Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ലോകത്തെ ഒരു മുസ്ലീമിനുമുന്നിലും വാതിലുകൾ കൊട്ടിയടച്ചിട്ടില്ല; സ്വാഭാവികമായ രീതി അനുസരിച്ച് അവർക്കെല്ലാം പൗരത്വത്തിന് അപേക്ഷിക്കാം; സിഎഎ എന്നത് മതപീഡനം അനുഭവിക്കുന്ന ആറ് വിഭാഗങ്ങൾക്ക് നൽകിയ ഇളവുമാത്രം; രാജ്യത്തെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന പ്രചാരണം വഴിവെക്കുക ഇസ്ലാമിക തീവ്രാദവാദത്തിന്; സിഎഎയുടെ പേരിൽ ശരിക്കും നടക്കുന്നത് ഭീതിവ്യാപാരം; ശ്രീജിത്ത് പണിക്കർ പ്രതികരിക്കുന്നു ഷൂട്ട്@സൈറ്റിൽ

ഇന്ത്യ ലോകത്തെ ഒരു മുസ്ലീമിനുമുന്നിലും വാതിലുകൾ കൊട്ടിയടച്ചിട്ടില്ല; സ്വാഭാവികമായ രീതി അനുസരിച്ച് അവർക്കെല്ലാം പൗരത്വത്തിന് അപേക്ഷിക്കാം; സിഎഎ എന്നത് മതപീഡനം അനുഭവിക്കുന്ന ആറ് വിഭാഗങ്ങൾക്ക് നൽകിയ ഇളവുമാത്രം; രാജ്യത്തെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന പ്രചാരണം വഴിവെക്കുക ഇസ്ലാമിക തീവ്രാദവാദത്തിന്; സിഎഎയുടെ പേരിൽ ശരിക്കും നടക്കുന്നത് ഭീതിവ്യാപാരം; ശ്രീജിത്ത് പണിക്കർ പ്രതികരിക്കുന്നു ഷൂട്ട്@സൈറ്റിൽ

എം റിജു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകളിലെ സജീവ സാന്നിധ്യമാണ്, എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ശ്രീജിത്ത് പണിക്കർ. സിഎഎയും എൻആർസിയും സംബന്ധിച്ച് വലിയ ഭീതി നിലനിൽക്കുന്ന കേരളത്തിൽ, ഈ വിഷയത്തിൽ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പൗരത്വഭേദഗതി നിയമം ഒരാളുടെയും പൗരത്വം എടുത്തുകളയുന്നതിന് അല്ലെന്നും, കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കുന്നതിന് വേണ്ടിയാണെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ഒരു പൗരനെയും സിഎഎ ബാധിക്കില്ല എന്നിരിക്കെ, കേരളത്തിൽ എന്തിനാണ് ഈ രീതിയിലുള്ള ഭീതി വ്യവസായം നടത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.ഇന്ത്യ ലോകത്തെ ഒരു മുസ്ലീമിനുമുന്നിലും വാതിലുകൾ കൊട്ടിയടച്ചിട്ടില്ല. സ്വാഭാവികമായ രീതി അനുസരിച്ച് അവർക്കെല്ലാം പൗരത്വത്തിന് അപേക്ഷിക്കാം. സിഎഎ എന്നത് മതപീഡനം അനുഭവിക്കുന്ന ആറ് വിഭാഗങ്ങൾക്ക് നൽകിയ ഇളവുമാത്രമാണ്. രാജ്യത്തെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന പ്രചാരണം വഴിവെക്കുക ഇസ്ലാമിക തീവ്രവാദത്തിന്. ശ്രീജിത്ത് പണിക്കരുമായി മറുനാടൻ മലയാളി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

ചോദ്യം: എൻ.ആർ.സി ഉള്ളതുകൊണ്ടാണ് സി.എ.എ വരുന്നത്? സുനിതയും സുബൈദയും ഒരുപോലെ വന്നാൽ രാജ്യം പരിഗണിക്കുന്നത് സുനിതയെയാണ്? ഇത്തരം പ്രചാരണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ?

പ്രധാനപ്പെട്ട ഓരു കാര്യം മനസിലാക്കേണ്ടത് സിറ്റിസൺഷിപ്പ് അമന്റ്‌മെന്റ് ആക്ട് അഥവാ സി.എ.എ നിയമം കൊണ്ടുവരുന്നത് 2016 ലാണ്. ലോക്‌സഭയിൽ പാസാക്കി സെലക്ട്് കമ്മിറ്റിക്ക് വിടുകയും ചെയ്ത ബില്ലാണിത്. ഒന്നാം മോദി സർക്കാരിന്റെ കാലയളവിൽ ഇത് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. സ്വാഭാവികമായും ഇത് ലാപ്‌സ് ആകുകയും പിന്നീട് ഈ ബില്ല് കൊണ്ടുവരികയുമാണ് സർക്കാർ ചെയ്തത്. എൻ.ആർ.സി കടന്നുവരുന്നത് 2019 ലാണ്. അതിനും മൂന്ന് വർഷം മുൻപ് സി.എ.എ കൊണ്ടുവന്നിട്ടിട്ടുണ്ട്. മതം എന്നത് എൻ.ആർ.സിയിൽ ചോദിക്കുന്നില്ല. പക്ഷേ ആളുകൾ പറയുന്നത് 19 ലക്ഷത്തിൽ 13 ലക്ഷവും ഹിന്ദുക്കളാണ് എന്നതാണ്. അത്തരം കണക്കുകളുടെ അടിസ്ഥാനം മനസിലാകുന്നില്ല.

പേര് നോക്കി ലക്ഷക്കണക്കിന് ആളുകളെ കണ്ടുപിടിക്കുക സാധ്യമല്ല. പല ഏജൻസികളും രണ്ട് ലക്ഷം മുതൽ 14 ലക്ഷം വരെയുള്ള കണക്കുകൾ പറയുന്നുണ്ട്. മതം എന്നത് പറയുന്നില്ല. മതേതരമാണ് എൻ.ആർ.സി. മുസ്ലിം മതവിഭാഗങ്ങളെ പുറത്താക്കാൻ വേണ്ടി കൊണ്ടുവന്ന നിയമം എന്ന വാദം തെറ്റാണ്. 2016ലാണ് അങ്ങനെയെങ്കിൽ ഈ നിയമം വന്നത്. 2019ൽ സി.എ.എ വന്നപ്പോൾ ഇക്കാര്യം ഇവർക്ക് എങ്ങനെ നിശ്ചയിക്കാൻ കഴിയുന്നു എന്നത് മനസിലാകുന്നില്ല.

രണ്ടാമത്തെ കാര്യം സി.എ.എ നടപ്പിലാക്കുന്നതിനായി എൻ.ആർ.സിയുടെ ആവശ്യകതയുണ്ടോ എന്നതാണ്. സത്യത്തിൽ ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല. എൻ.ആർ.സി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ, ആസാമിലോ ഇന്ത്യയിൽ ഒരിടത്തും എൻ.ആർ.സി ഇല്ലെന്ന് കരുതുക. പക്ഷേ സി.എ.എ ഉണ്ട്. വിദേശത്ത് നിന്ന് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആറ് മതവിഭാഗങ്ങൾ ആറ് വർഷമായിട്ടെങ്കിലും ഇന്ത്യയിലുള്ളാർക്ക് പൗരത്വം നൽകുമെന്നേ നിയമം പറയുന്നുള്ളു. അല്ലാത്ത മുസ്ലിം ജനതയുടെ പൗരത്വം എടുത്ത് കളയുമെന്ന് എവിടെയും പറയുന്നില്ല.

ചോദ്യം: ഗൾഫ് രാജ്യങ്ങളിൽ പൊതുമാപ്പ് നൽകുന്ന നിയമമുണ്ട്? അതുപോലെയുള്ള സംവിധാനമാണോ സർക്കാർ ഉദ്ദേശിച്ചത്?

അതിനുള്ള ഉദാഹരണം പറയാം.. ഈ നിയമം വരുന്നതിന് മുൻപ് തന്നെ കുറച്ച് സിഖുകാർ ബി.ജെപിയുടെ വർക്കിങ് പ്രസിഡന്റ് ആയിട്ടുള്ള ജെ.പി നദ്ദയെ കാണാനായി വന്നു. ഈ സിഖുകാർ ഒരു എൻ.ആർ.സിയിൽ നിന്നുമല്ല ഇവിടേക്ക് എത്തിയത്. അവർ അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ഇവിടേക്ക് എത്തിയത്. അഫ്ഗാനിൽ നിന്ന് കുടിയേറിയ ഇവർക്ക് സിഎഎയുടെ ആനുകൂല്യം കിട്ടും. അവർ നന്ദി പ്രകാശിപ്പിക്കാനാണ് ഇവിടേക്ക് എത്തിയത്. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇവർ എൻ.ആർ.സിയിൽ നിന്നല്ല വന്നത് എന്നതാണ്.

ആളുകൾ സ്വയം മുന്നോട്ട് വന്നു പറയുകയാണ് എനിക്ക് ഇതിന് അർഹതയുള്ള ആളാണ് എന്ന്. എന്നാൽ സി.എ.എ എന്നത് അവർ അനധികൃത കുടിയേറ്റക്കാരായി കടന്ന് വന്നവർ ആയതുകൊണ്ടും അവർക്ക് കുറേ ഇളവുകൾ കൊടുക്കുന്നതുകൊണ്ടും സ്വാഭാവികമായി അവർ മുന്നോട്ടുവരും. അനധികൃത കുടിയേറ്റക്കാരാണെങ്കിൽ തന്നെ മുസ്ലിം മതവിഭാഗം ആയിരിക്കാം. 2014ന് ശേഷം വന്നവർ ആയിരിക്കാം. അങ്ങനെയുള്ള ആളുകൾ എന്ത് ചെയ്യും? മിണ്ടാതെയിരിക്കും... അവർ പുറത്തേക്ക് വരില്ല.. അവർ ഇപ്പോൾ എവിടെയാണോ കഴിയുന്നത് അതേ രീതിയിൽ തന്നെ തുടരുക മാത്രമാകും ചെയ്യുന്നത്...അവരെ പിടിച്ച് പുറത്താക്കാനും നിയമമില്ല...!എൻ.ആർ.സി എന്നത് ഉണ്ടെങ്കിൽ മാത്രമല്ലെ അതെങ്കിലും സാധ്യമാകു. എൻ.ആർ.സിയിലേക്ക് വരുന്നത് പോലും ഒരു ലിസ്റ്റ് ഉണ്ടാക്കി ഡോക്യുമെന്റെല്ലാം സർക്കാർ സ്വീകരിച്ചതിന് ശേഷം ആകും.

ചോദ്യം: എൻ.ആർ.സി നടപ്പിലാക്കി പുറത്തായാൽ സി.എ.എ പ്രകാരം ഹിന്ദുക്കൾക്ക് സംരക്ഷണം കിട്ടുമോ?

ഏതൊരു നിയമത്തിനും അതിന്റെ ഒരു എക്‌സിക്യൂട്ടിവ് വശമുണ്ട്. എൻ.ആർ.സി പ്രകാരം പുറത്താകുന്ന ആളുകൾക്കായിട്ടാണ് പൗരത്വം എങ്കിൽ ഈ പുറത്താകുന്ന ആളുകൾ എന്താണ് ചെയ്യേണ്ടത്. വന്നിട്ട് പറഞ്ഞാൽ മതിയോ ഞാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ഹിന്ദുവാണെന്ന്. എങ്ങനെ തെളിയിക്കാൻ കഴിയും. മ്യാന്മർ ഈ മൂന്നു രാജ്യങ്ങളിലുമില്ല. മ്യാന്മറിൽ നിന്ന് വരുന്ന ഒരു റോഹിഗ്യൻ മുസ്ലിമിന് ഈ നിയമത്തിൽ പരിരക്ഷയില്ല. പക്ഷേ അയാൾ പറയുകയാണ് ഞാൻ ബംഗ്ലാദേശിൽ നിന്ന് വരുന്ന പാഴ്‌സിയാണ് എങ്കിൽ എങ്ങനെ തെളിയിക്കും. അങ്ങനെയാണെങ്കിൽ നേപ്പാളിൽ നിന്ന് വരുന്നവർക്ക് പോലും സുഖമായി പൗരത്വം കിട്ടില്ലേ. ഒരു രേഖകളും ഇല്ലെങ്കിൽ ഇത്തരത്തിൽ ആർക്കും ഈ നിയമത്തിനെ ദുരുപയോഗം ചെയ്യാം. അതിനായിട്ടാണ് മൂന്ന് കണ്ടിഷൻ വയ്ക്കുന്നത്. അയാൾ ഏത് രാജ്യത്ത് നിന്നാണോ വന്നത് ആ രാജ്യത്ത് നിന്ന് വന്നയാളാണെന്ന് തെളിയിക്കാൻ രേഖകൾ വേണ്ടിവരും.

ചോദ്യം: ഞാൻ മതപീഡനം അനുഭവിക്കുന്ന ആളാണെന്ന് ട്രിബ്യൂണലിന് മുന്നിൽ വാദിച്ചാൽ അഭയം കിട്ടുമോ?

മൂന്ന് രാജ്യങ്ങളിൽ നിന്ന് ആളുകൾ രാജ്യത്തിലേക്ക് വന്നിരിക്കുന്നതിന്റെ കാരണം തന്നെ മതപീഡനമാണ്. മറ്റു ഭൂരിപക്ഷം ആളുകൾ ഇവിടേക്ക് വന്നിരിക്കുന്നത് അത്തരത്തിൽ മതപീഡനം വഴിയല്ല. ഏത് രീതിയിൽ ആരെ സംരക്ഷിക്കണം എന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള അധികാരം സർക്കാരിനാണ്. സെൽഫ് ഡിക്ലറേഷൻ വഴിയാണ് ഇത്തരം നടപടിയെങ്കിൽ ബംഗ്ലാദേശിൽ നിന്ന് വരുന്ന മുസ്ലിമിനും പൗരത്വം നൽകേണ്ടി വരും. ഹിന്ദുക്കളാണ് ഞങ്ങൾക്ക് പൗരത്വം നൽകണം എന്ന് പറഞ്ഞ് കൂട്ടമായി ഒരു വിഭാഗം വന്നാൽ അങ്ങനെ നൽകേണ്ടിവരും. അപ്പോൾ അത് അങ്ങനെയാവില്ല .അവിടെ ചില മെത്തഡോളജികൾ വേണം. സർക്കാരിന് ഇവരെ പരിശോധനകൾക്ക് വിധേയമാക്കേണ്ടി വന്നേക്കാം. നിയമത്തിൽ പറയുന്ന മൂന്ന് പോയിന്റുകൾ ഹാജരാക്കിയാൽ. മുൻപ് താമസിച്ചിരുന്ന രാജ്യത്തെ പൗരത്വം, വാടകവീടാണെങ്കിൽ വാടക ചീട്ട്, തിരച്ചറിയൽ രേഖ എന്നിങ്ങനെയുണ്ടെങ്കിൽ പൗരത്വം ലഭിക്കും.

ഇന്റലിജൻസ് ബ്യൂറോ നൽകിയിരിക്കുന്ന കണക്ക് തന്നെ പരിശോധിക്കാം 33.300ലധികം ആളുകൾ സിഎഎ നിയമം വഴി നേരിട്ട് പൗരത്വം ലഭിക്കും. ഇത് പാർലമെന്റിൽ വായിച്ച കണക്കാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുള്ളത് വിദേശ നിയമപ്രകാരം ആയിരിക്കാം. അവരുടെ ഇന്റലിജൻസ് വഴി അന്വേഷിച്ചിരിക്കുന്നത് ആയിരിക്കാം. അങ്ങനെ അന്വേഷിക്കുന്നത് വഴി ഇവർ ക്യത്യമായിട്ടുള്ള കണക്കാണ് സർക്കാരിന്റെ കയ്യിൽ ഇവരെ സംബന്ധിച്ച് ഉള്ളത്. ഇവരുടെ വിശദാംശങ്ങൾ ഐ.ബി ചെക്ക് ചെയ്തിട്ടുള്ളത് ആണല്ലോ.

ചോദ്യം: ഈ നിയമം മുസ്ലിം സമൂഹത്തിന് എതിരെന്ന് വ്യാഖ്യാനിക്കപ്പെടുന്നു? ഇത് ശരിയാണോ?

തീർച്ചയായും തെറ്റാണ്. ഈ നിയമം വഴി ആളുകളെ നാച്ചുറലൈസ് ചെയ്യാൻ സാധിക്കും. സിറ്റിസൺഷിപ്പ് രജിസ്‌ട്രേഷൻ കഴിഞ്ഞുള്ള പ്രോസസാണ് ഇത്. ഇന്ത്യയിൽ കടന്നുവന്ന ഒരാൾ അയാൾ പതിനൊന്ന് വർഷം ഇന്ത്യയിൽ താമസിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ഇന്ത്യയിൽ പൗരത്വം കിട്ടും. ഈ നിയമം 2014 കാലയളവിൽ പ്രസ്തുത മതവിഭാഗങ്ങൾക്കായി ചുരുക്കിയിരിക്കുകയാണ്. ഇതിന്റെ അർത്ഥം മുസ്ലിം ജനതയെ ഈ രാജ്യത്ത് പ്രവേശിപ്പിക്കില്ല എന്നല്ല. നിയമവിരുദ്ധമായ കുടിയേറ്റം നൽകിയവർക്കായി നടപ്പിലാക്കിയ നിയമമാണ് ഇത്.

അഭയാർത്ഥിയും അനധികൃത കുടിയേറ്റക്കാരും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഇവിടുത്തെ പ്രധാനകാര്യം അഭയാർത്ഥിയായി വരുന്ന ആൾ ഇന്ത്യയിലേക്ക് അഭയം അന്വേഷിച്ച് വരുന്ന ആൾ ആയിരിക്കും. ഇത് രേഖാമൂലം ആയിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം. അല്ലെങ്കിൽ ഇവിടേക്ക് രേഖകളുമായി വന്നതിന് ശേഷം സർക്കാരിനോട് പറയുകയാണ് എന്റെ യാത്രാ രേഖകൾ കാലാവധി കഴിയുന്നു, നാട്ടിലേക്ക് പോകാൻ കഴിയുന്നില്ല. മത പീഡന ഭയം ഉണ്ട് എന്നതിനാൽ എനിക്ക് ഇളവ് നൽകണം എന്ന് പറഞ്ഞാൽ 2015ലെ നിയമം അനുസരിച്ച് ഇവർക്ക് ലോങ് ടൈം വിസ നൽകാനും സർക്കാരിന് കഴിയും. അങ്ങനെ കഴിഞ്ഞു കഴിഞ്ഞാൽ അഭയാർത്ഥികളായി പ്രഖ്യാപിക്കുകയാണ്.

അതിൽ മുസ്ലിം എന്നോ ഹിന്ദു എന്നോ യാതൊരു തരത്തിലുള്ള വിവേചനവുമില്ല. ഇന്ത്യയിൽ ഇപ്പോഴും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആളുകൾക്ക് തീർച്ചയായും നാച്ചുറലൈസേഷൻ വഴി ഇപ്പോഴും പൗരത്വം ലഭിക്കും. ഇത് ഇളവ് മാത്രമാണ്. ഈ നിയമം വ്യക്തമാക്കുന്നത് ഇന്ത്യയിൽ ഇനി മുതൽ മുസ്ലിം ജനതയ്ക്ക് പൗരത്വം നൽകില്ലെന്നും അല്ല. നമുക്ക് കാനഡയിലോ ജർമ്മനിയിലോ പോയി പൗരത്വത്തിന് അർഹത നേടണം എങ്കിൽ ആ രാജ്യത്തിന്റെ നിയമമുണ്ട്. അത്തരം നിയമങ്ങൾ ഇന്ത്യയിലുമുണ്ട്. അവിടെ മതങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ സി.എ.എ എന്നത് മതപീഡനങ്ങളിൽ നിന്ന് രക്ഷകൊടുക്കാൻ രാജ്യം നൽകുന്ന വിദേശ നയത്തിന്റെ ഭാഗം മാത്രമാണ്. മാനുഷിക പീഡനമാണ് ഇവിടെ ആധാരം. ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗം എന്നത് മുസ്ലിം ജനതയായി പോയി എന്നതാണ്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ലീഗലായി വരുന്ന കുടിയേറ്റക്കാർക്ക് പതിനൊന്ന് വർഷം കാത്തിരിക്കേണ്ട കാര്യമാണ്്.

ചോദ്യം: പാക്കിസ്ഥാനിൽ മതിനിന്ദാകുറ്റം ഉണ്ട് എന്നത് ഒരു യാഥാർഥ്യമല്ലേ. സ്‌കൂൾ കുട്ടികൾ തമ്മിൽ തെറ്റിയാൽപോലും അവിടെ പ്രവാചകനെ അപമാനിച്ചുവെന്ന് പറഞ്ഞ് കേസാക്കാറുണ്ട്. ഈ രണ്ടാംതരം പൗരനാണെന്ന ഭീതി യാഥാർഥ്യമല്ലേ. അത്തരം ഒരു സാഹചര്യം ഇന്ത്യയിൽ ഉണ്ടോ. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു രണ്ടാംതരം പൗരനായി ജീവിക്കേണ്ടതുണ്ടോ?

ഈ രീതിയിലുള്ള പ്രചാരണം ശരിക്കും ഒരു കുറ്റകൃത്യം തന്നെയാണ്. പാക്കിസ്ഥാനിൽ മതനിന്ദ എറ്റവും വലിയ കുറ്റമാണ്. അത് ഏത് സമയത്തും ഉപയോഗിക്കാമെന്ന അബോധമായ ഭീതിയും നിലനിൽക്കുന്നുണ്ട്. മാത്രമല്ല ഇതിന്റെ ഏറ്റവും വലിയ അപകടം മതനിന്ദാകുറ്റങ്ങൾക്ക് കൃത്യമായ സാക്ഷികൾ പോലും വേണ്ട എന്നതാണ്. ഒരാൾ ആരോപിച്ചാൽ മാത്രം മതി. തെളിവില്ലാതെ എന്നിൽ ഒരു കുറ്റം ആരോപിക്കപ്പെടുകയും ഞാൻ അകത്താവുകയും ചെയ്യും എന്നുവന്നാൽ അതിനേക്കാൾ വലിയ ഭീതി മറ്റെന്താണ്. ഡാനിഷ് കനേരിയപ്പോലുള്ള ഒരു ക്രിക്കറ്റർക്കുപോലും അവിടെ വിവേചനം ഉണ്ടായി. അന്യമതസ്ഥൻ ആയതുകൊണ്ട് ഭക്ഷണത്തിനുപോലും പരിഗണിച്ചിരുന്നില്ല. അപ്പോൾ അവിടെയുള്ള ഒരു സാധാരണക്കാരന് എന്തു സ്വാതന്ത്ര്യമാണ് ഉണ്ടാവുക.

ഇന്ത്യയിലും ബീഫിന്റെപേരിലും മറ്റും മുസ്ലീങ്ങൾ ഇതുപോലെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സംഘപരിവാറിന്റെ ആക്രമണവും ഉണ്ട്. പക്ഷേ സ്റ്റേറ്റ് ഒരിക്കലും പൗരന്മാരെ വിവേചനം നടത്തുന്നില്ല. അതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ വ്യത്യാസം. ഇന്ത്യയിൽ ഫ്രീഡം ഓഫ് എക്സ്പ്രഷൻ എന്നു പറയുന്ന പലകാര്യങ്ങളും പാക്കിസ്ഥാനിൽ മത നിന്ദയാണ്. മറ്റ് രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളെയും ഇന്ത്യയിലെ ന്യുനപക്ഷങ്ങളെയും പരസ്പരം താരതമ്യം ചെയ്യാൻ കഴിയില്ല.

ചോദ്യം: റോഹീങ്ക്യൻ അഭയാർഥികളെ എന്തുകൊണ്ട് രാജ്യം സ്വീകരിക്കുന്നില്ല. എന്നാൽ ടിബറ്റൻ അഭയാർഥികൾക്കൊക്കെ നാം പൗരത്വം
കൊടുക്കുന്നുമുണ്ട്.

റോഹീങ്ക്യൻ മുസ്ലീമുകൾ എന്ന് പറയുന്നത് ഒരു മതവിഭാഗമല്ല. ഭാഷാ വിഭാഗമാണ്. അതുകൊണ്ടുതന്നെ അവർ മതവിവേചനം നേരിടുന്നു എന്ന് പറയാൻ കഴിയില്ല. മറ്റൊരു പ്രശ്നം റോഹീങ്ക്യകളെ എടുക്കാൻ ലോകത്തിലെ ഒരു രാജ്യവും തയ്യാറാവുന്നില്ല എന്നതാണ്. അവർ പൊതുവെ അക്രമവാസന കൂടുതലുള്ള ഒരു സമൂഹമായാണ് അറിയപ്പെടുന്നത്. അതുപോലെ അഹമ്മദിയ വിഭാഗവും പാക്കിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്നവർ ആണ്. പക്ഷേ അവരും മുസ്ലീങ്ങൾ തന്നെയാണ്. ഇസ്ലാമിലെ രണ്ടു വിഭാഗങ്ങൾ തമ്മിലെ പീഡനം മതപീഡനത്തിന്റെ പരിധിയിൽ വരില്ല. ഷിയാ വിഭാഗത്തിന്റെ കാര്യവും അങ്ങനെയാണ്. അതും ഒരു വംശീയ പീഡനത്തിന്റെ പരിധിയിലേ പെടൂ. ഇനി ഒരു അഹമ്മദിയ മുസ്ലിം പീഡനത്തിന്റെ പേരിൽ ഇന്ത്യയിലേക്ക് വരുകയാണെങ്കിൽ അയാളുടെ വഴി കൊട്ടിയടക്കപ്പെടുന്നില്ല. സ്വാഭാവികമായ വഴികളിലൂടെ അയാൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഈ നിയമപ്രകാരമുള്ള ഇളവിൽ പെടില്ല എന്നേയുള്ളൂ.

ചോദ്യം: രാജ്യം മുസ്ലീങ്ങൾക്കുനേരെ കൊട്ടിയടച്ചു എന്നതിൽ കഴമ്പുണ്ടോ?

ഒരിക്കലും ഇല്ല. ലോകത്തിലെ ഏത് മുസ്്ലീമിനും ഇന്ത്യയിലെ സ്വാഭാവികമായ നടപടി ക്രമങ്ങൾ വഴി പൗരത്വം നേടാം. ഇന്ത്യ ഒരു പൗരന്റെ നേർക്കും വാതിൽ കൊട്ടിയടച്ചിട്ടില്ല. പക്ഷേ പ്രചാരണം മറിച്ചാണ്. ഇത് മതപീഡനം നേരിട്ടതിന്റെ ഫലമായി രാജ്യത്തിലേക്ക് കുടിയേറിയവർക്കുള്ള ഒരു ഇളവ് മാത്രമാണ്.

ചോദ്യം: സെൻസസ് ഡാറ്റകൾ തെറ്റിച്ചുകൊടുക്കണം എന്നാണ് എഴുത്തുകാരി അരുന്ധതി റോയിയെപ്പോലുള്ളവർ പറയുന്നത്. കേരളത്തിൽപോലും സെൻസസ് എടുക്കാൻ വരുന്നരവരെ ആക്രമിക്കുമെന്ന ഭീതിയുണ്ട്്. സത്യത്തിൽ എൻ.പി.ആറും എൻആർസിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.

2003ലെ സിറ്റിസൺഷിപ്പ് റൂൾസ് ഉണ്ട്. ഇതിൽ പറഞ്ഞിരിക്കുന്നത് നമുക്ക് ആദ്യം ഒരു എൻപിആർ ഉണ്ടാകണം. ആ എൻപിആർ വെരിഫിക്കേഷൻ കഴിഞ്ഞതിനുശേഷം ഇത് എൻആർസിയിലേക്ക് പോകണമെന്ന്. അങ്ങനെ നോക്കിയാൽ എൻപിആറും എൻആർസിയും തമ്മിൽ ബന്ധം ഉണ്ട്. എൻപിആർ ഇവിടെ യുപിഎ സർക്കാറിന്റെ കാലത്തുവന്നു. അത് പിന്നീട് 2015ൽ ഭേദഗതിചെയ്തിട്ടുണ്ട്. അപ്പോഴാണ് ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒക്കെ വന്നിരിക്കുന്നത്. പക്ഷേ ഇവിടെ നിലവിലുള്ള എൻപിആർ എന്താണ് നേരത്തെയുള്ള എൻപിആർ എന്താണ്. എൻപിആറിൽ ആറു പുതിയ വിവരങ്ങൾ വാങ്ങുന്നുണ്ട്. മാതാപിതാക്കളുടെ ജന്മസ്ഥലം ഏതാണ്, നിങ്ങളുടെ പാൻ നമ്പർ ഏതാണ്, തുടങ്ങിയകാര്യങ്ങൾ. പക്ഷേ മന്ത്രി പ്രകാശ് ജാവദേക്കർ തന്നെ പറഞ്ഞിരിക്കുന്ന ഒരുകാര്യം, ഇവയെല്ലാം ഓപ്ഷണൽ ആണ് എന്നതാണ്. വേണമെങ്കിൽ കൊടുത്താൽ മതി. ഇതുസംബന്ധിച്ച് സർക്കാർ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് അറിയുന്നത്.

ഇതെല്ലാം വിവിധ കാര്യങ്ങൾക്കായി ഉണ്ടാക്കിയ സാമൂഹിക സൂചകങ്ങൾ ആണ്. സെൻസസ് അടക്കമുള്ള കാര്യങ്ങളിൽ നിന്ന് കിട്ടുന്ന ഡേറ്റകൾ അനുസരിച്ചാണ് രാജ്യം വികസന പദ്ധതികൾ പ്ലാൻ ചെയ്യുന്നത്. അതിനോട്് പുറം തിരിഞ്ഞ് നിൽക്കുകയെന്നത് അങ്ങേയറ്റം അശാസ്തീയമാണ്. നരേന്ദ്ര മോദിയും അമിത്ഷായും ചേർന്ന് പൗരന്റെ സ്വകാര്യതയിൽ നുഴഞ്ഞുകയറുകയാണ് എന്ന് പറയുന്നതൊന്നും ശരിയല്ല. പശ്ചിമ ബംഗാളിലെയൊക്കെ പൊതുവിതരണ സംവിധാനം നിലനിൽക്കുന്നതുതന്നെ എൻ പി ആറിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള സംസ്്ഥാനംപോലും ഇതിനോട് പുറം തരിഞ്ഞ് നിൽക്കുന്നത് അതിശയകരമാണ്.

ചോദ്യം: പക്ഷേ സെൻസസ് എടുക്കാൻ പോകുന്നവർക്ക് അടി കിട്ടുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളത്?

ശരിയാണ്. ആ രീതിയിലാണ് കുപ്രചാരണം. നമ്മുടെ നാട്ടിൽ ഭക്ഷ്യ വിതരണ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾ എത്രപേരുണ്ട്, വൈഫൈ എവിടെ, കണക്റ്റിവിറ്റി എത്രയുണ്ട് തുടങ്ങിയ കാര്യങ്ങൾ ഒക്കെ സെൻസസിന്റെ ഭാഗമായുണ്ട്. സമ്പൂർണ്ണവും ശാസ്ത്രീയവുമായ ഒരു വിവര ശേഖരണമാണ അത്. ഡേറ്റകൾ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി കാണാൻ കഴിയില്ല. നമ്മുടെ നാട്ടിലുള്ള ജനങ്ങൾക്ക് ഏത് രീതിയിലുള്ള വികസനമാണ് ഇനി വേണ്ടത് എന്ന് മനസ്സിലാക്കാനുള്ള സൂചകങ്ങളുടെ ഭാഗമായാണ് നിങ്ങളുടെ വീട്ടിൽ ടീവിയുണ്ടോ, ഫ്രിഡ്ജ് ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഒക്കെ ഉൾപ്പെടുത്തുന്നത്. സർക്കാറിന് വികസനത്തിനുള്ള ഡാറ്റയാണ് സത്യത്തിൽ സെൻസസ്. വികസനത്തിന്റെ അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് സെൻസസും വിവര ശേഖരണവും.

ചോദ്യം: സിഎഎയുടെ പുറത്ത് ശരിക്കും ഒരു ഭീതി വ്യാപാരമല്ലേ നടക്കുന്നത്. എന്തായിരിക്കും ഇതിന്റെ ഉദ്ദേശം?

ഇത് കൃത്യമായ രാഷ്ട്രീയമാണ്. മുസ്ലിം മത വിഭാഗത്തിൽനിന്നുള്ള പലരും വല്ലാതെ പേടിച്ചിരിക്കയാണ്. എന്നെ പിടിച്ച് പുറത്താക്കും എന്നാണ് അവർ പറയുന്നത്. ഈ ഭീതിയെ മുതലെടുക്കാൻ മതമൗലിക വാദ സംഘടകൾക്ക് കഴിയും. നമ്മുടെ നാട്ടിൽ തീവ്രവാദം എന്ന് പറയുന്നത് ഒരു യാഥാർഥ്യമാണ്. നമ്മൾ അതിനുനേരെ മുഖം തിരിച്ചിട്ട് കാര്യമില്ല. നമ്മുടെ നാട്ടിൽനിന്നുവരെ ഐഎസിൽ പോയവവരും ബോംബ് പൊട്ടി മരിച്ചവരും ഉണ്ട്. ഈ മൗലികവാദ നെറ്റ് വർക്കിന് ഇത് നന്നായി മുതലെടുക്കാൻ സാധിക്കും. നിങ്ങളെ ഒരു രണ്ടാം തരം പൗരന്മാരായിട്ടാണ് രാജ്യം കാണാൻ പോകുന്നത്. അതിനാൽ നിങ്ങൾ ഞങ്ങളുടെ ആശയത്തിൽ വിശ്വസിക്കണം. രാജ്യത്തിനെതിരെ പോരാടണം, എന്ന ആശയം വേരുപിടിക്കാൻ ഇത്് ഇടയാക്കും.

ഇത്തരം ചില സമരങ്ങളിൽ ഭരണഘടനയല്ല, മത ഗ്രന്ഥങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. അതിഭീകരമായ മത ധ്രുവീകരണത്തിനല്ലേ ഇതൊക്കെ വഴി മരുന്നിടുന്നത്. നമ്മുടെ നാട്ടിലെ വലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പോലും മുദ്രാവാക്യം വിളിക്കുന്നത് മതത്തിന്റെ പേരിൽ ആണെന്നത് ഒരു ദുസ്സൂചനയാണ്. ഇത് ശരിക്കും ആർക്കാണ് ഗുണം ചെയ്യുക എന്നോർക്കണം. ഒരു മതവിഭാഗത്തെ ഒഴിവാക്കിയെന്നരീതിയിലുള്ള തെറ്റായ പ്രചാരണം തീവ്രാവാദത്തിനാണ് വഴിമരുന്നിടുക.

അതിനാൽ സത്യം തിരിച്ചറിയാൻ എല്ലാവരും തയ്യാറാവണം. നിലവിൽ സിഎഎ നിയമംകൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല.

ചോദ്യം: ഇനി പൗരത്വഭേദഗതി നിയമം കൊണ്ട് ആർക്കെങ്കിലും ഭാവിയിൽ എന്തെങ്കിലും ദോഷം ഉണ്ടായാൽ താങ്കൾ സമരത്തിന് ഇറങ്ങുമോ?

തീർച്ചയായും. നിലവിലുള്ള ഒരു പൗരനും ഇതുകൊണ്ട് യാതൊരു പ്രശനവുമില്ല. മറിച്ച് ഒരു കാലം വന്നാൽ അന്ന് ഞാനും പ്രക്ഷോഭത്തിന് ഒപ്പമുണ്ടാവും. നിലവിൽ കുപ്രചാരണങ്ങൾ മാത്രമാണ് ഇതിലെ പ്രശ്നം.

(അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP