Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാസയുടെ പുതിയ ബഹിരാകാശയാത്രികനായി ഇന്ത്യൻ അമേരിക്കൻ രാജ ജെ വി ചാരിയും

നാസയുടെ പുതിയ ബഹിരാകാശയാത്രികനായി ഇന്ത്യൻ അമേരിക്കൻ രാജ ജെ വി ചാരിയും

മൊയ്തീൻ പുത്തൻചിറ

ഹ്യൂസ്റ്റൺ: നാസയുടെ രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന അടിസ്ഥാന ബഹിരാകാശ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ ഇന്ത്യൻ അമേരിക്കൻ യുഎസ് വ്യോമസേനാ കേണൽ രാജ ജെ വർപുട്ടൂർ ചാരിയും. ബഹിരാകാശ ഏജൻസി (നാസ) യുടെ ഭാവി ദൗത്യങ്ങളുടെ ഭാഗമാകാൻ ഈ ബഹിരാകാശ യാത്രികർ പൂർണ്ണ സജ്ജരാണെന്ന് നാസയുടെ പ്രസ്താവനയിൽ പറയുന്നു. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചന്ദ്രൻ, ചൊവ്വ എന്നിവയിലേക്കുള്ള ദൗത്യത്തിലും ഇവർ പങ്കുചേരും.2017-ൽ നാസയുടെ ആർടെമിസ് പ്രോഗ്രാം പ്രഖ്യാപിച്ചതിന് ശേഷം 18,000 അപേക്ഷകരിൽ നിന്നാണ് ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തത്.

41 കാരനായ ചാരിയെ 2017-ലാണ് ബഹിരാകാശയാത്രികരുടെ ക്ലാസ്സിൽ ചേരാൻ നാസ തിരഞ്ഞെടുത്തത്. 2017 ഓഗസ്റ്റിൽ അദ്ദേഹം നാസയിൽ റിപ്പോർട്ട് ചെയ്തു. പ്രാഥമിക ബഹിരാകാശ യാത്രിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ ഒരു മിഷൻ ദൗത്യത്തിൽ ചേരാൻ അർഹനുമായി.

'ഓരോ പുതിയ ബഹിരാകാശയാത്രികനും 1959 ൽ തിരഞ്ഞെടുക്കപ്പെട്ട 'മെർക്കുറി 7' ബഹിരാകാശയാത്രികരുടെ പാരമ്പര്യമാണ്. ഈ വർഷം അമേരിക്കൻ റോക്കറ്റുകളിൽ അമേരിക്കൻ ബഹിരാകാശയാത്രികരെ അമേരിക്കൻ മണ്ണിൽ നിന്ന് വിക്ഷേപിക്കും. ഞങ്ങളുടെ ആർടെമിസ് പ്രോഗ്രാം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങളുടെ ഒരു സുപ്രധാന വർഷമായിരിക്കും 2020,' വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങിൽ, ഹ്യൂസ്റ്റണിലെ ഏജൻസിയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലെ നാസ അഡ്‌മിനിസ്ട്രേറ്റർ ജിം ബ്രൈഡെൻസ്‌റ്റൈൻ പറഞ്ഞു. 'ഈ ബഹിരാകാശ യാത്രികർ അമേരിക്കയിലെ ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നു, അവർക്ക് നമ്മുടെ ബഹിരാകാശയാത്രിക സംഘത്തിൽ ചേരാനുള്ള അവിശ്വസനീയമായ സമയമാണിത്,' അദ്ദേഹം പറഞ്ഞു.

ബഹിരാകാശയാത്രികർക്ക് ആദ്യത്തെ ബഹിരാകാശ യാത്ര പൂർത്തിയാക്കിയാൽ ഒരു സ്വർണ്ണ പിൻ ലഭിക്കും. പുതിയ ബിരുദധാരികൾക്കുള്ള ബഹിരാകാശ യാത്രിക സ്ഥാനാർത്ഥി പരിശീലനത്തിൽ ബഹിരാകാശ നടത്തം, റോബോട്ടിക്‌സ്, അന്താരാഷ്ട്ര ബഹിരാകാശ നിലയ സംവിധാനങ്ങൾ, ടി 38 ജെറ്റ് പ്രാവീണ്യം, റഷ്യൻ ഭാഷ എന്നിവയിലെ നിർദ്ദേശങ്ങൾ, പരിശീലനം, പരിശോധന എന്നിവ ഉൾപ്പെടുന്നു. ബഹിരാകാശ യാത്രികരെന്ന നിലയിൽ, അവർ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കാനും നിലവിൽ ബഹിരാകാശത്തുള്ള ടീമുകളെ പിന്തുണയ്ക്കാനും ബഹിരാകാശത്ത് പ്രവേശിച്ച അഞ്ഞൂറോളം പേരുടെ റാങ്കുകളിൽ ചേരാനും സഹായിക്കും.

നാസയുടെ ബഹിരാകാശ യാത്രികർക്കായി നടന്ന പൊതു ബിരുദദാനച്ചടങ്ങിൽ സെനറ്റർമാരായ ജോൺ കോർണിൻ, ടെക്‌സസിലെ ടെഡ് ക്രൂസ് എന്നിവർ പ്രസംഗിച്ചു. 'തലമുറകളായി, ബഹിരാകാശ പര്യവേഷണത്തിന്റെ ലോക നേതാവാണ് അമേരിക്ക. ജോൺസൺ ബഹിരാകാശ കേന്ദ്രം എല്ലായ്‌പ്പോഴും മനുഷ്യന്റെ ബഹിരാകാശ യാത്രയുടെ ഹൃദയവും വീടും ആയിരിക്കും. പുതിയ ബഹിരാകാശ യാത്രികരെ ആ ചരിത്രത്തിലേക്ക് ചേർക്കുകയും അവിശ്വസനീയമായ കാര്യങ്ങൾ കൈവരിക്കുകയും ചെയ്യുമെന്നതിൽ എനിക്ക് സംശയമില്ല,' കോർണിൻ പറഞ്ഞു.

'ആർടെമിസ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചായ ഈ അസാധാരണ വ്യക്തിത്വങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. പയനിയർമാരാണ് അവർ. വരുംതലമുറകൾക്കായി ബഹിരാകാശത്ത് അമേരിക്കയുടെ നേതൃത്വത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ അവർ കാഴ്ച വെയ്ക്കും. അവർക്ക് ലഭിക്കാൻ പോകുന്ന അവസരങ്ങളിൽ ഞാൻ ആവേശഭരിതനാണ്, ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി സ്ത്രീയെ ഇറക്കിയതും ചൊവ്വയിലേക്ക് ചുവടു വെക്കുന്ന ആദ്യത്തെ ബൂട്ടുകൾ ഉണ്ടാക്കിയിരിക്കുന്നതും ഉൾപ്പെടെ,' ടെഡ് ക്രൂസ് പറഞ്ഞു.

പുതിയ ബിരുദധാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചന്ദ്രൻ, ഒടുവിൽ ചൊവ്വയിലേക്ക് നിശ്ചയിച്ചിട്ടുള്ള ദൗത്യങ്ങളിലേക്ക് നിയോഗിക്കും. ഈ ദശകത്തിന്റെ അവസാനത്തിൽ സുസ്ഥിര ചന്ദ്ര പര്യവേക്ഷണം നടത്തുക എന്ന ലക്ഷ്യത്തോടെ നാസ 2024 ഓടെ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അയക്കും.

അതിനുശേഷം ഒരു വർഷത്തിലൊരിക്കൽ കൂടുതൽ ചാന്ദ്ര ദൗത്യങ്ങൾ ആസൂത്രണം ചെയ്യും. കൂടാതെ 2030 കളുടെ മധ്യത്തിൽ ചൊവ്വയിൽ മനുഷ്യ പര്യവേക്ഷണം ലക്ഷ്യമിടുന്നുണ്ട്. നാസ ബഹിരാകാശ നിലയത്തിലെ പ്രവർത്തനം തുടരും. നവംബറിൽ തുടർച്ചയായി 20 വർഷത്തെ മനുഷ്യ അധിനിവേശം ആഘോഷിക്കും. അമേരിക്കൻ വാണിജ്യ ബഹിരാകാശ പേടകത്തിൽ അമേരിക്കൻ മണ്ണിൽ നിന്ന് വീണ്ടും ബഹിരാകാശയാത്രികരെ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ഏജൻസി. ആർടെമിസ് പരിപാടിയുടെ ഭാഗമായി മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് നാസ.

സിഡാർ ഫാൾസ് അയോവയിൽ നിന്നുള്ള യുഎസ് എയർഫോഴ്‌സ് കേണലായ ചാരി, യുഎസ് എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് ജ്യോതിശാസ്ത്ര എഞ്ചിനീയറിങ്, എഞ്ചിനീയറിങ് സയൻസിൽ ബിരുദം എന്നിവ നേടി. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എയറോനോട്ടിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മെരിലാൻഡിലെ പാറ്റൂസെന്റ് നദിയിലെ യുഎസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്‌കൂളിൽ നിന്ന് ബിരുദം നേടി. 461ാമത്തെ ഫ്‌ളൈറ്റ് ടെസ്റ്റ് സ്‌ക്വാഡ്രന്റെ കമാൻഡറായും കാലിഫോർണിയയിലെ എഡ്വേർഡ്‌സ് എയർഫോഴ്‌സ് ബേസിലെ എഫ് 35 ഇന്റ്‌ഗ്രേറ്റഡ് ടെസ്റ്റ് ഫോഴ്‌സിന്റെ ഡയറക്ടറായും ചാരി സേവനമനുഷ്ഠിച്ചു.

ഉന്നത വിദ്യാഭ്യാസം നേടുകയും അതോടൊപ്പം ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തൊടെയും എഞ്ചിനീയറിങ് ബിരുദത്തിനായി ഹൈദരാബാദിൽ നിന്ന് ചെറുപ്പത്തിൽ തന്നെ അമേരിക്കയിലെത്തിയ പിതാവ് ശ്രീനിവാസ് ചാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ വിദ്യാഭ്യാസത്തിന് മുൻഗണന കൊടുത്തതെന്ന് ചാരി പറഞ്ഞു. അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം മുഴുവൻ വാട്ടർലൂവിലെ ജോൺ ഡിയറിലാണ് ചിലവഴിച്ചത്. അവിടെവച്ചാണ് ഭാര്യ ഹോളിയെ പരിചയപ്പെടുന്നതും.

'എന്റെ പിതാവ് വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രാജ്യത്ത് വന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് എന്നെ വളർത്തിയത്. എന്റെ കുട്ടിക്കാലം മുഴുവൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിജയം കണ്ടെത്താൻ നല്ല പരിശ്രമവും വേണം,' അദ്ദേഹം പറഞ്ഞു.ഭാര്യ ഹോളി സീഡർ ഫാൾസ് സ്വദേശിനിയാണ്. മൂന്ന് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP