുണ്ട്.

കോട്ടയം പുത്തനങ്ങാടിയിൽ അസറ്റ് ഹോംസ് അനധികൃതമായി മണ്ണ് ഖനനം നടത്തി അപകടാവസ്ഥ ഉണ്ടാക്കിയത് സംബന്ധിച്ച് ആർ.ഐ.ടി എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. അതിന്റെ തലേ ദിവസമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. സാങ്കതിക വിദ്യയുടെ സഹായത്താൽ നടത്തിയ പരിശോധന നാലു മണിക്കൂറിലധികം നീണ്ടു നിന്നു. അതിൽ പങ്കാളിയാകാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതും പ്രദേശവാസികൾക്ക് നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതും. പരിശോധനയ്ക്ക് മുൻപ് അവിടെ നിന്നും അനധികൃതമായി മണ്ണ് പുറത്തുകൊണ്ട് പോയി പരിശോധന അട്ടിമറിക്കാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം കഴിഞ്ഞ ദിവസവും പൊലീസിൽ അറിയിച്ച് ഞാൻ തടഞ്ഞിരുന്നു.

അനധികൃതമായി ഖനനം ചെയ്ത്, പ്ലോട്ടിൽ കൂന കൂട്ടിയിട്ടിരിക്കുന്ന ഉദ്ദേശം 700 ലോഡോളം മണ്ണ്, പുറത്തുകൊണ്ട് പോകാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം ഒരു മാസം മുൻപ് ഞാൻ നൽകിയ പരാതി കാരണം തടസ്സപ്പെട്ടിരുന്നു. എന്നെ ആക്രമിച്ചത്, മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്നവരോ അവരുമായി ബന്ധമുള്ളവരോ ആകാനും സാധ്യതയുണ്ട്. മണ്ണ് നീക്കം ചെയ്താൽ മാത്രമേ രണ്ടാമത്തെ ടവറിന്റെ നിർമ്മാണം ആരംഭിക്കാനാകൂ.

കൂടാതെ ടെക്‌നിക്കൽ കമ്മിറ്റിയുടെ പരിശോധന തിരിച്ചടിയാകുമോ എന്ന ഭയവും അവർക്കുണ്ട്. സ്ഥലത്തെ മണ്ണെടുപ്പിന് നഗരസഭ എ.എക്‌സ്.ഇ. എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണ് എന്ന് കാണിച്ച് ഞാൻ സെക്രട്ടറിക്ക് മറ്റൊരു പരാതി നൽകിയിട്ട് ഒരു മാസം ആകുന്നതെ ഉള്ളൂ എന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ വർഷവും മണ്ണ് കടത്തുന്ന കരാറുകാർ മഹേഷിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതു പ്രവർത്തനം ജീവിതചര്യയാക്കിയ മഹേഷ് പിന്നോട്ട് പോകാതെ നാടിന് വേണ്ടി നിർലാഭം പ്രവർത്തിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP