Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ പാടിയ പാട്ടാണെന്ന് പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു എന്നാണല്ലോ ഞാൻ അർഥമാക്കുന്നത്; ഞാൻ പാടി എന്നല്ല അർഥമാക്കിയത്; ഞാൻ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്; കാരണം ഞാൻ ഒരു പാട്ടുകാരനല്ല; അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതിൽ, അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിന് സോറി പറയുന്നു'; 'മാതളത്തേനുണ്ണാൻ' പാട്ട് വിവാദത്തിൽ വി.ടി മുരളിയോട് ക്ഷമ പറഞ്ഞ് മോഹൻലാൽ

മറുനാടൻ ഡെസ്‌ക്‌

'മാതളത്തേനുണ്ണാൻ' എന്ന പാട്ടിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ക്ഷമ ചോദിച്ച് മോഹൻലാൽ. താൻ പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വേദിയിൽ വെച്ച് 'ഉയരും ഞാൻ നാടാകെ' എന്ന ചിത്രത്തിലെ ഗാനം നടൻ ധർമജൻ ആലപിച്ചപ്പോൾ 'ഇത് എന്റെ ചിത്രത്തിലെ, ഞാൻ പാടിയ പാട്ടാണ്' എന്നായിരുന്നു താരം പറഞ്ഞത്. തുടർന്ന് ഗാനം ചിത്രത്തിന് വേണ്ടി ആലപിച്ച ഗായകൻ വിടി മുരളി മോഹൻലാലിന് എതിരായി രംഗത്തു വന്നിരുന്നു. ഈ വിവാദത്തിനാണ് മോഹൻലാൽ ഇപ്പോൾ ക്ഷമ പറഞ്ഞത്.

മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ:-

കഴിഞ്ഞ ആഴ്ചയിൽ ഞാൻ ഒരാളോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു എന്നാണല്ലോ ഞാൻ അർഥമാക്കുന്നത്. അത് 38 വർഷം മുൻപുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേർ അത് തെറ്റിദ്ധരിച്ചു, ഞാൻ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാൻ അങ്ങനെയല്ല അർഥമാക്കിയത്. ഞാൻ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാൻ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതിൽ, അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിന് സോറി പറയുന്നു.

ബിഗ്ബോസ് ഷോയിക്കിടയിൽ അത് താനാണ് പാടിയതെന്ന് മോഹൻലാൽ അവകാശപ്പെടുകായിരുന്നു.എന്നാൽ പരിപാടിയിൽ മോഹൻലാലിന്റെ അവകാശവാദം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാട്ട് യഛാർത്ഥത്തിൽ പാടിയ വി.ടി മുരളിയെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഗാനം ആലപിച്ച വി.ടി മുരളി രംഗത്തെത്തുകയായിരുന്നു. മോഹൻലാലിന്റെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ചറിയിച്ചതെന്ന് വി.ടി. മുരളി പറഞ്ഞത്. ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പരിപാടിയുടെ പുനഃസംപ്രേഷണം കണ്ടെന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു വാരരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പാട്ടുകാരനും മകളും ഫേസ്‌ബുക്ക് പോസ്റ്റുമായിരംഗത്തെത്തിയിരുന്നു.

താങ്ക്യു മോഹൻലാൽ സാർ ഇത്രയും കാലം വിചാരിച്ചത് ഇത് എന്റെ അച്ഛൻ പാടിയ പാട്ടാണെന്നാണ് ഇത് താങ്കൾ പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പരിഹാസത്തോടെ അദ്ദേഹത്തിന്റെ മകൾ കുറിക്കുന്നു.പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഉയരും ഞാൻ നാടാകെ'. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മാതളത്തേനുണ്ണാൻ...'എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ചതാണ്. 'ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം...' വി.ടി. മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്.എന്നാൽ മോഹഹൻലാലിനെതിരെ പോസ്റ്റിട്ടതിന് സമൂഹ മാധ്യമങ്ങളിൽ വിഷയം ചർച്ച ചെയ്യപ്പെടുകയും വിടി മുരളിക്കെതിരെ സൈബർ അറ്റാക്ക് നടക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് താരത്തിന്റെ ക്ഷമാപണം.

വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ്:'-

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുനഃ സംപ്രേഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദുഃഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായതുകൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.

' മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ '.

മോഹൻലാൽ..' ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധർമജൻ..' ഇല്ല'

മോഹൻലാൽ..' ഇത് ഞാൻ പാടിയ പാട്ടാണ്'

( സദസ്സിൽ കൈയടി )

മോഹൻലാൽ..
'ചന്ദ്രകുമാർ സംവിധാനം ചെയ്ത ''ഉയരും ഞാൻ നാടാകെ ' എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്'

തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാൽക്കഷണം.
-----------------------
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP