Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2050ൽ അഞ്ചുകോടി അഭയാർഥികൾ ബംഗ്ലാദേശിൽ നിന്ന് വരുമ്പോൾ ഇന്ത്യ എന്തുചെയ്യും? 30 വർഷങ്ങൾ കൊണ്ട് കടലെടുക്കാൻ പോകുന്നത് ആ നാടിന്റെ 20 ശതമാനം ഭാഗങ്ങൾ; രാജ്യം അഭിമുഖീകരിക്കാൻ പോവുന്ന എറ്റവും വലിയ അഭയാർഥി പ്രവാഹം പരിഹരിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ ബംഗ്ലാദേശ് സർക്കാർ; രാഷ്ട്രീയ-സാമ്പത്തിക അഭയാർഥികളേക്കാൾ ഇന്ത്യ പേടിക്കേണ്ടത് കാലാവസ്ഥാ അഭയാർഥികളെ; ഇന്ത്യയേക്കാൾ സാമ്പത്തികമായി പുരോഗമിച്ച രാജ്യമാണെന്ന ബംഗ്ലാദേശിന്റെ വാദങ്ങളിലെയും വസ്തുതയെന്താണ്?

2050ൽ അഞ്ചുകോടി അഭയാർഥികൾ ബംഗ്ലാദേശിൽ നിന്ന് വരുമ്പോൾ ഇന്ത്യ എന്തുചെയ്യും? 30 വർഷങ്ങൾ കൊണ്ട് കടലെടുക്കാൻ പോകുന്നത് ആ നാടിന്റെ 20 ശതമാനം ഭാഗങ്ങൾ; രാജ്യം അഭിമുഖീകരിക്കാൻ പോവുന്ന എറ്റവും വലിയ അഭയാർഥി പ്രവാഹം പരിഹരിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ ബംഗ്ലാദേശ് സർക്കാർ; രാഷ്ട്രീയ-സാമ്പത്തിക അഭയാർഥികളേക്കാൾ ഇന്ത്യ പേടിക്കേണ്ടത് കാലാവസ്ഥാ അഭയാർഥികളെ; ഇന്ത്യയേക്കാൾ സാമ്പത്തികമായി പുരോഗമിച്ച രാജ്യമാണെന്ന ബംഗ്ലാദേശിന്റെ വാദങ്ങളിലെയും വസ്തുതയെന്താണ്?

എം മാധവദാസ്

ന്യൂഡൽഹി: 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധമാണ് ഫലത്തിൽ എൻആർസിയെന്നും സിഎഎഎന്നും വിളിക്കുന്ന ഇന്ത്യ ഇന്ന് കടന്നുപോകുന്ന ഏറ്റവും ഗുരതരമായ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ആക്കം കൂട്ടിയത് എന്നത് വ്യക്തമാണ്. ബംഗ്ലാദേശ് യുദ്ധകാലത്ത് ഏതാണ്ട് അരക്കോടിയോളം പേർ ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനുമുമ്പ് കുടിയേറിയവർ അടക്കം മൊത്തം 75 ലക്ഷത്തോളം അനധികൃത ബംഗ്ലാദേശി പൗരന്മാർ അസമിൽ ഉണ്ടെന്നാണ് അസം ഗണപരിഷത്ത് അടക്കമുള്ളവർ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, അസമിൽ പലപ്പോഴായി വർഗീയ ലഹളകളും വംശീയവാദവും ഉണ്ടായത്. ആറുമണിക്കൂർ കൊണ്ട് 3000ത്തോളം മുസ്ലീങ്ങളെ കശാപ്പ് ചെയ്ത നെല്ലികൂട്ടക്കൊലയുടെയൊക്കെ അടിസ്ഥാനത്തിലാണ് കുടിയേറ്റക്കാർ ആരെന്ന് കണ്ടെത്താമെന്നുള്ള അസം കരാറിൽ, അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒപ്പിട്ടത്.

ഈ കരാർ വർഷങ്ങളായി നടപ്പാകാതിരുന്നതിനെ തുടർന്ന് അസം ഗണപരിഷത്ത് കോടതിൽ പോവുകയും തുടർന്ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അസം എൻആർസി നടപ്പാവുകയും ചെയ്തത്. ഈ അസംകരാർ പ്രകാരമുള്ള എൻആർസിയിലാണ് നിങ്ങൾ ഇവിടെ ജനിച്ചുവളർന്ന പൗരൻ ആണെങ്കിലും പിതാവ് കുടിയേറ്റക്കാരൻ അല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത വരുന്നത്. ഇതുപ്രകാരം നടത്തിയ എൻആർസിയിലാണ് 19 ലക്ഷം പേർ പുറത്തായത്.

എന്നാൽ ബംഗ്ലാദേശ് ഈ കുടിയേറ്റത്തെ ഇനിയും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇന്ത്യയേക്കാൾ സാമ്പത്തികമായി പുരോഗമിച്ച രാജ്യമാണെന്നും തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് കുടിയേറേണ്ട സാഹചര്യം ഇല്ലെന്നുമാണ്, ബംഗ്ലാദേശ വിദേശകാര്യ മന്ത്രിയടക്കമുള്ളവർ പറയുന്നത്. പക്ഷേ ബംഗ്ലാദേശ് ഇനിയും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രശ്നം ചൂണ്ടിക്കാട്ടുയാണ് കാലവസ്ഥാന വിദഗധ്ര്. ആഗോളതാപനം മൂലം കടൽ കയറി വരുന്നതിനാൽ അടുത്ത 30 വർഷത്തിനുള്ള ബംഗ്ലാദേശിന്റെ 20 ശതമാനം കരയാണ് കടലെടുക്കാൻ പോകുന്നത്. ഇതുവഴി അഞ്ചകോടിയോളം അഭയാർഥികളാണ് ഇന്ത്യയിലെത്തുക എന്നോർക്കം.

130 കോടിയുമായി വീർപ്പുമുട്ടുന്ന രാജ്യം ഇനിയും എങ്ങനെയാണ് അഭയാർഥികളെ സ്വീകരിക്കുക. ട്രംപ് മെകസിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതുപോലെ പണിയാൻ ഇന്ത്യക്ക് ആവുമോ? അല്ലെങ്കിൽ പഴുതുകൾ അടച്ച് അതിർത്തി സംരക്ഷിക്കാനുള്ള രീതിയെങ്കിലും തുടങ്ങണം. അതിനുള്ള യാതൊരു നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് എൻഡിടിവി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ രാഷ്ട്രീയനേതാക്കളിൽ പലരും ഈ വിഷയം കേട്ടിട്ടുപോലുമില്ലായിരുന്നു. രാഷ്ട്രീയ- സാമ്പത്തിക അഭയാർഥികളേക്കാൾ ഇന്ത്യ ഇനി ഭയക്കേണ്ടത് കാലാവസ്ഥാ അഭയാർഥികളെ ആണെന്ന് അമർത്യാസെൻ അടക്കമുള്ള ശാസ്ത്രജ്ഞർ ആവർത്തിച്ച് പറഞ്ഞിട്ടും രാജ്യം ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.

ബംഗ്ലാദേശിലെ അഞ്ചുകോടി അഭയാർഥികൾ ഇന്ത്യയിലേക്കോ?

2050 ആവുമ്പോൾ ബംഗ്ലാദേശിന്റെ 10 മുതൽ 20 ശതമാനം വരെ പ്രദേശങ്ങൾ വെള്ളത്തിന് അടിയിലാവുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയപ്പ് ശാസത്രലോകം വളരെ നേരത്തെ നൽകിയിട്ടുണ്ട്. 20 ശതമാനം കര വെള്ളത്തിൽ പോവുമ്പോൾ അവർ എങ്ങോട്ടുപോവുമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. മൂന്നുമതൽ 5 കോടി ജനങ്ങളാണ് ബംഗ്ലാദേശിൽ ഇങ്ങനെ അഭയാർഥികൾ ആവുക. ഇവിടെയാണ് ഇന്ത്യക്കുള്ള യാഥാർഥ ഭീഷണിയെന്ന് അമൃത്യസെന്നിനെപ്പോലുള്ള ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

2050-2070 കാലഘട്ടത്തിൽ ബംഗ്ലാദേശിൽനിന്നും വരുന്ന അഞ്ചുകോടിയോളം പേരുടെ അഭയാർഥി പ്രവാഹത്തിൽ വലിയൊരു പങ്കും നേരിടേണ്ടി വരിക ഇന്ത്യയായിരിക്കുമെന്ന് സെൻ വിലയിരുത്തുന്നു. കാരണം തൊട്ടടുത്ത പാക്കിസ്ഥാൻ ബംഗ്ലാദേശിന് ശത്രുരാഷ്ട്രമാണ്. റോഹീങ്ക്യകളേപ്പാലും അംഗീകരിക്കാത്ത മ്യാന്മാറിലേക്ക് അവർ പോകില്ല. പിന്നെയുള്ള ആശ്രയം ഇന്ത്യ തന്നെ. അസം എൻആർസി ഉണ്ടാക്കിയതിന്റെ പേരിൽ രാജ്യം കത്തുന്ന സാഹചര്യത്തിൽ ഇനി 5 കോടിപേർ വന്നാൽ എന്തുചെയ്യും എന്ന വിഷയത്തിൽ ആർക്കും മറുപടിയില്ല.

20 ശതമാനം കര വെള്ളത്തിലാവുമ്പോൾ അവരെ എങ്ങോട്ട് മാറ്റും എന്ന ചോദ്യം ബംഗ്ലാദേശിൽ ഒരു ചർച്ചപോലും അയിട്ടില്ല. ഇതെല്ലാം വെറും കെട്ടുകഥകൾ മാത്രമാണെന്നാണ് ഷേക്ക് ഹസീനയെപ്പോലുള്ള ഭരണാധികാരികൾ പറയുന്നത്. നമ്മുടെ പ്രധാനമന്ത്രി മോദിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, കലാവസ്ഥഥാ വ്യതിയാനെത്തെ അംഗീകരിച്ച മോദി, ഇപ്പോൾ കളം മാറ്റിപ്പിടിക്കയാണ്. അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപും എതാണ്ട് സമാനമായ ആരോപണം ആണ് ഉന്നിയിക്കുന്നത്.

ലോകത്തെ മുക്കിക്കൊല്ലുന്ന ആഗോള താപനത്തെനെതിരെ കിണഞ്ഞ് പരിശ്രമിക്കയാണ് യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും. അതിനുള്ള നടപടികളാണ് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജ്ജനം നിയന്ത്രിക്കുകയും. അതിനായി പെട്രാളിയം ഉൽപ്പന്നങ്ങളുടെ അടക്കം ഉപഭോഗം കുറക്കുന്നതിനുള്ള പാരീസ് ഉടമ്പടിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയാണ,് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചെയ്തത്. ചൈനയെ വളർത്താനുള്ള തന്ത്രങ്ങളാണ് ഇതെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ആരോപണം. ആഗോളതാപനം എന്നൊന്ന് ഇല്ലെന്നും ഇത് വെറും കാലാവസ്ഥാ വ്യതിയാനമാണെന്നും അതിനാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങൾ അമേരിക്കയ്ക്ക് ബാധകമല്ലെന്നുമാണ് ട്രമ്പ് പറയുന്നത്. വളരുന്ന ശക്തിയായ ചൈനയെ കൂടുതൽ സാമ്പത്തിക ശക്തിയാക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് ഇതിന്റെ പിറകിലെന്നും ട്രംപ് ആരോപിക്കുന്നു.

ഇതുതന്നെയാണ് ആഗോള താപനം സംബന്ധിച്ച ചർച്ചകളിലെ പ്രധാന പ്രശ്‌നം. 97 ശതമാനം ശാസ്ത്രജ്ഞരും ആഗോള താപനം ശരിയാണെന്ന് അംഗീകരിക്കുമ്പോൾ രാഷ്ട്രീയനേതാക്കൾ കാര്യമായി എടുക്കുന്നില്ല. യുഎസിൽ റിപ്പബ്ലിക്കൻസ് ആഗോളതാപനത്തെ സംശയിക്കുമ്പോൾ ഡെമോക്രാറ്റുകൾ അംഗീകരിക്കുന്നു. ഈയിടെ ഒരു സർവേയിൽ കണ്ടത് നാൽപ്പതു ശതമാനം അമേരിക്കയിലെ ജനങ്ങൾ ആഗോള താപനത്തെ സംശയിക്കുന്നു എന്നാണ്. അതായത് ഇത് ചൈനയെ സഹായിക്കാനാണ് എന്ന് പറഞ്ഞാൽ അമേരിക്കയിൽ കൈയടി കിട്ടും. അമേരിക്കയുടെ വ്യവസായ വളർച്ചയാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ട്രമ്പ് പറയുന്നത്.ഹരിതഗൃഹ വാതകങ്ങൾ തള്ളുന്നതിൽ ഒന്നാമത് ചൈനയാണ്. 28 ശതമാനം. രണ്ടാം സ്ഥാനം 18 ശതമാനമുള്ള അമേരിക്കക്കാണ്. യൂറോപ്യൻ രാജ്യങ്ങൾ നാമ മാത്രമായ ശതമാനക്കണക്കിലാണ്, കാർബൺ എമിഷൻ നടത്തുന്നത്. പക്ഷേ അവരാണ് ലോകം മുങ്ങാതിരിക്കാനുള്ള നടപടികളിൽ ഏറ്റവും കൂടുതൽ സഹകരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായും നിർത്തലാക്കി വൈദ്യുതി, സൗരോർജം,കാറ്റ് തുടങ്ങിയവയിലേക്ക് മാറാനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നത്.

ഇന്ത്യ ആറുശതമാനം കാർബൺ എമിഷൻ നടത്തുന്നുണ്ട്. ആഗോള താപനം പെരുപ്പിച്ച് കാട്ടുന്ന പ്രതിഭാസമാണെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കാലവസ്ഥാവ്യതിയാനം മാത്രമേയുള്ളൂ. 'തണുപ്പുനേരിടാനുള്ള ശേഷി കുറഞ്ഞവരികയാണെന്ന് നമ്മുടെ അപ്പൂപ്പന്മാരൊക്കെ പറയുന്ന അത്രയേ ഇതുള്ളൂ. കാലാവസ്ഥയല്ല മാറിയത് നമ്മളാണ് മാറിയത്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യാതെ നാം ഒത്തുപോവണം.' - നരേന്ദ്ര മോദി ഈയിടെ പറഞ്ഞതും ഇതാണ്. പാരീസ് ഉടമ്പടിയുടെ ഒരു കാര്യങ്ങളും ഇന്ത്യ ഇപ്പോൾ ശ്രദ്ധിക്കാറുമില്ല. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കാലത്ത് ആഗോള താപനത്തെ ശക്തമായ അനുകൂലിച്ച വ്യക്തിയാണ് മോദിയെന്നതും ഓർക്കണം.

വീടും നാടും നഷ്ടപ്പെടുന്നത് 200 കോടി പേർക്ക്

പലതരത്തിലുള്ള അഭയാർഥി പ്രവാഹങ്ങൾ ലോകം കണ്ടിട്ടുണ്ട്. യുദ്ധവും മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമൊക്കെയായി. എന്നാൽ ഇവയെയൊക്കെ കവച്ചുവെക്കുന്ന, വലിയൊരു അഭയാർഥി പ്രവാഹത്തിനാണ് ഒരു നുറ്റാണ്ടിനുള്ളിൽ ലോകം സാക്ഷിയാവാൻ പോകുന്നത്. അവരാണ് കാലാവസ്ഥാ അഭയാർഥികൾ. രാഷ്ട്രീയ നേതൃത്വം ഇനിയും ഗൗരവത്തിൽ എടുത്തിട്ടില്ലെങ്കിലും ക്ലൈമറ്റ് റഫ്യൂജീസിനെ എങ്ങനെ നേരിടണം എന്നതാണ് ഐക്യരാഷ്ട്ര സഭക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനാൽ സമുദ്രനിരപ്പ് ഉയരുകയും അതിന്റെ ഫലമായി ലോകത്തിലെ മൂന്നിലൊന്ന് ഭാഗങ്ങളും മുങ്ങിപ്പോവുമെന്നുമാണ് പുതിയ കണക്കുകൾ പറയുന്നത്. ഇതോടെ ലോകമെമ്പാടമുള്ള 200 കോടി ജനങ്ങളെലാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. ലോകം കണ്ട എറ്റവും വലിയ അഭയാർഥി പ്രവാഹം! നാടും വീടും വെള്ളത്തിൽ മുങ്ങിയ 200 കോടി ജനങ്ങൾ.

2100 ആകുമ്പോൾ രണ്ടുമുതൽ 2.7 മീറ്റർവരെ ജലം കടലിൽ പൊങ്ങൂമെന്നാണ് കണക്ക്. ലണ്ടനും ന്യൂയോർക്കും, ആംസ്റ്ര്ഡാംപോലുള്ള വലിയ നഗരങ്ങൾ തൊട്ട് മാലിദ്വീപും, ഗ്രീൻലാൻഡും, ബംഗ്ലാദേശിന്റെയും, ഓസ്‌ട്രേലിയുടെ പല ഭാഗങ്ങളുമെല്ലാം നൂറ്റാണ്ടിനുള്ളിൽ മുങ്ങുന്ന പ്രദേശങ്ങളുടെ ലിസ്റ്റിലാണ്. ഈജിപ്തിലെ അലക്‌സാണ്ട്രിയ, സോളമൻ ദ്വീപുകൾ, തുവ്വാലു ആ പട്ടിക നീളുകയാണ്.

ഇന്ത്യയിൽ ഗുജറാത്ത് തീരത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കേരളത്തിലും കടൽനിരപ്പ് ഗണ്യമായി ഉയരുകയാണ്. നമ്മുടെ ഏറ്റവും സുന്ദരവും വലുതുമായ ബീച്ചുകളിൽ ഒന്നായ ശംഖുമുഖം പാടെ കടലെടുത്ത് പോയിട്ട് വർഷം ഒന്നു കഴിയുന്നു. ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ കൂടുതലാണെന്നത് കേരളീയരെയും ഭീതിയിലാക്കുന്നതാണ്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന് കിടക്കുന്ന ആലപ്പുഴക്കും ആഗോള താപനത്തിൽ ഭയക്കാൻ ഏറെയുണ്ട്. കടൽ ഉള്ളോട്ട് കയറിവരുന്ന, ആഗോളവ്യാപകമായ പ്രതിഭാസം ആലപ്പുഴയിൽ എത്രത്തോളം ഉണ്ടാകും എന്നതിന്റെ ശരിയായ പഠനങ്ങളും നടന്നിട്ടില്ല.

ബംഗ്ലാദേശ് ഇന്ത്യയേക്കാൾ പരോഗമിച്ച രാജ്യമോ?

ഈ അഭയാർഥികളെ എങ്ങനെ നേരിടമെന്ന് അറിയില്ലെങ്കിലും സാമ്പത്തിക ശരാശരി കണക്കുകളിലാണ് ബംഗ്ലാദേശ് പിടിച്ചുനിൽക്കുന്നത്. അടുത്ത കാലത്തുവന്ന സാമ്പത്തിക സൂചകങ്ങൾ ചൂണ്ടിക്കാട്ടി തങ്ങൾ ഇന്ത്യയേക്കാൾ വികസിച്ച രാജ്യമാണെന്നാണ് ബംഗ്ലാദേശ് പറയുന്നത്. പക്ഷേ ഇതു ശരിയല്ല. സാമ്പത്തികമായി ബംഗ്ലാദേശിന് നേരിയ വളർച്ചയുണ്ടെങ്കിലും സാമൂഹികമായി അവർ ഇപ്പോഴും പിന്നിലാണ്. മതനിന്ദകുറ്റം അടക്കമുള്ള ഇപ്പോഴും ബംഗ്ലാദേശിൽ വ്യാപകമാണ്. നൂറുകണക്കിന് യുക്തിവാദികളെയും മതിവിർമശകരെയും സ്വതന്ത്രചിന്തകരെയുമാണ് ആ രാജ്യത്തുകൊന്നൊടുക്കിയത്. മതപരമായ പീഡനം നോക്കുമ്പോൾ ഭൂമിയിലെ നരകമാണ് ബംഗ്ലാദേശ്. അതുകൊണ്ടുതന്നെ ഈ നേരിയ സാമ്പത്തിക വളർച്ച ഇതുമൂലം റദ്ദാവുന്നുവെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്.

2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് ഇത് 5.8 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്് പറയുമ്പോൾ, ബംഗ്ലാദേശിന്റെ വളർച്ചാനിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും പാക്കിസ്ഥാനിൽ ഇത് മൂന്ന് ശതമാനമോ അതിൽ കുറവോ ആയിരിക്കുമെന്നും ലോക ബാങ്ക് പറയുന്നു. ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള പുതിയ പതിപ്പിലാണു പ്രവചനം. ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന 10 സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും ഉന്നത സ്ഥാനമുള്ള രാജ്യമാണിന്ന് ബംഗ്ലാദേശ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.28 ശതമാനം വളർച്ചയാണ് ആ രാജ്യം നേടിയത്. ബംഗ്ലാദേശിന്റെ ജിഡിപി വളർച്ച ആറ് ശതമാനം കവിയുന്ന, തുടർച്ചയായ ഏഴാമത്തെ വർഷമാണിത്. ഇത് ഒരു വലിയ നേട്ടം തന്നെയാണ്. പ്രത്യേകിച്ച്, ലോകത്താകമാനമുള്ള മിക്ക വികസ്വര രാഷ്ട്രങ്ങളുടെയും വളർച്ച മന്ദഗതിയിലാകുന്ന കാലമാണിതെന്ന വസ്തുത പരിഗണിക്കുമ്പോൾ.

വളർന്നു തുടങ്ങിയിരുന്ന ദക്ഷിണ കൊറിയൻ വ്യവസായ മേഖലിൽ നിന്നും ആഭ്യന്തര വ്യവസായ രംഗത്തെ സംരക്ഷിക്കാൻ 1970 കളിൽ അമേരിക്ക ചുമത്തിയ ടെക്‌സ്റ്റൈൽ ക്വാട്ട എന്ന ചരിത്രപരമായ അപകടത്തിൽ നിന്നാണ് ആദ്യത്തെ ഘടകം ഉരുത്തിരിഞ്ഞത്. ക്വാട്ട നിയന്ത്രണങ്ങൾ ഒഴിവാക്കാൻ, കുറഞ്ഞ നിരക്കിലും എളുപ്പത്തിലും തൊഴിലാളികളെ ലഭിക്കുന്ന ബംഗ്ലാദേശിലേക്ക് കൊറിയക്കാർ ഉൽപാദനം മാറ്റി. ബംഗ്ലാദേശിലെ ബിസിനസുകാർ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം പെട്ടന്നുതന്നെ ഇവരിൽ നിന്ന് കരസ്ഥമാക്കുകയും തങ്ങളുടേതായ സംരംഭങ്ങൾ സ്ഥാപിക്കുകയും ചെയ്തു. വിഭവങ്ങൾ സ്വരുക്കൂട്ടുന്നതിൽ സർക്കാർ ഇടപെടലിന്റെ അഭാവം ഉണ്ടായിരുന്നിട്ടും സാമൂഹിക സാമ്പത്തിക മേഖലകളിൽ രാജ്യം കൈപ്പിടിയിലാക്കിയ ശ്രദ്ധേയമായ നേട്ടങ്ങളാണ് രണ്ടാമത്തെ ഘടകം വിശദീകരിക്കുന്നത്. താഴേത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റികളുടെ സാന്നിധ്യം സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗങ്ങൾക്കിടയിൽ പോലും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമുള്ള വ്യവസ്ഥ ശക്തമാക്കി.

ഈ രണ്ട് ഘടകങ്ങളും, ബംഗ്ലാദേശിലെ സുസ്ഥിര വളർച്ച സമാനതകളില്ലാത്തതാണെന്നും മറ്റ് പകർപ്പുകളുണ്ടാകുന്നതിന് ഒരു സാധ്യതയുമില്ലെന്നും വിശദീകരിക്കുന്നു. എന്നിരുന്നാലും രാജ്യത്തിന്റെ വളർച്ചാ അനുഭവത്തിൽ ഏതാനും നിർണായകമായ ഉൾകാഴ്ചകൾ നിലനിൽക്കുന്നുണ്ട്. ആദ്യത്തേത്, ലോക വിപണിയിൽ മൽസതക്ഷമത സൃഷ്ടിക്കാൻ തങ്ങളുടെ ശക്തികളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം ഇത് ഉയർത്തിക്കാട്ടുന്നുവെന്നതാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിലും എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടുള്ള വളർച്ച നയിക്കുന്നതിലും ഏറ്റവും താഴത്തെ തട്ടിലുള്ള വളർച്ച ഉറപ്പാക്കുന്നതിലുള്ള കാര്യക്ഷമതയും രണ്ടാമതായി ഇത് ഉയർത്തി കാട്ടുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാഴ്ചവയ്ക്കുന്ന, പ്രതീക്ഷയ്ക്കു വകനൽകുന്ന വളർച്ചാഗതി ബംഗ്ലാദേശ് നിലനിർത്തുമോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.
പക്ഷേ ഈ കണക്കുകൾ വെറും സാമ്പത്തിക സൂചകങ്ങൾ മാത്രമാണെന്നും സ്വതന്ത്ര്യം ജനാധിപത്യം തുടങ്ങിയ സാമൂഹിക ഘടകങ്ങൾ കൂടി ചേരുമ്പോഴാണ് അത് വികസന സൂചികയായി മാറുന്നത് എന്നാണ് അമർത്യാസെന്നിനെപ്പോലുള്ള സാമ്പത്തിക ശാസ്്ത്രഞ്ജർ ചൂണ്ടിക്കാട്ടുന്നത്. ആ അർഥത്തിൽ ഇന്ത്യയേക്കാൾ എത്രയോ താഴ്ന്ന രാജ്യം മാത്രമാണിത്. മാത്രമല്ല പോയ വർഷത്തെ ത്ിരിച്ചടി ഇന്ത്യ വൈകാതെ മറികടക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശിൽ മതപീഡനം അതിശക്തം

മതപീഡനം ബംഗ്ലാദേശിൽ അതി ശക്തമാണ്. ന്യുനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും മാത്രമല്ല നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും ബ്ലോഗർമാരും ഇവിടെതലയറുക്കപ്പെട്ട് കൊല്ലപ്പെടുന്നത് മുൻ വർഷങ്ങളിൽ പതിവായിരുന്നു. ഒന്നിനുമില്ലാത്ത സൂഫികളെയും ഭിന്നലൈംഗികതയുള്ളവരെയും ഓടിച്ചിട്ട് കൊല്ലുകയാണ് ബംഗ്ലാ തീവ്രാവാദികൾ പലപ്പോഴും ചെയ്തിരുന്നത്.ബംഗ്ലാദേശിലെ ജനസംഖ്യയുടെ 89% മുസ്ലിംകളാണ്. ഭൂരിഭാഗവും സമാധാനകാംക്ഷികൾ ആയിട്ടും മതതീവ്രവാദത്തിന് നല്ലവേരുള്ള ഇവിടെ തുടർച്ചയായ ആക്രമണങ്ങളാണ് ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യുനപക്ഷങ്ങൾക്ക് നേരിടേണ്ടിവന്നത്. റിപ്പോർട്ടേസ് ബിയോണ്ട് ബോർഡേഴ്സ നൽകുന്ന കണക്കുകൾ ഇങ്ങനെ '2016 ൽ മതനിന്ദ ആരോപണത്തിനെതിരായ അക്രമങ്ങൾ 15 ക്ഷേത്രങ്ങളും 100 വീടുകളും നശിപ്പിക്കുന്നതിലേക്ക് നയിക്കുന്നുവെങ്കിലും 8 ക്ഷേത്രങ്ങളും 22 വീടുകളും മാത്രമാണ് തകർന്നതെന്ന് അധികൃതർ അഭിപ്രായപ്പെടുന്നത്.

782 ഹിന്ദുക്കൾ രാജ്യം വിടാൻ നിർബന്ധിതരായി. കൂടാതെ 23 പേർ മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരായി. 25 ഹിന്ദു സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്തു. 235 ക്ഷേത്രങ്ങളും പ്രതിമകളും നശിപ്പിച്ചു. 2017 ൽ ഹിന്ദു സമൂഹത്തിൽ നടന്ന മൊത്തം അതിക്രമങ്ങളുടെ എണ്ണം 6474 ആണ്. 2019 ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ താക്കൂർഗാവിൽ മാത്രം ഹിന്ദു കുടുംബങ്ങളിലുള്ള എട്ട് വീടുകൾക്ക് തീവെച്ചു.ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ 2016 ൽ നാല് പേർ കൊല്ലപ്പെട്ടു. വർദ്ധിച്ചുവരുന്ന പീഡനങ്ങളിലൂടെയാണ് ക്രൈസ്തവ ജനസംഖ്യ കടന്നപോകുന്നതെന്ന് പല റിപ്പോർട്ടുകളുമുണ്ട്. അഹമ്മദിയാക്കൾക്കുനേരെയുള്ള പീഡനവും ഇവിടെ പതിവാണ്.മൗലികവാദ ഇസ്ലാമിക ഗ്രൂപ്പുകൾ അഹ്മദികളെ ഔദ്യോഗികമായി കാഫിറുകളായി (അവിശ്വാസികളായി) പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.'- കാര്യങ്ങൾ വ്യക്തമാണ്. സാമ്പത്തികമായ പുരോഗതി മത വിവേചനം കുറക്കില്ല. പീഡനം അവിടെ ഇപ്പോഴും നിർബാധം തുടരുകയാണ്.

ചോരയിൽ കുളിച്ചുണ്ടായ ഒരു രാഷ്ട്രം. സത്യത്തിൽ ബംഗ്ലാദേശിനെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. പിറവിതൊട്ട് ഇന്നലെവരെ ആ രാഷ്ട്രം മനുഷ്യരുധിരത്തിൽ കുളിച്ചുണ്ടായതു തന്നെയാണ്. വംശീയമായി തുടങ്ങിയ ബംഗ്ലാദേശ് കലാപത്തിൽ അന്ന് കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളും ഏറെയുണ്ടായിരുന്നു. 1970ൽ ബംഗ്ലാദേശ് ഉൾപ്പെട്ട അവിഭക്ത പാക്കിസ്ഥാനിൽ ജനാധിപത്യ രീതിയിൽ നടന്ന ഇലക്ഷനിൽ, കിഴക്കൻ പാക്കിസ്ഥാനിൽ അതായത് ഇന്നത്തെ ബംഗ്ലാദേശിൽ നിന്നുള്ള അവാമി ലീഗാണ് ഭൂരിപക്ഷം നേടിയത്. 300 സീറ്റിൽ നടന്ന ഇലക്ഷനിൽ 160 സീറ്റും നേടി ഷേക്ക് മുജീബുറഹ്മാന്റെ അവാമി ലീഗ് ഒറ്റക്ക് ഭൂരിപക്ഷം നേടി . അവാമി ലീഗ് കിഴക്കൻ പാക്കിസ്ഥാനിൽ മാത്രമുള്ള പാർട്ടിയാണ്.

ഇതോടെ കറുത്ത് കുറുകിയ ബംഗാളികൾ ഞങ്ങളെ ഭരിക്കുകയൊ പാക്കിസ്ഥാന്റെ വംശീയ ബോധം ഫണം വിടർത്തി എഴുന്നേറ്റു .ഷേക്ക് മുജീബ് റഹ്മാനു അവർ അധികാരം കൈമാറിയില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയിട്ടും ഭരിക്കാൻ അനുവദിക്കാത്തതുകൊണ്ട് ബംഗ്ലാദേശിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി. ഇതിനെ അടിച്ചമർത്താൻ 'ഓപ്പറേഷൻ സേർച്ച് ലൈറ്റ് ' എന്ന പേരിൽ പാക്കിസ്ഥാൻ സൈനിക നീക്കം തുടങ്ങി . പാക്കിസ്ഥാനിൽ നിന്ന് യാത്രാവിമാനത്തിൽ ബംഗ്ലാദേശിലേക്ക് സൈനികരെ ഇറക്കി. ഇതറിഞ്ഞ ഇന്ത്യ തങ്ങളുടെ ആകാശത്തിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് പറക്കാൻ അനുവാദം നിഷേധിച്ച. ബംഗ്ലാദേശ് വിമോചനം ആവശ്യപ്പെട്ട് , ഒരു കൂട്ടർ ഒഴികെ ബംഗ്ലാദേശിലെ ആബാല വൃദ്ധം ജനങ്ങളും തെരുവിൽ ഇറങ്ങി. മാറിനിന്ന ആ ഒരുകൂട്ടർ ജമാഅത്തെ ഇസ്ലാമി ആയിരുന്നു. ഇന്ന് സൗമ്യതയുടെ മൂട് പടം ഇട്ട് കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് വരുന്ന ജമാഅത്ത് / സോളിഡാരിറ്റി ടീമുകളുടെ ബംഗ്ലാദേശ് വേർഷൻ ആയിരുന്നു അത്. കാരണം പാക്കിസ്ഥാൻകാരനായ സയ്യിദ് അബുൾ അലാ മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്.

മൗദൂദിക്ക് കൂറ് പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തോട്മാത്രയിരുന്നു. സ്വാഭാവികമായും മൗദൂദിക്ക് മമത ഉള്ളിടത്തേക്ക് ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയും കൂറ് കാണിച്ചു. പിന്നീട് ബംഗ്ലാദേശിൽ കണ്ടത് ആധുനിക ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു. അനൗദ്യോഗികമായി 10 മുതൽ 30 ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു. 5 ലക്ഷത്തോളം സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്. ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ 'മുക്തിബാഹിനി' എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാ സേന പാക്കിസ്ഥാൻ സൈന്യത്തോട് പൊരുതുമ്പോൾ, ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർ 'റസാക്കർ '( വളണ്ടിയർ) എന്ന പേരിൽ സംഘടനയുണ്ടാക്കി പാക്കിസ്ഥാൻ സൈനികരെ ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിക്കയായിരുന്നു. അവർക്ക് ആവുന്ന രീതിയിൽ അവരും കൊന്നു കുറേ പേരെ. അന്ന് തൊട്ട് തുടങ്ങിയതാണ് ബംഗാളിലെ ന്യുനപക്ഷ പീഡനം. ഹിന്ദുക്കൾ അവാമി ലീഗിന് വോട്ടുചെയ്യുന്നവർ കൂടി ആയതിനാൽ അവരെ ബംഗ്ലാദേശ് ജമാഅത്തുകാർ തിരഞ്ഞുപിടിച്ച് കാണിച്ചുകൊടുക്കയായിരുന്നു. നൂറുകണക്കിന് ഹെന്ദവക്ഷേത്രങ്ങളും ഇതോടൊപ്പം തകർക്കപ്പെട്ടു. ബുദ്ധമതക്കാരും വ്യാപകമായി ആക്രമിക്കപ്പെട്ടു.

അതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായി. അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കൻ പറ്റാതായതോടെ ഇന്ത്യ, വിഷയത്തിൽ ഇടപെടുകയും പാക്കിസ്ഥാനെ തോൽപിച്ച് ബംഗ്ലാദേശിനെ വിമോചിപ്പിക്കുകയും ചെയ്തു. 1971 ലാണ് യുദ്ധം മൂലം ഇന്ത്യയിലേക്ക് അഭ്യാർത്ഥി പ്രവാഹം ഉണ്ടായത് .അതുകൊണ്ടാണ് എൻആർസി യിൽ 1971 നു മുൻപ് ഇന്ത്യയിൽ താമസിച്ചതായി തെളിയിക്കാൻ ആവശ്യപ്പെടുന്നത്. 71 ൽ അഭയാർത്ഥി ആയി വന്നതാണൊ അല്ലയൊ എന്ന് തെളിയിക്കാൻ ഇന്ന് എൻആർസി ക്ക് എതിരെ പ്രതിഷേധവുമായ് ഇറങ്ങിയട്ടുള്ള ജമാഅത്തെ ഇസ്ലാമിക്കാർ ബംഗ്ലാദേശ് അഭയാർത്ഥികൾ ഉണ്ടാവാൻ കാരണം അവർ കൂടിയാണെന്ന് എല്ലാവരും മറന്നു എന്നാണ് കരുതുന്നത് 2010 ൽ മുജീബുറഹ്മാന്റെ മകൾ ഷേക്ക് ഹസീന ഭരണത്തിൽ വന്നപ്പോൾ രൂപീകരിച്ച ' ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ' യുദ്ധകുറ്റവാളി എന്ന് കണ്ടെത്തിയ ജമാഅത് ഇസ്ലാമി നേതാക്കളെ തൂക്കിക്കൊന്നു . അസിസ്ടന്റ്റ് അമീർ, അബ്ദുൽ ഖാദിർ മുല്ല അറിയപ്പെട്ടിരുന്നത് തന്നെ ' മിർപൂരിലെ കശാപ്പ് കാരൻ ' എന്ന പേരിൽ ആയിരുന്നു . മുഹമ്മദ് ഖമർസമാൻ , അബ്ദുൾ ഖാദർ മൊല്ല , അലി അഹ്സൻ മുജാഹിദീൻ എന്നിങ്ങനെ പ്രധനപ്പെട്ട് ജമാഅത് നേതാക്കളെ തൂക്കിലേറ്റി ചരിത്രത്തോട് നീതി പുലർത്തി . (കേരളജമാഅത് ഇസ്ലാമിയും മാധ്യമം പത്രവുമൊക്കെ ഇവരെ ' രക്തസാക്ഷികളായ് 'ഏറ്റെടുത്തു' എന്നതും മറന്നപോകരുത്.)

പക്ഷേ അവാമിലീഗിന്റെ ഭരണം തുടരുമ്പോഴും അവിടെ ഹിന്ദു- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കും യുക്തിവാദികൾക്കും നേരെ അന്യസ്യൂതം പീഡനം തുടർന്നു. ലോക രാഷ്ട്രങ്ങളുടെ എതിർപ്പനിടയിലെ ബംഗ്ലാദേശിലെ മതമൗലിക വാദികൾ പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമിയും ഐസിസ് അനുഭാവം പുലർത്തുന്ന ഗ്രൂപ്പുകളും ചേർന്ന് ഇവരെ കൊന്നുതള്ളി. ഭരണകക്ഷിയായ അവാമിലീഗും പ്രധാനമന്ത്രി ഷേക്ക് ഹസീനയും പലപ്പോഴും കടുത്ത നടപടി എടുത്തിട്ടും തീവ്രാദികളെ നിയന്ത്രിക്കാനായില്ല. അത്രക്ക് ആഴത്തിൽ വേരോടിയാതായിരുന്നു ബംഗ്ലാദേശിലെ മതതീവ്രവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP