Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളിവിൽ കഴിഞ്ഞത് കർണാടകത്തിലെ ഉഡുപ്പിയിൽ; ശരവേഗത്തിൽ മുഖ്യപ്രതികളെ പൊക്കി തമിഴ്‌നാട് ക്യൂബ്രാഞ്ച്; കളിയിക്കാവിളയിൽ എഎസ്‌ഐ വിത്സണെ ചെക്ക്‌പോസ്റ്റിൽ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ; ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടിയിലായത് തൗഫീഖും അബ്ദുൾ ഷമീമും; ഇരവരും കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിൽ; സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ക്യൂബ്രാഞ്ചിന്

ഒളിവിൽ കഴിഞ്ഞത് കർണാടകത്തിലെ ഉഡുപ്പിയിൽ; ശരവേഗത്തിൽ മുഖ്യപ്രതികളെ പൊക്കി തമിഴ്‌നാട് ക്യൂബ്രാഞ്ച്; കളിയിക്കാവിളയിൽ എഎസ്‌ഐ വിത്സണെ ചെക്ക്‌പോസ്റ്റിൽ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ; ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടിയിലായത് തൗഫീഖും അബ്ദുൾ ഷമീമും; ഇരവരും കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിൽ; സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ക്യൂബ്രാഞ്ചിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കർണാടകത്തിലെ ഉഡുപ്പിയിലെ റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. തൗഫീഖ്, അബ്ദുൾ ഷമീം എന്നീ മുഖ്യ പ്രതികളാണ് കസ്റ്റഡിയിലായത്. തൗഫീഖും, അബ്ദുൾ ഷമീമുമാണ് എഎസ്‌ഐ വിത്സണെ ചെക്ക് പോസ്റ്റിലെത്തി വെടിവച്ചുകൊന്നത്.

എഎസ്‌ഐ വിൽസണെ വെടിവച്ചുകൊന്ന കേസിൽ പ്രതികൾക്കായി പതിച്ച ലുക്ക് ഔട്ട് നോട്ടീസുകൾ പലയിടത്തും കീറിയതായി കണ്ടെത്തിയതോടെ തമിഴ്‌നാട് ക്യൂബ്രാഞ്ചും കേരള പൊലീസും കൂടുതൽ ജാഗ്രതയിലായിരുന്നു, സംഭവത്തിന് പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു. പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്നാണ് നിഗമനം. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയിരുന്നു. ഇത് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളും പൊലീസിന് കിട്ടിയെന്നാണ് അറിയുന്നത്. നേരത്തെ ഇവർ നെയ്യാറ്റിൻകരയിൽ നിന്ന കൃത്യം നടത്താനായി ഓട്ടോയിൽ കയറി പോകുന്നതും പിന്നീട് കൃത്യത്തിന് ശേഷം ബാഗ് ഉപേക്ഷിച്ചുപോകുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ കിട്ടിയിരുന്നു. ജനുവരി 7നും 8നും മുഖ്യപ്രതികളായ തൗഫീഖും, അബ്ദുൾ ഷമീമും നെയ്യാറ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്.

തൗഫീഖും, അബ്ദുൾ ഷമീമും നെയ്യാറ്റിൻകരയിൽ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിതുരയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏർപ്പാടാക്കിയ വീട്ടിലാണ് ഇവർ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.ഇയാൾ കന്യാകുമാരി സ്വദേശിയും വിതുരയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. 25-ഓളം പേരെയാണ് കേരള-തമിഴ്‌നാട് അന്വേഷണ സംഘം ഇതുവരെ കസ്റ്റഡിയിലെടുത്തത്.

തൗഫീഖിനും ഷമീമിനും തീവ്രവാദി ബന്ധം?

2014ൽ ചെന്നൈയിൽ നടന്ന വർഗീയ കൊലപാതകത്തിൽ പ്രതിയാണ് അബ്ദുൾ ഷമീം.കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീക്ക്. പ്രതികളുടെ ഈ പശ്ചാത്തലങ്ങളാണ് വിൽസണെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. പൊലീസുകാരനു നേരെ നടന്ന ആക്രമണം വ്യക്തിവൈരാഗ്യമല്ല എന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പറയുന്നത്.

അതിനിടെ, വിൽസണെ വെടിവച്ച് കൊല്ലാൻ പ്രതികൾക്ക് തോക്കു കൈമാറിയ വ്യക്തി പിടിയിലെന്നും സൂചനയുണ്ട്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയ ഇജാസാണ് പ്രതികൾക്ക് തോക്ക് കൈമാറിയതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മുഖ്യപ്രതിയായ തൗഫീഖിന്റെ അടുത്ത സുഹൃത്താണിയാൾ. ഇജാസിനെ കാണാൻ തൗഫീഖ് ബംഗളുരുവിൽ എത്തിയതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇജാസിനൊപ്പം പിടികൂടിയ മൂന്നുപേർക്കും പ്രതികളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. കൊലപാതകത്തിന് മുമ്പ് പ്രതികൾ ചെക്ക്‌പോസ്റ്റിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു.

സംഭവം ഇങ്ങനെ

കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. കളിയിക്കാവിള ചെക്ക് പോസ്റ്റ് ചുമതലയായിരുന്നു എസ്ഐയായിരുന്ന വിൽസണ് ഉണ്ടായിരുന്നത്. കേരള - തമിഴ്‌നാട് അതിർത്തിയിൽ തമിഴ്ഡനാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് വിൽസൺ. മണൽകടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഡ്യൂട്ടിയിൽ വിൽസൺ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതികൾക്കായി കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്.

ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നത് ആയുധം ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് തൗഫിഖും ഷമീമും പഠിച്ചിരുന്നതായും തമിഴ്‌നാട് പൊലീസ് പറഞ്ഞു. പൊലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയിൽ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്‌പോസ്റ്റ്. രാത്രിയിൽ ഒൻപതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികൾ രക്ഷപ്പെട്ട ആരാധനാലയവും ഒൻപതുമണിയോടെയാണ് വിജനമാകാറ്.

സംഭവത്തിനുമുമ്പുതന്നെ പ്രതികൾ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആരാധനാലയത്തിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവർ വെടിവെച്ചത്. ചെക്‌പോസ്റ്റിനുമുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന വിൽസന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്. തോക്കിൽനിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികൾ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പൊലീസ് പറഞ്ഞു. വെടിയുതിർത്തശേഷം ആരാധനാലയത്തിന്റെ ഗേറ്റിനുള്ളിലേക്ക് ഓടിക്കയറിയ സംഘം നേരെ മറുഭാഗത്തെ റോഡിലേക്കുള്ള ഗേറ്റിലൂടെയാണ് പുറത്തേക്ക് കടക്കുന്നത്. പുറത്തെത്തിയശേഷം ഇവർ വളരെ സാവധാനം നടന്നുപോകുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നത്.

തുടർന്ന് കേരളത്തിന്റെ ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം നടന്ന ഇരുവരും കാരാളി ഭാഗത്തേക്ക് പോകുന്നതായി വേബ്രിഡ്ജിൽനിന്ന് ലഭിച്ച അവസാന സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. തമിഴ്‌നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങൾ കന്യാകുമാരി, തിരുവനന്തപുരം ജില്ലകൾ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇവരിൽ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP