Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യോ പാവം കാരായിമാർ! തലശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപ്പട്ടികയിലുള്ള കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുന്നു; സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കുന്നു; മക്കളുടെ വിവാഹത്തിൽ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരം; ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും; സംയുക്ത പ്രസ്താവനയുമായി ഇടത് സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ

അയ്യോ പാവം കാരായിമാർ! തലശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപ്പട്ടികയിലുള്ള കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുന്നു; സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കുന്നു; മക്കളുടെ വിവാഹത്തിൽ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരം; ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും; സംയുക്ത പ്രസ്താവനയുമായി ഇടത് സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിൽ ഉൾപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുകയാണെന്ന് കാട്ടി ഇടത് അനുഭാവമുള്ള സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. ഡോ. കെ എൻ പണിക്കർ, ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ കമൽ, വൈശാഖൻ, കെ ഇ എൻ എന്നിവർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് കാരായി സഹോദരങ്ങൾക്ക് സ്വന്തം നാടായ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകാത്തത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഫസൽ വധക്കേസിൽ യഥാർത്ഥ പ്രതികൾ, മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ കുറ്റം സമ്മതിച്ച വാർത്തകൾ പുറത്തുവന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് സംബന്ധിച്ച് സി ബി ഐ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും പുനരന്വേഷണം പോലും നടത്താതെ, സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കയാണെന്ന് കൂട്ടായ്മ പ്രസ്താവനയിൽ പറയുന്നു. ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. യഥാർത്ഥ പ്രതികളാരെന്നറിഞ്ഞിട്ടും രണ്ടു മനുഷ്യരോട് കാട്ടുന്ന അനീതി പൗരസമൂഹത്തിനുതന്നെ അപമാനകരമാണെന്നും കൂട്ടായ്മ അഭിപ്രായപ്പെടുന്നു.

സിപിഐഎം വിട്ട് എൻഡിഎഫിൽ ചേർന്ന ഫസൽ 2006 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിലും തുടർന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഢാലോചന കുറ്റമാണ് കാരായിമാർക്കെതിരെ ചുമത്തിയത്. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കണ്ണൂരിൽ പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. സിബിഐ 2012 ജൂൺ 22നാണ് കുറ്റപത്രം നൽകിയിരുന്നത്. പല തവണ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.

തെറ്റായി പ്രതിചേർക്കപ്പെട്ട സംഭവങ്ങൾ ഇതിനുമുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിലെ തൊഴിയൂരിൽ നടന്ന കൊലപാതക കേസിൽ ഇരുപത്തിയഞ്ച് വർഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികൾക്ക് നീതി ലഭിച്ചത്. തലശ്ശേരിയിലെ ഫസൽ കേസിലും തുടരേണ്ടത് ഈ നിയമവ്യവസ്ഥ തന്നെയായിരിക്കണമെന്നതിൽ തർക്കമില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

നമ്മുടെ പൗരബോധത്തിനും ജനാധിപത്യ സങ്കൽപത്തിനുമെല്ലാമപ്പുറമുള്ള നടപടിക്രമങ്ങൾ അടിച്ചേൽപ്പിച്ചതുകൊണ്ടാണ് ഈ രണ്ടു വ്യക്തികൾക്കും നീതി നിഷേധിക്കപ്പെടുന്നതെന്ന് സാംസ്കാരികപ്രവർത്തകർ പറയുന്നു. നാളെ ഇതേ അവസ്ഥ ആർക്കും വരാം, ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യേണ്ടത് നാട്ടിൽ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുടെ മുഴുവൻ കടമയായി കരുതുന്നു. ഇത് പൗരാവകാശത്തിന്റെയും നീതി നിക്ഷേധത്തിന്റെയും പ്രശ്‌നം കൂടിയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിൽ അവർ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആരംഭഘട്ടത്തിൽ തന്നെ എഴുതികൊടുത്തിട്ടുണ്ടെന്ന കാര്യം പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. കേസിൽ സത്യസന്ധവും നീതിപൂർവ്വവുമായ പുനരന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ സജീവസാന്നിദ്ധ്യവുമായ പൊതുപ്രവർത്തകരെ ഏഴരവർഷത്തോളമായി നാട്ടിൽ നിന്നും പറിച്ചെറിഞ്ഞതിൽ യാതൊരു യുക്തിയും ഈ ആധുനിക സമൂഹത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

സംയുക്ത പ്രസ്താവന പൂർണരൂപം:

തലശ്ശേരിയിലെ രണ്ട് പൊതുപ്രവർത്തകർ ഏഴര വർഷത്തിലധികമായി ഒരു കേസിൽപ്പെട്ട് നീതി നിഷേധിക്കപ്പെട്ടും നാടുകടത്തിയ നിലയിലും ജീവിക്കേണ്ടിവരുന്നത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണ്. കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ, മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ കുറ്റം സമ്മതിച്ച വാർത്തകൾ പുറത്തുവന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് സംബന്ധിച്ച് സി ബി ഐ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും പുനരന്വേഷണം പോലും നടത്താതെ, സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കയാണ്. ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. യഥാർത്ഥ പ്രതികളാരെന്നറിഞ്ഞിട്ടും രണ്ടു മനുഷ്യരോട് കാട്ടുന്ന അനീതി പൗരസമൂഹത്തിനുതന്നെ അപമാനകരമാണ്. സ്വന്തം കുടുംബത്തിൽ പോകാൻ അനുവാദമില്ലാതെ, മക്കളുടെ വിവാഹത്തിൽ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരമാണ്. നാടുകടത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും എങ്ങനെ ജീവിക്കുന്നു, അവരെ ആര് സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഉത്തരവാദപ്പെട്ടവർക്ക് ഉണ്ട്.

തെറ്റായി പ്രതിചേർക്കപ്പെട്ട സംഭവങ്ങൾ ഇതിനുമുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിലെ തൊഴിയൂരിൽ നടന്ന കൊലപാതക കേസിൽ ഇരുപത്തിയഞ്ച് വർഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികൾക്ക് നീതി ലഭിച്ചത്. തലശ്ശേരിയിലെ ഫസൽ കേസിലും തുടരേണ്ടത് ഈ നിയമവ്യവസ്ഥ തന്നെയായിരിക്കണമെന്നതിൽ തർക്കമില്ല. നമ്മുടെ പൗരബോധത്തിനും ജനാധിപത്യ സങ്കൽപത്തിനുമെല്ലാമപ്പുറമുള്ള നടപടിക്രമങ്ങൾ അടിച്ചേൽപ്പിച്ചതുകൊണ്ടാണ് ഈ രണ്ടു വ്യക്തികൾക്കും നീതി നിഷേധിക്കപ്പെടുന്നത്. നാളെ ഇതേ അവസ്ഥ ആർക്കും വരാം, ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യേണ്ടത് നാട്ടിൽ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുടെ മുഴുവൻ കടമയായി കരുതുന്നു. ഇത് പൗരാവകാശത്തിന്റെയും നീതി നിക്ഷേധത്തിന്റെയും പ്രശ്‌നം കൂടിയാണ്.

കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിൽ അവർ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആരംഭഘട്ടത്തിൽ തന്നെ എഴുതികൊടുത്തിട്ടുണ്ട്. കേസിൽ സത്യസന്ധവും നീതിപൂർവ്വവുമായ പുനരന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ സജീവസാന്നിദ്ധ്യവുമായ പൊതുപ്രവർത്തകരെ ഏഴരവർഷത്തോളമായി നാട്ടിൽ നിന്നും പറിച്ചെറിഞ്ഞതിൽ യാതൊരു യുക്തിയും ഈ ആധുനിക സമൂഹത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും ഞങ്ങൾ ഈ സംയുക്ത പ്രസ്താവനയിലൂടെ അപേക്ഷിക്കുന്നു.

ഡോ. കെ എൻ പണിക്കർ, വൈശാഖൻ, ഷാജി എൻ കരുൺ, കമൽ, കെ ഇ എൻ, അശോകൻ ചരുവിൽ, ടി ഡി രാമകൃഷ്ണൻ, ഖദീജ മുംതാസ്, കെ പി മോഹനൻ, വി കെ ജോസഫ്, മ്യൂസ് മേരി, ഇ പി രാജഗോപാലൻ, എം എം നാരായണൻ, ഡോ. പി കെ പോക്കർ, കരിവെള്ളൂർ മുരളി, ജി പി രാമചന്ദ്രൻ, മുരളി നാഗപ്പുഴ, എം കെ മനോഹരൻ, ജിനേഷ് കുമാർ എരമം, വിനോദ് വൈശാഖി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP