Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ ഓവറിൽ വിക്കറ്റ് കിട്ടിയിട്ടും പടിക്ക് പുറത്തായ ടിനു; വാതുവയ്‌പ്പിലെ ചതിയിൽ കുടുക്കി ശ്രീശാന്തിന്റെ കരിയർ നശിപ്പിച്ചതും ക്രിക്കറ്റിലെ ദൈവങ്ങൾ; ഋഷഭ് പന്തിന് പരിക്കേറ്റിട്ടും കെഎൽ രാഹുലിന് ഗ്ലൗസ് നൽകി സഞ്ജുവിനെ മറന്ന് കോലിയും; എല്ലാം കണ്ടിട്ടും മിണ്ടാട്ടമില്ലാതെ ജയേഷ് ജോർജും; എല്ലാ വികാരവും വെറുമൊരു 'കോമയിൽ' ഒതുക്കി ന്യൂസലണ്ടിൽ നിന്ന് പ്രതികരണവും; സഞ്ജു വി സാംസണിന്റെ നിരാശ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പ്രതിഭകളെ ഇന്ത്യൻ ക്രിക്കറ്റ് കൊല്ലാക്കൊല ചെയ്യുമ്പോൾ

ആദ്യ ഓവറിൽ വിക്കറ്റ് കിട്ടിയിട്ടും പടിക്ക് പുറത്തായ ടിനു; വാതുവയ്‌പ്പിലെ ചതിയിൽ കുടുക്കി ശ്രീശാന്തിന്റെ കരിയർ നശിപ്പിച്ചതും ക്രിക്കറ്റിലെ ദൈവങ്ങൾ; ഋഷഭ് പന്തിന് പരിക്കേറ്റിട്ടും കെഎൽ രാഹുലിന് ഗ്ലൗസ് നൽകി സഞ്ജുവിനെ മറന്ന് കോലിയും; എല്ലാം കണ്ടിട്ടും മിണ്ടാട്ടമില്ലാതെ ജയേഷ് ജോർജും; എല്ലാ വികാരവും വെറുമൊരു 'കോമയിൽ' ഒതുക്കി ന്യൂസലണ്ടിൽ നിന്ന് പ്രതികരണവും; സഞ്ജു വി സാംസണിന്റെ നിരാശ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പ്രതിഭകളെ ഇന്ത്യൻ ക്രിക്കറ്റ് കൊല്ലാക്കൊല ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു വി സാംസൺ. ടിനു യോഹന്നാൻ, ശ്രീശാന്ത്, പിന്നെ സഞ്ജു വി സാംസൺ. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഓവറിൽ മാർക്ക് ബുച്ചറെന്ന ഇംഗ്ലീഷുകാരന്റെ വിക്കറ്റ് എടുത്ത് തുടക്കം ഗംഭീരമാക്കിയ ടിനു യോഹന്നാന് 3 ടെസ്റ്റുകൾക്ക് അപ്പുറം കളിച്ചില്ല. ശ്രീശാന്തിനെ കരിയറിനെ തകർത്തത് വാതുവയ്‌പ്പിലെ ചതിക്കുഴിയായിരുന്നു. ഇവരെല്ലാം ഇങ്ങനെ തഴയപ്പെട്ടതും ഒതുക്കപ്പെട്ടതും മലയാളിയായതു കൊണ്ട് മാത്രമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ക്ഷോഭിക്കുന്ന യുവത്വമായ ശ്രീശാന്ത് ഇന്ത്യയ്ക്ക് നൽകിയത് ഒട്ടേറെ മികച്ച വിജയങ്ങളായിരുന്നു. ശ്രീശാന്തിന് ശേഷം ടീമിന്റെ പടിവാതിലിലെത്തിയത് സൗമ്യനായ സഞ്ജു സാംസണായിരുന്നു. സജ്ഞുവിനേയും തഴയുകയാണ് ഇന്ത്യൻ ക്രിക്കറ്റ്.

ഒഴിവാക്കലിൽ പ്രതിഷേധവുമായി സഞ്ജുവിനായി സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ പലകുറി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു യാതൊരു പ്രതികരണവും താരം സമൂഹമാധ്യമങ്ങളിലോ, അല്ലാതെയോ ഇതുവരെയും നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്‌ബുക്കിലും സഞ്ജു 'ഒരു കോമ' ഇട്ടു. ട്വിറ്ററിൽ സഞ്ജുവിന്റെ കോമയ്ക്ക് വലിയ പ്രതികരണമാണ് കിട്ടിയത്. ടീമിൽ കാര്യമായ അവസരങ്ങൾ ലഭിക്കാത്തതിൽ താരത്തിന്റെ പ്രതികരണമാണ് ഈ കോമയെന്നാണ് ആരാധകർ വാദിക്കുന്നത്. ടീമിൽനിന്നു ഒഴിവാക്കിയതിന്റെ മറുപടിയാണ് കോമയെന്നം പറയുന്നു. ഏതായാലും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് ക്രിക്കറ്റിലെ മോശം ഫോം തുടരുമ്പോഴും സഞ്ജു സാംസണ് നിരാശയായിരുന്നു.

ഇപ്പോൾ ഋഷഭിന് പരിക്കേറ്റു. എന്നിട്ടും സഞ്ജുവിന് രക്ഷയില്ല. അപ്പോൾ വിക്കറ്റ് കീപ്പറായെത്തിയത് കെ എൽ രാഹുലും. അതായത് സഞ്ജുവിനോട് ആർക്കും താൽപ്പര്യമില്ല. ന്യൂസിലണ്ടിലാണ് സഞ്ജു. എങ്കിലും ഒറ്റ കോളിന് മടങ്ങിയെത്തും. എന്നാൽ അത് ചെയ്യാതെ രാഹുലിനെ കീപ്പറാക്കി ഋഷഭിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ക്യാപ്ടൻ കോലി. കോലിയുടെ സ്വന്തം നാടായ ഡൽഹിയിൽ നിന്നുള്ള താരമാണ് ഋഷഭ് പന്ത്. അതുകൊണ്ടാണ് കൂടുതൽ പരിഗണനയെന്നാണ് ഉയരുന്ന വാദം. ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയും സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കുന്നു. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് സഞ്ജുവിനെ പുറത്താക്കി. ബിസിസിഐയിൽ ജോയിന്റെ സെക്രട്ടറിയായ മലയാളി ജയേഷ് ജോർജ് ഇതിനോട് പ്രതികരിക്കുന്നുമില്ല.

സഞ്ജുവിന് അവസരങ്ങൾ നൽകാതിരുന്നതിൽ വിമർശനങ്ങളേറെയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തിന് ഇടം നേടാനാകാതെ പോയപ്പോൾ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ സഞ്ജു കളിച്ചത് ഒരു മത്സരം മാത്രം. ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ച് വർഷം കഴിഞ്ഞാണ് മലയാളി താരം രണ്ടാം മത്സരം കളിക്കുന്നത്. അതിനിടെ സഞ്ജുവിന്റെ ദിവസം ഇന്ത്യൻ ക്രിക്കറ്റിൽ വരാൻ പോകുന്നുവെന്നും നിരാശപ്പെടേണ്ടതില്ലെന്നും കോമ പോസ്റ്റിന് കമന്റുകളുമായി ആരാധകരെത്തി. ന്യൂസീലൻഡ് പര്യടനത്തിലുള്ള ഇന്ത്യ എ ടീമിനൊപ്പമാണ് നിലവിൽ സഞ്ജു സാംസൺ. ന്യൂസീലൻഡിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 92 റൺസിന് ജയിച്ചു. എന്നാൽ ഈ മത്സരത്തിൽ സഞ്ജുവിന് കാര്യമായ ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ല.

7 പന്തുകൾ നേരിട്ട താരം 4 റൺസെടുത്ത് റണ്ണൗട്ടായി. ശുബ്മാൻ ഗിൽ (50), ഋതുരാജ് ഗെയ്ക്വാദ് (93), സൂര്യകുമാർ യാദവ് (50) എന്നിവർ ഇന്ത്യയ്ക്കായി അർധസെഞ്ചുറി നേടി. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും മലയാളി താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഹർഭജൻ സിങ്, ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങളും സഞ്ജു സാംസണു പിന്തുണയുമായി എത്തിയിരുന്നു. ഋഷഭ് പന്തിന് ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് ഓസ്ട്രേലിയയുടെ ഇന്നിങ്സിൽ കെ.എൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ഇതോടെ രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു വി സാംസണെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

എന്നാൽ സഞ്ജുവിനെ സെലക്ടർമാർ കണ്ടില്ല. പകരം ആന്ധ്രയുടെ കെ.എസ് ഭരത് ആണ് ടീമിൽ ഇടംപിടിച്ചത്. ഇതിന് മുമ്പ് വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാതിരുന്ന സഞ്ജു ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ കളിച്ചത് ഒരൊറ്റ മത്സരം മാത്രമാണ്. പന്തിന് പരിക്കേറ്റിട്ടും ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ടീമിൽ സഞ്ജുവിനെ പരിഗണിക്കാതിരുന്നതോടെ നിരവധി ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ സെലക്ടർമാർക്കെതിരേ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സഞ്ജുവിന്റെ ഒരു എഫ്ബി പോസ്റ്റിനും ട്വീറ്റിനും താഴെ പിന്തുണയുമായി ആരാധകർ എത്തിയിരിക്കുകയാണ്. സഞ്ജു ഇട്ട ഒരു 'കോമ' പോസ്റ്റിന് താഴെയാണ് ആരാധകരുടെ തിക്കും തിരക്കും. ടീമിൽ അവസരം ലഭിക്കാത്തതിന്റെ പ്രതികരണമാണ് ഈ 'കോമ'യെന്നാണ് ആരാധകർ പറയുന്നത്.

വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.

അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. അതിന് അപ്പുറത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് സഞ്ജുവിനെ പരിഗണിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP