Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളിയിക്കാവിള സംഭവം: മുഖ്യസൂത്രധാരനായ അൽ ഉമ്മ തലവൻ പിടിയിൽ; ബെംഗളൂരു പൊലീസിന്റെ വലയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മെഹ്ബൂബ് പാഷ; കൂട്ടാളികളായ ജബീബുള്ളയും മൻസൂറും അജ്മത്തുള്ളയും കസ്റ്റഡിയിൽ; പിടിയിലായത് യുഎപിഎ ചുമത്തിയ 17 അംഗത്തിൽ പെട്ടവർ; മെഹ്ബൂബ് പാഷയുടെ ഒളിയിടത്തെ കുറിച്ച് സൂചന നൽകിയത് മുഖ്യപ്രതികളായ തൗഫീഖും അബ്ദുൾ ഷമീമും

കളിയിക്കാവിള സംഭവം: മുഖ്യസൂത്രധാരനായ അൽ ഉമ്മ തലവൻ പിടിയിൽ; ബെംഗളൂരു പൊലീസിന്റെ വലയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മെഹ്ബൂബ് പാഷ; കൂട്ടാളികളായ ജബീബുള്ളയും മൻസൂറും അജ്മത്തുള്ളയും കസ്റ്റഡിയിൽ; പിടിയിലായത് യുഎപിഎ ചുമത്തിയ 17 അംഗത്തിൽ പെട്ടവർ; മെഹ്ബൂബ് പാഷയുടെ ഒളിയിടത്തെ കുറിച്ച് സൂചന നൽകിയത് മുഖ്യപ്രതികളായ തൗഫീഖും അബ്ദുൾ ഷമീമും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷ പിടിയിൽ. ബെംഗളൂരു പൊലീസാണ് മെഹ്ബൂബ് പാഷയെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളായ ജബീബുള്ളയും, മൻസൂറും, അജ്മത്തുള്ളയും പിടിയിലായി. 17 അംഗ സംഘത്തിൽ പെട്ടവരാണ് ബംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലായത്.

ബെംഗളൂരുവിലെ 'അൽ ഉമ്മ' പ്രവർത്തകൻ കാജ മൊയ്തീന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമായി തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യപ്രതികളായ നാഗർകോവിൽ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുൾ ഷെമീം എന്നിവരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായിരുനന്നു. മെഹബൂബ് പാഷയടക്കം സംഘത്തിലെ 17പേർക്കെതിരേ യു.എ.പി.എ. പ്രകാരം ജനുവരി 11-ന് ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. മെഹ്ബൂബ് ഒളിവിൽ കഴിയുകയായിരുന്നു. കർണാടകയിലെ തീവ്രവാദപ്രവർത്തകരുമായി ഇവർക്ക് ബന്ധമുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വെരാവൽ എക്സ്പ്രസിൽ എത്തിയ തൗഫീഖിനെയും അബ്ദുൾ ഷമീമിനെയും ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽവച്ചാണ് പിടികൂടിയത്.

കളിയിക്കാവിളയിൽ സ്‌പെഷൽ എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ 23 പേർക്കു തീവ്രവാദ സംഘടനകൾ ചാവേർ പരിശീലനം നൽകിയത് കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ അക്രമം നടത്താനാണെന്ന് സൂചന കിട്ടിയിരുന്നു. കൊച്ചിയിലെ യഹൂദപള്ളി സിനഗോഗ്, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിൽ എല്ലാം സ്ഫോടനവും നാശനഷ്ടവും ഉണ്ടാക്കാനായിരുന്നു ഭീകര പദ്ധതി. അതിനുള്ള ടെസ്റ്റ് ഡോസായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം. കേസിൽ 18 പേരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിലെ ബംഗളുരു, ഉഡുപ്പി എന്നിവിടങ്ങളിൽനിന്നു പിടിയിലായ ഇവരെല്ലാം നിരോധിത തീവ്രവാദസംഘടനയായ 'അൽ ഉമ്മ'യുടെ മുൻപ്രവർത്തകരാണ്.

കോയമ്പത്തൂരിലെ എസ് ഐയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുപ്പതോളം പേർ കേരളത്തിലും തമിഴ്‌നാട്ടിലുമായി പൊലീസ് കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം വിതുര സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. കേസിൽ പിടിയിലായവരിൽ ആറുപേർ വെടിവയ്‌പ്പിൽ പ്രത്യേക പരിശീലനം നേടിയവരാണ്. നാലുപേർക്ക് മനുഷ്യബോംബാക്കാനും പരിശീലനം ലഭിച്ചു. കർണാടക, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കു പുറമേ, കേരളത്തിലും ഇവർക്കു പരിശീലനം ലഭിച്ചു. കളിയിക്കാവിള കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച നവാസിൽനിന്ന് ഇതു സംബന്ധിച്ച നിർണായകവിവരങ്ങൾ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനു ലഭിച്ചു. കൊല്ലം തെന്മലയിൽനിന്നാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പള്ളി, ഓച്ചിറ, അഞ്ചൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപാതകത്തിന്റെ സൂത്രധാരൻ നവാസ് ഉൾപ്പെടെ ആറുപേരെ പ്രത്യേകസംഘം പിടികൂടി തമിഴ്‌നാട് പൊലീസിനു കൈമാറിയിരുന്നു.

മുഖ്യപ്രതികളായ കന്യാകുമാരി തിരുവിത്തൻകോട് സ്വദേശി തൗഫിഖ്, കന്യാകുമാരി കോട്ടാർ സ്വദേശി അബ്ദുൾ ഷമീം എന്നിവരെ കർണാടക പൊലീസ് ഇന്നലെ രാത്രി തമിഴ്‌നാട് പൊലീസിനു കൈമാറി. ഇവരെ കന്യാകുമാരി ഡി.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. ആവശ്യമെങ്കിൽ കേരളാ പൊലീസും ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഷമീമിനെയും തൗഫിഖിനെയും കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്നാണു പിടികൂടിയത്. കർണാടക പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാവിഭാഗവും ചേർന്ന്, തിരുവനന്തപുരത്തുനിന്നുള്ള വെരാവൽ എക്സ്‌പ്രസിൽ യാത്രചെയ്യവേ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിങ്കളാഴ്ച ബംഗളുരുവിലെ രാമനഗരയിൽ പിടിയിലായ ഇജാസ് പാഷയെ ചോദ്യംചെയ്തപ്പോഴാണ് ഇവരെക്കുറിച്ചു സൂചന ലഭിച്ചത്. എസ്‌ഐയെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധമെത്തിയതുകൊൽക്കത്തയിൽ നിന്നെന്നും സൂചനയുണ്ട്. ഇജാസിൽ നിന്നാണ് ആയുധ കൈമാറ്റം സംബന്ധിച്ചുള്ള നിർണായക മൊഴി ലഭിച്ചത്. പ്രതികളുടെ സംഘത്തിന് ഐസിസ് ബന്ധമുള്ളതായും കർണാടക പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു.

കർണാടകയിലെ അറസ്റ്റിലായ അബ്ദുൾ ഷമീമും ഇജാസ് പാഷയും ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കഴിഞ്ഞ ആഴ്ച രജിസ്ട്രർ ചെയ്ത കേസിൽ പ്രതികളാണ്. ഈ കേസിന്റെ എഫ്‌ഐആറിലാണ് ഈ സംഘത്തിന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കളിയിക്കാവിള കൊലപാതകക്കേസിലെ മൂന്നാം പ്രതിയെന്ന് കരുതുന്ന സെയ്ത് അലി ഉൾപ്പെടെ ആറ് തമിഴ്‌നാട് സ്വദേശികളും പതിനൊന്ന് കർണാടക സ്വദേശികളുമാണ് സംഘത്തിലുള്ളത്.

എസ്‌ഐയുടെ കൊലപാതകത്തിനായി തൗഫീക്കിന് ആയുധങ്ങൾ നൽകിയത് ഇജാസ് പാഷയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആയുധങ്ങൾ കൊൽക്കത്തയിൽ നിന്നെത്തിയതെന്നാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ആയുധങ്ങൾ എത്തിയതായും സെൻട്രൽ ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുന്നുണ്ട്. ഇജാസ് പാഷ ഇടനിലക്കാരനായി ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് ആയുധങ്ങൾ കൈമാറിയെന്നും അന്വേഷിച്ച് വരികയാണ്. അതേസമയം, ആയുധക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎ ശേഖരിച്ചതായാണ് സൂചന.

കഴിഞ്ഞ ദിവസം തെന്മല പാലരുവിയിൽനിന്നു പിടിയിലായ ആറംഗസംഘത്തെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചത്. തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് കേരള, കർണാടക പൊലീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതോടെ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ പ്രതികൾ പിടിയിലാവുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് തമിഴ്‌നാട് തിരുനെൽവേലിയിൽ നിന്നുള്ള ആറംഗസംഘത്തെ തെന്മല പാലരുവിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇവരെ തമിഴ്‌നാട് പൊലീസ് വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഇരുവരും മഹാരാഷ്ട്രയിലെ രത്നഗിരിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്ന് തമിഴ്‌നാട് പൊലീസിന്റെ സംഘം മഹാരാഷ്ട്രയിലേക്കു തിരിച്ചു.

മഹാരാഷ്ട്രയിൽ ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതികൾക്ക് തോക്ക് നൽകിയ ഇജാസ് പാഷ ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോൾ പ്രതികൾ കർണാടകയിലേക്കു കടന്നുവെന്ന വിവരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വെരാവെൽ എക്സ്‌പ്രസിൽ യാത്രചെയ്യുകയായിരുന്ന ഇരുവരും പിടിയിലാവുകയായിരുന്നു.

എസ് ഐയെ നാലുപേരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയതെന്നും അബ്ദുൽ ഷെമീമും തൗഫീഖുമാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളിൽനിന്ന് ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടെത്തിയിട്ടില്ല. 2014-ൽ ഹിന്ദുമുന്നണി പ്രവർത്തകൻ കെ.പി. സുരേഷ് കുമാർ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ ഷെമീമും പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ പ്രതികളായിരുന്ന കാജാ മൊയ്തീൻ, സെയ്ദലി നവാസ് എന്നിവരെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു.

കാജാ മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്‌നാട്ടുകാരായ മുഹമ്മദ് ഹനീഫ് ഖാൻ, ഇമ്രാൻ ഖാൻ, മുഹമ്മദ് സെയ്ദ് എന്നിവരെ ബെംഗളൂരുവിൽ തമിഴ്‌നാട് ക്യു ബ്രാഞ്ച് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇവരിൽനിന്നുകിട്ടിയ വിവരങ്ങളും പൊലീസിന് അബ്ദുൾ ഷെമീമിലേക്കെത്താൻ സഹായകമായി. ഐ.എസിന്റെ സ്വീപ്പർ സെൽ പ്രവർത്തനങ്ങളുമായി ഒളിവിൽ കഴിയുന്നവർക്ക് സഹായം എത്തിച്ചു നൽകിയ ബംഗളുരു സ്വദേശികളാണ് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായത്.

ചെന്നൈ കേന്ദ്രീകരിച്ചുള്ള ഐ.എസിന്റെ സ്ലീപ്പർ സെൽ ദക്ഷിണേന്ത്യയിൽ ആസൂത്രിത ആക്രമണങ്ങൾക്കു ശ്രമിക്കുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് തമിഴ്‌നാട് ക്യു ബ്രാഞ്ച് തിരച്ചിൽ ശക്തമാക്കിയത്. ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരെന്നു കരുതുന്നവരാണ് ചെന്നൈ സ്വദേശികളായ കാജാ മൊയ്തീൻ , നവാസ് തമീമും. കാജാ മൊയ്തീന്റെ അതിവിശ്വസ്തനാണ് ഷമീം എന്നാൽ പൊലീസ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP