Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊബർ ഈറ്റ്‌സ് ജീവനക്കാരൻ ഓഡർ എടുത്ത് റോഡ് ക്രോസ് ചെയ്യുമ്പോൾ ഉണ്ടായ അപകടം; ഓവർസ്പീഡിൽ ആര് ആരെ ഇടിച്ചുവെന്നതിന് വ്യക്തതയില്ല; സിസിടിവിക്ക് മുമ്പിലെ ബോർഡും മരങ്ങളും വില്ലനെ കണ്ടെത്താൻ തടസ്സം; പരിസരം നിരീക്ഷിച്ച് അപകടത്തിൽ പെട്ടവരെ രക്ഷിക്കാതെ മുങ്ങിയത് കാറിന്റെ ഡ്രൈവർ എന്ന നിഗമനത്തിൽ അന്വേഷണം; ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്; ആദിത്യയുടേയും റഹീമിന്റേയും ജീവനെടുത്ത ശാസ്തമംഗലത്തെ അപകടത്തിൽ സർവ്വത്ര ദുരൂഹത

ഊബർ ഈറ്റ്‌സ് ജീവനക്കാരൻ ഓഡർ എടുത്ത് റോഡ് ക്രോസ് ചെയ്യുമ്പോൾ ഉണ്ടായ അപകടം; ഓവർസ്പീഡിൽ ആര് ആരെ ഇടിച്ചുവെന്നതിന് വ്യക്തതയില്ല; സിസിടിവിക്ക് മുമ്പിലെ ബോർഡും മരങ്ങളും വില്ലനെ കണ്ടെത്താൻ തടസ്സം; പരിസരം നിരീക്ഷിച്ച് അപകടത്തിൽ പെട്ടവരെ രക്ഷിക്കാതെ മുങ്ങിയത് കാറിന്റെ ഡ്രൈവർ എന്ന നിഗമനത്തിൽ അന്വേഷണം; ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്; ആദിത്യയുടേയും റഹീമിന്റേയും ജീവനെടുത്ത ശാസ്തമംഗലത്തെ അപകടത്തിൽ സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെയാണ് മ്യൂസിയം പൊലീസ്. വെള്ളയമ്പലംശാസ്തമംഗലം റോഡിൽ ഡിസംബർ 29 ന് രാത്രി ഒൻപതിനു നടന്ന അപകടത്തിലെ ദുരൂഹത ഇനിയും മാറ്റാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജിലെ നാലാം വർഷ നിയമവിദ്യാർത്ഥി ആദിത്യ ബി. മനോജ് (22), ഊബർ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണു മരിച്ചത്. ആദിത്യയുടെ ബൈക്കിനു മുന്നിൽനിന്ന് ലഭിച്ച രക്തസാംപിളുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്താനാകുമോ എന്നതാണ് സംശയം.

ആരാണ് അപകടത്തിന് ഉത്തരവാദിയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ആദിത്യ ബൈക്കിൽനിന്ന് തെറിച്ചുവീണും അബ്ദുൽ റഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്. ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു നിഗമനം. എന്നാൽ റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയിൽനിന്നു ശേഖരിച്ച ദൃശ്യങ്ങളിൽ കാർ ഇരുവരെയും തട്ടിയിടുന്ന ദൃശ്യങ്ങൾ ഇല്ല. ഇതാണ് സംശയങ്ങൾ ഇരട്ടിക്കുന്നത്. ഊബർ ഈറ്റസിലെ ജീവനക്കാരനായിരുന്നു അബ്ദുൽ റഹിം.

റോഡിന് എതിർവശത്തെ ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെ ഓർഡർ എടുത്തശേഷം അബ്ദുൽ റഹീം സുഹൃത്തിനോടൊപ്പം റോഡ് മുറിച്ചു കടക്കാൻ വരുന്നതു ദൃശ്യങ്ങളിൽ അവ്യക്തമായി കാണാം. സുഹൃത്ത് ആദ്യം റോഡ് മുറിച്ചു കടക്കുമ്പോൾ അബ്ദുൽ റഹീം മീഡിയനിൽ നിൽക്കുന്നു. ഒരു കാർ കടന്നുപോയശേഷം അബ്ദുൽ റഹീം റോഡിന്റെ മറുവശത്തേക്കു പോകുന്നു. തൊട്ടുപിന്നാലെ കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കിൽ നിന്നു വലതു ഭാഗത്തേക്കു ശക്തിയായി തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപകട കാരണം വ്യക്തമല്ല. റഹീമിനെ ആരാണ് ഇടിച്ചതെന്നതിലും വ്യക്തതയില്ല.

ക്യാമറയ്ക്കു മുന്നിലെ ബോർഡും മരങ്ങളുമാണു ദൃശ്യങ്ങൾ ലഭിക്കാൻ തടസമായത്. ബൈക്ക് വീണ് 5 സെക്കൻഡുകൾക്കുശേഷം കാർ പതുക്കെ മുന്നോട്ടുവരുന്നതും റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ നടന്നു വന്നു പരിസരം നീരീക്ഷിച്ച ശേഷം മടങ്ങിപോകുന്നുണ്ട്. അപകടത്തിനു കാരണമായ കാറിന്റെ ഡ്രൈവറാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതായത് അപകടം ഉണ്ടായതായി ഇയാൾ തിരിച്ചറിയുന്നു. എന്നിട്ടും ഇരുവരേയും ഉപേക്ഷിച്ച് പോയി. ഇതാണ് ഈ കാറു തന്നെയാണ് അപകടമുണ്ടാക്കിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

രേഖാചിത്രം തയാറാക്കുന്ന നടപടികളും ആരംഭിച്ചു. ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇതേ മോഡൽ കാറുകളുടെ വിവരം ശേഖരിക്കുകയാണ് പൊലീസ്. തിരക്കേറിയ റോഡായിട്ടും ദൃക്‌സാക്ഷികളില്ലാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. പെട്ടെന്ന് ഒച്ചകേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ബൈക്ക് റോഡിൽ കിടക്കുന്നത് കണ്ടെന്നാണു സംഭവ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. അബ്ദുൽ റഹീമിന്റെ സുഹൃത്തും ശബ്ദംകേട്ടാണു തിരിഞ്ഞു നോക്കിയത്.

അമിതവേഗത്തിൽ വന്ന കാർ അപകടത്തിനു കാരണമായി എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ കാറിനെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച ആദിത്യ റോഡ് മുറിച്ചു കടന്ന അബ്ദുൽ റഹീമിനെ കണ്ടില്ല. ഇയാളെ ഇടിച്ചശേഷം നിയന്ത്രണം വിട്ടു കാറിനു മുന്നിലേക്ക് വീണവെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. അബ്ദുൽ റഹീം സംഭവസ്ഥലത്തും ആദിത്യ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കിടെയുമാണു മരിച്ചത്. വീട്ടുകാരുടെ തീരുമാനപ്രകാരം ആദിത്യയുടെ അവയവങ്ങൾ ദാനം ചെയ്തു. അപകട കാരണം കാറിന്റെ അമിത വേഗമെന്നാണ് ആദിത്യയുടെ ബന്ധുക്കൾ പറഞ്ഞു.

പുതുവർഷത്തിലെ ആദ്യ അവയവദാനം നടന്നത് ആദിത്യയിലൂടെയായിരുന്നു. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മകന്റെ മരണം ഉറപ്പായ നിമിഷം തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് മനോജ് തീരുമാനിക്കുകയായിരുന്നു. മകന്റെ വേർപാട് താങ്ങാവുന്നതിലപ്പുറമാണെങ്കിലും അമ്മ ബിന്ദുവും ആദിത്യയുടെ സഹോദരി സ്വാതികയും ആ തീരുമാനത്തിന് പിന്തുണയേകി. തുടർന്ന് കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർ മുരളീധരൻ അവയവദാനത്തിന്റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അഥോറിറ്റിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. എ. റംലാബീവി അവയവദാനത്തിന് വേണ്ട നടപടികൾ സ്വീകരിച്ചു.

ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും നൽകി. മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. എം.കെ അജയകുമാർ, നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ അവയവദാന പ്രക്രിയകൾ ഏകോപിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മാർ ഗ്രിഗോറീസ് ലോ കോളേജിൽ നാലാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു ആദിത്യ. ഡിസംബർ 29 ന് ശാസ്തമംഗലം വെള്ളയമ്പലം റോഡിൽ രാത്രി 8 30 വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടത്തിപ്പെട്ടത്. ആദിത്യയുടെ ഇളയ സഹോദരി സ്വാതിക് സർവോദയ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആദിത്യയുടെ ശവസംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 ന് ശാസ്തമംഗലത്തുള്ള ബിന്ദുല വീട്ടിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP