Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15000 രൂപ ഫീസിൽ മകന്റെ പഠനം വഴിമുട്ടിയപ്പോൾ അച്ഛൻ ശരണം തേടിയത് സബ് കളക്ടറുടെ മുന്നിൽ; തിരുവനന്തപുരത്തുകാരന് സിവിൽ സർവ്വീസ് സ്വപ്നം മുമ്പോട്ട് കൊണ്ടു പോകാൻ വേണ്ടിയിരുന്നത് 6000 രൂപ; മിടുമിടുക്കന്മാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സഹായ അഭ്യർത്ഥന പോസ്റ്റിട്ടത് ചുരുക്കം വാക്കുകളിൽ; തിരിച്ച് കിട്ടിയത് ആവോളം സ്‌നേഹവും; ദേവികുളത്തെ ചൂടു പിടിച്ച ഓട്ടത്തിനിടെയിലും 'നിസ്സാരമായി' പ്രശ്‌നം പരിഹരിച്ച് പ്രേംകൃഷ്ണൻ ഐഎഎസ്; മൂന്നാറിലെ 'സബ് കളക്ടർ ബ്രോ' സ്‌നേഹം വിതറുമ്പോൾ

15000 രൂപ ഫീസിൽ മകന്റെ പഠനം വഴിമുട്ടിയപ്പോൾ അച്ഛൻ ശരണം തേടിയത് സബ് കളക്ടറുടെ മുന്നിൽ; തിരുവനന്തപുരത്തുകാരന് സിവിൽ സർവ്വീസ് സ്വപ്നം മുമ്പോട്ട് കൊണ്ടു പോകാൻ വേണ്ടിയിരുന്നത് 6000 രൂപ; മിടുമിടുക്കന്മാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സഹായ അഭ്യർത്ഥന പോസ്റ്റിട്ടത് ചുരുക്കം വാക്കുകളിൽ; തിരിച്ച് കിട്ടിയത് ആവോളം സ്‌നേഹവും; ദേവികുളത്തെ ചൂടു പിടിച്ച ഓട്ടത്തിനിടെയിലും 'നിസ്സാരമായി' പ്രശ്‌നം പരിഹരിച്ച് പ്രേംകൃഷ്ണൻ ഐഎഎസ്; മൂന്നാറിലെ 'സബ് കളക്ടർ ബ്രോ' സ്‌നേഹം വിതറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: കേരളത്തിലെ ഏറ്റവും ജോലി തിരിക്കുള്ള കസേരയാണ് ദേവികുളം സബ്കളക്ടറുടേത്. കൈയേറ്റ മാഫിയയുടെ ഇടപെടൽ കാരണം ആരും വന്നാലും അധികം നാൾ ഇരിക്കാനാകില്ല. മൂന്നാറിൽ വീണ്ടും കൈയറ്റം ഒഴിപ്പിക്കലിലേക്ക് കാര്യങ്ങൾ പോകുന്നു. ഇതിനിടെയിൽ മറ്റൊന്നും ശ്രദ്ധിക്കാൻ പോലും ഇവിടുത്തെ സബ്കളക്ടർക്ക് കഴിയില്ല.

ഈ കസേരയിൽ ഇരുന്ന എല്ലാ സബ് കളക്ടർമാരും ഈ അടുത്ത കാലത്ത് ചർച്ചകളിലെത്തിയത് കൈയേറ്റ മാഫിയയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചാണ്. ഇപ്പോഴത്തെ കളക്ടറും കൈയേറ്റത്തെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ഇതിനിടെയാണ് വഴി മാറി മറ്റൊരു സഞ്ചാരം. സോഷ്യൽ മീഡിയയുടെ സഹായത്തോടെ തനിക്ക് ഔദ്യോഗികമായി ചെയ്യാൻ കഴിയാത്ത വിഷയത്തിൽ അശരണരുടെ കണ്ണൂനീർ തുടയ്ക്കൽ. അങ്ങനെ ദേവികുളം സബ് കളക്ടർ എസ്.പ്രേംകൃഷ്ണനും സോഷ്യൽ മീഡിയയിൽ മലയാളിയുടെ 'ബ്രോ' ആവുകയാണ്. ഐ എ എസുകാരനായ പ്രശാന്ത് ബ്രോ തുടങ്ങി എംഎൽഎ പ്രശാന്ത് ബ്രോ വരെ നീണ്ട പട്ടികയിലെ പുതിയ പ്രതീക്ഷയാണ് ദേവികുളം സബ്കളക്ടറും.

ദേവികുളത്തെ സബ് കളക്ടർ ബ്രോ ഫെയ്സ് ബുക്കിലൂടെ അഭ്യർത്ഥിച്ചു, ഒടുവിൽ സഹായം തേടിയെത്തിയ വിദ്യാർത്ഥികൾക്ക് സഹായ പ്രവാഹം. തന്നോട് പഠനാവശ്യത്തിന് സാമ്പത്തിക സഹായം തേടി വിദ്യാർത്ഥികൾ എത്തിയ വിവരം ഫെയ്‌സ് ബുക്കിൽ ഇട്ടത് വൈറലാകുകയായിരുന്നു. എൻജിനീയറിങ്ങിന് പഠിക്കുന്ന മൂന്നാർ സ്വദേശിയായ കുട്ടിയുടെ അച്ഛൻ നേരിട്ടെത്തിയാണ് ഫീസ് അടയ്ക്കാനായി 15,000 രൂപ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി സിവിൽ സർവീസ് കോച്ചിങ് ഫീസ് അടയ്ക്കാനായി 6,000 രൂപ ആവശ്യപ്പെട്ട് സബ് കളക്ടർക്ക് ഫോൺ ചെയ്തു.

രണ്ടുപേരുടെയും ആവശ്യങ്ങൾ വിവരിച്ച് സബ് കളക്ടർ തന്റെ ഫെയ്‌സ് ബുക്കിൽ പോസ്റ്റുചെയ്തു. ഇതോടെ നിരവധിയാളുകളാണ് സാമ്പത്തിക സഹായവാഗ്ദാനം സബ് കളക്ടറെ അറിയിച്ചത്. കുട്ടികൾ ആവശ്യപ്പെട്ട പണം സമാഹരിച്ചശേഷം എൻജിനീയറിങ് വിദ്യാർത്ഥിയുടെ അച്ഛനെ ആർ.ഡി.ഒ. ഓഫീസിൽ വിളിച്ചുവരുത്തിയും തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചും സബ് കളക്ടർ പണം കൈമാറി. പിന്നീട് സബ് കളക്ടർ സഹായം നൽകിയ എല്ലാവർക്കും നന്ദിയറിയിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു. നിങ്ങൾ എല്ലാവരും പൊളി ആണ് ബ്രോസ്, എല്ലാവരും കൂടി ഒത്തുചേർന്ന് ശ്രമിച്ചപ്പോൾ രണ്ടുവിദ്യാർത്ഥികളുടെ ഫീസ് നിസ്സാരമായി അടച്ചു. കുട്ടികളുടെ പേരിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സബ് കളക്ടർ ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു.

പരത്തി പറയാതെ കാര്യത്തിന്റെ ഗൗരവം മാത്രം അറിയിക്കുകയാണ് പ്രേംകൃഷ്ണൻ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത്. ചെറിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് രണ്ട് കുട്ടികൾ എന്ന സമീപിച്ചു. രണ്ടു പേർക്കും നല്ല ഭാവിയുണ്ടെന്ന് എനിക്ക് അറിയാം. സഹായിക്കാൻ ആഗ്രഹിക്കുന്നവർ എന്ന ബന്ധപ്പെടുക. ഇതായിരുന്നു ഡിസംബർ 31ന് കളക്ടർ ഇട്ട കുറിപ്പ്. അതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിൽ വിദ്യാർത്ഥികളുടെ പേരോ മറ്റു കാര്യങ്ങളോ കളക്ടർ കൊടുത്തതുമില്ല. കുട്ടികളുടെ വിവരങ്ങൾ പരമ രഹസ്യമാക്കി ഒരു നല്ല കാര്യം ചെയ്യൽ.

കളക്ടറെന്ന നിലയിൽ ഈ ചെറിയ തുക കൊടുക്കാൻ പോലും നൂലാമാലകൾ ഏറെയാണ്. ഇതാണ് തനിക്ക് ആവും വിധം പരിഹരിച്ചത്. നിസ്സാരം.. എന്നാണ് ഈ സഹായം നൽകൽ രീതിയെ സബ് കളക്ടർ വിശേഷിപ്പിക്കുന്നത്. കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും പറുദീസയാണ് ദേവികുളം താലൂക്ക്. നിയമത്തിന്റെ വഴിയേ നീങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി നീങ്ങുന്നവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തേക്ക് മാത്രം സബ് കലക്ടർ കസേരയിൽ ഇരിക്കാനാണ് ഇവിടെ എത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം. ദേവികുളത്തെ കൈയേറ്റങ്ങൾക്കും മറ്റ് നിയമലംഘനങ്ങൾക്കും എതിരെ നീങ്ങിയവരെല്ലാം തെറിച്ച അവസ്ഥയാണുള്ളത്. ഈ കസേരയിൽ അതിശക്തമായ നിലപാട് എടുത്ത് മുന്നേറുന്ന പ്രേംകൃഷ്ണൻ ഇതോടെ സമൂഹത്തിന് പുതിയ പ്രതീക്ഷയാവുകയാണ്.

സബ് കലക്ടർമാരെ വാഴിക്കാതെ താലൂക്കാണ് ദേവികുളം. 9 വർഷത്തിനിടെ ദേവികുളത്ത് 15 സബ് കലക്ടർമാരാണു വന്നു പോയത്. ഡോ. രേണു രാജിനെയാണ് ഒടുവിലായി മാറ്റിയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വർഷം തികയുന്നതിനു മുൻപാണു രേണു രാജിനെ മാറ്റിയതും. ഭൂമി കയ്യേറ്റങ്ങൾ വ്യാപകമായ ദേവികുളം മേഖലയിൽ കയ്യേറ്റക്കാർക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയിൽ ഇരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകില്ലെന്നുള്ളതാണു ദേവികുളത്തെ ചരിത്രം. സിപിഎമ്മുമായി ഇടയുന്നവർക്കാണു തിക്താനുഭവങ്ങൾ കൂടുതലും. പാർട്ടി ഓഫിസിന്റെ സ്ഥലം പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പോലും മാറ്റി. ഇടതു സർക്കാർ അധികാരമേറ്റ ശേഷം 3 വർഷത്തിനുള്ളിൽ 5 പേരെയാണു മാറ്റിയത്. സബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലംമാറ്റപ്പെട്ടവർ. മൂന്നാർ ടൗണിൽ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിൻ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചു പോലും കസേരയിൽ ഇരിക്കാൻ എൻടിഎൽ റെഡ്ഡിയെ അനുവദിച്ചില്ല.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം വെങ്കിട്ടരാമൻ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി. മന്ത്രി എം.എം. മണി, മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ദേവികുളത്തെ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ ശ്രീറാമിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു. ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ഹിയറിങ് നടത്തുന്നതിനായി നോട്ടിസ് അയച്ചതോടെയാണു ശ്രീറാമിനെ മാറ്റാൻ സിപിഎം നേതൃത്വത്തിൽ ശക്തമായ നീക്കം തുടങ്ങിയത്. ശ്രീരാമിന് പകരം വന്ന വി.ആർ. പ്രേംകുമാറും ചില്ലറക്കാരനായിരുന്നില്ല. അദ്ദേഹം കൃത്യമായ നടപടികൾ സ്വീകരിച്ചതോടെ രാഷ്ട്രീയക്കാരുടെ എതിർപ്പിന് പാത്രമായി. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് വി.ആർ. പ്രേംകുമാർനോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം, പ്രേംകുമാർ റദ്ദാക്കി. പട്ടയം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നും കടുത്ത സമ്മർദം ഉയർന്നെങ്കിലും പ്രേംകുമാർ വഴങ്ങിയില്ല. ഇതേ തുടർന്നാണു പ്രേംകുമാറിനെയും മാറ്റിയത്.

ഇതിന് ശേഷമാണ് രേണു രാജ് ഇവിടെ ചാർജ്ജെടുത്തത്. കയ്യേറ്റക്കാർക്കു വഴങ്ങാതെ പ്രവർത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുൻപാണു ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ പേരിൽ എസ്. രാജേന്ദ്രൻ എംഎൽഎയുമായി രേണു രാജ് കൊമ്പുകോർത്തു. സബ് കലക്ടർ ബുദ്ധിയില്ലാത്തവളാണെന്നുള്ള എസ്.രാജേന്ദ്രന്റെ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രേംകൃഷ്ണൻ എത്തി. പ്രത്യക്ഷത്തിൽ വിവാദങ്ങളൊന്നുമില്ല. എന്നാൽ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തും വിധം കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് പ്രേംകൃഷ്ണനും എടുക്കുന്നത്.

2017 ബാച്ച് ഐഎഎസ് ഓഫീസറാണ് തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണൻ. 493-ാം റാങ്കാണ് പ്രേംകൃഷ്ണൻ അന്ന് നേടിയത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിൽ അസി. സെക്രട്ടറി പദവിയിൽ നിന്നാണ് ദേവികുളത്ത് എത്തിയത്. മുൻപ് തൃശ്ശൂർ അസി. കളക്ടറായിരുന്നു. തിരുവനന്തപുരം കവടിയാർ സ്വദേശിയാണ്. 2019 ഒക്ടോബറിലാണ് ദേവികുളത്ത് ചുമതലയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP