Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീയേറ്ററുകളിൽ കാലന്റെ വിളയാട്ടം; മാസായി എത്തിയ മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു; താരാജാവിന്റെ തകർപ്പൻ രംഗങ്ങളും ഗോപി സുന്ദറിന്റെ ബിജിഎമ്മും കൂടി ആയപ്പോൾ സിനിമ പക്കാ മാസ്; വലിയ കഥ പറയാൻ ഇല്ലെങ്കിലും ഇതൊരു മാസ് മസാല മൂവി തന്നെ; പക്ഷേ ഒരു ക്ലാസ് മൂവി പ്രതീക്ഷിച്ച് എത്തുന്നവർ നിരാശരാവും; മോഹൽലാലിന്റെ ബിഗ് ബ്രദറിന് കഴിയാത്ത രീതിയിൽ ഓളം തീർത്ത് പുതിയ മമ്മൂട്ടി ചിത്രം; ഷൈലോക്കിന് പിശുക്കില്ലാതെ ടിക്കറ്റ് എടുക്കാം

തീയേറ്ററുകളിൽ കാലന്റെ വിളയാട്ടം; മാസായി എത്തിയ മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു; താരാജാവിന്റെ തകർപ്പൻ രംഗങ്ങളും ഗോപി സുന്ദറിന്റെ ബിജിഎമ്മും കൂടി ആയപ്പോൾ സിനിമ പക്കാ മാസ്; വലിയ കഥ പറയാൻ ഇല്ലെങ്കിലും ഇതൊരു മാസ് മസാല മൂവി തന്നെ; പക്ഷേ ഒരു ക്ലാസ് മൂവി പ്രതീക്ഷിച്ച് എത്തുന്നവർ നിരാശരാവും; മോഹൽലാലിന്റെ ബിഗ് ബ്രദറിന് കഴിയാത്ത രീതിയിൽ ഓളം തീർത്ത് പുതിയ മമ്മൂട്ടി ചിത്രം; ഷൈലോക്കിന് പിശുക്കില്ലാതെ ടിക്കറ്റ് എടുക്കാം

പി എസ് സുവർണ്ണ

തീയേറ്ററുകളിൽ ഇന്ന് കാലന്റെ വിളയാട്ടമായിരുന്നു. ഷൈലേക്ക് എന്ന വട്ടി പലിശക്കാരനായിയെത്തിയ മമ്മൂട്ടി മാസ് രംഗങ്ങളിലൂടെ ആരാധകരെ ഇളക്കി മറിച്ചു. വലിയ കാമ്പുള്ള കഥയല്ല സിനിമയ്‌ക്കെങ്കിൽ പോലും മാസ് രംഗങ്ങൾ കൊണ്ടും ചിത്രത്തിലെ ബിജിഎം കൊണ്ടും നല്ല രീതിയിൽ ക്യാമറ കൈകാര്യം ചെയ്തതുകൊണ്ടും സിനിമയ്ക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഓരോ ആഴ്ച വ്യത്യാസത്തിലാണ് മലയാളത്തിലെ താരരാജാക്കന്മാരുടെ സിനിമകൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മോഹൻലാൽ ചിത്രമായ ബിഗ്ബ്രദറും, ഈ ആഴ്ച ഇക്കയുടെ ഷൈലോക്കുമാണ് എത്തിയത്. എന്നാൽ തിയേറ്ററുകളിൽ വലിയ തിരക്ക് സൃഷ്ടിച്ച് എത്തിയ ബിഗ്ബ്രദറിന് ഉണ്ടാക്കാൻ കഴിയാതിരുന്ന ഓളം വലിയ റഷ് ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രമായ ഷൈലോക്കിന് ഉണ്ടാക്കാൻ സാധിച്ചു. അനീഷ് ഹമീദും, ബിബിൻ മോഹനും ചേർന്ന് കഥയൊരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ഗുഡ്വിൽ എന്റെർടെയിന്മെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബൈജു സന്തോഷ്, ഹരീഷ് കണാരൻ ,സിദ്ദിഖ്, കലാഭവൻ ഷാജോൺ, രാജ് കിരൺ, മീന, ബിബിൻ ജോർജ്, ജോൺ വിജയ്, ഹരീഷ് പേരടി, അർത്ഥന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെല്ലാം അവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ സിദ്ദീഖും കലാഭവൻ ഷാജോണും ചിത്രത്തെ മുഷിപ്പിക്കാതെ കൊണ്ടുപോയി. ഇക്കയുടെ സന്തതസഹചാരിയായി നടക്കുന്ന ബൈജു സന്തോഷിന്റെയും ഹരീഷ് കണാരന്റെയും കഥാപാത്രങ്ങളും ചിത്രത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളാണ്.

ടൈറ്റിലിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന കഥാപാത്രത്തെ തന്നെയാണ് ഇക്കയ്ക്ക് ഷൈലോക്കിലൂടെ കിട്ടിയിരിക്കുന്നത്. ഷൈലോക്ക് എന്ന ബോസായിട്ടാണ് താരം സിനിമയിൽ എത്തുന്നത്. ഇതുവരെയും ഇക്ക ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അല്ലെങ്കിൽ ഇക്ക ഇതുവരെ പ്രേക്ഷകർക്ക് നൽകിയിട്ടുള്ള രീതിയലല്ല ഇത്തവണ പ്രേക്ഷകർക്ക് സിനിമ സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി തനി മാസും സെക്കന്റ് ഹാഫ് കുറച്ച് സെന്റിമെന്റെൽ ടച്ച് ഉള്ളതുമാണ്. ആദ്യ ഹാഫ് ആരാധകർക്ക് ആർപ്പ് വിളിക്കുവാനും അർമാദിക്കാനും വകയുള്ളതാണെന്ന് ചുരുക്കം. സിനിമയിൽ ഇക്ക തനി വില്ലനാണ്. ഒരു കണ്ണീച്ചോരയും ഇല്ലാത്ത വട്ടിപ്പലിശക്കാരൻ. അതുകൊണ്ട് തന്നെയാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ പലിശക്കാരനായ ഷൈലോക്ക് എന്ന പേരിനോട് ഇക്കയുടെ കഥാപാത്രം നീതി പുലർത്തിയെന്ന് മുൻകൂട്ടി തന്നെ പറഞ്ഞത്.

ഏറെ നാളത്തെ കാത്തിരിപ്പിനും സിനിമയുടെ ടീസറും മറ്റും ഉണ്ടാക്കിയ ഹൈപ്പിനും ശേഷം എത്തിയ ചിത്രം മോശമായില്ല എന്ന് പറയാം. പ്രേക്ഷകർ സിനിമയെ ഏറ്റെടുത്തു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിനിമ കഴിയും വരെ നിലനിന്ന ആരവം. ഇക്ക പ്രേമികൾക്ക് സിനിമ പെരുത്ത് അങ്ങോട് ബോധിച്ചു എന്നുള്ളതിന്റെ തെളിവാണ് പടം കാണുമ്പോഴും കണ്ടിറങ്ങുമ്പോഴുമുള്ള അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ കൈയടിച്ചാണ് ഇന്റെർവെല്ലിന് കാണികൾ പുറത്തിറങ്ങിയത്.

ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ സിനിമയുടെ തുടക്കം മുതൽ പറയണം. ഇക്കയെ പാർട്ട് പാർട്ടായും കൂളിങ് ഗ്ലാസ് ആയും ഗോപിസുന്ദറിന്റെ മാസ് ബിജിഎമ്മിനോടൊപ്പം സ്‌ക്രീനിൽ തെളിഞ്ഞ ടൈറ്റിലെഴുത്തുകൾ തന്നെ ഫാൻസിനിയടയിൽ ഉത്സവം സൃഷ്ടിക്കുന്നുണ്ട്. അതും കഴിഞ്ഞ് കുറച്ച് സീനുകൾക്ക് ശേഷമുള്ള ഇക്കയുടെ ഇൻട്രോയാണ് പിന്നീട് പ്രേക്ഷകർ ആർപ്പുവിളിച്ച് വരവേറ്റത്. പൊതുവേ ഒരു ലിമിറ്റ് വെച്ച് അഭിനയിക്കുന്ന ഇക്ക ഷൈലോക്കിൽ മനസ്സറിഞ്ഞ് അഭിനയിച്ചിരിക്കുകയാണ്. ഇതുവരെയും കാണാത്ത ഇക്കയെയാണ് ഇന്ന് പ്രേക്ഷകർ കണ്ടത്, അതായത് നമ്മൾ കാണാത്ത മാനറിസങ്ങളുമായിട്ട് ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നു താരത്തിന്റേത്. അത് അങ്ങോട് കേറി ഹിറ്റാവുകയും ചെയ്തു എന്ന് പറയാം. കാരണം ഈ പ്രായത്തിലും ഇങ്ങനെ അഭിനയിക്കുക എന്ന് പറയുമ്പോൾ അത് ചില്ലറ കാര്യമല്ലാലോ.

ഇനി സിനിമയെക്കുറിച്ച് പറയാനുള്ളത്. തമിഴ് സിനിമകളിലെ മാസ്റ്റർപീസ് മാസ് ഡയലോഗുകളിൽ ഒട്ടുമിക്കതും തന്നെ ഷൈലോക്കിൽ നമ്മുടെ ഇക്കയും പറയുന്നുണ്ട്. എത്ര വലിയ തമിഴ് താരങ്ങൾ പറയുന്ന ഡയലോഗുകളാണെങ്കിലും അത് നമ്മുടെ ഇക്ക പറയുമ്പോൾ വേറൊരു ഫീലാണല്ലോ.. ഡയലോഗുകൾ എല്ലാം തന്നെ കൈയടിയും വിസിലടിയും വാരിക്കൂട്ടി. ഫസ്റ്റ് ഹാഫും സിനിമയുടെ അവസാന ഭാഗവും ഒഴിച്ചാലുള്ള ഫ്‌ളാഷ് ബാക്ക് സീൻ എന്നാൽ ചിത്രത്തിന്റെ മാറ്റ് കുറച്ച് കുറയ്ക്കുന്നുണ്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തിയ മീനയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം. കൂടാതെ ഒരുമണിക്കൂർ ഫ്‌ളാഷ്ബാക്ക് കാണിച്ചതും ചെറിയ കല്ലുകടി സൃഷ്ടിച്ചു. എന്നാൽ സിനിമയുടെ അവസാന ഭാഗത്തിൽ വീണ്ടും ബോസ് എത്തിയതോടെ ചിത്രം വീണ്ടും മാസായി.

മമ്മൂട്ടി ആരാധകർക്ക് ആസ്വദിക്കാൻ പറ്റുന്ന അടിപൊളി മാസ് സിനിമ തന്നെയാണ് ഷൈലോക്ക് എന്ന് പറയാം. അതിൽ നൂറ് നൂറ് മാർക്ക് തന്നെയുമാണ് ഈ സിനിമ. ഫാൻസിനായുള്ള എല്ലാ എലമെന്റ്‌സും വാരിവിതറിയിട്ടുണ്ട്. അത്് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ക്യാമറ എഡിറ്റിങ്ങ് വശങ്ങൾ പെർഫെക്ടാണ്. പിന്നെ എടുത്ത് പറയേണ്ടത് സിനിമയിൽ ഉപയോഗിച്ച് ഇരിക്കുന്ന ബിജിഎമ്മിനെ കുറിച്ചാണ്. മാസ് രംഗങ്ങൾക്ക് ഒപ്പം കൊടുത്തിരിക്കുന്ന ഗോപി സുന്ദർ സ്റ്റൈൽ ബിജിഎമ്മുകൾ മാസ് രംഗങ്ങളുടെ ലെവൽ കൂട്ടി. ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് ചിത്രത്തിലെ ബാർ ഡാൻസും. അങ്ങനെ മൊത്തത്തിൽ ഒരു പക്കാ മാസ് എന്റൈർടെയിനറായ ചിത്രം ധൈര്യത്തോടെ തിയേറ്ററിൽ പോയി കാണാം. എന്നാൽ വേറെ ലെവലിൽ ഉള്ള ഇക്കയെ കാണാൻ ഇഷ്ടമുള്ളവർ ചിത്രം തിയേറ്ററിൽ തന്നെ പോയി കാണണം. എന്നാൽ വലിയ കഥ പ്രതീക്ഷിച്ച് പോവുന്നവർക്ക് ഇത് അത്ര ദഹിക്കണമെന്നും ഇല്ല. മാസ് മസാലകൾ ഇഷ്ടപ്പെടുന്നവർക്കും ഇക്ക ആരാധകർക്കുമാവും ചിത്രം കൂടുതൽ ഇഷ്ടപ്പെടുക എന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഒന്ന് എടുത്ത് പറയാം. മാസ് സിനിമയായിരിക്കും ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. ആ വാക്ക് ശരിയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇക്കയുടെ ഷൈലോക്ക്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP