Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുലൈമാനിയെ വധിച്ചതിന് യുഎസിനും സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തകർന്ന് വീണത് അമേരിക്കൻ ചേരിയിലുള്ള യുക്രെയിന്റെ യാത്രാ വിമാനം; ടെഹ്‌റാനിൽ നിന്ന് പറന്നുയർന്ന കീവിലേക്കുള്ള ഫ്‌ളൈറ്റിനെ വെടിവച്ചിട്ടത് ഇറാനെന്ന സംശയം സജീവം; 176 പേരുടെ ജീവനെടുത്തിട്ടും കാരണം ഒളിച്ചിരിക്കുന്ന ബ്ലാക് ബോക്‌സ് നൽകില്ലെന്ന ഇറാന്റെ നിലപാടും ദുരൂഹം; തകർന്നത് പ്രശ്‌നങ്ങളില്ലാത്ത വിമാനമെന്ന് വിമാനകമ്പനിയും

സുലൈമാനിയെ വധിച്ചതിന് യുഎസിനും സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തകർന്ന് വീണത് അമേരിക്കൻ ചേരിയിലുള്ള യുക്രെയിന്റെ യാത്രാ വിമാനം; ടെഹ്‌റാനിൽ നിന്ന് പറന്നുയർന്ന കീവിലേക്കുള്ള ഫ്‌ളൈറ്റിനെ വെടിവച്ചിട്ടത് ഇറാനെന്ന സംശയം സജീവം; 176 പേരുടെ ജീവനെടുത്തിട്ടും കാരണം ഒളിച്ചിരിക്കുന്ന ബ്ലാക് ബോക്‌സ് നൽകില്ലെന്ന ഇറാന്റെ നിലപാടും ദുരൂഹം; തകർന്നത് പ്രശ്‌നങ്ങളില്ലാത്ത വിമാനമെന്ന് വിമാനകമ്പനിയും

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാനിലെ ടെഹ്‌റാനിൽ ഉക്രൈൻ യാത്രാവിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ടു. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്‌ത്തുകയായിരുന്നുവെന്ന് യുക്രെയിന് സംശയം. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം യുക്രെയിൻ വിമാനക്കമ്പനി നിഷേധിച്ചു. യുക്രെയിൻ മാധ്യമങ്ങളാണ് ഇറാനാണ് വിമാനം തകർത്തതെന്ന് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്‌ക്കോ വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിംഗിനോ കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ വ്യക്തമാക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. ഇറാന്റെ പങ്ക് പുറത്തുവരാതിരിക്കാനാണ് നടപടിയെന്നാണ് ആരോപണം.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ആറാം മിനിറ്റിൽ സ്‌ഫോടന ശബ്ദത്തോടെ വിമാനം നിലംപതിക്കുകയായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിന്റെ അന്താരാഷ്ട്ര വിമാന കമ്പനിയുടേതാണ് തകർന്ന ബോയിങ് 737 വിമാനം. വിമാനം യന്ത്ര തകരാർ കാരണമാണ് തകർന്നതെന്ന ഇറാന്റെ വാദം വിമാനക്കമ്പനി നിഷേധിച്ചു. വിമാനത്തിന് രണ്ടു ദിവസം മുൻപും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്ന് എയർലൈൻസ് വിശദീകരിച്ചു. മൂന്നുവർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാൻ സ്ഥിരികരീച്ചു. 82 ഇറാൻകാരും 63 കാനഡക്കാരും 11 ഉക്രെയ്ൻകാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇറാഖിലെ യു എസ് വ്യോമതാവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തെഹ്‌റാനിലുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് വ്യോമയാന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കൈമാറാത്തതും സംസയത്തിന് ഇട നൽകുന്നു. പരിശോധനയ്ക്കായി ഇവ ഏത് രാജ്യത്തേക്കാവും അയയ്ക്കുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇറാൻ പറയുന്നു. രാജ്യാന്തര നിയമപ്രകാരം അപകടം നടന്നത് ഏത് രാജ്യത്തുവച്ചാണോ ആ രാജ്യത്തിനാവും അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നും ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ ചൂണ്ടിക്കാട്ടി. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക എന്നീ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സൗകര്യമുള്ളതെന്നും റിപ്പോർട്ടിലുണ്ട്. സത്യം പുറത്തുവരാതിരിക്കാനാണ് ഈ നീക്കമെന്നാണ് സംശയം. നേരത്തെ അമേരിക്കയുടെ മിസൈലുകളാണോ വിമാനത്തെ തകർത്തെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് യുക്രെയിൻ പറയുന്നത്.

ടേക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണ് 176 പേരുടെ മരണത്തിനിടയാക്കിയ യുക്രെയ്‌ന്റെ ബോയിങ് 737-800 വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഇത് അമേരിക്കയ്ക്കു കൈമാറില്ലെന്ന് ഇറാൻ ഏവിയേഷൻ വ്യക്തമാക്കി. ജനറൽ ഖാസിം സുലൈമാനി വധത്തെ തുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ തീരുമാനമെന്നാണു പറയുന്നത്. 'ഇറാന്റെ ഏവിയേഷൻ വിഭാഗമാണ് അപകടം അന്വേഷിക്കുന്നത്. പക്ഷേ അന്വേഷണ സമയത്തു യുക്രെയ്‌ന്റെയും സാന്നിധ്യമുണ്ടാകും. ഏതു രാജ്യമാണു ബ്ലാക് ബോക്‌സുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുക എന്നതിൽ നിശ്ചയമില്ല. എന്തായാലും വിമാനം നിർമ്മിച്ച ബോയിങ് കമ്പനിക്കോ അമേരിക്കയ്‌ക്കോ ബ്ലാക് ബോക്‌സുകൾ നൽകില്ല.'- ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ അലി ആബെദ്‌സദാ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യാന്തര നിയമപ്രകാരം വിമാനാപകടം നടന്ന രാജ്യമാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ 167 യാത്രികരും 9 ജീവനക്കാരുമാണു മരിച്ചത്. ഇറാൻ (82 പേർ), കാനഡ (63), യുക്രെയ്ൻ (11), സ്വീഡൻ (10), അഫ്ഗാൻ (4), ജർമനി (3), ബ്രിട്ടൻ (3) എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് മരിച്ചതെന്നാണു വിവരം. ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽനിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകൾ സൂചിപ്പിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം, എയർപോർട്ടിൽ നിന്നു 45 കിലോമീറ്റർ ദൂരെ പാടത്താണ് തകർന്നു വീണത്. മരിച്ച 176 പേരിൽ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉൾപ്പെടുന്നു. ഇവർ ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാർ ആരുമില്ല.

മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെടുത്തു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇതു സ്ഥിരീകരിക്കാൻ ഇറാനിലെ യുക്രെയ്ൻ എംബസി തയാറായില്ല. 2016 ൽ നിർമ്മിച്ച വിമാനത്തിന്റെ സാങ്കേതിക പരിശോധനകൾ 2 ദിവസം മുമ്പ് പൂർത്തിയാക്കിയതാണ്. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയ ദിവസം തന്നെ യുക്രെയ്ൻ വിമാനം ടെഹ്റാനിൽ തകർന്ന് 176 പേർ കൊല്ലപ്പെട്ടത് ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയാക്കി. ഖുദ്‌സ് തലവൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനും സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. മുൻസോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്ൻ ഇപ്പോൾ യുഎസ് ചേരിയിലാണ്.

സുലൈമാനിയുടെ കൊലപാതകത്തോടെ സംഘർഷഭരിതമായ പശ്ചിമേഷ്യയിൽ, യാത്രാ വിമാനം ഇറാൻ വെടിവച്ചിട്ടതാണെന്ന് സംശയം ഉയർന്നെങ്കിലും സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. തീപിടിച്ച വിമാനം വീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇറാൻ ടിവി പുറത്തു വിട്ട ഈ ദൃശ്യങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതേസമയം, ഇറാൻ, ഇറാഖ് ഉൾപ്പെടെ ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്തി വയ്ക്കുന്നതായി യുഎസ് അറിയിച്ചു. തകർന്ന വിമാനം രാവിലെ 6.10നാണ് പറന്നുയർന്നത്. മിനിറ്റുകൾക്കുള്ളിൽ റഡാറിൽ നിന്നു മറഞ്ഞു. അപകട കാരണം പൈലറ്റിന്റെ പിഴവാകാനുള്ള സാധ്യത വിരളമാണെന്നും യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻ സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP