Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തഖിയുദ്ദീൻ വാഹിദിന്റെ കൊലയിലെ യഥാർഥ പ്രതികൾ ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലും ദാവൂദ് ഇബ്രാഹീമും; പതിനായിരം കോടിയുടെ കടവുമായി ജെറ്റ് എയർവേസ് പൂട്ടുമ്പോൾ അത് ചരിത്രത്തിന്റെ കാവ്യനീതി; അവസാനത്തെ പ്രതിയും പിടിയിലാവുമ്പോൾ ആസൂത്രകർക്കെതിരെ നടപടിയില്ല; ദാവൂദ് അനുകൂലിയാക്കി അപമാനിക്കപ്പെട്ട മലയാളി യുവസംരംഭകനോട് രാജ്യം മാപ്പുപറയണം; ലോകമറിയേണ്ട വ്യവസായി ആയി വളരേണ്ടിയിരുന്ന മലയാളിയുടെ കൊലയിൽ ദുരൂഹതകൾ മാറാതെ കാൽനൂറ്റാണ്ട്

തഖിയുദ്ദീൻ വാഹിദിന്റെ കൊലയിലെ യഥാർഥ പ്രതികൾ ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയലും ദാവൂദ് ഇബ്രാഹീമും; പതിനായിരം കോടിയുടെ കടവുമായി ജെറ്റ് എയർവേസ് പൂട്ടുമ്പോൾ അത് ചരിത്രത്തിന്റെ കാവ്യനീതി; അവസാനത്തെ പ്രതിയും പിടിയിലാവുമ്പോൾ ആസൂത്രകർക്കെതിരെ നടപടിയില്ല; ദാവൂദ് അനുകൂലിയാക്കി അപമാനിക്കപ്പെട്ട മലയാളി യുവസംരംഭകനോട് രാജ്യം മാപ്പുപറയണം; ലോകമറിയേണ്ട വ്യവസായി ആയി വളരേണ്ടിയിരുന്ന മലയാളിയുടെ കൊലയിൽ ദുരൂഹതകൾ മാറാതെ കാൽനൂറ്റാണ്ട്

എം മാധവദാസ്

തിരുവനന്തപുരം: 1995 നവംബർ 13. രാത്രി ഒൻപതരയോടെ ബോംബെ ബാന്ദ്രയിലെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഈസ്റ്റ് വെസ്റ്റ് എയെൈർലൻസ് ഉടമ തഖിയുദ്ദീൻ വാഹിദിന് അതൊരു തിരക്കുപിടിച്ച ദിവസത്തിന്റെ അവസാനം ആയിരുന്നു. മുബൈ നഗരത്തിൽ അപ്പോഴും തരിക്ക് കുറഞ്ഞിരുന്നില്ല. തിരക്കേറിയ റോഡിൽനിന്ന് ഇടറോഡിലേക്ക് കടന്നതും മുന്നിൽ ഒരു സംഘം. ചവിട്ടുനിർത്തി ഡ്രൈവർ അപകടം മനസ്സിലാക്കാൻ ഒരു നിമിഷം എടുത്തു. അപ്പോഴേക്കും ചുറ്റികവെച്ച് ഒരാൾ മുൻചില്ല് തകർത്തതും വെടിയുതിർത്തതും എതാണ്ടഎ ഒരേസമയം. നെറ്റിയിലും നെഞ്ചിലും വെടിയുണ്ട കയറിപ്പോൾ അലറിക്കരയാൻ പോലും, ആ പാവം മലയാളി സംരംഭകന് കഴിഞ്ഞില്ല. രണ്ടര മിനുട്ടുകൊണ്ട് എല്ലാം കഴിഞ്ഞു. 'കോൾഡ് ബ്ലഡഡ്് പ്രാഫഷണൽ മർഡർ'. പിറ്റേ ദിവസത്തെ മുബൈ മിറർ പത്രത്തിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു.

കൊല കഴിഞ്ഞ് കാൽനൂറ്റാണ്ടോളംമായിട്ടും വീണ്ടും തഖിയുദ്ദീൻ വാഹീദ് ചർച്ചയാവുകയാണ്. ഇതിലെ മുഖ്യപ്രതിയായ അധോലോക നായകൻ, ഇജാസ് ലക്ഡാവാല ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. ലഡ്കാവാല പിടിയിലായതോടെ കേസിലെ മുഴവൻ പ്രതികളും അകത്തായെന്ന് പൊലീസ് പറയുമ്പോഴും സംശയങ്ങൾ ബാക്കിയാണ്. വലിയ വ്യവസായിയായി വളരേണ്ടിയിരുന്ന, ഈ ചെറുപ്പക്കാരനെ എന്തിനായിരുന്നു ഇല്ലാതാക്കിയത്. ഒരുപക്ഷേ ലോകംമുഴവൻ പടർന്ന് പന്തലിക്കേണ്ടിയിരുന്നു, ഇന്ത്യയുടെ ഐക്കണായി മാറേണ്ട ഒരു വ്യവസായിയി ആണ് 36ാം വയസ്സിൽ നെഞ്ചിൽ തുളവീണ് മരിച്ചത്. ആരായിരുന്നു ഈ കേസിലെ സൂത്രധാരൻ. എന്തിനായിരുന്നു വാഹിദ് ദാവൂദിന്റെ ഫണ്ട് വാങ്ങുന്നവനാണെന്ന് പ്രചരിപ്പച്ചത്.

വാടകക്കൊലയാളികളെ മാത്രം പിടിക്കുമ്പോഴും ഈ കേസിലെ, ആസൂത്രകർ പുറത്താണ്. വാഹിദിന്റെ കുടുംബവും ഈ വിഷയം പഠിച്ച മാധ്യമ പ്രവർത്തകനുമായ ജോസി ജോസഫുമൊക്കെ ചൂണ്ടിക്കാട്ടുന്നത്്, ഇത് വിമാനക്കമ്പനികളുടെ കുടിപ്പക മൂലമുണ്ടായ കൊലയാണെന്നാണ്. ഈസ്റ്റ്‌വെസ്റ്റ് എയർലൈൻസിന്റെ എതിരാളികൾ ആയ ജെറ്റ് എയർവേസിന്റെ ഉടമ നരേഷ് ഗോയലിന്റെ നേർക്കാണ് ഇവർ വിരൽ ചൂണ്ടുന്നത്. വാഹിദിനെ തകർക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ഗോയൽ, അന്വേഷണങ്ങളിൽനിന്നൊക്കെ സമർഥമായി രക്ഷപ്പെടുകയായിരുന്നു. എന്നിട്ട് ഗോയൽ എന്തുനേടി എന്നത് വേറെ ചോദ്യം. 95ൽ ഇന്ത്യയുടെ നൂറു സമ്പന്നരിൽ ഒരാളായി വിലയിരുത്തപ്പെട്ട ഗോയൽ ഇന്ന് പാപ്പരാണെന്നത് ചരിത്രത്തിന്റെ കാവ്യ നീതി. പതിനായിരത്തോളം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ജറ്റ് എയർവേസ് സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് പൂട്ടി.

കാലം അതിന്റെ കണക്ക് തീർത്തെങ്കിലും തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതത്തിൽനിന്ന് ഗോയലിനെ പ്രതിചേർത്തില്ല എന്നു പറയുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ പരാജയം തന്നെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇന്ത്യൻ വ്യവസായലോകം അക്കാലത്ത് എത്രമാത്രം ക്രിമനൽവത്്ക്കരിക്കപ്പെട്ടിരുന്നുവെന്നും ഇത് തെളിയിക്കുന്നു. 80കളുടെ തുടക്കംമുതൽ 90കളുടെ അവസാനംവരെ മുബൈയിൽ സിനിമതൊട്ടുള്ള എല്ലാ വ്യവസായങ്ങളും നിയന്ത്രിക്കപ്പെട്ടത് ദാവൂദ് അടക്കമുള്ള അധോലോകങ്ങളുടെ തീരുമാന പ്രകാരം ആയിരുന്നു. ദാവൂദാണ് സത്യത്തിൽ ക്വട്ടേഷൻ പണിയിലൂടെ തഖിയുദ്ദീനെ തീർത്തത്. പക്ഷേ ലോകം അറിയേണ്ട വ്യവസായി ആയി വളരേണ്ട തഖിയുദ്ദീനെ ദാവൂദ് അനുകൂലിയാക്കി അപമാനിക്കാനാണ് എതിരാളികൾ ശ്രമിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമത്തിൽനിന്നുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ ആയതിനാൽ ഇയാളെ ദാവൂദ് അനുകൂലിയാക്കാൻ എളുപ്പും കഴിഞ്ഞുവെന്നാണ് ഇതു പഠിച്ച മബൈയിലെ മാധ്യമ പ്രവർത്തകൻ പീറ്റർ വിൽസൻ പറയുന്നത്. ഹിന്ദുവെന്ന ആനുകൂല്യംവെച്ച് നരേഷ് ഗോയലാണ് ഇതിനുപിന്നിലും കളിച്ചത് എന്നാണ് പീറ്റർ വിൽസൺ ചൂണ്ടിക്കാട്ടുന്നത്.

തഖിയുദ്ദീൻ വധക്കേിലെ അവസാനത്തെ പ്രതിയും പടിയിലാവുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. ലോകം മുഴവൻ പടന്നു പന്തലിക്കേണ്ടിയിരുന്നു ഒരു മലയാളി വ്യവസായിയെ കൊല്ലിച്ചത് ആരാണ്. എന്തുകൊണ്ട് ആസൂത്രകർക്കെതിരെ നടപടിയുണ്ടാവുന്നില്ല. മാഫിയകളാണ് ഇന്ത്യൻ വ്യവസായ ലോകത്തെ നിയന്ത്രിക്കുന്നതെങ്കിൽ ഇങ്ങോട്ട് എങ്ങനെ പുതിയ നിക്ഷേപകർ കടന്നുവരും. വിദേശ നിക്ഷേപകർക്ക് ഇത് എന്ത് ധാരണയാണ് ഈ രാജ്യത്തെക്കുറിച്ച് ഉണ്ടാക്കുക. ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളോട് കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടികളും പ്രതികരിച്ചിട്ടില്ല.

എന്തുകൊണ്ട് കേസിൽ ദാവൂദിനെയും നരേഷിനെയും പ്രതിചേർക്കുന്നില്ല?

വെടിയേറ്റ് തലപിളർന്നുപോയിട്ടും ഓടുന്ന ഉടൽ! കാസറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്നു ഗുൽഷൻ കുമാർ വധക്കേസിലെ ദൃക്സാക്ഷികളുടെ മൊഴി അങ്ങനെയായിരുന്നു. ഗുൽഷന്റെ തല പിളർത്താൻ മുബൈയിലെ ആ ഷാർപ്പ് ഷൂട്ടേ്ഴ്സ് എടുത്ത സമയം ഏതാനും മിനുട്ടുകൾ ആയിരുന്നു. എറെ സമാനതകൾ ഉള്ള ഒന്നായിരുന്നു 95ൽ നടന്ന തഖിയുദ്ദീൻ വാഹിദ് കൊലപാതവും, 97 നടന്ന ഗുൽഷൻ കുമാറിന്റെ കൊലയും. സ്വകാര്യ വിമാനക്കമ്പനികളുടെ കുടിപ്പകയായിരുന്നു, തഖിയുദ്ദീൻ കൊലക്ക് പിന്നിലെങ്കിൽ സിനിമാലോകത്തെ സാമ്പത്തിക തർക്കങ്ങളും മറ്റുമാണ് ഗുൽഷന്റെ വധത്തിലേക്ക് നയിച്ചത്. രണ്ടിനും പിന്നിലും ഒരേ വ്യക്തി. ദാവൂദ് ഇബ്രാഹിം. എതിരാളികളുടെ ക്വട്ടേഷൻ ആവാം. അല്ലെങ്കിൽ ദാവൂദിന് തന്നെ പണം കിട്ടാത്തതാവാം. എന്തായായും ദാവൂദ് വിചാരിച്ചാൽ അന്ന് ഏത് വ്യക്തിയുടെയും തലവര മാറും. നിരവധി വ്യവസായികളെയാണ് അക്കാലത്ത് ദാവൂദ് സംഘം കൊന്നൊടുക്കിയത്. പാക് ക്രിക്കറ്റ് താരങ്ങളും ബോളിവുഡ്ഡ് സുന്ദരികളുമൊക്കെ അന്ന് ദാവൂദിന്റെ നിശാ പാർട്ടികളിലെ നിത്യ സന്ദർശകർ ആയിരുന്നു. പക്ഷേ നരേഷ് ഗോയലിന്റെപേലെ ചരിത്രത്തിന്റെ കാവ്യനീതി ദാവൂദിനുനെരെയും ഉണ്ടായി. ഇന്ന് ദാവൂദ് സംഘം തെറ്റിപ്പിരിഞ്ഞും തമ്മിലടിച്ചും ഒന്നുമല്ലാതാതായി. പാക്കിസ്ഥാനിൽ കഴിയുന്ന ദാവൂദ് രോഗബാധിതനാണ്. ഡി കമ്പനി സാമ്പത്തികമായും തകർന്നു.

കത്തിയെ ഒന്നാം പ്രതിയാക്കി കുത്തിയവൻ രക്ഷപ്പെടുന്ന കേസാണ് തഖിയുദ്ദീൻ വാഹീദ് കേസ് എന്നാണ് ഇതുസംബന്ധിച്ച് പുസ്തകം തന്നെ എഴുതിയ മാധ്യമ പ്രവർത്തകർ ജോസി ജോസഫ് ചൂണ്ടിക്കാട്ടുന്നത്. തഖിയുദ്ദീന്റെ വളർച്ചയിൽ അസൂയ പൂണ്ട ജറ്റ് എയർവേസ് ഉടമ നരേഷ് ഗോയലാണ് ഇതു ചെയ്യിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവർത്തകരിലൊരാളായ ജോസി ജോസഫ് 'എ ഫിയസ്റ്റ് ഓഫ് വൾച്ചേഴ്‌സ്: ദ ഹിഡൺ ബിസ്സിനസ് ഓഫ് ഡമോക്രസി ഇൻ ഇന്ത്യ' എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. നരേഷ് ഗോയൽ ദാവൂദിന്റെ ആളുകളെ ഉപയോഗിച്ച് തഖിയൂദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തഖിയുദ്ദീനെ ദാവൂദിന്റെ എതിർവിഭാഗമായ ഛോട്ടാരാജൻ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കഥ. രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നൽകുന്ന പ്രാധാന്യം പോലും നൽകാതെയാണ് പൊലീസ് അന്വേഷിച്ചത്. ഭാര്യയുടേയോ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ മറ്റു ഡയറക്ടർമാരായ തഖിയുദ്ദീന്റെ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ മൊഴിപോലും രേഖപ്പെടുത്തിയിരുന്നില്ല.

ഈ പുസ്തകത്തിനെതിരെ ജറ്റ് എയർവേസ് ഉടമ നരേഷ് ഗോയൽ ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നരേഷ് ഗോയലും അധോലോക നായകരായ ചോട്ട ഷക്കീലും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ബന്ധത്തെ കുറിച്ച ഇന്റലിജൻസ് ബ്യൂറോ തലവൻ കെപി സിംഗും ജോയിന്റ് ഡയറക്ടർ അൻജാൻ ഘോഷും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിനെ കുറിച്ചുള്ള പരാമർശത്തിന് എതിരെയാണ് നരേഷ് ഗോയൽ കേസ് നൽകിയിരിക്കുന്നത്. പക്ഷേ പേടിപ്പിച്ച് നാവടക്കാൻ ശ്രമിച്ചതാല്ലാതെ പിന്നീട് ഈ കേസിൽ നരേഷ് മുന്നോട്ട് പോയില്ല. അപ്പോഴേക്കും ജെറ്റ് എയർവേസ് തകരുകയും ചെയ്തു.

ടിക്കറ്റ് ഏജന്റിൽ നിന്ന് വളർന്ന നരേഷ്

പത്താംക്ലാസും ഗുസ്തിയുമായി എത്തി കോടീശ്വരനായി എന്ന് പറയുന്നതുപോലെയാണ് നരേഷിന്റെ വളർച്ച. വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡൽഹിയിലെ ചെറിയ ട്രാവൽ ഏജൻസി നടത്തിയിരുന്ന നരേഷ് ഗോയൽ ജെറ്റ് എയർവേയ്‌സ് എന്ന തന്റെ വിമാനസർവ്വീസ് കമ്പനി പടുത്തുയർത്തിയത്. ടിക്കറ്റ് ഏജന്റിൽനിന്ന് വിമാന കമ്പനി ഉടമയിലേക്ക്. അവിടുന്ന് അതുപോലെ പൊടുന്നനെയുള്ള പതനവും.ഇന്ത്യ ആഗോളീകരണത്തിലേക്ക് കുതിച്ച കാലത്താണ് നരേഷ് ഗോയൽ, വ്യോമയാന മേഖലയിലേക്ക് മാറിയത്. 1992 ൽ ബ്രിട്ടീഷ് കമ്പനിയായ ടെയിൽ വിൻഡ്‌സിന്റെ സാമ്പത്തിക സഹായത്തോടെ ജെറ്റ് എയർവേസ് സ്ഥാപിച്ചു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഗൾഫ് എയർ,കുവൈറ്റ് എയർ, എന്നിവയുമായി കൈകോർത്ത് എയർ ഇന്ത്യക്ക് പിന്നിലായി ജെറ്റ് എയർവേസ് വളർന്നു. വ്യോമയാന മേഖലയിൽ പുതിയ മത്സരങ്ങളുമായി സ്പൈസ് ജെറ്റ്, ഇൻഡിഗോ, വിജയ്മല്യയുടെ കിങ് ഫിഷർ എന്നീ സ്ഥാപനങ്ങൾ സജീവമായിരുന്നു.

ചതിയും കൊലയും ഭീഷണിയും രാഷ്ട്രീയ സ്വാധീനവും ആയിരുന്നു നരേഷിന്റെ കൈമുതൽ. അങ്ങനെ പലരെയും അദ്ദേഹം ഒതുക്കി. പക്ഷേ ഒടുവിൽ എന്തായി. 69 കാരനായ നരേഷ് ഗോയലും ഭാര്യ അനിതയും ജെറ്റ് എയർവേസിൽ നിന്നും പടിയിറങ്ങുമ്പോൾ കമ്പനി 8,200 കോടി കടത്തിലാണ്. കടംപെരുകി വാടക നൽകാത്തതിനാൽ 40 വിമാനങ്ങൾ അത് വാടകയ്ക്ക് നൽകിയ കമ്പനികൾ കൊണ്ടുപോയി. എഞ്ചിനീയർമാർക്ക് ശമ്പളം നൽകാത്തതിനാൽ സാങ്കേതിക തകരാർ പരിഹരിക്കാത്തത് മൂലം ബാക്കിയുള്ള വിമാനങ്ങളും കട്ടപ്പുറയാതോടെയാണ് കമ്പനി പൂട്ടിയത്.

ഇന്ത്യയിൽ 1991ൽ ആഗോളവൽകരണം തുടങ്ങുകയും സാമ്പത്തികമേഖല തുറക്കുകയും ചെയ്തതിനു ശേഷമുള്ള മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പരിവർത്തനത്തിനു വിധേയമായത് വ്യോമയാന മേഖലയാണ്. ഈസ്റ്റ് വെസ്റ്റ് എയർലൈൻസും ജെറ്റ് എയർവെയ്‌സും അങ്ങനെ തുടങ്ങിയ രണ്ടു കമ്പനികളാണ്. തഖിയുദ്ദീൻ വാഹിദും നരേഷ് ഗോയലും. ഗൾഫ് നാടുകളിലേക്കു മലയാളികളുടെ ഒഴുക്കു ശക്തമായ 90കളിലാണ് തഖിയുദ്ദീനും മുബൈ എന്ന മഹാ നഗരത്തിൽ എത്തുന്നത്. ഗൾഫ് മോഹങ്ങളോടെ ബോംബെയിൽ എത്തിയവരെ പിഴിയാൻ മലയാളികൾ ഉൾപ്പെടെ പലരും അവിടെ കാത്തുനിന്നിരുന്നു. സാധാരണ മലയാളിക്കു സഹായവുമായി ഷിഹാബുദീൻ, നാസർ, തഖിയുദ്ദീൻ വാഹിദ് എന്നീ സഹോദരന്മാർ അവിടെയുണ്ടായിരുന്നു. അവർ ഒരു ട്രാവൽ ഏജൻസി തുടങ്ങി, ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ്.മാന്യമായ നിരക്കിൽ മലയാളിക്കു വിമാനടിക്കറ്റുകൾ. ആഗോളവൽക്കരണത്തിന്റെ തുടക്കനാളുകളായ അന്ന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും മാത്രം. കേന്ദ്രസർക്കാർ സ്വകാര്യ വിമാനയാത്രാ കമ്പനികൾക്കു ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോൾ ആദ്യം ലൈസൻസ് കിട്ടിയ കമ്പനികളിലൊന്നു തഖിയുദ്ദീൻ വാഹിദ് എന്ന മലയാളിയുടേതായിരുന്നു.

തഖിയുദ്ദീന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാവിമാനങ്ങളിലും സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരൊക്കെ പലപ്പോഴും ഈ വിമാനങ്ങളിൽ തഖിയുദ്ദീന്റെ അതിഥികളായിരുന്നു. വാഹിദ് സഹോദരന്മാർ തങ്ങളുടെ വിമാനസർവീസിൽ മികവുറ്റ സേവന നിലവാരം കർശനമായി ഉറപ്പുവരുത്തിയിരുന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായി ചേർന്ന് ബെംഗളൂരുവിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഒരു എംആർഒ സെന്റർ (മെയിന്റനൻസ്, റിപ്പയർ, ഓവറോൾ) തുടങ്ങാനിരുന്നതാണ്. അത് ഒരിക്കലും നടന്നില്ല.

വഞ്ചനയിലൂടെ വളർന്ന വിമാന വ്യവസായം

1986ൽ എയർഇന്ത്യയുടേയും ഗൾഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജൻസിയായിരുന്നു ഈസ്റ്റ് വെസ്റ്റ്. ഗൾഫ് എയറിന്റെ ജനറൽ സെയിൽ ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോൾ നിലവിൽ ഗൾഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിന് തന്നെ ലഭിക്കുമെന്ന് തക്കിക്ക് ഉറപ്പായിരുന്നു. എന്നാൽ ഡൽഹിയിലെ ചെറിയ ട്രാവൽ ഏജൻസിയായിരുന്ന നരേഷ് ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അത് ലഭിച്ചത്. താനത് തട്ടിയെടുക്കുകയായിരുന്നുവെന്ന് നരേഷ് ഗോയൽ തന്നെ തഖിയുദ്ദീനോട് പറഞ്ഞിട്ടുണ്ട്. 1990ൽ ഈസ്റ്റ് വെസ്റ്റ് വിമാന സർവ്വീസ് കമ്പനി തുടങ്ങി.

ആഭ്യന്തര റൂട്ടുകളിൽ ബിസ്സിനസ് ക്ലാസുകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ മലേഷ്യയിൽ നിന്ന് മൂന്ന് 737400 ബോയിങ് വിമാനങ്ങൾ വാങ്ങാൻ തഖിയുദ്ദീൻ അഡ്വാൻസ് നൽകി. വിമാനങ്ങൾ ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈൻ പെയിന്റ് ചെയ്തു തയ്യാറായി. എന്നാൽ വിചിത്രമായ എതിർപ്പുമായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ രംഗത്തുവന്നു. ഇത്തരം വിമാനങ്ങൾ ഇന്ത്യയ്ക്ക് പരിചയമില്ലാത്തതിനാൽ എയർക്രാഫ്റ്റിന്റെ അതീവരഹസ്യ സ്വഭാവമുള്ള ബ്ലൂപ്രിന്റ് അടക്കമുള്ള രേഖകൾ സർക്കാറിന് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായതിനാൽ മലേഷ്യൻ കമ്പനി അതിന് തയ്യാറായില്ല. തഖിയുദ്ദീൻ എല്ലാ ശ്രമങ്ങളും നടത്തി. നടന്നില്ല. ആഴ്ചകൾക്കുള്ളിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ എതിർപ്പില്ലാതെ അതേ വിമാനങ്ങൾ പെയിന്റ് മാറ്റി ജറ്റ് എയർവേയ്‌സ് ഇന്ത്യയിലെത്തിച്ചു. ഗോയലായിരുന്നു പിന്നിൽ. തഖിയുദ്ദീന്റെ ബിസ്സിനസ് രഹസ്യങ്ങൾ ചോർത്താൻ ജറ്റ് എയർവേയ്‌സിൽ ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളി ദാമോദരനെ നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ച് ദാമോദരൻ ഈസ്റ്റ് വെസ്റ്റിൽ ചേർന്നു. മാസങ്ങൾ കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ദാമോദരൻ തന്റെ ചാരനായിരുന്നുവെന്ന് ഗോയൽ തന്നെയാണ് തക്കിയുദ്ദീനെ വിളിച്ചു വീമ്പിളക്കുന്നത്.

വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം ആവാമെന്ന് സർക്കാർ തീരുമാനിച്ചപ്പോൾ യു.എ.ഇയുടെ എമിറേറ്റ്‌സുമായി തഖിയുദ്ദീൻ ധാരണാപത്രം ഒപ്പിട്ടു. അതോടെ വിദേശകമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കരാർ റദ്ദാക്കേണ്ടി വന്നു. എന്നാൽ ജെറ്റ് എയർവേയ്‌സിന് കുവൈത്ത് എയർവേയ്‌സിൽ നിന്നും ഗൾഫ് എയർവേയ്‌സിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ തടസ്സമുണ്ടായില്ല. വൈകാതെ തഖിയുദ്ദീൻ കൊല്ലപ്പെട്ടു. എയർലൈൻസ് തകർന്നു. അത് നിലനിർത്താൻ തക്കിയുദ്ദീന്റെ സഹോദരൻ ഫൈസൽ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തക്കിയുദ്ദീന്റെ മരണത്തിന് ശേഷവും നരേഷ് ഗോയൽ ഈസ്റ്റ് വെസ്റ്റിന് പിന്നാലെയുണ്ടായിരുന്നു. സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് ഈസ്റ്റ് വെസ്റ്റിനെ രക്ഷിക്കാൻ ഫൈസൽ നടത്തിയ ശ്രമവും പരാജയപ്പെട്ടു.

അന്ന് വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിം സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് തന്നെ വഞ്ചിച്ചുവെന്ന ഫൈസൽ പറയുന്നു. ഈസ്റ്റ് വെസ്റ്റിന്റെ പദ്ധതിയറിഞ്ഞ നരേഷ് ഗോയൽ ഇബ്രാഹിമിനെ പലതവണ വന്നു കണ്ടതായി മന്ത്രിയുടെ സഹായി തന്നെ ഫൈസലിനോട് പറഞ്ഞിരുന്നു. 2001ൽ തന്നെ അക്കാലത്ത് ഇന്റലിജൻസ് ബ്യുറോ ചീഫായിരുന്ന കെ പി സിങ്, ജോയിൻ ഡയറക്ടർ അൻജാൻ ഘോഷ് എന്നിവർ ആഭ്യന്തര മന്ത്രാലയം ജോയിൻ സെക്രട്ടറിയായിരുന്ന സംഗീത ഗെയ്‌റോലയ്ക്ക് ഒരു കത്തു നൽകി. നരേഷ് ഗോയൽ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമായി നടത്തുന്ന ചില സാമ്പത്തിക സെറ്റിൽമെന്റുകൾ സംബന്ധിച്ച ചർച്ചകളുടെ വിവരങ്ങളായിരുന്നു അത്. തക്കിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പണമായിരുന്നു അത്. ഗോയലിന്റെ വിമാനക്കമ്പനിയിൽ ചില സംശയകരമായ നിക്ഷേപങ്ങൾ നടന്നതായും കള്ളപ്പണം വെളുപ്പിക്കുന്നതായും കത്തിലുണ്ടായിരുന്നു. ജെറ്റ് എയർവേയ്‌സിൽ ദാവൂദിന്റെ ബിനാമി നിക്ഷേപമുണ്ടെന്നായിരുന്നു കത്തിലെ കാതൽ. 2001 ഡിസംബറിൽ കത്ത് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പാർലമെന്റ് ഇളകി. ഗോയലിന്റെ ദാവൂദ് ബന്ധം സംബന്ധിച്ച തെളിവുകൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അഡ്വാനിക്ക് കൈമാറി. അഡ്വനി ഒന്നും ചെയ്തില്ല. അഡ്വാനി ആഭ്യന്തരമന്ത്രിയും രാജീവ് പ്രതാപ് റൂഡി വ്യോമയാന മന്ത്രിയും ആയിരിക്കുമ്പോൾ തന്നെ ജറ്റിന് വീണ്ടും സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കുകയും ചെയ്തു.

പൊലീസ് പൂർണ്ണമായും ഉഴപ്പിയ അന്വേഷണം

തഖിയുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് ജോസി ജോസഫ് വിശദമായി എഴുതിയിരുന്നു. മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ക്രൈംനമ്പർ 596/95, ഓരോ മാസവും അധോലോക കൊലപാതകങ്ങളെക്കുറിച്ച് മുംബൈ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഡസൻ കണക്കിനു കേസുകളിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേ ഒരു വ്യത്യാസം ഇവിടെ കൊല്ലപ്പെട്ടത് രാജ്യത്തെ ഒരു വലിയ എയർലൈൻസിന്റെ ഉടമയാണ് എന്നതുമാത്രമാണ്. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് മുംബൈ പൊലീസ് തഖിയുദ്ദീൻ വാഹിദിനു മുന്നറിയിപ്പു നൽകിയിരുന്നു. മുംബൈ അധോലോകത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകളാണ് ദാവൂദ് ഇബ്രാഹിം ഗ്രൂപ്പും ഛോട്ടാ രാജൻ ഗ്രൂപ്പും. ദാവൂദുമായി തെറ്റിപ്പിരിഞ്ഞ രാജൻ ഗ്രൂപ്പിന്റെ ചനലങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പൊലീസിന്റെ കൈവശം അവർ കൊലപ്പെടുത്താൻ ആലോചിച്ചിരുന്ന പ്രമുഖരുടെ പട്ടികയും ഉണ്ടായിരുന്നു. അതിൽ ഏറ്റവും ആദ്യമുള്ള പേര് തഖിയുദ്ദീന്റേതായിരുന്നു 1990 കളിലെ ഒരു പഴയ ഡയറിയിൽനിന്ന് ഈ വിവരം ഒരു പൊലീസ് ഉദ്യോഗസ്ഥൻ എടുത്തു കാട്ടിയിരുന്തായി ജോസി ഓർക്കുന്നു.

ഈ ഭീഷണി കണക്കിലെടുത്ത് തഖിയുദ്ദീന്റെ വസതിയായ ന്യൂ ജൽദർശനു സമീപം മുംബൈ പൊലീസ് ഒരു വാഹനം സ്ഥിരമായി നിർത്തിയിരുന്നു അതിൽ ആയുധധാരികളായ പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസം മുൻപ് ഈ വാഹനം പിൻവലിച്ചു. തഖിയുദ്ദീനു ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ സജീനയ്ക്കും അറിയാമായിരുന്നു. വാഹിദ് കുടുംബം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കാൻ തീരുമാനമെടുത്തതു മുതൽ സജീനയ്ക്ക് ഫോൺ കോളുകൾ വന്നിരുന്നുഭർത്താവിനോടു പറയുക, എയർലൈൻ തുടങ്ങരുത് എന്ന്. എന്നാൽ തഖിയുദ്ദീൻ അത് ബിസിനസ്സ് എതിരാളികളുടെ ഒരു ഭീഷണിപ്പെടുത്തൽ തന്ത്രമായേ കണക്കാക്കിയുള്ളൂ.

കോടതിയിൽ മുംബൈ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ എത്തിച്ചേർന്ന നിഗമനം ഇതാണ്: ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുണ്ടായിരുന്നതിനാൽ ഛോട്ടാ രാജൻ ഗ്രൂപ്പ് തഖിയുദ്ദീനെ കൊലചെയ്തതാണ്. രോഹിത് വർമയുടെ നേതൃത്വത്തിലുള്ള വാടകക്കൊലയാളികളാണ് ഇതു ചെയ്തത്. രോഹിതിന് ഒപ്പമുണ്ടായിരുന്നതു ജോ എന്നു വിളിക്കുന്ന ജോസഫ് ജോൺ ഡിസൂസയായിരുന്നു. (രണ്ടുപേർ കൂടി ഈ കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിബണ്ഡി പാണ്ഡേയും ഇജാസ് ലക്ഡാ വാലയും. ) രോഹിത് വർമയാണ് കയ്യിൽ ചുറ്റികയുമായി കാറിന്റെ ചില്ലു തകർക്കുകയും മുന്നിൽനിന്നു വെടി വയ്ക്കുകയും ചെയ്തത്. വലതുവശത്തു നിന്നു വെടിവച്ചത് ജോയും. രോഹിത് വർമ ആ ചുറ്റിക കാറിൽ ഉപേക്ഷിച്ചാണു സ്ഥലം വിട്ടത്. നേരത്തെയും പല അക്രമങ്ങളിലും രോഹിത് വർമ ഇതുപോലെ ചുറ്റിക ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഈ രോഹിത് വർമ 2000 സെപ്റ്റംബറിൽ ബാങ്കോക്കിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ബാങ്കോക്കിൽ ഒളിവിൽ കഴിയുകയായിരുന്ന ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണു ദാവൂദ് സംഘം. എന്നാൽ രാജന്റെ മുന്നിലേക്കു ചാടിവീണു രക്ഷിക്കാൻ ശ്രമിച്ച രോഹിത് വർമയ്ക്കാണു വെടിയേറ്റത്. രാജൻ അന്ന് രക്ഷപ്പെട്ടു. 2004ൽ ജോ എന്ന ജോസഫ് ജോൺ ഡിസൂസയും കൊല്ലപ്പെട്ടു മുംബൈയിൽത്തന്നെ. മുംബൈ പൊലീസിലെ കുപ്രസിദ്ധനായ ഏറ്റുമുട്ടൽ ഓഫിസർ ഇൻസ്‌പെക്ടർ പ്രദീപ് ശർമ, ജോയെയും സഹോദരനെയും ഒരു രഹസ്യസങ്കേതത്തിൽ നടന്ന ഏറ്റുമുട്ടലിൽ വെടിവച്ചു കൊല്ലുകയായിരുന്നു. 1996ൽ തഖിയുദ്ദീൻ കൊല്ലപ്പെട്ട് ഒരുവർഷം കഴിഞ്ഞ്, ഛോട്ടാ രാജൻ ഒരു പ്രമുഖ ഇംഗ്ലിഷ് വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു: ''വാഹിദിനെ കൊലപ്പെടുത്താൻ ഉത്തരവു നൽകിയതു ഞാനാണ്. ഇന്ത്യയിൽ ദാവൂദിന്റെ ഫിനാൻഷ്യർ ആയിരുന്നു അയാൾ. ബോംബ് ആക്രമണത്തിനു ദാവൂദിനോടുള്ള പ്രതികാരം തീർക്കാൻ ഞാനാണ് ആ കൊല നടത്തിയത്.''

ഇതിനിടെ തഖിയുദ്ദീന്റെ സംസ്‌കാരച്ചടങ്ങുകൾ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ സഹോദരൻ ഫൈസൽ എന്താണ് ആ കൊലപാതകത്തിനു പിന്നിൽ എന്നു കണ്ടെത്താൻ ശ്രമം തുടങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് കമ്മിഷണർ എന്നിവരെയെല്ലാം കണ്ടു. എല്ലാവരും സഹാനുഭൂതിയോടെ കാര്യങ്ങൾ കേട്ടു. എന്നാൽ കാര്യങ്ങൾ അവിടെ നിന്നു. എന്നാൽ ഇത്രയും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു കൊലപാതകക്കേസിൽ തഖിയുദ്ദീന്റെ കുടുംബാംഗങ്ങളുടെയോ ഉറ്റ ബന്ധുക്കളുടെയോ ഒരു സാക്ഷ്യപത്രം പോലും പൊലീസ് ഹാജരാക്കിയില്ല. ആകെ ഹാജരാക്കിയത് ഫൈസലിന്റെ ഒന്നര പേജു വരുന്ന മൊഴി മാത്രം. തഖിയുദ്ദീന്റെ ഭാര്യയിൽനിന്നു പൊലീസ് ഒരുവിവരവും ശേഖരിച്ചില്ല. സഹോദരങ്ങളായ നാസിറുദ്ദീൻ, ഷിഹാബുദ്ദീൻ, താഹാക്കുട്ടി എന്നിവരിൽ നിന്നോ സഹോദരീ ഭർത്താക്കന്മാരായ പീർ മുഹമ്മദ്, നജ്മുദ്ദീൻ എന്നിവരിൽ നിന്നോ (ഇവരെല്ലാം കമ്പനിയുടെ ഡയറക്ടർ ബോർഡിലും അംഗങ്ങളായിരുന്നു) ഒരുവിവരവും എടുത്തില്ല. അധോലോകം ചെയ്ത ഒരു കൊല എന്ന നിഗമനത്തിൽ പൊലീസ് മറ്റെല്ലാം മാറ്റിവച്ചു.

ദാവൂദ് ബന്ധം എന്ന കെട്ടുകഥ

രാകേഷ് മരിയ സമർഥനായ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം അന്നു ഡപ്യൂട്ടി കമ്മിഷണറായിരുന്നു. തഖിയുദ്ദീൻ കൊലപാതകം അന്വേഷിക്കുന്നതിന്റെ ചുമതല രാകേഷിനായിരുന്നു. 1993ലെ മുംബൈ സ്‌ഫോടനങ്ങൾക്കുശേഷം ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽനിന്നു തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജന്റെ അടുത്ത അനുയായിയെ രാകേഷ് പിടികൂടിയിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം പിന്നീടു മുന്നോട്ടു നീങ്ങിയില്ല. 'ദാവൂദ് ഇബ്രാഹിമുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല'' തഖിയുദ്ദീൻ വാഹിദിന്റെ സഹോദരൻ ഫൈസൽ പറയുന്നു. ''ഉണ്ടായിരുന്നുവെങ്കിൽ 1997ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയിൽ പെടില്ലായിരുന്നുവല്ലോ? എന്ായിരുന്നു അന്ന് ഫൈസൽ ചോദിച്ചത്.

1995 ഒക്ടോബർ ആയിരുന്നു ഈസ്റ്റ് വെസ്റ്റ് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ മാസം. തൊട്ടടുത്ത മാസം നവംബർ 13ന് തഖിയുദ്ദീൻ കൊല ചെയ്യപ്പെട്ടു. രണ്ടു വർഷത്തിനു ശേഷം 1997ൽ ഇന്ത്യയുടെ വ്യോമയാന ചിത്രത്തിൽ നിന്ന് ഈസ്റ്റ് വെസ്റ്റ് തുടച്ചുനീക്കപ്പെട്ടു. കേന്ദ്രസർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിസർച്ച് ആൻഡ് അനാലിസിസ് വിങ് എന്ന ആർഎഡബ്‌ളിയു അഥവാ റോ. പലപ്പോഴും റോ ഫോൺ ചോർത്തൽ നടത്താറുണ്ട്. 2003ൽ റോയ്ക്ക് കിട്ടിയ ഒരു സുപ്രധാന ഫോൺ സംഭാഷണത്തിൽ തഖിയുദ്ദീനെ കൊലപ്പെടുത്തിയതു ദാവൂദ് ഇബ്രാഹിമിന്റെ സംഘം തന്നെയാണ് എന്ന സൂചനലഭിച്ചു. ഈ കൊലപാതകം നടത്തിയതു ഛോട്ടാ രാജൻ സംഘമാണെന്ന മുംബൈ പൊലീസിന്റെ നിഗമനം പാടേ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ ഫോൺ സംഭാഷണം.

മുംബൈയിലെ അധോലോക സംഘങ്ങളുടേതായിരുന്നു ഈ ഫോൺ കോളുകൾ. തഖിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പ്രതിഫലം സംബന്ധിച്ച ചില ഫോൺ സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഇതേമട്ടിലുള്ള മറ്റു പല ഫോൺ സന്ദേശങ്ങൾകൂടി ലഭിച്ചതോടെ റോ ഈ വിഷയം ഗൗരവപൂർവം ഏറ്റെടുത്തു. 2005ൽ റോ ഈ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചു. ഡൽഹിയിൽനിന്നു മുംബൈ പൊലീസ് കമ്മിഷണർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം പോയി. 1995 നവംബർ 13-നാണ് തഖിയുദ്ദീൻ വെടിയേറ്റ് മരിക്കുന്നത്. രാത്രിയിൽ ഓഫീസിനു സമീപം തക്കിയുദീൻ വാഹിദ് അക്രമികളുടെ വെടിയേറ്റ് വീഴുകയായിരുന്നു. ഇതോടെ കമ്പനിയുടെ തകർച്ചയും തുടങ്ങി. അടുത്തവർഷം സർവീസുകൾ അലസാനിപ്പിക്കേണ്ടിവന്നു.ഇപ്പോഴും സഹോദരൻ നാസറുദീൻ ചെയർമാനും മറ്റു സഹോദരങ്ങളായ താഹാക്കുട്ടി, ഫൈസൽ, സഹോദരീ ഭർത്താവ് പീർ മുഹമ്മദ് എന്നിവർ ഡയറക്ടർമാരുമായി കമ്പനിയുണ്ട്.

തക്കിയുദീൻ വാഹിദിന്റെ മരണത്തിനു ശേഷം സിബിഐ., ഡി.ആർ.ഐ., എൻഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെയെല്ലാം അന്വേഷണം കുടുംബം നേരിട്ടു. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടിൽ ജ്യേഷ്ഠസഹോദരൻ നാസറുദീൻ വാഹിദും തൊട്ടടുത്ത വീട്ടിൽ സഹോദരി ഐഷാബീവിയും കുടുംബവുമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരൻ താഹാക്കുട്ടിയും കുടുംബവീട്ടിലുണ്ടാകും. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും എല്ലാം ദൈവത്തിൽ അർപ്പിച്ചു കഴിയുകയാണ് കുടുംബം ചെയ്തതെന്ന് നാസറുദീൻ വാഹിദ് പറഞ്ഞു. 25 വർഷത്തിനു ശേഷം തക്കിയുദീൻ വാഹിദിന്റെ ഘാതകരുടെ അറസ്റ്റുണ്ടായെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രാർത്ഥനാപൂർവം കാത്തിരുന്ന ദിനമാണെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP