Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദെന്ന സീറോ മലബാർ സഭയുടെ സർക്കുലറിനെതിരെ അങ്കമാലി അതിരൂപത മുഖപത്രം; ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതെന്ന് സത്യദീപത്തിൽ വിമർശനം; ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ; പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്; പൗരത്വ ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നതെന്നും വിമർശനം

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദെന്ന സീറോ മലബാർ സഭയുടെ സർക്കുലറിനെതിരെ അങ്കമാലി അതിരൂപത മുഖപത്രം; ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതെന്ന് സത്യദീപത്തിൽ വിമർശനം; ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ; പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്; പൗരത്വ ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നതെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ കത്തോലിക്കാ സഭ രണ്ട് തട്ടിൽ. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വാദത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. സിനഡ് പാസാക്കിയ സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്ന വിമർശനമാണ് ഉയർന്നത്. എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് വിമർശനം പുറത്തുവന്നത്. ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രം വിമർശിക്കുന്നു. ഫാദർകുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയിൽ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സർക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സർക്കുലർ പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തൽ . പൊലീസ് കൃത്യമായ നടപടിചകളെടുക്കുന്നില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഈ സർക്കുലറിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയത്.

സിനഡ് പ്രമേയത്തിലുണ്ടായിരുന്ന ലൗ ജിഹാദ് ആരോപണം എൻ ഐ എ അന്വേഷിക്കണവേണമെന്ന ആവശ്യവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷനും രംഗത്തുവന്നിരുന്നു. പ്രേമം നടിച്ചു ക്രിസ്ത്യൻ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന സിനഡിന്റെ കണ്ടെത്തലിനെപ്പറ്റി എൻ ഐ എ അന്വേഷിക്കണം എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ഐസിസിൽ ചേരാൻ സിറിയയിൽ പോയ 21 പേരിൽ പകുതിയും ക്രിസ്തു മതത്തിൽ നിന്നും മതം മാറിയവരാണെന്ന കണ്ടത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ജോർജ് കുര്യൻ പറഞ്ഞു.

വിഷയത്തിൽ കേരളാ പൊലീസിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ റിപ്പോർട്ട് തേടി. ഡിജിപിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരളാ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ല എന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട്ടും ഡൽഹിയിലും ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ജോർജ് കുര്യൻ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചു കേന്ദ്രം ശക്തമായ ഇടപെടൽ നടത്തിയിരുന്നു. സിനഡിന്റെ പ്രമേയം വൈസ് ചെയർമാന്റെ നടപടി ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരിച്ചു.

ഇതിന്റെ വെളിച്ചത്തിലാണ് എല്ലാ ലൗ ജിഹാദാരോപണങ്ങളും എൻ ഐ എ അന്വേഷിക്കണമെന്ന് ജോർജ് കുര്യൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിനിടെ സീറോ മലബാർ സഭയുടെ പുതിയ 'ലൗജിഹാദ്' ആരോപണത്തിനു പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാർ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ ന്യൂനപക്ഷകമ്മീഷൻ വൈസ് ചെയർമാനുമായ ജോർജ്കുര്യൻ കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാരിനു നൽകിയ ഒരു കത്തിന്റെ ചുവടു പിടിച്ചാണ് സീറോ മലബാർ സഭ സിനഡ് 'ലൗജിഹാദ്' ആരോപണവുമായി രംഗത്തു വന്നതെന്നും ആരോപണമുണ്ട്.

കേരളത്തിലെ പൗരത്വ ബിൽ പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പുതിയ ലൗജിഹാദ് ആരോപണത്തിനു പിന്നിലെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. രാജ്യത്തു നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കത്തുന്ന പ്രതിഷേധങ്ങളും സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും നിലവിലിരിക്കെ ഇന്നലെയാരംഭിച്ച സീറോ മലബാർ സഭ സിനഡിന്റെ സന്ദേശമായി ലൗജിഹാദ് ആരോപണം മാത്രമാണ് പുറത്തുവന്നതെന്നത് ഗൂഢാലോചന വ്യക്തമാക്കുന്നു.

കാലങ്ങളായി ഉന്നയിക്കപ്പെടുന്നതും പൊലീസും കോടതികളും നിരവധി തവണ തള്ളിക്കളഞ്ഞതുമായ കഥകളാണ് 'ലൗജിഹാദ്' ആരോപണങ്ങളായുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നൽകിയത്. ഈ ആരോപണങ്ങൾ തന്നെയാണ് സീറോ മലബാർ സഭാ സിനഡ് ആവർത്തിച്ചതും. ജോർജ് കുര്യന്റെ 'ലൗ ജിഹാദ്' ആരോപണം തള്ളി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തു ജ്യോതി പ്രൊവിൻസിന് കീഴിൽ ഡൽഹിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യൻ കറന്റസ് 'എന്ന ഇംഗ്ലീഷ് വാരിക രംഗത്തു വന്നിരുന്നു. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളിൽ വസ്തുതയില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വാരിക വ്യക്തമാക്കിയത്.

മാധ്യമ പ്രവർത്തകനായ എ ജെ ഫിലിപ്പ്, ജോർജ് കുര്യനെഴുതിയ തുറന്ന കത്തായ 'ലൗ നോട്ട് ജിഹാദ്, സാർ' എന്ന ലേഖനത്തിൽ ഇത്തരം കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങളിൽ ജോർജ് കുര്യൻ ഇടപെടുന്നതിനു പകരം ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ രംഗത്തെത്താൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് എൻഐഎ 12 കേസുകൾ അന്വേഷിച്ചതാണ്.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയിൽ നടന്ന സിനഡ് ആരോപിച്ചിരുന്നു. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന കേസുകൾ വർധിക്കുകയാണ്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നു സഭ കുറ്റപ്പെടുത്തി. മതപരമായി കാണാതെ ക്രമസമാധാനപ്രശ്നമായി കണ്ട് ഇതിന്മേൽ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര തലത്തിൽ ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന പീഡനങ്ങളിൽ സിറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP