Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ അനുവദിച്ചത് 234 കോടി രൂപ; യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ സുവോളജിക്കൽ ഗാർഡൻ പണിയാൻ സർക്കാർ തീരുമാനം; യുപി ഭരണകൂടത്തെ താറടിക്കുന്ന വാർത്തകൾക്കായി കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും കണ്ടില്ലെന്ന് നടിക്കുന്ന വാർത്ത: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ അനുവദിച്ചത് 234 കോടി രൂപ; യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ സുവോളജിക്കൽ ഗാർഡൻ പണിയാൻ സർക്കാർ തീരുമാനം; യുപി ഭരണകൂടത്തെ താറടിക്കുന്ന വാർത്തകൾക്കായി കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും കണ്ടില്ലെന്ന് നടിക്കുന്ന വാർത്ത: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ത്തരേന്ത്യയിലേയ്ക്കു പ്രത്യേകിച്ച് യോഗിയുടെ ഉത്തർപ്രദേശിലേയ്ക്ക് പീഡനവാർത്തയ്ക്കായും വർഗ്ഗീയവിദ്വേഷവാർത്തകൾക്കായും ദളിത്പീഡനവാർത്തകൾക്കായും കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും അറിയാതെപ്പോയതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്ന ഒരു വാർത്തയുണ്ട്. അത് ഇതാണ്.

'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ 234 കോടി രൂപ അനുവദിച്ചു. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ 120 ഏക്കർ വിസ്തൃതിയുള്ള സുവോളജിക്കൽ ഗാർഡൻ പണിയാനാണ് സർക്കാർ തീരുമാനം.'

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലേയ്ക്ക് ഷാജഹാൻപൂരിൽ നിന്നും ലക്‌നൗവിലേയ്ക്ക് കുകിപാഞ്ഞുവന്ന 8ാംനമ്പർ ഡൗൺ ട്രെയിനും അതിൽ നടന്നൊരു കൊള്ളയും നടന്നത് 95 വർഷങ്ങൾക്കു മുമ്പായിരുന്നു.( ഓഗസ്റ്റ് 9 ,1925 ).പക്ഷേ ആ ഗ്രേറ്റ് ട്രെയിൻ റോബറി ബാക്കിവച്ചത് നാലു ധീരദേശാദിമാനികളുടെ അനശ്വരമായ രക്തസാക്ഷിത്യത്തിന്റെ കരളുരുകുന്ന കഥയാണ്. ഒപ്പം ജ്വലിക്കുന്ന ഉദാത്തമായ ഉറ്റസൗഹൃദത്തിന്റെ (ഹിന്ദു-മുസ്ലിം) പിന്നാമ്പുറക്കാഴ്ചകളും ആ കഥയുടെ അണിയറയ്ക്കു പിന്നിൽ കാണാനാവും. സമകാലിക ഇന്ത്യയിൽ ,ഇന്നത്തെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥെന്ന ഏറെ പഴികേട്ട ഭരണാധികാരിയുടെ ഈ തീരുമാനത്തിനു പ്രസക്തി ഏറെയുണ്ട്.എന്തിലും ഏതിലും മതം തിരുകികയറ്റി സമൂഹത്തിനു വിഷലിപ്തമായ അന്തരീക്ഷമൊരുക്കുന്ന ബുദ്ധിജീവികൾ അറിയണം ആരാണ് അഷ്ഫാഖുള്ള ഖാനെന്ന വീരരക്തസാക്ഷിയെന്ന്.

ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ ഒരു പത്താൻ കുടുംബത്തിൽ 1900 ഒക്ടോബർ 22 നാണ് അഷ്ഫാഖ് ജനിച്ചത് .പിതാവ് ആ ഗ്രാമത്തിലെ ജമീന്ദാരായിരുന്നു . ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ അഷ്ഫാക്കിന് തന്നേക്കാൾ മുന്നു വയസ്സു മൂപ്പുള്ള ഒരു സുഹൃത്തിനെ കിട്ടി. അതാണ് തൂക്കുമരം വരെ ഒരുമിച്ചു നടന്നുതീർത്ത സുഹൃത്തായ രാം പ്രസാദ് ബിസ്മിൽ. സ്‌കൂൾ പഠനകാലത്ത് തന്നെ ഗാന്ധിജി ആഹ്വാനം ചെയ്ത സമര പരിപാടികളിൽ അഷ്വാഖ് പങ്കെടുക്കാൻ തുടങ്ങി .പഠനം മുടക്കിയും മറ്റും സമര പരിപാടികളിൽ സംബന്ധിക്കുന്നതൊക്കെ കുടുംബത്തിനു പിടിച്ചില്ല .വൈകാതെ അയാൾ കുടുംബത്തിൽ നിന്നും വെറുക്കപ്പെട്ട് പുറത്തായി. എന്നാൽ തന്റെ ഉറ്റ ചങ്ങാതി എല്ലാ സഹായം ചെയ്തു കൊടുക്കുവാനും അവനൊപ്പം ഉണ്ടായിരുന്നു .ബിസ്മിൽ ! ആര്യ സമാജത്തിലെ അംഗമായിരുന്ന ബിസ്മില്ലിനും തികഞ്ഞ മുസൽമാനായിരുന്ന അഷ്വാഖിനുമിടയിൽ ഒരിക്കലും മതം മതിലായിരുന്നില്ല. ദേശസ്‌നേഹത്തിനും സൗഹൃദത്തിനുമിടയിൽ ജാതീയ -മത ചിന്തകൾക്ക് സ്ഥാനം പുറത്തായിരുന്നു.ആര്യസമാജത്തിന്റെ യോഗത്തിന് ഇരുവരും പങ്കെടുക്കുമായിരുന്നു. ഒരു ഇന്ത്യൻ നാഷണൻ കോൺഗ്രസിന്റെ യോഗത്തിൽ വച്ച് ബിസ്മിലിനെ പരിചയപ്പെടുകയും പിന്നീട് ആജീവനാന്ത ആത്മസുഹൃത്തുക്കൾ ആയി തീരുകയും ചെയ്യുകയായിരുന്നു.

ആയിടയ്ക്കാണ് ബ്രിട്ടന്റെ ഭിന്നിപ്പിക്കുന്ന തന്ത്രം ചിലയിടത്ത് തലപൊക്കുന്നത് .വൈകാതെ അതൊരു മുസ്ലിം ലഹളയായി പരിണമിക്കുകയും ചെയ്തു.വർഗ്ഗീയ ചിന്തകളുടെ കയ്യാളുകളായി ചില മുസ്ലിം കലാപക്കാർ ഇരുവരുടെയും നാട്ടിലുള്ള ഒരു ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു .എന്നാൽ സ്വന്തം സമുദായത്തിൽ പെട്ടവരെ തോക്കിൻ മുനയിൽ നിർത്തിയാണ് അഷ്ഫാഖ് ആ ശ്രമം പരാജയപ്പെടുത്തിയത് .

1922 ൽ ഉത്തർപ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തിൽ ആയിടയ്ക്ക് കുറച്ചു ഗ്രാമീണർ നിസ്സഹകരണ മുന്നേറ്റങ്ങൾക്കിടയിൽ പൊലീസുകാരുമായി ഏറ്റ് മുട്ടുകയും ,തുടർന്ന് പൊലീസ് സ്‌റേഷൻ അഗ്‌നിക്കിരയാക്കുകയും ചെയ്തു. അതോടെ ഗാന്ധിജി സമരം നിർത്തി വെച്ചു .ഗാന്ധിജിയുടെ ആ തീരുമാനം അന്ന് ഏറെയും വിഷമിപ്പിച്ചത് വീര്യവും ദേശസ്‌നേഹവും സിരകളിലൂടെ ഒഴുകുന്ന അന്നത്തെ യുവത്വങ്ങളെയായിരുന്നു. തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് അണുവിട ചലിക്കാൻ ഒരുക്കമല്ലായിരുന്ന അവർ ഇന്ത്യക്ക് സ്വതന്ത്ര്യം നൽകാൻ ഒരു തുറന്ന പോരാട്ടത്തിനു തീരുമാനം കൈക്കൊണ്ടു.അതായിരുന്നു തോക്കേന്തിയ വിപ്ലവം.

യുവാക്കളെ ഒന്നടങ്കം അണി നിരത്തി ഒരു വിപ്‌ളവ പാതയോരുക്കാനായിരുന്നു അഷ്ഖലും ബിസ്മില്ലും കരുക്കൾ നീക്കിയത്. അതിനായി ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസോസിയേഷൻ എന്നൊരു സംഘടന രൂപീകരിച്ചു.യോഗങ്ങൾ അരങ്ങേറി.പക്ഷെ പിന്നീട് അവർ ഒരു സത്യം തിരിച്ചറിഞ്ഞു. ആയുധങ്ങൾ ഉൾപ്പടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം തികയുന്നില്ല. ആയിടയ്ക്കാണ് അഷ്വാഖ് തീവണ്ടിമാർഗ്ഗം ലക്‌നോവിലേക്ക് ഒരു യാത്ര പോകുന്നത്.ആ യാത്രയാണ് ആ യുവാവിനു ട്രെയിൻകൊള്ളയെന്ന ആശയം നല്കിയത്.

ആ യാത്രയിൽ അഷ്ഫക്ക് ഒരു കാഴ്ച കണ്ടു .എല്ലാ സ്റ്റേഷനിലും പണമടങ്ങിയ ഒരു ബാഗ് സ്‌റേഷൻ മാസ്റ്റർ വാങ്ങി വെയ്ക്കുന്നു .വലിയ പൊലീസ് വലയമോന്നുമില്ല .ബ്രിട്ടന്റെ പണം കൊണ്ട് വെടിയുണ്ടകൾ ബ്രിട്ടനു തന്നെ നല്കാനുള്ള മാസ്റ്റർപ്ലാൻ അവിടെ തുടങ്ങി. 1925 ഓഗസ്റ്റ് 9, ഷാജഹാൻപൂരിൽ നിന്ന് ലക്‌നോവിലേക്ക് പോകുന്ന തീവണ്ടി കാക്കോരിയിലെത്തിയപ്പോൾ ആ മാസ്റ്റർപ്ലാൻ വിജയം കണ്ടു. അഷ്വാഖിനും ബിസ്മില്ലിനുമൊപ്പം രാജേന്ദ്ര ലാഹിരിയും, സചീന്ദ്ര നാഥ് ബക്ഷിയും ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് നടന്നുകയറി. കാക്കോരി കൊള്ളവെള്ളക്കാരുടെ കരണത്തിനേറ്റ കനത്ത പ്രഹരമായിരുന്നു..ഏകദേശം 8000 ഓളം (അന്നത്തെ രൂപയാണ്) അവർ കവർന്നത്. (ഇന്നത്തെ ഏകദേശം 4 ലക്ഷം രൂപ). നാടൊട്ടുക്ക് പൊലീസ് വല വിരിച്ചു .കുറ്റവാളികളെ പിടികൂടാൻ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന റെഡിങ് പ്രഭുന്(Lord Reading)അവസാനം ബ്രിട്ടീഷ് പൊലീസായ സ്‌കോട്ട് ലാൻഡ് യാർഡിനെ തന്നെ ആശ്രയിക്കേണ്ടി വന്നു ...അതിലെ CID കൾ ഒരു മാസം കൊണ്ട് തന്നെ കുറ്റവാളികളെ കുറിച്ച് മനസ്സിലാക്കി ...ട്രെയിൻ കൊള്ളയുടെ സുത്രധാരനും തലവനുമായ രാം പ്രസാദ് ബിസ്മിലിനെ ഉടനെ തന്നെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഷാജഹാൻപൂരിൽ നിന്നും അറസ്റ്റു ചെയ്തു (സെപ്റ്റംബർ 26 ,1925).അങ്ങനെ ഈ സംഭവുമായി ബന്ധപ്പെട്ടു ഉടനടി ഏകദേശം 40 പേരെ പൊലീസ് അറസ്റ്റു ചെയ്തു ..എന്നാൽ ബിസ്മിലിന്റെ കൂട്ടുകാരനായ അഷ്ഫഖുള്ള ഖാനെ അവർക്ക് പിടിക്കാൻ സാധിച്ചില്ല..തീവണ്ടികൊള്ള കഴിഞ്ഞു രക്ഷപെട്ട അഷ്ഫഖുള്ള ഖാൻ ആദ്യം ബനാറസിലും പിന്നീട് ബീഹാറിലേക്കും കടന്നു.അവിടെ ഒരു എഞ്ചിനീയറിങ് കമ്പനിയിൽ ഒന്പതു മാസത്തോളം ജോലിചെയ്തു.പിന്നീട് വിദേശത്ത് കടക്കാനായി ഡൽഹിയിൽ എത്തി ..അവിടെ ഒരു സുഹൃത്തിനോടൊപ്പം താമസിച്ച അദ്ദേഹത്തെ സുഹൃത്ത് തന്നെ ഒറ്റികൊടുത്തു.

അങ്ങനെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ട് വന്നു.പൊലീസ് സുപ്രണ്ട് ഒരു മുസ്ലിം ആയിരുന്നു..തസാടുക്ക് ഹുസൈൻ (Tasadduk Husain)..അയാൾ മുസ്ലിം സെന്റിമെന്റ് ഇറക്കി അഷ്ഫഖുള്ള ഖാനിൽ നിന്നും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു.ഹിന്ദുവായ ബിസ്മിലുമായി കൂട്ടുകുടുന്നത് മുസ്ലിങ്ങൾക്ക് അപകടകരം ആണ് എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു..അപ്പോൾ അഷ്ഫഖുള്ള ഖാൻ പറഞ്ഞ വാചകം ശ്രദ്ധേയമാണ്...'ഹുസൈൻ സാബ്, എനിക്ക് നിങ്ങളെക്കാളും വളരെ നന്നായി എന്റെ സുഹൃത്ത് ബിസ്മിലിനെ അറിയാം,അഥവാ നിങ്ങൾ പറഞ്ഞതുപോലെ അവൻ ഒരു ചീത്തവ്യക്തി ആണെങ്കിൽ തന്നെയും ഒരു മുസ്ലിമിന് ഒരിക്കലും ഹിന്ദുവിന്റെ മേൽകൊയ്മയിൽ ഒരു ബ്രിട്ടീഷ്‌കാരന്റെ വേലക്കാരനെപ്പോലെ കഴിയേണ്ടി വരില്ല'.കേസന്വേഷണം 18 മാസത്തോളം നീണ്ടു. ഒടുവിൽ കേസിൽ വിധിപ്രഖ്യാപിച്ചു. അഷ്ഫഖുള്ള ഖാനെയും കൂട്ടുകാരനായ ബിസ്മിലിനെയും ഉൾപെടെ 4 പേരെ വധശിക്ഷക്ക് വിധിച്ചു (ട്രെയിൻ കൊള്ള നടത്തിയത് ,വെറും 10 പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വേറെ പലർക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരേ ദിവസം തന്നെ (ഡിസംബർ 19 ,1927) ആ ആത്മാർത്ഥ സുഹൃത്തുക്കളെ തൂക്കി കൊന്നു..പക്ഷെ രണ്ടു സ്ഥലങ്ങളിൽ വച്ച് എന്നു മാത്രം ....അഷ്ഫഖുള്ള ഖാനെ ഫൈസാബാദ് ജയിലിൽ വച്ചും ബിസ്മിലിനെ ഗൊരക് പൂർ ജയിലിൽ വച്ചും..അങ്ങനെ ആ രണ്ടു സുഹൃത്തുക്കളും ചരിത്രതാളുകളിൽ ഈടുറ്റ ഒരു അധ്യായമായി അവശേഷിച്ചുകൊണ്ട് എന്നന്നേക്കുമായി പിൻവാങ്ങി.

'രക്ത സാക്ഷികളിലെ രാജാവ് ''എന്നർത്ഥം വരുന്ന ഷഹീദ് ഈ അസം' എന്നാണ് ഇതിൽ അഷ്ഫഖ് ഉല്ലാ ഖാനെ ചരിത്രം തങ്ക ലിപികളിൽ ചേർത്ത് വെച്ചിരിക്കുന്നത് .ഇരുവരുടെയും ജീവിതം കാക്കോരി കൊള്ളയുമായി ബന്ധപെട്ടു ചരിത്രം രേഖ പ്പെടുത്തിയതുകൊണ്ടാവണം പാടാത്ത വീരഗാഥകളിൽ ഈ ജീവിതങ്ങൾ ഒരു കോണിൽ ഒതുങ്ങിനിന്ന് പോയത് .

സ്വാതന്ത്ര്യസമരത്തിന് രണ്ടു സമാന്തര പാതകൾ ഉണ്ടായിരുന്നതായി നമുക്കറിയാം .ഇതിലൊന്ന് ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഗാന്ധിജിയുടെ അഹിംസയിൽ അടിയുറച്ച സമരമാണ്. ആ പാതയിൽ അണിചേരാൻ വൻ ജനാവലിയുണ്ടായിരുന്നു.രണ്ടാമത്തെ പാതയാകട്ടെ ആയുധമേന്തി അടരാടിയ യോദ്ധാക്കളുടെ വിപ്ലവപാതയായിരുന്നു.ആ വഴിയിലുണ്ടായിരുന്നത് ഒറ്റുകാരായിരുന്നു. എത്രത്തോളം പീഡിപ്പിക്കപ്പെട്ടാലും , തൂക്കുമരം ഇളം പ്രായത്തിൽ വിധിക്കപ്പെട്ടാലും സ്വാതന്ത്ര്യത്തിന്റ ചിറകടിയോച്ചകൾ ആ കാതുകളിൽ മരണം വരെ മുഴങ്ങിയിരുന്ന യഥാർത്ഥ ദേശസ്‌നേഹികളായിരുന്നു അവർ.നീതി കിട്ടാത്തവരും അവഗണിക്കപ്പെട്ടവരും ഒക്കെയുള്ള ആ ചരിത്രമുണ്ടല്ലോ, അത് തിരുത്താനുള്ളതാണ്. ആ തിരുത്തലുകൾ ഇത്തരം സ്മാരകങ്ങളിലൂടെയാവട്ടെ.

(അഷ്വാഖിന്റെ ജീവചരിത്രം: കടപ്പാട് ചരിത്രാന്വേഷികൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP