Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും

എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും

എം മനോജ് കുമാർ

കാസർഗോഡ്: അദ്ധ്യാപികയായിരുന്ന രൂപശ്രീയെ സഹാധ്യാപകൻ ചതിയിൽപ്പെടുത്തി കൊല്ലുകയായിരുന്നുവെന്ന നിഗമനത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. സാമ്പത്തിക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഹരിക്കാൻ എന്ന പേരിൽ രൂപശ്രീയെ വിളിച്ചു വരുത്തിയ ശേഷമാണ് സഹാധ്യാപകനായ വെങ്കിട്ട രമണ കാരന്തര രൂപശ്രീയെ വധിച്ചത്. കൊല്ലുന്നതിനു മുൻപ് രൂപശ്രീ ബലാത്സംഗത്തിനു ഇരയായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരമായ രീതിയിലാണ് രൂപശ്രീ കൊലചെയ്യപ്പെട്ടത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൃതദേഹം പെർവാഡ് കടപ്പുറത്ത് കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നു. തലമുടിയും പൂർണമായി നഷ്ടമായ അവസ്ഥയിലായിരുന്നു. മുപ്പത്തിയാറു മണിക്കൂറുകൾ മൃതദേഹം കടലിൽ കിടന്നാൽ മൃതദേഹത്തിനു സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.

വസ്ത്രങ്ങൾ ഇല്ലാത്തതും മുടി പൂർണമായി ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് മരണം കൊലപാതകം എന്ന നിഗമനത്തിൽ ബന്ധുക്കൾ ഉറച്ചു നിന്നത്. വെങ്കിട്ടരമണ സൈക്കോ പാത്ത് ആയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതി സൈക്കോ പാത്ത് ആണോ എന്ന സംശയം ഉയർന്ന പശ്ചാത്തലത്തിലാണിത്. സൈക്കോപാത്തായ ഒരാൾക്ക് മാത്രം ചെയ്യാവുന്ന അവസ്ഥയിലാണോ രൂപശ്രീ കൊലചെയ്യപ്പെട്ടത് എന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. തല ബക്കറ്റിൽ മുക്കിയാണ് രൂപശ്രീയെ കൊന്നത് എന്ന് വ്യക്തമായിട്ടുണ്ട്. മുടി ഇവർ വടിച്ചുമാറ്റി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രൂപശ്രീയോട് വെങ്കിട്ടരമണയ്ക്ക് ഉള്ള പക മുഴുവൻ തീർത്താണോ രൂപശ്രീയെ കൊന്നതും എന്നും അന്വേഷിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മറുനാടനോട് വെളിപ്പെടുത്തിയത്. കൊലയ്ക്ക് മുൻപേ രൂപശ്രീ ബലാത്സംഗം ചെയ്യപ്പെട്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആധാരമാക്കും.

സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട കൊലപാതകമെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലുള്ള സഹ അദ്ധ്യാപകനെ കൂടുതൽ ചോദ്യം ചെയ്യലിന് പൊലീസ് വിധേയമാക്കിത്തുടങ്ങി. രൂപശ്രീയുടെ മൃതദേഹം കടത്താൻ ഉപയോഗിച്ച വെളുത്ത സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രൂപശ്രീയെ ബക്കറ്റിൽ മുക്കി കൊന്ന ശേഷം മൃതദേഹം കടലിൽ തള്ളി എന്ന് അന്വേഷണ സംഘത്തോട് പ്രതികൾ സമ്മതിച്ചതായാണ് സൂചന. സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ വെങ്കിട്ട രമണ കാരന്തരയും കൊലപാതകത്തിനു ഇയാളെ സഹായിച്ച ഓട്ടോഡ്രൈവർ നിരജ്ഞനുമാണ് ഇപ്പോൾ കാസർകോട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിനു വെങ്കിട്ടരമണയെ സഹായിച്ചു എന്നതിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് രൂപശ്രീയുടെ മരണത്തിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായി എന്നാണ് സൂചന. രൂപശ്രീയെ മുന്നിൽ നിർത്തി അദ്ധ്യാപകൻ ലോൺ എടുത്തിരുന്നു. ജാമ്യമായി രൂപശ്രീയുടെ ശമ്പള സർട്ടിഫിക്കറ്റ് ആണ് നൽകിയിരുന്നത്. ലോൺ അടവിൽ പ്രശ്‌നങ്ങൾ വന്നപ്പോൾ അത് രൂപശ്രീയുടെ അക്കൗണ്ടിൽ നിന്നാണ് പോയത്. ഇത് ഇവർ തമ്മിൽ തർക്കത്തിന് വഴിവെച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വെങ്കിട്ടരമണയുമായി അടുപ്പമുണ്ടാക്കിയ രൂപശ്രീയ്ക്ക് മറ്റുള്ളവരുമായി അടുപ്പമുണ്ടായിരുന്നു. ഇത് വെങ്കിട്ടരമണ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് കൊലപാതകത്തിനു പിന്നിൽ എന്ന് തന്നെയാണ് വിരൽ ചൂണ്ടൽ വരുന്നത്.

രൂപശ്രീയെ വീട്ടിൽ വിളിച്ചു വരുത്തി വെള്ളത്തിൽ മുക്കി കൊന്ന ശേഷം വെങ്കിട്ട രമണയും സഹായിയും മൃതദേഹം കടലിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനു വെങ്കിട്ടരമണയുടെ കാർ ആണ് ഉപയോഗിച്ചത്. ഈ കാറിൽ രൂപശ്രീയുടെ തലമുടിയും മറ്റും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണം കൊലപാതകം എന്ന രീതിയിലേക്ക് അന്വേഷണം മാറിയത്. മൃതദേഹം കാറിൽ കയറ്റിയശേഷം കാറിൽ കുറെ കറങ്ങിയശേഷമാണ് മൃതദേഹം കടലിൽ ഉപേക്ഷിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ കാണാതായ രൂപശ്രീയെ പിന്നീട് മരിച്ച നിലയിൽ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്ത് കാണുകയായിരുന്നു. അഴുകി വികൃതമായ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ആദ്യം മുതൽ ഇതുകൊലപാതകമാണെന്ന് ഞങ്ങൾ സംശയിച്ചിരുന്നു. പ്രതികളെ പൊലീസ് പിടികൂടിയതോടെ ഞങ്ങൾ പറഞ്ഞത് ശരിയെന്നു തെളിയുകയാണ്. രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുണ്ട് എന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഒരു ഭയാശങ്കയും രൂപശ്രീ പ്രകടിപ്പിച്ചിരുന്നില്ല. അങ്ങിനെയുള്ള ഒരു സ്വാഭാവമായിരുന്നില്ല ഭാര്യയുടേത്. പക്ഷെ സ്വന്തം അനിയത്തിയോടും മകനോടും ഞാൻ മരിച്ചാൽ ഈ അദ്ധ്യാപകനാണ് ഉത്തരവാദിയെന്നു പറഞ്ഞിരുന്നു. പക്ഷെ എന്താണ് അതിനു പിന്നിൽ എന്ന് പറഞ്ഞിരുന്നില്ല. പിറകെ വന്നു ശല്യപ്പെടുത്തുന്നു എന്നാണ് പറഞ്ഞത്. പക്ഷെ മരണം ഒന്നും പ്രതീക്ഷിച്ചതല്ല-ചന്ദ്രശേഖരൻ പറയുന്നു.

രൂപശ്രീയുടെ മരണം ആത്മഹത്യ എന്ന് പൊലീസ് പറയുമ്പോൾ കൊലപാതകമെന്ന ഉറച്ച നിഗമനത്തിൽ ഉറച്ച് നിൽക്കുകയിരുന്നു ബന്ധുക്കളും നാട്ടുകാരും. അദ്ധ്യാപികയുടെ കാണാതെ പോയ രണ്ടു മൊബൈൽ ഫോണുകളിൽ ഒന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ആരോ പിന്നെ മൊബൈൽ ജനൽപ്പടിയിൽ കൊണ്ട് വെച്ചതാണ് എന്നാണ് ബന്ധുക്കൾ മറുനാടനോട് വ്യക്തമാക്കിയത്. അദ്ധ്യാപിക ഉപയോഗിച്ച മറ്റൊരു ഫോൺ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ആ ഫോണിനു വേണ്ടി പൊലീസ് അന്വേഷണം തുടരുന്നുണ്ട്. സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടപ്പോൾ മൊബൈൽ റേഞ്ച് കാണിക്കുന്നത് ബെരിക്കെയിലായിരുന്നു. വലിയ ദൂരം ബെരിക്കെയും ദുർഗിപ്പള്ളിയും തമ്മിലുണ്ട്. ദുർഗിപ്പള്ളിയിൽ സ്‌കൂട്ടർ വെച്ചപ്പോൾ എങ്ങിനെ മൊബൈൽ ഫോൺ റേഞ്ച് ബെരിക്കെയിൽ കാണിക്കുന്നു എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന പല ചോദ്യങ്ങളിൽ ഒന്ന്. ദുർഗിപ്പള്ളിയിൽ നിന്ന് ഏഴു കിലോമീറ്ററാണ് കടലിലേക്ക് ഉള്ളത്. സ്‌കൂട്ടർ വെച്ച ശേഷം ഈ ഏഴു കിലോമീറ്റർ ദൂരം രൂപശ്രീ നടന്നുപോയോ എന്നാണ് ബന്ധുക്കൾ ചോദിച്ചത്. ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിൽ ആവശ്യത്തിന് പെട്രോൾ ഉണ്ടായിരുന്നതുമാണ്. മറ്റാരുടെയെങ്കിലും കാറിൽ അദ്ധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തുവെന്ന സംശയമുണ്ട്. ബന്ധുക്കളുടെ സംശയം ശരിയായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്.

ഇപ്പോൾ പൊലീസ് കാര്യമായി എടുത്ത മൊഴികളിൽ ഒന്ന് രൂപശ്രീയുടെ മകൾ പറഞ്ഞ മൊഴിയാണ്. സ്‌കൂളിൽ ഫീസ് അടയ്ക്കാൻ വേണ്ടിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അമ്മ വന്നത്. സ്‌കൂളിൽ ഫീസ് അടച്ച് താനുമായി സംസാരിക്കുമ്പോൾ അമ്മയ്ക്ക് ഒരു ഫോൺ വന്നു. ഇതോടെ അമ്മയുടെ മുഖം മാറി. മുഖത്ത് ഭയപ്പാടും സംഭ്രമവും വന്നു നിറഞ്ഞു. മോളെ ഫീസടച്ചിട്ടുണ്ട് എന്ന് പറഞ്ഞു ധൃതി പിടിച്ച് അമ്മ പുറത്തേക്ക് പോയി. ഇതാണ് മകൾ പറഞ്ഞത്. ഭൂകമ്പം നിറഞ്ഞ, അവസാനമായി രൂപശ്രീയെ പരിഭ്രമിപ്പിച്ച ആ അവസാന ഫോൺ കോളിൽ എന്താണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘവും മാറിയിട്ടുണ്ട്. പതിവ് അന്വേഷണം ഈ കേസിൽ മതിയാകില്ല എന്ന നിഗമനത്തിൽ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ.സതീഷ്‌കുമാർ, മഞ്ചേശ്വരം അഡീഷനൽ എസ്‌ഐ പി.ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

രൂപശ്രീയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളിയിലാണ് കണ്ടത്. മൊബൈൽ റേഞ്ച് അവസാനം കാണുന്ന ബെരിക്കെയിലും. ഇവിടൊന്നും രൂപശ്രീയ്ക്ക് പോകേണ്ട ആവശ്യമില്ല. എന്തുകൊണ്ട് രൂപശ്രീയുടെ സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ കാണപ്പെട്ടു. മൊബൈൽ റേഞ്ച് എന്തുകൊണ്ട് ബെരിക്കെ കാണിച്ചു. രൂപശ്രീയുടെ കൊലപാതകം എന്ന് ബന്ധുക്കൾ വാദം നിരത്തി ആരോപിക്കുമ്പോഴും ഈ വസ്തുതകൾ അന്വേഷിക്കണം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ സംഘവും. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചതുകൊലപാതകം നടത്തിയ സഹ അദ്ധ്യാപകനായിരുന്നു. ഈ അദ്ധ്യാപകനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂറോളമാണ് അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തത്. അദ്ധ്യാപകനും രൂപശ്രീയും തമ്മിലുള്ള അടുപ്പം പൊലീസിനു വ്യക്തമായിട്ടുണ്ട്.

വളരെ ശക്തമായ ആരോപണങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികയുടെ കുടുംബം ഉയർത്തിയത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. മൃതദേഹത്തിൽ മുടി ഉണ്ടായിരുന്നുമില്ല. കടലിൽ രണ്ടു ദിവസം കിടന്നെങ്കിൽ തന്നെ വസ്ത്രത്തിന്റെ എന്തെങ്കിലും അംശങ്ങൾ ശരീരത്തിൽ കാണേണ്ടേ എന്നാണ് ബന്ധുക്കൾ പറഞ്ഞത്. കടലിൽ കിടന്നു മുടി അഴുകിപോയി എന്ന വാദത്തിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരെ അപായപ്പെടുത്തുന്നതിന്നിടയിൽ ആരെങ്കിലും വടിച്ച് കളഞ്ഞോ എന്ന കാര്യം പരിശോധിക്കണം എന്നാണ് കുടുംബം അന്ന് ആവശ്യപ്പെട്ടത്. അദ്ധ്യാപിക സഞ്ചരിച്ച സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിൽ ആദ്യം കാണപ്പെട്ടിരുന്നില്ല. പിന്നീടാണ് വണ്ടി അവിടെ പാർക്ക് ചെയ്ത നിലയിൽ കാണുന്നത്. സ്‌കൂട്ടർ പാർക്ക് ചെയ്ത ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണപ്പെട്ട ബെറിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് വണ്ടിയും മൊബൈൽ റേഞ്ചും ഈ സ്ഥലങ്ങളിൽ കാണപ്പെട്ടു എന്ന കാര്യം അന്വേഷിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ഘടകങ്ങളിൽ ഊന്നി തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു ഒടുവിലാണ് ഇപ്പോൾ വെങ്കിട്ട രമണ കാരന്തരയും ഓട്ടോഡ്രൈവർ നിരജ്ഞനും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP