Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്യമതസ്ഥനെ കെട്ടിയതിന്റെ പേരിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിക്ക് സംസ്‌കാരം നിഷേധിച്ചത് നാലുവർഷം മുമ്പ്; രസീത് നഷ്ടമായതുകൊണ്ട് ഒന്നരലക്ഷം അടച്ചാലേ കല്ലറ അനുവദിക്കൂ എന്ന് വികാരി തൃശൂരിൽ ശാഠ്യം പിടിച്ചതും നാലുവർഷം മുമ്പ്; കുടുംബ കല്ലറ ഏതുപള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാൻ അനുമതി നൽകുന്ന ഓർഡിനൻസ് സർക്കാർ ഇറക്കിയതോടെ ഒഴിവാകുന്നത് ഇത്തരം തലവേദനകൾ; ഇടവകയുടെ സെമിത്തേരി പൊതുസെമിത്തേരിയായി മാറുന്നതോടെ കല്ലറകൾ സൗജന്യവുമാകും

അന്യമതസ്ഥനെ കെട്ടിയതിന്റെ പേരിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിക്ക് സംസ്‌കാരം നിഷേധിച്ചത് നാലുവർഷം മുമ്പ്; രസീത് നഷ്ടമായതുകൊണ്ട് ഒന്നരലക്ഷം അടച്ചാലേ കല്ലറ അനുവദിക്കൂ എന്ന് വികാരി തൃശൂരിൽ ശാഠ്യം പിടിച്ചതും നാലുവർഷം മുമ്പ്; കുടുംബ കല്ലറ ഏതുപള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാൻ അനുമതി നൽകുന്ന ഓർഡിനൻസ് സർക്കാർ ഇറക്കിയതോടെ ഒഴിവാകുന്നത് ഇത്തരം തലവേദനകൾ; ഇടവകയുടെ സെമിത്തേരി പൊതുസെമിത്തേരിയായി മാറുന്നതോടെ കല്ലറകൾ സൗജന്യവുമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ പള്ളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം ശവസംസ്‌കാര ചടങ്ങുകളെ പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ വഷളായിരുന്നു. പല സംസ്‌കാരങ്ങളും ദിവസങ്ങളോളം മാറ്റി വയ്‌ക്കേണ്ടിയും വന്നിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കുടുംബ കല്ലറ ഏതുപള്ളിയിലാണോ, അവിടെ മൃതദേഹം അടക്കം ചെയ്യാൻ അനുമതി നൽകുന്ന ഓർഡിനൻസാണ് ഇറക്കിയിരിക്കുന്നത്. ബന്ധുക്കൾക്ക് ഇഷ്ടമുള്ള പള്ളികളിൽ മരണാനന്തര ചടങ്ങ് നടത്താം. ഏതംഗം മരിച്ചാലും ഇടവക പള്ളിയിൽ സംസ്‌കാരം നടത്താം. താൽപ്പര്യമുള്ളവർക്ക് പുരോഹിതരെ കൊണ്ട് ചടങ്ങുകൾ നടത്താം.ചടങ്ങുകൾക്ക് തടസം സൃഷ്ടിച്ചാൽ ഒരു വർഷം വരെ തടവോ, 10,000 രൂപ പിഴയോയാകും ലഭിക്കുക. ഇതൊടൊപ്പം പ്രധാന കാര്യം ഇടവകയുടെ സെമിത്തേരി എന്നത് പൊതുസെമിത്തേരിയായി മാറും എന്നതാണ്. ഇതോടെ കല്ലറയ്ക്കായി പണം നൽകേണ്ടി വരില്ല എന്നത് ആശ്വാസകരമായ കാര്യമാകും പല കുടുംബങ്ങൾക്കും.

നാല് വർഷം മുമ്പ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌ക്കാര ചടങ്ങുകൾ പള്ളിയിൽ നടത്താൻ അധികൃതർ വിസമ്മതിച്ചത് വിവാദമായിരുന്നു. അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് പ്രിയങ്കയുടെ മുത്തശ്ശി മേരി ജോൺ അഖൗരിയെ ആറ്റാമംഗലം പള്ളിയിൽ സംസ്‌കരിക്കാൻ അനുമതി നിഷേധിച്ചത്.കുടുംബ കല്ലറകൾക്ക കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള താമരശ്ശേരി ബിഷപ്പിന്റെ കല്പനയും വിവാദമായിരുന്നു.തൃശൂർ എങ്ങാണ്ടിയൂർ സെന്റ് തോമസ് ചർച്ചാണ് വിവാദത്തിൽ പെട്ടത്. ഭർത്താവിന്റെ കല്ലറയ്ക്കു അടുത്ത് മരണശേഷം അന്ത്യവിശ്രമം കൊള്ളണമെന്നുള്ള പിവി ഇഗ്‌നേഷ്യസ് എന്ന ബെന്നി മാസ്റ്ററുടെ തങ്കമ്മ ബെന്നിയുടെആഗ്രഹത്തിൽ 42 വർഷം മുൻപ് പള്ളിക്ക് പണം കൊടുത്ത കല്ലറക്കായുള്ള രസീത് നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താൽ മരിച്ച ശേഷം ഇവിടെ അടക്കാൻ ആവില്ല എന്നും അങ്ങനെ അടക്കണമെങ്കിൽ ഒന്നര ലക്ഷം രൂപയോളം വീണ്ടും അടയ്ക്കണം എന്നായിരുന്നു പള്ളി വികാരിയുടെ തീരുമാനം. ഇതാണ് വലിയ പ്രതിഷേധത്തിന് വഴിവച്ചത്. ഏതായാലും ഓർഡിനൻസ് കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ കല്ലറകൾക്ക് ഇനി പണം കൊടുക്കേണ്ടി വരില്ല.

നേരത്തെ സഭാതർക്കത്തിൽ സുപ്രീംകോടതി ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വിധി പറഞ്ഞതിന് പിന്നാലെയായിരുന്നു കല്ലറയെ ചൊല്ലിയും തർക്കം ഉടലെടുത്തത്. നേരത്തെ മൃതദേഹവുമായി യാക്കോബായ വിഭാഗം സമരം നടത്തുന്ന സാഹചര്യവും കേരളത്തിലുണ്ടായിരുന്നു.ഓർഡിനൻസ് കൊണ്ടുവന്നതിനെ യാക്കോബായ വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്ന തരത്തിലാണ് ഓർഡിനൻസ് എങ്കിൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് ഓർത്തഡോക്‌സ് സഭ ആരോപിക്കുന്നത്.

ഓർഡിനൻസ് ഇങ്ങനെ:

2. a)'സെമിത്തേരി'' എന്നതുകൊണ്ട് ഉദ്ദേശിച്ചരിക്കുന്നത് മൃതസംസ്‌ക്കാരത്തിനായി വേർതിരിക്കപ്പെട്ടിരിക്കുന്ന സ്ഥലം എന്നാണ്. അതുകൊണ്ട് മൃതസംസ്‌ക്കാരകർമ്മങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളും ''സെമിത്തേരി'' എന്ന പദത്തിന്റെ പരിധിയിൽ വരും. അത് കോൺക്രീറ്റ് വാൾട്ടിലൂടെയുള്ള സംസ്‌ക്കാരമാണെങ്കിലും, ചാരമായി മാറുന്ന തരത്തിലാണെങ്കിലും, മൃതശരീരം കുഴിച്ചിടുന്ന തരത്തിലാണെങ്കിലും ''സെമിത്തേരി'' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരും.

b)'ക്രിസ്ത്യൻ'' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് യേശു ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നതവരും, മാമോദീസ സ്വീകരിച്ചവരും, ബൈബിളിൽ വിശ്വസിക്കുന്നവരുമാണ്.

c) 'ഇടവക'' എന്ന പദം അർത്ഥമാക്കുന്നത് ആരാധനക്കുവേണ്ടി കുടുംബങ്ങൾ ഒരു പള്ളിയുടെ പേരിലോ, പ്രാർത്ഥനാലയത്തിന്റെ പേരിലോ ഒരുമിച്ചു കൂടുന്ന സ്ഥലം എന്നതാണ്.

3. (1)മാന്യമായി ശവസംസ്‌കാരം നടത്തുവാനുള്ള അവകാശം ഇതിലൂടെ ലഭ്യമാക്കുന്നു. ഒരു ഇടവകയിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ പൂർവ്വികരെ മറവുചെയ്തിരിക്കുന്ന സിമിത്തേരികളിൽ തങ്ങളുടെയും ശരീരം മറവുചെയ്യുന്നതിനള്ള അവകാശം ലഭ്യമാകും.

Explanation
'കുടുംബാംഗം'' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിമിത്തേരിയിൽ മറവുചെയ്തിട്ടുള്ള വ്യക്തിയുടെ വംശപരമ്പരയിൽപെട്ട ആളുകൾ എല്ലാവരും ഉൾപ്പെടുന്ന രീതിയിലാണ്. (Descendants of all persons who have been buried in that cemetery. ഇപ്പോൾ സെമിത്തേരിയിൽ ശവസംസ്‌കാരം നടത്തിയിട്ടുള്ളവരുടെയും ഇനി നടത്തുവാൻ പോകുന്നവരുടെയും പിന്തലമുറക്കാർ എല്ലാവർക്കും അവകാശമുണ്ടാകും. ചുരുക്കത്തിൽ എല്ലാ സെമിത്തേരികളും പൊതു ശ്മശാനങ്ങൾ ആയി മാറും

ഇതുമൂലം ജാതി-മത ഭേദമെന്യേ ആർക്കും തങ്ങളുടെ പൂർവ്വികർ മറവുചെയ്യപ്പെട്ടിട്ടുള്ള സെമിത്തേരിയിൽ ഇത്തരത്തിൽ പിൻതലമുറക്കാർക്ക് അവകാശം ഉന്നയിക്കാവുന്നതാണ്.

(2)മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദേവാലയത്തിലോ, സിമിത്തേരിയിലോ, മരണാന്തര ചടങ്ങുകൾ വേണ്ടെന്നു വെയ്ക്കാവുന്നതും മറ്റു ഏതെങ്കിലും സ്ഥലങ്ങളിൽ, അവരവരുടെ താല്പര്യാനുസരണമുള്ള പുരോഹിതന്റെ നേതൃത്വത്തിൽ സംസ്‌ക്കാരകർമ്മങ്ങൾ നടത്താവുന്നതും ആണ്.

ഈ നിയമപ്രകാരം മൃതശരീരം മറവുചെയ്യാൻ അവകാശമുള്ള സാഹചര്യത്തെ ആരെങ്കിലും തടയുകയോ, തടയുവാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവോ, 10000/-രൂപപിഴയോ ചുമത്തപ്പെടുന്ന ക്രിമിനൽ കുറ്റമാണ്. മാത്രമല്ല, പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതരത്തിലുള്ളതും, എന്നാൽ, ജാമ്യം കിട്ടാവുന്നതും, ഒത്തുതീർപ്പാകാവുന്നതുമായ കുറ്റം കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഈ ഓർഡിനൻസിന്റെ 6 -വകുപ്പ് പ്രകാരം മൃതശരീരം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശവസംസ്‌കാര രജിസ്റ്റർ ഇടവക വികാരി സൂക്ഷിക്കേണ്ടാണ്. ദേവാലയത്തിലെ ഒരു സ്ഥിരം രേഖയായി ഈ രജിസ്റ്റർ സൂക്ഷിക്കുകയും, നിയമാനുസൃതം അപേക്ഷിക്കുന്ന ആളുകൾക്ക് അതിന്റെ പകർപ്പ് നിശ്ചിത ഫീസ് ഈടാക്കി കൊടുക്കുകയും ചെയ്യണം.

''വികാരി'' എന്നാൽ ''പുരോഹിതൻ/ പാസ്റ്റർ/ ശവസംസ്‌കാര ശുശ്രൂഷ നടത്തുന്ന ആൾ എന്ന് അർഥം

1. മൃതുദേഹം വച്ചുകൊണ്ടുള്ള വിലപേശലിന് ഇനി അവസരം ഇല്ലാതാകും.
2. ഇടവക അംഗത്തിന്റെയും അയാളുടെ പിന്തലമുറക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടും.
3. സഭ മാറിപോയാലും മാതൃദേവാലയത്തിൽ സംസ്‌കാരം നടത്തുവാനുള്ള അവകാശം ലഭ്യമാകും.
4. മതമോ/സഭയോ/ഇടവകയോ മാറിയാലും തങ്ങളുടെ പൂർവീകർ കബറടങ്ങിയിരിക്കുന്ന സെമിത്തേരിയിൽ മൃതുദേഹങ്ങൾ സംസ്‌കരിക്കാം.
5. സെമിത്തേരികൾ ഇടവക അംഗങ്ങൾക്ക് വേണ്ടിമാത്രമാണ് എന്ന ധാരണക്ക് മാറ്റമുണ്ടാകും.
6. വിവാഹത്തിലൂടെ മറ്റു സഭകളിലേക്കും മതങ്ങളിലേക്കും മാറിപോയവർക്ക് ആവശ്യമെങ്കിൽ തങ്ങളുടെ പൂർവികരുടെ സെമിത്തേരിയിൽ കബറടങ്ങുവാനുള്ള അവകാശം ഉണ്ടാകും.
7. മിശ്രവിവാഹം കഴിച്ചു മാറിപോയവർക്കും തങ്ങളുടെ പൂർവികരുടെ സെമിത്തേരിയിൽ കബറടങ്ങുവാനുള്ള അവകാശം ഉണ്ടാകും.
8. ഇടവകയുടെ സെമിത്തേരി എന്നത് പൊതുസെമിത്തേരിയായി മാറും (ഇപ്പോൾ അമേരിക്ക തുടങ്ങി വിദേശരാജ്യങ്ങളിൽ പൊതുസെമിത്തേരികളാണ് ഉള്ളത്.
9. ''ഫ്യൂണറൽ ഹോം'' എന്ന സംവിധാനത്തിലേക്ക് ഭാവിയിൽ മാറാം. വിദേശരാജ്യങ്ങളിൽ ഒരാൾ മരിച്ചുകഴിഞ്ഞാൽ പിന്നീടുള്ള എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് ഫ്യൂണറൽ ഹോം ആണ്.
10. മരണാനന്തര ചടങ്ങുകൾ അതാതു മതവിശ്വാസമനുസരിച്ചു നടത്താം.

ഓർത്തഡോക്‌സ് സഭ സുപ്രീംകോടതിയിലേക്ക്

ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ഓർത്തഡോക്‌സ് സഭ. ഓർഡിനൻസിൽ വ്യക്തത ഇല്ലെന്നും ഇത് അരാജകത്വം സൃഷ്ടിക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഓർഡിനൻസ് എല്ലാ ക്രൈസ്തവസഭകളെയും ബാധിക്കും. ചിലരെ തൃപ്തിപ്പെടുത്താനാണ് ഓർഡിനൻസ്. സെമിത്തേരികൾ ആർക്കും എന്തും ചെയ്യാനുള്ള പൊതു ഇടങ്ങളല്ല. ദൈവമില്ലെന്ന് വിശ്വസിക്കുന്നവർ ഭരിക്കുന്നതിന്റെ പ്രശ്‌നമാണിത്. ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതശരീരങ്ങൾ കബറടക്കുന്നതു സംബന്ധിച്ച് കേരള സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് നിയമവശാലോ കാര്യവശാലോ നിലനിൽക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണെന്ന് എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പൊലീത്ത, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓർഡിനൻസിൻന്റെ കരട് തയ്യാറാക്കിയപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തർക്കത്തെ തുടർന്ന് ഉണ്ടായ ചില പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു എന്നാണ്. എന്നാൽ ഓർഡിനൻസ് പുറത്തിറങ്ങിയപ്പോൾ അത് കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവൻ ബാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.

ഓർഡിനൻസിലെ പല വ്യവസ്ഥകൾക്കും കൃത്യമായ നിർവചനങ്ങൾ നൽകിയിട്ടില്ല. ഒരു ഇടവകാംഗം മരിച്ചാൽ അദ്ദേഹത്തിന്റെ ഇടവകപള്ളിയിൽ പൂർവികരെ അടക്കം ചെയ്ത സെമിത്തേരിയിൽ അടക്കപ്പെടാൻ അർഹതയുണ്ട് എന്നാണ് ആദ്യ ക്ലോസ്. എന്നാൽ പൂർവികർ എന്നതിന് ഒരു നിർവചനവും നൽകിയിട്ടില്ല. എത്ര തലമുറവരെ പിന്നോട്ട് പൂർവികരായി കണക്കാക്കാം? ഒരാൾ ഇടവകാംഗമാണോ എന്നും അദ്ദേഹത്തിന്റെ പൂർവികർ ആ ഇടവക സെമിത്തേരിയിൽ സംസ്‌കരിക്കപ്പെട്ടിട്ടുണ്ടോ എന്നും സ്ഥിരീകരിക്കേണ്ട ചുമതല ആർക്കാണ് എന്നൊന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നില്ല.

ആയത് സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ഗുഢതന്ത്രത്തിന്റെ ഭാഗമാണ്. ഒരു കാലത്ത് ക്രിസ്ത്യാനിയായിരുന്ന ഒരാൾ പിന്നീട് വിശ്വാസം വിട്ട് പോവുകയോ, സഭയിൽ നിന്ന് എന്തെങ്കിലും കാരണത്താൽ മാറ്റി നിർത്തപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മരണ സമയത്ത് ചുറ്റും നിൽക്കുന്ന ആളുകൾ തീരുമാനിക്കുന്നതനുസരിച്ച് പുരോഹിതൻ എന്ന് നാമകരണം ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു വ്യക്തിയെ വിളിച്ചു വരുത്തി എന്തെങ്കിലും കർമ്മങ്ങൾ ചെയ്യിച്ച് കബറടക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഊ നിയമം നൽകുന്നത്.

വികാരി പ്രത്യേക മരണ രജിസ്റ്റർ സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിൽ വികാരിയുടെ നിർവചനം വ്യക്തമല്ല. ആരെ വേണമെങ്കിലും കാർമ്മികനാക്കാം എന്നു പറഞ്ഞശേഷം, ശവസംസ്‌ക്കാരം നടത്തുന്ന കാർമ്മികനെയാണ് വികാരി എന്ന വാക്കു കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. അദ്ദേഹം നിയമപരമായ സാധുതയുള്ള വ്യക്തി ആവണമെന്നില്ല. അതായത് മരിച്ച വ്യക്തിയെ സംബന്ധിച്ച് ഏതുവിധത്തിലും സർട്ടിഫിക്കറ്റ് നൽകാൻ സമ്മതിക്കുന്ന ഒരാളെക്കൊണ്ട് കർമ്മം നടത്തി സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ, മരണം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം താനാണ് സംസ്‌ക്കാരം നടത്തിയതെന്ന് ഏതൊരാൾക്കും സർട്ടിഫിക്കറ്റ് നൽകുകയോ ഒക്കെ ചെയ്യുവാൻ ഈ ഓർഡിനൻസ് അവസരം നൽകുന്നു. ദുരുപയോഗം ചെയ്യപ്പെടുവാനുള്ള സാധ്യതയേറെുള്ളതാണ് ഈ ഓർഡിനൻസ്.

കഴിഞ്ഞ ദിവസം വരിക്കോലിപള്ളിയിൽ നടന്ന ഒരു സംസ്‌ക്കാരം ഉദാഹരണമാണ്. ഒരാൾ മരിച്ച വിവരം പൊലീസ് മുഖേന നിയമാനുസൃത വികാരിയെ ധരിപ്പിച്ചു. എന്നാൽ മരിച്ചയാൾ ഇടവകാംഗമാണെന്നോ, അദ്ദേഹത്തിന്റെ പൂർവികരെ ആരെയെങ്കിലും ആ സെമിത്തേരിയിൽ സംസ്‌കരിച്ചിട്ടുണ്ടെന്നോ സ്ഥിരീകരണമില്ലായെന്ന് വികാരി പൊലീസിനെ അറിയിച്ചു. ഈക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്താമെന്ന് പറഞ്ഞു എങ്കിലും പൊലീസ് ഒരന്വേഷണവും നടത്തിയില്ല. ശവസംസ്‌ക്കാരത്തിന്റെ സമയം വികാരിയെ ആരും അറിയിക്കാതിരുന്നതിനാൽ സെമിത്തേരിയുടെ ഗേറ്റ് തുറന്നു കൊടുക്കാനായില്ല. ഒരുകൂട്ടം ആളുകൾ ഗേറ്റ് പൊളിച്ച് ഒരു മൃതദേഹം കൊണ്ടുവന്ന് സെമിത്തേരിയിൽ അടക്കി. അദ്ദേഹത്തെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല.

ക്രൈസ്തവ സെമിത്തേരികളിൽ ആർക്കു വേണമെങ്കിലും, ആരെയും സംസ്‌കരിച്ച് എന്തുവേണമെങ്കിലും എഴുതി സർട്ടിഫിക്കറ്റ് ആക്കാമെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ഇത് സെമിത്തേരികളുടെ ഉപയോഗത്തിൽ അരാജകത്വം സൃഷ്ടിക്കും. മലങ്കര സഭാ തർക്കത്തിൽ സുപ്രീംകോടതി അനുവദിച്ചു തന്ന അവകാശങ്ങളെ ഈ ഓർഡിനൻസ് ഹനിക്കുന്നു. ഒരു പള്ളിയിലെ ഭരണവും കർമ്മാനുഷ്ഠാനങ്ങളും നടത്തേണ്ടത് വികാരിയാണ്. അവിടെ സമാന്തരഭരണമോ കൂദാശ അനുഷ്ഠാനമോ കോടതി അനുവദിച്ചിട്ടില്ല. ഈ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിന് സംസ്ഥാന സർക്കാർ സഹായിക്കുന്നില്ല എന്ന കാരണത്താൽ ഓർത്തഡോക്‌സ് സഭ നൽകിയിട്ടുള്ള കോടതി അലക്ഷ്യ ഹർജിയെ മറികടക്കുന്നതിനുവേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ഈ ഓർഡിനൻസ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തെ ഈ പുതിയ നിയമം ഹനിക്കുന്നു. ഓർത്തഡോക്‌സ് സഭയുടെ സെമിത്തേരികൾ 1934 ലെ ഭരണഘടന അനുസരിക്കുന്ന ഇടവകാംഗങ്ങളുടെ ഉപയോഗത്തിനുള്ളതാണ്. അവിടെ ഇഷ്ടാനുസരണം ആർക്കും മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന നില സംജാതമാക്കുന്നതിലൂടെ ഓർത്തഡോക്‌സ് സഭയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ശ്രമിക്കുകയാണ് സർക്കാർ. പള്ളികളിൽ സമാന്തര ഭരണം വീണ്ടും കൊണ്ടുവരുവാൻ സർക്കാർ ഒത്താശ ചെയ്തുകൊടുക്കുകയാണ്. ഇത് വിവേചനമാണ്. നിയമപരമായി നിലനിൽപ്പില്ലാത്ത ഒരു വിഭാഗത്തിന് ഒത്താശ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP