Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് മോദിയുടെ പൊള്ളയായ തിരഞ്ഞെടുപ്പു വാഗ്ദാനം മാറ്റം; സാമ്പത്തിക വളർച്ച പടവലങ്ങാ പോലെ ആയതോടെ ആദായനികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ക്രിമിനൽ കുറ്റങ്ങൾ അല്ലാത്താകാൻ ഒരുങ്ങി കേന്ദ്രസർക്കാർ; വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് നിർമലാ സീതാരാമൻ; കള്ളപ്പണക്കാർക്ക് ഒശാന പാടുന്ന നടപടിയെന്ന ആക്ഷേപം ശക്തം

സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് മോദിയുടെ പൊള്ളയായ തിരഞ്ഞെടുപ്പു വാഗ്ദാനം മാറ്റം; സാമ്പത്തിക വളർച്ച പടവലങ്ങാ പോലെ ആയതോടെ ആദായനികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ക്രിമിനൽ കുറ്റങ്ങൾ അല്ലാത്താകാൻ ഒരുങ്ങി കേന്ദ്രസർക്കാർ; വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് നിർമലാ സീതാരാമൻ; കള്ളപ്പണക്കാർക്ക് ഒശാന പാടുന്ന നടപടിയെന്ന ആക്ഷേപം ശക്തം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ രണ്ട് തവണ തുടർച്ചയായി അധികാരത്തിൽ എത്തുമ്പോഴും ആവർത്തിച്ചു പറഞ്ഞിരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമാണ് സ്വിസ് ബാങ്കിൽ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നും അത്തരക്കാരുടെ പേരു വിവരങ്ങൾ പുറത്തുവിടുമെന്നുമുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പിലെ പൊള്ളയായ വാഗ്ദാനത്തിന് അപ്പുറത്തേക്ക് ഒന്നും നടന്നില്ല. കള്ളപ്പണക്കാരെ പൊക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു നടത്തിയ നോട്ടു നിരോധനവും വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലു തന്നെ തകർത്തു. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ മറ്റു മാർഗ്ഗങ്ങളില്ലാതെ കള്ളപ്പണക്കാർക്ക് സഹായകമാകുന്ന നടപടികളിലേക്കാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പോകുന്നത്.

തെരഞ്ഞെടുപ്പു വേളയിൽ പറഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവ കേന്ദ്രസർക്കാർ പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ്. കള്ളപ്പണം വെളുപ്പിക്കലും ആദായ നികുതി വെട്ടിപ്പും ഇതോടെ ക്രിമിനൽ കുറ്റമല്ലാതായി മാറും. രാജ്യത്ത് വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ അഞ്ച് ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

കോർപ്പറേറ്റ് നിയമ ഭേദഗതികൾ, നികുതി തർക്ക പരിഹാരങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇതെന്നാണ് നിർമ്മല സീതാരാമന്റെ അവകാശവാദം. ചെന്നൈയിൽ നടന്ന നാനി പൽകിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് മന്ത്രിയുടെ നിർണായക പ്രസ്താവന ഉണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചകൾ ക്രിമിനൽ കുറ്റമല്ലാതാക്കാൻ കമ്പനി നിയമത്തിൽ മാറ്റങ്ങൾ വരും. എന്നാൽ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഏകദേശം 46 നിയമ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് അവ എടുത്തുകളയുകയോ അല്ലെങ്കിൽ അവ ക്രിമിനൽ കുറ്റമല്ലാതാക്കുകയോ ചെയ്യും. അതല്ലെങ്കിൽ പിഴ ഈടാക്കാൻ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും അവർ പറഞ്ഞു. കമ്പനി നിയമങ്ങൾക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും ഇത്തരത്തിൽ ഭേദഗതി ചെയ്യുമെന്നും അവർ പറഞ്ഞു.

വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സർക്കാരല്ല രാജ്യത്തുള്ളതെന്ന് നിർമലാ സീതാരാമൻ പറയുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് മന്ത്രിയുടെ പ്രസ്താവനകളെന്നതാണ് ശ്രദ്ധേയം. ഈ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിലും ആവർത്തിക്കുമോയെന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്.

ഇത്തരമൊരു നടപടികളിലേക്ക് കടക്കാൻ നിർമ്മല സീതാരാമനെ പ്രേരിപ്പിച്ച ഘടകം സാമ്പത്തിക വളർച്ചയിലെ ഇടിവ് തന്നെയാണ്. ധനമന്ത്രി നിർമല സീതാരാമൻ 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപിക്കാൻ പത്തുദിവസം മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) വ്യക്തമാക്കിയിരുന്നു. നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം 4.8 ശതമാനമായി ഐ,,എം.എഫ്. വെട്ടിക്കുറച്ചു. ഒക്ടോബറിലെ വിലയിരുത്തലനുസരിച്ച് വരും നടപ്പുനാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച 6.1 ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫ്. കണക്കുകൂട്ടിയത്.

ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിക്കുമുന്നോടിയായി ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള റിപ്പോർട്ട് അവസരണത്തിലാണ് ഇന്ത്യൻ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഐ.എം.എഫിന്റെ മുഖ്യ സ്ാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥിന്റെ നിരീക്ഷണം. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളർച്ചാ നിരക്കിനെ ബാധിക്കുമെന്ന് അവർ പറഞ്ഞു. ഇന്ത്യയിലേയും മറ്റു വളർന്ന് വരുന്ന വിപണികളിലേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വളർച്ചാ അനുമാനം വെട്ടിക്കുറക്കാൻ കാരണമായത്. അതേ സമയം ചൈന-യുഎസ് വ്യാപാര തർക്കം അവസാനിച്ചത് പ്രതീക്ഷ നൽകുന്നുമുണ്ട്.

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളർച്ചാ നിരക്കിനേയും ബാധിക്കും. 130 ബേസിസ് പോയിന്റ് താഴ്‌ത്തിയാണ് രാജ്യത്തിന്റെ വളർച്ച നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ചാ നിരക്ക്. ഇന്ത്യയിലെ വളർച്ച കുത്തനെ ഇടിഞ്ഞതായി ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിത ധനകാര്യ മേഖലയിലെ സമ്മർദ്ദവും ഗ്രാമീണ വരുമാന വളർച്ചയുടെ മുരടിപ്പും ഇതിന് കാരണമായതായി അവർ വ്യക്തമാക്കി.

ആഗോള വളർച്ച 2019 ലുണ്ടായിരുന്ന 2.9 ശതമാനത്തിൽനിന്ന് 2020-ൽ 3.3 ശതമാനത്തിലേക്കും 2021-ൽ 3.4 ശതമാനത്തിലേക്കും എത്തും. 2019,2020, വർഷങ്ങളിൽ 0.1 ശതമാനവും 2021-ൽ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേർത്തു.

പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകൾ നിർബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പുതിയ വിലയിരുത്തൽ അനുസരിച്ച് 2020-ൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5.8 ശതമാനമായിരിക്കും. മുൻ അനുമാനത്തെക്കാൾ 1.2 ശതമാനം കുറവ്. സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണം പ്രതിഫലിച്ചുതുടങ്ങുക 2021 മുതൽക്കാകും. 2021-ൽ വളർച്ചാനിരക്ക് 6.5 ശതമാനത്തിലേക്കുയരും. എന്നാലിതും മുൻ പ്രവചനതത്തെക്കാൾ 0.9 ശതമാനം കുറവാണ്. ചൈനയാകട്ടെ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടതിന്റെ ഗുണഫലം അനുഭവിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP