Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശദമായി എല്ലാം പറഞ്ഞു കൊടുത്ത് ആദ്യമെഴുതിയ മൊഴി മുക്കി; വീണ്ടും വിളിച്ചു വരുത്തി എടുത്ത മൊഴിയിൽ സുപ്രധാന ഭാഗങ്ങൾ ഒഴിവാക്കി; ഒപ്പിടാൻ മടിച്ചപ്പോൾ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ചർച്ച; ഒന്നും ഫലിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു; ജോസ് കരിക്കിനേത്തിന്റെ ഗുണ്ടായിസം കേസ് അട്ടിമറിക്കാൻ പത്തനംതിട്ടയിലെ എഎസ്ഐ കളിച്ചത് സേനയ്ക്ക് ചേരാത്ത കളികൾ; ഹുമയൂൺ എഴുതിയ കേസ് വായിച്ചു നോക്കാതെ ഒപ്പിട്ട എസ്ഐയ്ക്കും പണികിട്ടും; എസ്‌പിക്ക് പരാതി നൽകാൻ മർദനമേറ്റ റോബിൻ വർഗീസ്

വിശദമായി എല്ലാം പറഞ്ഞു കൊടുത്ത് ആദ്യമെഴുതിയ മൊഴി മുക്കി; വീണ്ടും വിളിച്ചു വരുത്തി എടുത്ത മൊഴിയിൽ സുപ്രധാന ഭാഗങ്ങൾ ഒഴിവാക്കി; ഒപ്പിടാൻ മടിച്ചപ്പോൾ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ചർച്ച; ഒന്നും ഫലിക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു; ജോസ് കരിക്കിനേത്തിന്റെ ഗുണ്ടായിസം കേസ് അട്ടിമറിക്കാൻ പത്തനംതിട്ടയിലെ എഎസ്ഐ കളിച്ചത് സേനയ്ക്ക് ചേരാത്ത കളികൾ; ഹുമയൂൺ എഴുതിയ കേസ് വായിച്ചു നോക്കാതെ ഒപ്പിട്ട എസ്ഐയ്ക്കും പണികിട്ടും;  എസ്‌പിക്ക് പരാതി നൽകാൻ മർദനമേറ്റ റോബിൻ വർഗീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തരാനുള്ള പണം തിരികെ ചോദിച്ചതിന് കൈപ്പട്ടൂർ സ്വദേശി റോബിൻ വർഗീസിനെ നടുറോഡിൽ അനേകർ നോക്കി നിൽക്കേ ഗുണ്ടാസംഘവുമായി എത്തി ക്രൂരമായി മർദിച്ച കരിക്കിനേത്ത് ജോസിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് പത്തനംതിട്ട സ്റ്റേഷനിലെ എഎസ്ഐ ഹുമയൂൺ. ആദ്യം എടുത്ത മൊഴി മറച്ചു വയ്ക്കുകയും രണ്ടാമത് വിളിച്ചു വരുത്തി എടുത്ത മൊഴിയിൽ നിന്ന് സുപ്രധാന ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്ത ഹുമയൂൺ പരാതിക്കാരൻ റോബിനെ ഭീഷണിപ്പെടുത്തിയാണ് അതിൽ ഒപ്പു വയ്പിച്ചതെന്നും ആരോപണം.

ഹുമയൂൺ എഴുതിയ കേസ് വായിച്ചു നോക്കാതെ ഒപ്പു വച്ച എസ്ഐ ഷാജുവിനും പണി കിട്ടിയേക്കും. അന്വേഷണ വീഴ്ച സംബന്ധിച്ച് ഇന്ന് റോബിൻ എസ്‌പിക്ക് പരാതി നൽകും. അതിനിടെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ കരിക്കിനേത്ത് ജോസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനുള്ള നീക്കവും നടക്കുന്നുണ്ട്. ജനുവരി അഞ്ചിന് രാവിലെ 11.30 നാണ് കൈപ്പട്ടൂർ ഓർത്തഡോക്സ് പള്ളി റോഡിൽ വച്ച് ബന്ധു കൂടിയായ റോബിൻ സി വർഗീസിനെ ജോസും ഗുണ്ടകളും ചേർന്ന് കൈകാര്യം ചെയ്തത്.

പള്ളി പിരിഞ്ഞ സമയത്തായിരുന്നു മർദനം. ഗുണ്ടകൾ രണ്ടു പേരും ചേർന്ന് പിടിച്ചു നിർത്തുകയും ജോസ് ഇയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിനിടെ റോബിന്റെ രണ്ടു കൈയുടെയും മസിലിന് ഗുരുതരമായി പൊള്ളലേറ്റു. കൈകളിൽ പിടിച്ചിരുന്ന ഗുണ്ടകൾ എന്തോ വസ്തു കൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നു. സംഭവം നടന്ന അഞ്ചിന് വൈകിട്ട് ആശുപത്രിയിൽ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് എഎസ്ഐ ഹുമയൂൺ എടുത്ത ആദ്യ മൊഴിയിൽ ഈ വിവരം എല്ലാം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കേസെടുക്കാൻ തയാറായില്ല. കേസെടുക്കാൻ വൈകുന്നത് സംബന്ധിച്ച് മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച റോബിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. ആദ്യ മൊഴി പൂർണമായും ഒഴിവാക്കിയ എഎസ്ഐ ഹുമയൂൺ വീണ്ടും മൊഴി നൽകാൻ റോബിനെ പ്രേരിപ്പിച്ചു.

ഇതിൻ പ്രകാരം റോബിൻ നൽകിയ മൊഴിയിൽ പ്രസക്ത ഭാഗങ്ങൾ ഹുമയൂൺ എഴുതിയില്ല. സ്വയം എഴുതി തയാറാക്കിയ മൊഴിയിൽ ഒപ്പിടാൻ റോബിനെ ഇയാൾ നിർബന്ധിച്ചു. മൊഴി പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാൻ റോബിൻ വിസമ്മതിച്ചു. തന്റെ അഭിഭാഷകൻ പറയാതെ ഒപ്പിടില്ലെന്നായി റോബിൻ. ഇതോടെ ഹുമയൂൺ റോബിനെയും കൂട്ടി കൊടുന്തറയിലുള്ള അഭിഭാഷകന്റെ വീട്ടിലെത്തി. അഭിഭാഷകനും ഹുമയൂണുമായി നേരത്തേ പരിചയം ഉണ്ടായിരുന്നു. അഭിഭാഷകന്റെ സാന്നിധ്യത്തിലും ഒപ്പിടാൻ റോബിനെ ഇയാൾ പ്രേരിപ്പിച്ചു. അഭിഭാഷകൻ ഒപ്പിടണമെന്നോ, വേണ്ടെന്നോ റോബിനോട് പറഞ്ഞില്ല. തുടർന്ന് റോബിനും ഹുമയൂണും അഭിഭാഷകന്റെ വീട്ടിൽ നിന്ന് ഇറങ്ങി.

ഈ സമയം, റോബിനെ ഭീഷണിപ്പെടുത്തി മൊഴിയിൽ ഒപ്പു വയ്പിക്കുകയായിരുന്നുവത്രേ. ഇതിനിടെ അഭിഭാഷകൻ റോബിന്റെ ഫോണിൽ വിളിച്ച് ഒരു കാരണവശാലും ഒപ്പിടരുതെന്നും പറഞ്ഞു. തനിക്ക് എഎസ്ഐയുമായി അടുത്ത പരിചയം ഉള്ളതു കൊണ്ടാണ് അയാളുടെ സാന്നിധ്യത്തിൽ ഒന്നും പറയാതിരുന്നതെന്നും അറിയിച്ചു. ഇതിനോടകം ഒപ്പിട്ടു പോയ റോബിൻ ഇനി എഎസ്ഐക്കെതിരേ എസ്‌പിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. പരാതിക്കാരനെ ഭീഷണിപ്പെടുത്തി മൊഴി വാങ്ങിയ ശേഷം തയാറാക്കിയ കേസ് ഫയലിലാണ് ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ഷാജുവിനെ കൊണ്ട് ഒപ്പിടുവിച്ചത്. യഥാർഥത്തിൽ കേസ് ഫയലിൽ ഒപ്പിടേണ്ടിയിരുന്നത് സംഭവം നടന്ന ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയായിരുന്നു. ഇതൊന്നുമറിയാതെ ഒപ്പിട്ടു പോയ എസ്ഐ ഷാജുവും കെണിയിൽ വീണിരിക്കുകയാണ്. ഈ സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം എസ്‌പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

2014 ൽ എസ്‌ബിഐ, ഫെഡറൽ ബാങ്ക് ശാഖകൾ മുഖേനെ റോബിൻ, ജോസിന്റെ സഹോദരനും പത്തനംതിട്ട കരിക്കിനേത്ത് ഉടമയുമായ കെസി വർഗീസിന് 75 ലക്ഷം രൂപ കടമായി നൽകിയിരുന്നു. നാളിതു വരെയായിട്ടും ഒരു പൈസ പോലും തിരികെ നൽകിയിരുന്നില്ല. കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കൊലപാതകവും കേസുമൊക്കെയായി ഇതിനിടെ വർഗീസ് മുങ്ങി. തിരികെ പൊങ്ങിയപ്പോൾ റോബിൻ വീണ്ടും പണം ചോദിച്ചു. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ വർഗീസ്, ജോസിനെ ഉപയോഗിച്ച റോബിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് പണം കിട്ടിയേ തീരു എന്ന് റോബിൻ പറഞ്ഞതോടെയാണ് കൊന്നുകളയും എന്നാണ് ജോസ് ഭീഷണി മൂഴക്കിയതും. റോബിനും കരിക്കിനേത്ത് സഹോദരങ്ങളും ബന്ധുക്കളുമാണ്. റോബിൻ തനിക്ക് കിട്ടാനുള്ള പണം ചോദിച്ച് വർഗീസിനെ ബുദ്ധിമുട്ടിച്ചതിന്റെ പേരിലായിരുന്നു ജോസ് പകരം ചോദിക്കാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP